Pages

Wednesday, June 20, 2012

രാജ്യറാണിയിലെ എന്റെ കഞ്ഞി യാത്ര.

       (ആദ്യം ഇവ വായിക്കുക)

          "യാത്രക്കരുടെ ശ്രദ്ധയ്ക്ക്....നിലമ്പൂര്‍ റോഡില്‍ നിന്നും തിരുവനന്തപുരം സെന്‍‌ട്രല്‍ വരെ പോകുന്ന രാജ്യറാണി എക്സ്പ്രെസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്നതാണ്..” ഉച്ചക്കഞ്ഞി കുടിക്കാത്ത പയ്യന്‍ അനൌണ്‍സ് ചെയ്യുന്ന പോലെ ഒരു അനൌണ്‍സ്‌മെന്റ്.ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞാല്‍ മലപ്പുറം കാക്കാമാര്‍ക്ക് മനസ്സിലാകില്ല എന്ന് കരുതിയിട്ടോ അതല്ല അനൌണ്‍സര്‍ക്ക് അറിയാഞ്ഞിട്ടോ എന്നറിയില്ല ആ ഒരറിയിപ്പ് മാത്രമേ മുന്നറിയിപ്പായി വന്നുള്ളൂ. അല്പ സമയത്തിനുള്ളില്‍ പാളത്തിന്റെ വടക്കേ അറ്റത്ത് നിന്നും രാജ്യറാണി ഞങ്ങളെ എല്ലാവരേയും കൂക്കിവിളിക്കുന്ന ശബ്ദം കേട്ടു.

         എനിക്ക് കയറാനുള്ള കമ്പാര്‍ട്ട്മെന്റിന്റെ പൊസിഷന്‍ എവിടെവരും എന്നറിയാനുള്ള ഒരു സംവിധാനവും സ്റ്റേഷനില്‍ ഇല്ലായിരുന്നു.രാജ്യറാണിയുടെ ‘നീളം‘ അറിയുന്നതിനാല്‍ ഞാന്‍ പ്ലാറ്റ്ഫോമിലെ ഒരു പ്രത്യേക പോയിന്റ്ല്‍ നിന്നു.തീവണ്ടിയുടെ ഡ്രൈവര്‍ എന്റെ മൂത്താപ്പ അല്ല , എന്നിട്ടും എനിക്ക് കയറാനുള്ള SN1 കമ്പാര്‍ട്ട്മെന്റ് കറക്ട് എന്റെ മുന്നില്‍ വരത്തക്ക വിധം അദ്ദേഹം ബ്രേക്കില്‍ കാലമര്‍ത്തി!

          ആ രാത്രി എനിക്ക് വേണ്ടി മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ട സീറ്റ് നമ്പര്‍ 41-ല്‍ ഞാന്‍ എന്റെ ബാഗ് വച്ചു.അങ്ങനെ രാജ്യറാണിയിലെ, കഞ്ഞികുടിച്ചുള്ള എന്റെ  കന്നിയാത്ര ആരംഭിച്ചു.തൊട്ടടുത്തുള്ളവര്‍ എന്റെ നാടിന്റെ അയല്പക്കത്തുള്ളവരാണെന്ന് അവരുടെ സംസാരത്തിലൂടെ മനസ്സിലായി.എന്റെ നേരെ എതിര്‍ ഭാഗത്തുണ്ടായിരുന്ന വളരെ മൃദുവായി സംസാരിക്കുന്ന യാത്രികനെ ഞാന്‍ പരിചയപ്പെടുകയും ചെയ്തു. - നിലമ്പൂര്‍ നിവാസി, തിരുവനന്തപുരം ഡി.പി.ഐ ഓഫീസില്‍ ജോലിചെയ്യുന്ന ശ്രീ. ജ്യോതീന്ദ്രകുമാര്‍.

       വീട്ടില്‍ നിന്നും പോരുമ്പോള്‍ കുടിച്ച കുത്തരിക്കഞ്ഞിയും ഇടയ്ക്ക് ടെന്‍ഷന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും എന്റെ കിഡ്‌നിയെ നന്നായി പ്രവര്‍ത്തിപ്പിച്ചിരുന്നു.അതിനാല്‍ വണ്ടിയില്‍ കയറിയ ഉടനെ ഞാന്‍ ടോയ്‌ലെറ്റിലേക്ക് നീങ്ങി.ഇത്രയും കാലത്തെ ട്രെയിന്‍ യാത്രക്കിടയില്‍ കക്കൂസ് സാഹിത്യമോ മറ്റു വൃത്തികെട്ട എഴുത്തുകളൊ , എന്തിന് ഒരു മഷിപ്പാട് പോലും കാണാത്ത ഒരു പബ്ലിക് ടോയ്‌ലെറ്റ് ഞാന്‍ ആദ്യ,ആയി ദര്‍ശിച്ചു.പുതിയ വണ്ടി ആയതിനാല്‍ ആരും കൈ വയ്ക്കാത്തതോ അതല്ല എന്റെ നാട്ടുകാര്‍ ഇത്രയും ബോധവാന്മാരായോ എന്ന് വണ്ടി ഒരു വര്‍ഷം ഓടിയാല്‍ അറിയാം.

           വണ്ടി ഷൊര്‍ണ്ണൂര്‍ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ ഏതൊക്കെയോ സ്റ്റേഷനുകള്‍ മിന്നായം പോലെ കടന്നുപോയി.അതിനിടക്ക് എന്റെ സഹയാത്രികര്‍ ഈ ട്രെയിനിന്റെ കുറ്റങ്ങള്‍ നിരത്തി തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും മാറിക്കേറേണ്ടതും അവിടെയുള്ള കാത്തിരിപ്പും എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സിലും ചില ആശങ്കകള്‍ ഉയര്‍ന്നു. ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ ശ്രീ. ജ്യോതീന്ദ്രന്‍ സാറോട് ഞാന്‍ ചോദിച്ചു -
“ഷൊര്‍ണ്ണൂരില്‍ എത്തിയാല്‍ മാറിക്കയറണോ?”

“ഏയ്...വേണ്ട...ഇത് അമൃതയുമായി ലിങ്ക് ചെയ്യും...പക്ഷേ ?”

“ എന്താ?”

“ഇത് പത്തരക്ക് ഷൊര്‍ണ്ണൂരില്‍ എത്തും...പിന്നെ പതിനൊന്നരക്കേ അമൃതയുമായി സംഗമിക്കൂ....”

‘ട്രെയിന്‍ ആയാലും സംഗമത്തിന് പറ്റിയ സമയം അത് തന്നെയാ....’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഷൊര്‍ണ്ണൂര്‍ എത്തുന്നതിന് മുമ്പ് ഇരുട്ട് കട്ടപിടിച്ച ഏതോ ഒരു സ്ഥലത്ത് വണ്ടി നിന്നു.

“ഇതാണ് ഈ അടുത്ത് തുടങ്ങിയ ഒരു പ്രശ്നം...ഈ കൂരിരുട്ടായ സ്ഥലത്ത് കൊണ്ട് വന്ന് നിര്‍ത്തും...ഒരനക്കം മുന്നോട്ട് പോയാല്‍ പ്ലാറ്റ്ഫോമിലിറങ്ങാം...ഭക്ഷണവും മറ്റും കഴിക്കാം....വണ്ടിക്ക് സിഗ്നല്‍ കിട്ടുന്നത് വരെ നമ്മുടെ ആമാശയവും സിഗ്നലിന് കാത്തിരിക്കണം...”

         കൃത്യം പത്തരക്ക് വണ്ടി ഷൊര്‍ണ്ണൂര്‍ ജംഗ്‌ഷനിലെ ഏതോ ഒരു പ്ലാറ്റ്ഫോമില്‍ ഹാല്‍ട്ട് ചെയ്തു. സഹയാത്രികരെല്ലാം ഭക്ഷണത്തിനായി പുറത്തിറങ്ങിയെങ്കിലും കുത്തരിക്കഞ്ഞി നല്ലവണ്ണം അകത്താക്കിയിരുന്നതിനാല്‍ എന്റെ പാവം ആമാശയത്തെ ഞാന്‍ വീണ്ടും ബുദ്ധിമുട്ടിച്ചില്ല.

          കൃത്യം 11.15ന് വണ്ടി വീണ്ടും ചലിക്കാന്‍ തുടങ്ങി.പക്ഷേ വന്ന വഴിയെ തന്നെയാണ് നീങ്ങാന്‍ തുടങ്ങിയത്.അഞ്ച് മിനുട്ടോളം നീങ്ങിയിട്ടും വണ്ടി നിര്‍ത്താതായപ്പോള്‍ പണ്ട് സര്‍ദാര്‍ജി പറഞ്ഞപോലെ ഒരേ ട്രെയ്നില്‍ വടക്കോട്ടും തെക്കോട്ടുമുള്ള യാത്രക്കാരോ എന്ന് സംശയമുയര്‍ന്നു.ചങ്ങല വലിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ സമയം എടുക്കുമെന്നതിനാല്‍ ഞാന്‍ കാണുന്നത് സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്താന്‍ അറിഞ്ഞുകൊണ്ട് അഞ്ച് തവണ ഞാന്‍ കണ്ണ് ചിമ്മിത്തുറന്നു.അതോടെ വണ്ടി ഹാള്‍ട്ടാക്കുകയും ചെയ്തു.രാജ്യറാണിയിലെ എന്റെ കന്നിയാത്ര അവിടെ അവസാനിച്ചു!

           11.30ന് വിപരീത ദിശയില്‍ നിന്ന് ആരോ വലിച്ചിട്ടെന്ന പോലെ വണ്ടി നീങ്ങാന്‍ തുടങ്ങി.ഇപ്പോള്‍ വണ്ടിയുടെ പേര് രാജ്യറാണിയല്ല , അമൃത-രാജ്യറാണി ലിങ്ക് എക്സ്പ്രെസ്സ് എന്നായി മാറി.ലോകത്തിലാദ്യമായി ഒരു സ്റ്റേഷനില്‍ വച്ച് പേര് മാറുന്ന ഏക തീവണ്ടി ഏത് എന്ന ഭാവി പി.എസ്.സി ചോദ്യത്തിന് ഉത്തരം കിട്ടിയ നിര്‍വൃതിയില്‍ ഞാന്‍ എന്റെ ബെര്‍ത്തിലേക്ക് കയറി കടന്നു.


12 comments:

Areekkodan | അരീക്കോടന്‍ said...

ആ രാത്രി എനിക്ക് വേണ്ടി മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ട സീറ്റ് നമ്പര്‍ 41-ല്‍ ഞാന്‍ എന്റെ ബാഗ് വച്ചു.അങ്ങനെ രാജ്യറാണിയിലെ, കഞ്ഞികുടിച്ചുള്ള എന്റെ കന്നിയാത്ര ആരംഭിച്ചു.

ajith said...

യാത്രാവിവരണം തുടരട്ടെ. എന്തായാലും രാജ്യറാണി പിടിച്ചല്ലോ, സമാധാനമായി

Unknown said...

രാജ്യറാണിയിലെ എന്റെ കുഞ്ഞി യാത്ര.

യൂനുസ് വെളളികുളങ്ങര said...

ഹ ഹ ഹ

ഫൈസല്‍ ബാബു said...

"ലോകത്തിലാദ്യമായി ഒരു സ്റ്റേഷനില്‍ വച്ച് പേര് മാറുന്ന ഏക തീവണ്ടി ഏത് എന്ന ഭാവി പി.എസ്.സി ചോദ്യത്തിന് ഉത്തരം കിട്ടി"

OAB/ഒഎബി said...

ട്രെയിന്‍ ആയാലും സംഗമത്തിന് പറ്റിയ സമയം അത് തന്നെയാ....’
തകിട തകിട താന്താന ..ഹ ഹ ഹാ

ചാര്‍ളി (ഓ..ചുമ്മാ ) said...

ലോകത്തിലാദ്യമായി ഒരു സ്റ്റേഷനില്‍ വച്ച് പേര് മാറുന്ന ഏക തീവണ്ടി ????

ദിദങ്ങനെ പുത്യ സംഭവമൊന്നമല്ല മാഷേ...
വേറേയും നിറയെ വണ്ടികള്‍ ദിങ്ങനെ സ്റ്റേഷനില്‍ വച്ചു പേരു മാറീ ഓടണുണ്ട്ട്ടാ. ലിസ്റ്റ് ചോദിക്കല്ലേ..ഇത്തിരി സമയം വേണം.

G.MANU said...

:D. Cool mashe

Cv Thankappan said...

യാത്ര തുടരട്ടെ..................
ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

എന്നിട്ട് യാത്രാ ലക്ഷ്യം പൂർത്തീകരിച്ചോ?

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...ഇതിനിവിടെ ഫുള്‍സ്റ്റോപ് ഇടുന്നു.യാത്ര തുടരും

അരുണ്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.

യൂനുസ്...നന്ദി

ഫൈസലേ...ഓരോ യാത്രയും ഒരു അറിവാണ് എന്ന് പറയുന്നത് ഇതു തന്നെയാ.

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...അതെന്നെ, ആ പാട്ട് രാജ്യറാണിയുടെ ഔദ്യോഗിക ഗാനമാണോ?

ചാര്‍ളീ...എങ്കില്‍ ഒന്നിന്റെയെങ്കിലും പേര് താ

മനു...നന്ദി

തങ്കപ്പന്‍ സാര്‍....യാത്ര തുടരുന്നു, പോസ്റ്റ് നിര്‍ത്തുന്നു.

അനില്‍....ഓ, അത് പൂര്‍ത്തീകരിച്ചു, തിരിച്ചെത്തി.ഇന്ന്ന്‍ അടുത്ത യാത്രയും കഴിഞ്ഞ് തിരിച്ചെത്തി.

Post a Comment

നന്ദി....വീണ്ടും വരിക