Pages

Wednesday, March 27, 2019

രക്ഷിതാക്കളുടെ ശ്രദ്ധക്ക്

               പ്ലസ് ടു പരീക്ഷകള്‍ക്ക് പിന്നാലെ എസ്.എസ്.എല്‍.സി പരീക്ഷയും നാളെ അവസാനിക്കുകയാണ്. മീനച്ചൂടും പരീക്ഷാ ചൂടും കുട്ടികളിലും രക്ഷിതാക്കളിലും നിരവധി ആശങ്കകള്‍ ഉണ്ടാക്കിയെങ്കിലും  എസ്.എസ്.എല്‍.സി പരീക്ഷയിലെ ഒരു വിഷയവും ഇതുവരെ ബുദ്ധിമുട്ടിച്ചില്ല എന്നാണ് പരീക്ഷ എഴുതിയ എന്റെ മോള്‍ പ്രതികരിച്ചത്.

                ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണര്‍ ശ്രീ.റിഷിരാജ് സിംഗ് ഐ.പി.എസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തിയത് നമ്മില്‍ പലരും കണ്ടു. ലഹരിയുടെ കഴുകക്കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ മേലെ വട്ടമിട്ടു പറക്കുന്നതിനാല്‍ പരീക്ഷ കഴിഞ്ഞ ഉടനെ രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്നതായിരുന്നു ആ സന്ദേശത്തിന്റെ രത്‌നച്ചുരുക്കം.

                നാളെ കേരളത്തിലെ മിക്ക സ്കൂളുകളിലും നടന്നേക്കാവുന്ന ഒരു ആഭാസത്തിലേക്ക് കൂടി രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പരീക്ഷ കഴിഞ്ഞാലുള്ള ആഘോഷമാണത്. പുസ്തകങ്ങള്‍ വലിച്ചു കീറി കാറ്റില്‍ പറത്തിയും കളര്‍ പൊടികള്‍ പരസ്പരം വാരി എറിഞ്ഞും മഷി കുടഞ്ഞും വസ്ത്രത്തില്‍ പേര് എഴുതിയും മറ്റും ഉള്ള പുതു തലമുറയുടെ ആഘോഷങ്ങള്‍ വല്ലാതെ അതിരു കവിയുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം, കോഴിക്കോട് പട്ടണത്തില്‍ കണ്ട പല പെണ്‍കുട്ടികളും പണ്ട് അരീക്കോട് ചന്തയില്‍ കണ്ടിരുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ നിറം മുക്കിയ നിലയിലായിരുന്നു ! മാധ്യമങ്ങള്‍ ഇതിന് നല്‍കുന്ന പബ്ലിസിറ്റിയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.

                കളര്‍ പൊടിയും മഷിയും പരസ്പരം വാരി എറിയുമ്പോള്‍ അത് കണ്ണിലോ  ചെവിയിലോ പതിച്ചാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ അന്ധതയും ബധിരതയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് ഈ ആഘോഷത്തിനിടയില്‍ പലരും ശ്രദ്ധിക്കാറില്ല.അത് ഒരു പക്ഷേ ഉടനെ സംഭവിക്കാം. അല്ലെങ്കില്‍ കാലക്രമേണ സംഭവിക്കാം. നമ്മുടെ മക്കള്‍ക്ക് അങ്ങനെ സംഭവിക്കാതിരിക്കാനും നമ്മുടെ മക്കള്‍ കാരണം മറ്റുള്ളവര്‍ക്ക് അങ്ങനെ സംഭവിക്കാതിരിക്കാനും, രക്ഷിതാക്കള്‍ മക്കളെ പറഞ്ഞ് മനസ്സിലാക്കിയേ മതിയാവൂ.വേണമെങ്കില്‍ നാളെ കുട്ടികളുടെ ബാഗുകള്‍ ഒന്ന് പരിശോധിക്കുന്നതും നല്ലതായിരിക്കും.

                മിക്ക കുട്ടികളുടെയും യൂനിഫോമുകള്‍,  ഒന്നുകില്‍ യൂനിഫോം തന്നെ ആയോ അല്ലെങ്കില്‍ വീട്ടില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രമായോ ഇനിയും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും . കളര്‍പൊടി വിതറലും മഷി കുടയലും ഓട്ടോഗ്രാഫ് എഴുത്തും എല്ലാം അവയെ ഉപയോഗ ശൂന്യമാക്കും. നമ്മുടെ ചുറ്റും തന്നെ ഒരൊറ്റ ജോഡി യൂനിഫോം കൊണ്ട് ഒപ്പിച്ച് പോകുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട്. അഭിമാനം കാരണം യൂനിഫോം ചോദിച്ച് വാങ്ങാന്‍ അവര്‍ വരുന്നില്ല എന്നേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ടെക്സ്റ്റ് ബുക്കുകള്‍ നാം ആവശ്യമുള്ളവര്‍ക്ക് കൈമാറിയിരുന്നു. യൂനിഫോമും അതേ പോലെ കൈമാറാവുന്ന നല്ല ഒരു സാധനമാണ് എന്ന് എല്ലാ രക്ഷിതാക്കളും കുട്ടികളെ മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്നു.

               ഒരു കാരണവശാലും നാളെ, മക്കള്‍ക്ക് സ്കൂട്ടറോ ബൈക്കോ നല്‍കരുത്. പത്ത് വര്‍ഷത്തെ പഠന ഭാരത്തിന്റെ കെട്ടു പൊട്ടിക്കുന്നത് ഒരു പക്ഷെ കുടുംബത്തെ മുഴുവന്‍ കെട്ടിപ്പൂട്ടുന്ന നിലയിലേക്കായിരിക്കും. നമ്മുടെ മക്കളെ സുരക്ഷിതരാക്കാം, ഒപ്പം മറ്റുള്ളവരുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യാം.

7 comments:

Areekkodan | അരീക്കോടന്‍ said...

പ്രിയ രക്ഷിതാക്കളേ, ഒരല്പം ശ്രദ്ധ ചെലുത്തൂ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രക്ഷിതാക്കളുടെ കണ്ണു തുറക്കട്ടെ..

Areekkodan | അരീക്കോടന്‍ said...

മുഹമ്മെദ്ക്കാ...ഒന്ന് ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം

Geetha said...

എത്ര വേഗം മദ്ധ്യവേനലവധി ആയി. വളരെ നല്ലൊരു സന്ദേശം ആണ് മാഷ് പറഞ്ഞിരിക്കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികളും ഇത് ശ്രദ്ധയിൽ വെക്കേണ്ടതാണ് . ആശംസകൾ മാഷേ .

Areekkodan | അരീക്കോടന്‍ said...

ഗീതാജി...നന്ദി.മലപ്പുറം ജില്ലയിലെ മമ്പാട് ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ യൂണിഫോം പ്രധാനാധ്യാപകന് കൈമാറുന്ന ഒരു വാര്‍ത്ത ഇന്ന് പത്രത്തില്‍ കണ്ടു.സന്തോഷമായി, ചിലരെങ്കിലും ഈ വഴിക്ക് ചിന്തിക്കുന്നു പ്രവൃത്തിക്കുന്നു എന്നറിഞ്ഞതില്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കാരണവശാലും നാളെ, മക്കള്‍ക്ക് സ്കൂട്ടറോ ബൈക്കോ നല്‍കരുത്. പത്ത് വര്‍ഷത്തെ പഠന ഭാരത്തിന്റെ കെട്ടു പൊട്ടിക്കുന്നത് ഒരു പക്ഷെ കുടുംബത്തെ മുഴുവന്‍ കെട്ടിപ്പൂട്ടുന്ന നിലയിലേക്കായിരിക്കും. നമ്മുടെ മക്കളെ സുരക്ഷിതരാക്കാം, ഒപ്പം മറ്റുള്ളവരുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യാം...!

Areekkodan | അരീക്കോടന്‍ said...

ബിലാത്തി ജി ... നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക