Pages

Thursday, April 26, 2018

രാമനാഥസ്വാമി ക്ഷേത്രത്തിലൂടെ...

              മീശ മാധവന്‍ ആരുടെയെങ്കിലും മുഖത്ത് നോക്കി മീശ പിരിച്ചാല്‍ പിന്നെ അവന്‍ അന്ന് അവിടെ കയറിയിരിക്കും എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ഡ്രൈവര്‍ മണികണ്ഠനും. വാച്ചിലേക്ക് നോക്കിയാല്‍ പിന്നെ സമയത്തെ മണികണ്ഠന്‍ കൊല്ലുമെന്ന് തീര്‍ച്ച. ഇവിടെയും അത് സംഭവിച്ചു.ഏഴ് മണി കഴിഞ്ഞ് അല്പം കൂടിയായപ്പോള്‍ പ്രേതനഗരിയില്‍ നിന്ന്  ഞങ്ങള്‍ രാമനാഥസ്വാമി ക്ഷേത്ര കവാടത്തില്‍ എത്തി. തമിഴര്‍ ഇതിനെ കോവില്‍ എന്നാണ് പറയുന്നത്.എല്ലാ ക്ഷേത്രത്തിനും അത് തന്നെയാണ് പറയുന്നത്. എട്ട് മണിവരെ ഇവിടെ പ്രവേശിക്കാം.
               ക്ഷേത്രത്തിന് ചുറ്റുമുള്ള വലുതും ചെറുതുമായ എല്ലാ കടകളിലും ഒരു ബോര്‍ഡ് തൂങ്ങി നിന്നിരുന്നു - “ Cell Phone Locker". ആദ്യം മനസ്സിലായില്ലെങ്കിലും മണികണ്ഠന്‍ ഇവിടെയും സഹായത്തിനെത്തി.

“സര്‍, മൊബൈല്‍ ഫോണും ക്യാമറയും ഉള്ളെ പോകാത്...പക്കത്തിലെ എല്ലാ കടകളിലും ലോക്കര്‍ ഇരിക്ക്....”

               അതായത് ക്ഷേത്രത്തിനകത്തേക്ക് അവയൊന്നും കൊണ്ടു പോകാന്‍ പറ്റില്ല.എത്ര വിലപിടിപ്പുള്ള സാധനമാണെങ്കിലും അകത്ത് കയറണമെങ്കില്‍, അറിയാത്ത ഈ നാട്ടിലെ ഏതെങ്കിലും അണ്ണനെ ഏല്പിച്ചേ തീരൂ എന്ന് ! അങ്ങനെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഐഫോണും സെന്‍ഫോണും വൊഡാഫോണും എല്ലാം തൊട്ടടുത്ത പെട്ടിക്കടയില്‍ ഏല്പിച്ചു - ഒന്നിന് പത്ത് രൂപ നോക്ക് കൂലി നല്‍കണം (കട അത്യാവശ്യം മുതലുള്ളതാണെന്ന് വെറുതെ ഒന്ന് ഉറപ്പ് വരുത്തുക).

                ചെരുപ്പ് എല്ലാം പുറത്ത് അഴിച്ചു വയ്ക്കണം. കയ്യിലുള്ള ബാഗ് അകത്തേക്ക് കൊണ്ട് പോകാം. കയറുന്നതിന് മുമ്പ് ഏത് ഗേറ്റിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കി വച്ചാല്‍ നല്ലത്.ഇല്ലെങ്കില്‍ അകത്ത് ചുറ്റിയ അത്രയും പുറത്ത് കൂടിയും വലം വയ്ക്കേണ്ടി വരും എന്ന് മാത്രം!! നഗ്നപാദരായി ഞങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

              ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത് എന്ന്  മുന്നോട്ട്  നോക്കിയപ്പോള്‍ മനസ്സിലായി. കരിങ്കല്ലില്‍ കൊത്തിയ നിറം പിടിപ്പിച്ച ശില്പങ്ങളും തൂണുകളും കുട്ടിക്കാലത്ത് വായിച്ച ഏതോ അമര്‍ ചിത്രകഥയിലെ മാസ്മര ലോകത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി നല്‍കി. 
                                                                കടപ്പാട് : ഗൂഗിള്‍
                  ഇടനാഴിയിലെ ഫോട്ടോകളിലൂടെ പറയുന്ന രാമായണം കഥയിലെ ചില ഭാഗങ്ങള്‍ ഞാന്‍ എന്റെ കുഞ്ഞുമോള്‍ക്ക് പറഞ്ഞുകൊടുത്തു. ക്ഷേത്രത്തിനുള്ളില്‍  പ്രസിദ്ധമായ നിരവധി തീർത്ഥങ്ങൾ(കുളങ്ങൾ) ഉണ്ട് എന്നറിഞ്ഞെങ്കിലും ഞങ്ങള്‍ക്കതില്‍ താല്പര്യമില്ലാത്തതിനാല്‍ അവ കാണാന്‍ പോയില്ല. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് നേരെ എതിര്‍ഭാഗത്തേക്കാണ് ഇറങ്ങിയത് എന്ന്.അതിലൂടെ തന്നെ അകത്തേക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് എന്റെ തോളില്‍ ഉറങ്ങുന്ന മകന്റെ കാലിലെ ചെരുപ്പ് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്.അത് അവിടെ അഴിച്ചു വച്ച് കയറാന്‍ പറഞ്ഞു. അതോടെ നഗ്നപാദരായി രാമേശ്വരം ടൌണിലൂടെയും ക്ഷേത്രത്തെ വലം വച്ചു. ഞങ്ങളെപ്പോലെ അമളി പിണഞ്ഞ വേറെ കുറെ പേരെയും ആ പ്രദക്ഷിണത്തില്‍ കണ്ടു.
              ചെറിയ ശംഖുകൾ കൊണ്ടുണ്ടാക്കിയ key ചെയിനുകൾ വിൽക്കുന്ന ധാരാളം കച്ചവടക്കാർ ക്ഷേത്രത്തിന്റെ പുറത്ത് ഉണ്ട്. വില്‍യും തുച്ഛമാണ്. 10 എണ്ണത്തിന് 20 രൂപ.പഠന കാലത്ത് ഏതോ ടൂറിന് പോയപ്പോള്‍ വാങ്ങിയ ശംഖുകള്‍ ഇപ്പോഴും വീട്ടില്‍ അനാഥമായി കിടക്കുന്നതിനാല്‍ ഞങ്ങളതും വാങ്ങിയില്ല.

             ഫോണുകള്‍ തിരിച്ച് വാങ്ങി ഞങ്ങള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി.ലഞ്ചും സപ്പറും കൂടി നന്നായങ്ങ് ആഘോഷിച്ചു. സമയം ഇനിയും ഏറെ ഉള്ളതിനാല്‍ റെയില്വെ സ്റ്റേഷനിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ഇരുട്ടില്‍ അങ്ങനെ നടക്കുന്നതിനിടയിലാണ് അബ്ദുല്‍ കലാംസ് ഹൌസ് എന്ന ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. സമയം അപ്പോള്‍ രാത്രി ഒമ്പത് മണിയോട് അടുത്തിരുന്നു. സമീപത്ത് തന്നെയാണെന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആ ഗല്ലിയിലേക്ക് തിരിഞ്ഞു. 100 മീറ്റര്‍ പോകുന്നതിന് മുമ്പെ വീടിന്റെ മുന്നില്‍ എത്തുകയും ചെയ്തു. പക്ഷെ ഗേറ്റ് അടച്ചിരുന്നതിനാല്‍ പുറത്ത് നിന്നും ഫോട്ടോ എടുത്ത് തൃപ്തിയടഞ്ഞു.
              പിന്നെ റെയില്‍‌വെ സ്റ്റേഷനില്‍ വന്ന് പ്ലാറ്റ്‌ഫോമില്‍ വന്ന് ട്രെയിനിനായി കാത്തിരുന്നു. കടലില്‍ നിന്നുള്ള സുഖമായ കാറ്റ് എന്നെ വേഗം ഉറക്കത്തിലേക്ക് നയിച്ചു. കുടുംബം വെയിറ്റിംഗ് റൂമിലേക്ക് പോയതിനാല്‍ ട്രെയിന്‍ അനൌണ്‍സ്മെന്റ് കേട്ട് അവര്‍ വന്നു. പക്ഷെ ട്രെയിന്‍ മാത്രം കണ്ടില്ല. 11.10ന് പോകേണ്ട ട്രെയിന്‍ 11 മണിയായിട്ടും കാണാതിരുന്നപ്പോള്‍ അല്പം ദൂരെ മറ്റെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയ ട്രെയിന്‍ പോയി നോക്കാന്‍ ഞാന്‍ മക്കളെ വിട്ടു. അതല്ല എന്നും ഇനി കുറെ ദൂരെ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു. അപ്പോഴാണ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലം എന്റെ ഓര്‍മ്മയില്‍ പെട്ടെന്ന് വന്നത്.പിന്നെ ബാഗുകളും എടുത്ത് ഒരു ഓട്ടമായിരുന്നു - രാമേശ്വരത്തിലൂടെയുള്ള അവസാന ഓട്ടം !!

ശ്രദ്ധിക്കുക : എറണാകുളം ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് പുറപ്പെടാറ്.സ്റ്റേഷനോട് ചേര്‍ന്ന് കാണുന്ന ഗ്രാനൈറ്റ് പതിച്ച പ്ലാറ്റ്ഫോമുകള്‍ രണ്ടും മൂന്നും ആണ്.ഇവിടെ കാത്ത് നിന്നാല്‍ ട്രെയിന്‍ പോയിട്ടേ വിവരം അറിയൂ. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്താന്‍ കുറെ കൂടി മുന്നോട്ട് നടക്കണം.

അങ്ങനെ രാമേശ്വരം യാത്രയും കഴിഞ്ഞു. ഇനി ഡെല്‍ഹിയിലേക്ക് !!
                                                         

1 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഐഫോണും സെന്‍ഫോണും എല്ലാം തൊട്ടടുത്ത പെട്ടിക്കടയില്‍ ഏല്പിച്ചു - ഒന്നിന് പത്ത് രൂപ നോക്ക് കൂലി നല്‍കണം

Post a Comment

നന്ദി....വീണ്ടും വരിക