Pages

Sunday, March 11, 2018

കല്ലുമുക്കില്‍ വീണ്ടും....

                 2011 നവംബര്‍ മാസത്തിലെ ആ കിടിലന്‍ അനുഭവത്തിന്റെ ഓര്‍മ്മകള്‍, പിന്നീട് ഞാന്‍ കുട്ടികളെയും കൊണ്ട് പോയ എല്ലാ പ്രകൃതി പഠന ക്യാമ്പിനും മുമ്പ് ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി പങ്ക് വയ്ക്കാറുണ്ട്. കാട്ടില്‍ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളും അതിനെ നേരിടാനുള്ള മുന്‍‌കരുതലുകളും എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. കല്ലുമുക്കിലെ ആ അനുഭവത്തിന് ശേഷം കുട്ടികളില്‍ നിന്നും ഒരു ബോണ്ട് എഴുതി വാങ്ങുന്ന രീതിയും ആരംഭിച്ചു.

                ഈ വര്‍ഷം പല സ്ഥലത്തും ക്യാമ്പിന് വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ നിന്നും നവമ്പര്‍ 24ന് ഞങ്ങള്‍ക്ക് ക്യാമ്പ് അനുവദിച്ചതായി അറിയിപ്പ് ലഭിക്കുകയും പങ്കെടുക്കുന്ന കുട്ടികളുടെ സെലക്ഷന്‍ നടത്തുകയും ചെയ്തു.പ്രസ്തുത ക്യാമ്പിന്റെ ഒരാഴ്ച മുമ്പ്, ഫണ്ട് തീര്‍ന്നത് കാരണം ആ ക്യാമ്പ് കാന്‍സല്‍ ചെയ്തതായി അറിയിപ്പ് കിട്ടി. ഈ അറിയിപ്പ്, എന്നെ മറ്റൊരു വാതിലില്‍ മുട്ടാന്‍ പ്രേരിപ്പിച്ചു. ആ മുട്ടല്‍ ഞങ്ങളെ ബ്രഹ്മഗിരിയില്‍ എത്തിച്ചു. ഫണ്ട് ലഭ്യമായാല്‍ ആദ്യത്തെ ക്യാമ്പ് നിങ്ങള്‍ക്ക് തന്നെ എന്ന സാന്ത്വന വാക്കിന് അതിനാല്‍ ഞാന്‍ വില കല്‍പ്പിച്ചില്ല.

                ഈ വര്‍ഷവും പ്രകൃതി പഠന ക്യാമ്പ് ഇല്ല എന്ന സത്യം എന്റെ മനസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആയിട്ടും ഒരറിയിപ്പും കിട്ടാത്തതിനാല്‍ വയനാട്ടിലെ കുട്ടികളോടൊപ്പം അവസാനത്തെ ക്യാമ്പ് എന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു. അങ്ങനെ വളണ്ടിയര്‍ സെക്രട്ടറിമാരെയും കൂട്ടി തിരുവനന്തപുരത്ത്  പുനര്‍ജ്ജനി അവാര്‍ഡ് സ്വീകരിച്ച് വയനാട്ടിലേക്ക് തിരിച്ചു കയറാനിരിക്കെ ബത്തേരി ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍‌കുട്ടി സാറിന്റെ ഫോണ്‍‌വിളി വന്നു.ഞാന്‍ ആകാംക്ഷയോടെ ഫോണെടുത്തു.

“ഹലോ...ബത്തേരി ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ്...ഈ വര്‍ഷത്തെ അവസാനത്തെ ക്യാമ്പിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്....അല്പം മരം നടുന്ന എക്കോ റെസ്റ്റൊറേഷന്‍ എന്ന പരിപാടി ആണ്. പെട്ടെന്ന് നടത്തണം...നിങ്ങള്‍ക്ക് താല്പര്യമുണ്ടോ ?”

“യെസ് സാര്‍....ഞങ്ങള്‍ക്ക് വേണം...” അവാര്‍ഡിന്റെ സന്തോഷത്തില്‍ നിന്നിരുന്ന ഞാന്‍ മുന്നും പിന്നും ആലോചിക്കാതെ സമ്മതിച്ച ശേഷം  സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. ശിവരാത്രി അടക്കമുള്ള അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് നാട്ടില്‍ പോവാന്‍ വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാം എന്ന് ഉദ്ദേശിച്ചിരിക്കുമ്പോഴാണ് ഈ ക്യാമ്പ് പൊട്ടിവീണത്.അങ്ങനെ സൌകര്യപ്രദമായ ഒരു തീയതി കണ്ടെത്തി അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ അതേ ദിവസങ്ങളില്‍ സീരീസ് ടെസ്റ്റും പ്രഖ്യാപ്പിച്ചു. ആറ്റു നോറ്റു കിട്ടിയ ക്യാമ്പ് വീണ്ടും കൈ വിട്ടു പോകുന്ന അവസ്ഥ.സീരീസ് ടെസ്റ്റിനും  കുട്ടികളുടെ ക്ലാസുകള്‍ക്കും മുടക്കം വരരുത് എന്നതിനാല്‍ ഈ കൂട്ട അവധി ദിവസത്തില്‍ തന്നെ ക്യാമ്പ് നടത്താന്‍ ഞാന്‍ തീരുമാനിച്ചു.

മുത്തങ്ങയാണ് ക്യാമ്പിന്റെ സ്ഥലം എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ അവിടെ ജലക്ഷാമം രൂക്ഷമായതിനാല്‍ ക്യാമ്പ് കല്ലുമുക്കിലായിരിക്കും എന്ന് അറിയിപ്പ് കിട്ടി. അങ്ങനെ ആറ് വര്‍ഷത്തിന് ശേഷം എന്റെ ആദ്യ പ്രകൃതി പഠന ക്യാമ്പിന്റെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ എനിക്ക് വീണ്ടും അവസരം ലഭിച്ചു. ഞാന്‍ അയവിറക്കുന്ന നടുക്കുന്ന ചില സ്മരണകള്‍ സത്യമാണോ എന്നറിയാന്‍ കുട്ടികള്‍ക്ക് ഒരവസരവും.

അങ്ങനെ ആ പടുകിഴവന്‍ ഉങ്ങ് മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ വീണ്ടും ഒത്ത് കൂടി.

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ആ പടുകിഴവന്‍ ഉങ്ങ് മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ വീണ്ടും ഒത്ത് കൂടി.

© Mubi said...

സ്കൂള്‍ കാലത്ത് ഞങ്ങളുടെ മലയാളം ക്ലാസ്സ്‌ സ്ഥിരമായി മാവിന്‍ ചുവട്ടിലായിരുന്നു... ചിത്രം കണ്ടപ്പോള്‍ 'നൊസ്റ്റി' വന്നു :)

Areekkodan | അരീക്കോടന്‍ said...

മുബീ...ആഹാ , അപ്പോ മാങ്ങാക്കാലത്തെ മലയാളം ക്ലാസ്സുകൾ എന്ന ഒരു പോസ്റ്റ് ഉണ്ടാകുമല്ലോ ?

Post a Comment

നന്ദി....വീണ്ടും വരിക