Pages

Saturday, April 28, 2018

പ്രഥമ വിമാനയാത്രികര്‍ ശ്രദ്ധിക്കാന്‍

                  ഓരോ യാത്രയും ഓരോ പുതിയ അനുഭമായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അത് അങ്ങനെത്തന്നെ ആകാറുമുണ്ട്. അല്ലെങ്കിലും ആവര്‍ത്തനം തനി ബോറിംഗ് ആണ്. രാമേശ്വരം യാത്ര കഴിഞ്ഞ് വന്ന് തൊട്ടടുത്ത ആഴ്ചയാണ്, പ്രധാനമന്ത്രി ശ്രീ.മോദിജിയുടെ ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഓറിയെന്റേഷന്‍ മീറ്റിംഗില്‍ പങ്കെടുക്കാനായി പ്രിന്‍സിപ്പാള്‍ എന്നെ നിയോഗിച്ചത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ (AICTE) ഡെല്‍ഹിയിലെ വസന്ത്‌കുഞ്ച് എന്ന സ്ഥലത്തുള്ള ആസ്ഥാന മന്ദിരത്തിലായിരുന്നു മീറ്റിംഗ്.

                    ഞാന്‍ നിയോഗിക്കപ്പെട്ടതോടെ ആദ്യം ചെയ്തത് കോഴിക്കോട് , മംഗലാപുരം,കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിവിധ വിമാന കമ്പനികളുടെ സര്‍വീസ് സമയവും നിരക്കും തിരയലായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക്  കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന  ഇന്‍ഡിഗോയുടെ വൈകിട്ട് 7:40 നുള്ള ഫ്ലൈറ്റില്‍ ആയിരുന്നു. എന്റെ ആദ്യ വിമാനയാത്രയുടെയും രണ്ടാമത്തേതിന്റെയും എല്ലാ പേപ്പര്‍ വര്‍ക്കുകളും മറ്റും ചെയ്തത് മറ്റാരോ ആയതിനാല്‍ ഇതൊന്നും പരിചയം ഇല്ലായിരുന്നു. അതിനാല്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്ന് ആലോചിച്ചു. പക്ഷെ എല്ലാം സ്വയം ചെയ്ത് പരിശീലിക്കാന്‍ ഇനി ഒരവസരം ലഭിക്കില്ല എന്ന ചിന്തയില്‍ ടിക്കറ്റ് ഞാന്‍ തന്നെ ബുക്ക് ചെയ്തു. ഈ ഫ്ലൈറ്റ് ഡെല്‍ഹിയില്‍ എത്തുന്നത് രാത്രി 11 മണിക്കായിരിക്കും എന്ന് അറിഞ്ഞിട്ടും അതും ഒരു പരിചയം ആകട്ടെ എന്ന് കരുതി.
                 തിരിച്ച് പോരാനുള്ള ടിക്കറ്റിന് വേണ്ടിയും ഞാന്‍ എല്ലാ റേറ്റും നോക്കി. അതിരാവിലെ ഡെല്‍ഹിയില്‍ നിന്നും നേരിട്ടുള്ള ഫ്ലൈറ്റില്‍ റേറ്റ് കുറവാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്നെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് റിസ്ക് ആയിരിക്കും എന്ന് മനസ്സിലാക്കി. അതിനാല്‍ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റില്‍ തന്നെ ടിക്കറ്റ് എടുത്തു. അത് ഹൈദരാബാദ് വഴി ആയതിനാല്‍ സമയം അധികം പിടിക്കും എന്ന് മാത്രം. റേറ്റും കൂടും !

                   ഡെല്‍ഹിയില്‍ എത്തിയതിന് ശേഷം താമസത്തിനും ട്രാന്‍സ്പോര്‍ട്ടേഷനും ആവശ്യമായ കാര്യങ്ങള്‍, ഇതേ സ്ഥലത്ത് മാസങ്ങള്‍ക്ക് മുമ്പ് പോയ നിസാം സാറോട് അന്വേഷിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം “OYO" എന്ന ആപ്പിലൂടെ ഓണ്‍ലൈന്‍ ആയി റൂം ബുക്ക് ചെയ്തു. എയര്‍പോര്‍ട്ടിന് അടുത്ത് മഹിപാല്‍‌പുരില്‍ ഹോട്ടല്‍  സ്കൈ വ്യൂവില്‍  രണ്ട് ദിവസത്തേക്ക് എല്ലാ സൌകര്യങ്ങളോടും കൂടിയ എ.സി റൂം കിട്ടിയത് 1908 രൂപക്ക് ! ബ്രേക്ക് ഫാസ്റ്റ് സൌജന്യവും !!

                   ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞ് ഇന്‍ഡിഗോയില്‍ നിന്നും വെബ് ചെക്ക് ഇന്‍ ചെയ്യാന്‍ മെയില്‍ വന്നു. എയര്‍പോര്‍ട്ടില്‍ അതാത് വിമാന കമ്പനികളുടെ കൌണ്ടറില്‍ പോയി ക്യൂ നിന്ന് ബോര്‍ഡിംഗ് പാസ് വാങ്ങുന്നതിന് പകരമുള്ള ഓണ്‍ ലൈന്‍ പരിപാടിയാണ് വെബ് ചെക്ക് ഇന്‍ . ആളുകളെ ഓണ്‍ലൈന്‍ സംഗതികള്‍ ഉപയോഗിക്കാന്‍ ഉപദേശിക്കുന്ന ഞാന്‍ ഇത് ഉപയോഗിക്കാതിരിക്കുന്നത് തെറ്റായിരിക്കും എന്നതിനാല്‍ വെബ് ചെക്ക് ഇന്‍ ചെയ്ത് അതിന്റെ പ്രിന്റ് ഔട്ടും എടുത്ത് വച്ചു. ലഗേജ് ഇല്ലെങ്കില്‍,  എയര്‍പോര്‍ട്ടില്‍ നേരെ സെക്യൂരിറ്റി ചെക്കിന് കയറാനും അത് വഴി സാധിക്കും.
                     ഇനി പറയുന്ന കാര്യങ്ങള്‍ എന്നെപ്പോലെ ആദ്യമായി ഒറ്റക്ക് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി റഫറന്‍സിനുള്ളതാണ്.

സ്റ്റെപ് 1 :-  വിമാന ടിക്കറ്റും ഒറിജിനല്‍ ഐ.ഡി പ്രൂഫും സഹിതം, ടെര്‍മിനല്‍ ഗേറ്റിന് വെളിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് രണ്ടും കാണിക്കുക. എല്ലാം കൃത്യമല്ലേ എന്ന് നോക്കി അദ്ദേഹം അതെല്ലാം തിരിച്ച് തരും.

സ്റ്റെപ് 2 :- നാം പോകാനുദ്ദേശിക്കുന്ന ഫ്ലൈറ്റ് കമ്പനിയുടെ കൌണ്ടറില്‍ പോയി ടിക്കറ്റും ഒറിജിനല്‍ ഐ.ഡി പ്രൂഫും കാണിച്ച്  ലഗേജ് ഏല്‍പ്പിക്കുക. അവിടെ നിന്നും  ബോര്‍ഡിംഗ് പാസ് വാങ്ങുക.

സ്റ്റെപ് 3 :- ബോര്‍ഡിംഗ് പാസും ഒറിജിനല്‍ ഐ.ഡി പ്രൂഫും കൊണ്ട് സെക്യൂരിറ്റി ചെക്ക് ഇന്‍ കവാടത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുക.

സ്റ്റെപ് 4:- ഹാന്റ് ബാഗുകള്‍ എക്സ്‌റെ ചെക്കിംഗിന് വിധേയമാക്കുക. ബാഗിലുള്ള ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണും പഴ്സും പുറത്തെടുത്ത് ഒരു ട്രേയില്‍ നിക്ഷേപ്പിച്ചിട്ട് ചെക്കിംഗിന് വിടുക.

സ്റ്റെപ് 5:- ബോര്‍ഡിംഗ് പാസ് കാണിച്ച് ശാരീരിക പരിശോധനക്ക് വിധേയമാകുക

സ്റ്റെപ് 6:- ചെക്ക് ചെയ്ത സാധനങ്ങള്‍ പെറുക്കിയെടുത്ത് അനേകായിരം യാത്രക്കാര്‍ക്കിടയില്‍ ഒരാളായി ഏതെങ്കിലും ചെയറില്‍ സ്ഥാനം പിടിക്കുക. ഇടക്കിടക്ക് അറിയിപ്പുകള്‍ കാണിക്കുന്ന ഡിസ്‌പ്ലേ ശ്രദ്ധിക്കുക.

സ്റ്റെപ് 7 :- നമുക്ക് പോകേണ്ട ഫ്ലൈറ്റിന് നേരെ ബോര്‍ഡിംഗ് എന്ന് കാണിക്കുമ്പോള്‍ പ്രസ്തുത ഗേറ്റിലേക്ക് നീങ്ങുക. അവിടെയും ബോര്‍ഡിംഗ് പാസ് കാണിച്ച ശേഷം ബസ്സിലേക്ക് നീങ്ങുക.

സ്റ്റെപ് 8 :- ബസ് ഫ്ലൈറ്റിന്റെ അടുത്ത് വരെ പോകും. ഫ്ലൈറ്റ് കവാടത്തില്‍ നില്‍ക്കുന്ന ആള്‍ക്കും ബോര്‍ഡിംഗ് പാസ് കാണിച്ച് അകത്ത് കയറി , പാസില്‍ രേഖപ്പെടുത്തിയ സീറ്റില്‍ ഇരിക്കുക.

ബാക്കി നിര്‍ദ്ദേശങ്ങള്‍ തരാന്‍ നഖത്തിലും ചുണ്ടിലും ഒക്കെ പെയിന്റ് അടിച്ച പെണ്‍‌കുട്ടികള്‍ ഫ്ലൈറ്റില്‍ ഉണ്ടാകും. അവരുടെ അംഗവിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക.


ശേഷം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3 comments:

Areekkodan | അരീക്കോടന്‍ said...

ബാക്കി നിര്‍ദ്ദേശങ്ങള്‍ തരാന്‍ നഖത്തിലും ചുണ്ടിലും ഒക്കെ പെയിന്റ് അടിച്ച പെണ്‍‌കുട്ടികള്‍ ഫ്ലൈറ്റില്‍ ഉണ്ടാകും. അവരുടെ അംഗവിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക.

© Mubi said...

അവസാന വാചകം നന്നായി മാഷേ!

Areekkodan | അരീക്കോടന്‍ said...

മുബീ...അറിയാതെ വന്നു പോയ ഒരു വാചകമായിരുന്നു അത് !!

Post a Comment

നന്ദി....വീണ്ടും വരിക