Pages

Friday, July 17, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 4

         യാത്രക്കാരുടെ വിശപ്പും വണ്ടിയുടെ ദാഹവും വാനര സ്നേഹവും കഴിഞ്ഞ് ആവി എഞ്ചിന്‍ പിന്നേയും ഞങ്ങളെ തള്ളിക്കൊണ്ടിരുന്നു.അടുത്ത സ്റ്റേഷന്‍ റണ്ണിമേഡ് ആണ്.പുല്ല് പരവതാനി വിരിച്ച ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി.തൊട്ടുമുന്നില്‍ ഒരു തുരങ്കം ആരംഭിക്കുന്നു.

          ഇടതു വശത്ത് കമ്പിവേലി കെട്ടിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.രണ്ട് കുന്നുകള്‍ക്കിടയിലെ താഴ്‌വാരത്തെ പാറക്കെട്ടുകളെ തലോടിക്കൊണ്ട് ഒരു അരുവി കുത്തി ഒഴുകുന്നു.കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ആ കാഴ്ച മതി ഈ യാത്രയെ ധന്യമാക്കാന്‍.

         വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി.വൃദ്ധനായ ഒരു തുഴക്കാരനെപ്പോലെ ആവി എഞ്ചിന്‍ ഞങ്ങളെയും വഹിച്ച് മലകയറിക്കൊണ്ടിരുന്നു. കുതിപ്പും കിതപ്പും കഴിഞ്ഞ് പ്രധാന സ്റ്റേഷനായ കൂനൂരില്‍ വണ്ടി എത്തുമ്പോള്‍ സമയം പത്തു മണി ആയിരുന്നു. അത്യാവശ്യ സൗകര്യങ്ങളുള്ള ഇവിടെ 40 മിനിറ്റ് സമയമുണ്ട്.ഭക്ഷണം കഴിക്കാനും ടോയ്ലെറ്റില്‍ പോകാനും ഒന്നിറങ്ങി നടക്കാനും ഈ സമയം ധാരാളമാണ്.നടക്കുമ്പോള്‍ , ഊട്ടിയില് നിന്നും ഇറക്കം വിട്ട് വരുന്ന ട്രെയിന്‍ മറ്റേ പാളത്തിലൂടെ വരുന്നത് ശ്രദ്ധിക്കണം എന്ന് മാത്രം.

        കൂനൂരില്‍ വെച്ച്  വണ്ടിക്ക് ചില മാറ്റങ്ങള്‍ വരും.നമ്മുടെ വണ്ടി ആവി എഞ്ചിനോട് വിട പറയും. ഇനി യാത്ര ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ്. രണ്ടു ബോഗികള്‍ അധികം ചേര്‍ത്ത് കൂടുതല്‍ പേരുമായിട്ടാണ് ഇനി ഊട്ടി യാത്ര. ട്രാക്കില്‍ ഇനി പല്‍ച്ചക്രം ഉണ്ടാകില്ല.  യൂകാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെയാണ് ഇനി വണ്ടിയുടെ ചൂളം വിളി ഉയരുന്നത്. യാത്രക്ക്  വേഗതയും കൂടും.

       വെല്ലിങ്ടണ്‍, അറവന്‍കാട്, Ketti, ലവ്ഡേല്‍ തുടങ്ങി ചെറു സ്റ്റേഷനുകള്‍ കൂടി ഞങ്ങള്‍ പിന്നിട്ടു. ഇവിടെയൊന്നും പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല.അവസാനം, സമുദ്ര നിരപ്പില്‍ നിന്നും 2240 Meter  (7350 അടി) ഉയരത്തിലുള്ള  ഊട്ടി എന്ന ഉദഗമണ്ഡലത്ത് വണ്ടി എത്തുമ്പോള്‍ സമയം 12 മണി കഴിഞ്ഞിരുന്നു. സ്റ്റേഷനില്‍ ആള്‍ക്കാരുടെ നീണ്ട ക്യൂ കണ്ട് ഞങ്ങള്‍ അന്തം വിട്ടു. തിരിച്ചുള്ള വണ്ടി പിടിക്കാനാണ് ഈ തിരക്ക്. ക്യൂ നിയന്ത്രിക്കുന്നത് പോലീസാണ്. 2 മണിക്ക് പുറപ്പെടുന്ന വണ്ടി 5.45 ന്‍  മേട്ടുപ്പാളയത്തെത്തും. ഇറക്കമായതുകൊണ്ട് ഇങ്ങോട്ട് വരുന്നതിനെക്കാളും എളുപ്പത്തില്‍ തിരിച്ചെത്തും എന്ന് ടി.ടി.ആര്‍ പറഞ്ഞു. തിരിച്ച് ഞങ്ങള്‍ ആ വഴിക്ക് ഇല്ലാത്തതിനാല്‍ ടോയ് ട്രെയിനിനോട് ഞങ്ങള്‍ ബൈ പറഞ്ഞു.

         അങ്ങനെ മനസ്സില്‍ താലോലിച്ച് നടന്ന ആ ഊട്ടി യാത്ര സഫലമായി.ഇനി ലോക പൈതൃകപ്പട്ടികയിലെ തന്നെ അടുത്ത ട്രെയിനില്‍  ഒരു ഡാര്‍ജിലിംഗ്  യാത്രകൂടി കുടുംബ സമേതം നടത്തണം (ഇന്‍ഷാ അല്ലാഹ്).

(അവസാനിച്ചു)

6 comments:

Areekkodan | അരീക്കോടന്‍ said...

ഇനി ലോക പൈതൃകപ്പട്ടികയിലെ തന്നെ അടുത്ത ട്രെയിനില്‍ ഒരു ഡാര്‍ജിലിംഗ് യാത്രകൂടി കുടുംബ സമേതം നടത്തണം (ഇന്‍ഷാ അല്ലാഹ്).

Typist | എഴുത്തുകാരി said...

ഒക്കെ നടക്കുമെന്നേയ്. ആശംസകള്‍

ajith said...

ഈ ട്രെയിനില്‍ ഒന്ന് കേറണം എന്ന് വാശി കൂടിയിട്ടുണ്ട് വായന കഴിഞ്ഞപ്പോഴേയ്ക്കും

വിനോദ് കുട്ടത്ത് said...

അജിത്തേട്ടന്‍റെ അഭിപ്രായ ത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കള്ളവണ്ടി കയറിയായലും പോകാൻ തീരുമാനിച്ചു.....

Cv Thankappan said...

മംഗളം ഭവിക്കട്ടെ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ ....വീണ്ടും ഇവിടെ കണ്ടത്തിൽ സന്തോഷം
... ഓകെ....എല്ലാവരും ഈ വണ്ടിയിൽ കയറി അനുഭവം പങ്കു വയ്ക്കാൻ ക്ഷണിക്കുന്നു

Post a Comment

നന്ദി....വീണ്ടും വരിക