Pages

Friday, September 06, 2019

ഒരു പ്രേമലേഖനത്തിന്റെ കഥ

                 ഇംഗ്ലീഷിൽ ലവ് ലെറ്റർ എന്ന് പറയുന്ന സാധനം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അത് പ്രേമലേഖനമായി മാറുന്നത് എങ്ങനെ എന്ന് ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. അല്ലെങ്കിലും ലവ് എസ്സെ എന്ന് പറയുന്നതും പ്രേമക്കത്ത് എന്ന് പറയുന്നതും കേൾക്കാനും വിളിക്കാനും ഒന്നും ഒരു രസവും ഇല്ല - മിഠായി ആകാശം എന്ന് ആരോ പണ്ട് കുട്ടിക്ക് പേരിട്ട പോലെ.

                ഈ നാല്പത്തൊമ്പതാം വയസ്സിൽ പ്രേമലേഖനവും മറ്റും മനസ്സിൽ കയറി വന്നതിന് പിന്നിലുള്ളതും ‘ഒരു വട്ടം കൂടി’ എന്ന എസ്.എസ്.സി ബാച്ച് സംഗമം തന്നെ. അന്ന് പ്രേമിച്ചവരാരും തന്നെ തിരിച്ച് പ്രേമിക്കാത്തതിനാൽ ലവ് ലെറ്റർ എഴുതുകയോ വായിക്കുകയോ ചെയ്യേണ്ടി വന്നില്ല. അല്ലെങ്കിലും വെറുതെ അങ്ങോട്ട് പ്രേമിച്ചിട്ടും തിരിച്ച് പ്രേമിക്കാത്ത സ്ത്രീകൾ ആയിരം ഡബിള്‍ ക്രൂര ഹൃദയർ തന്നെ. ഇപ്പോൾ അവരൊക്കെ പ്രേമിക്കാൻ ആളില്ലാതെ നടക്കുകയാണ് പോലും. അനുഭവിക്കട്ടെ, അന്ന് ചിലവില്ലാതെ ചെയ്യാൻ പറ്റുമായിരുന്നത് ചെയ്യാത്തതിന്റെ ഫലം.

               സംഗമം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് അന്നത്തെ സഹപാഠിയും പ്രായത്തിൽ എന്നെക്കാളും ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നവനുമായ ഖാദറിന്റെ ഫോൺ‌വിളി വന്നത്....

“ആബിദ് ബായ്, ഖാദറാണ്....“

“മനസ്സിലായി....എന്താ പെട്ടെന്ന് ഒരു വിളി...”

“അല്ല...സംഗമത്തിന്റെ അന്ന് ഞാൻ മെല്ലെ സ്കൂട്ടായി...ചെലവൊക്കെ രണ്ടറ്റവും മുട്ടിയോ..?”

“ഓ...അത് എഞ്ചിനീയർ ജാഫറായിരുന്നു കൈകാര്യം ചെയ്തത്... അപ്പോ സിമന്റ് കുറഞ്ഞാലും മണൽ കൂടില്ല .... “

“ ആ...അത് മതി....പിന്നെ ഞാൻ ഇപ്പോൾ വിളിച്ചത്....” ഖാദർ ഒന്ന് നിർത്തി.

“പറയൂ...”

“ബഷീറിന്റെ ഒരു പുസ്തകം ഉണ്ടായിരുന്നല്ലോ...?”

“കപ്പച്ചാലിയുടെതോ....?”

“കപ്പച്ചാലിയാണോ പൂളച്ചാലിയാണോ എന്നെനിക്കറിയില്ല....നമ്മുടെ സുൽത്താൻ ബഷീർ...”

“സുൽത്താൻ ബഷീർ?? അങ്ങനെ ഒരാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ..”

“എട ചെങ്ങായ്....പാത്തുമ്മാന്റെ ആട് എഴുത്യ....”

“ഓ....വൈക്കം മുഹമ്മദ് ബഷീർ....ബേപ്പൂർ സുൽത്താൻ....”

“ആ...അതെന്നെ....മൂപ്പര് എഴുത്യ മറ്റേ പുസ്തകം ഉണ്ടല്ലോ?”

“മറ്റേ പുസ്തകമോ ?”

“ആ ....ഒര് ഒര്...”

“ ഓ....ഒരു ഭഗവത് ഗീതയും കുറെ മുലകളും.....”

“അങ്ങനെ ഒന്നും മൂപ്പര് എഴുതീണോ....ആള് സൂപ്പറാണല്ലോ... എനിക്ക് വേണ്ടത് അതല്ല....പ്രേമം....”

“ഖാദറേ....സംഗമം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നേ ഉള്ളൂ... ആർക്കാ നീ ഈ വയസ്സുകാലത്ത് പ്രേമലേഖനം കൊടുക്കുന്നത് ?” ഞാൻ സ്വരം മാറ്റി.

“ഏയ്....അതൊന്ന് വായിച്ചു നോക്കാനാ....സാധനം നിന്റെ കയ്യിൽ ഉണ്ടോ? ”

“ഉണ്ടോന്നോ...ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഒക്കെയുണ്ട്....നിനക്കേതാ വേണ്ട്യത്...?”

“ഒറിജിനൽ മതി....”

“പക്ഷെ ഒരു കാര്യം...പ്രേമലേഖനം കോപ്പി അടിക്കാനാണെങ്കിൽ ആകെ നാല് വരിയേ അതിൽ ഉള്ളൂ...ചായ കുടിക്കാൻ ഒരു ചായത്തോട്ടം വാങ്ങണോ?”

“ഏതായാലും ഒന്ന് താ...ഞാൻ നിന്റെ വീട്ടിലേക്ക് വരാം...”

ഖാദറിന് ഞാൻ പ്രേമലേഖനം കൈമാറിയിട്ടുണ്ട്. അതിന്റെ 20-20 വെർഷൻ ആർക്കെങ്കിലും കിട്ടിയാൽ ഞാൻ അതിനുത്തരവാദി ആയിരിക്കില്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

അതിന്റെ 20-20 വെർഷൻ ആർക്കെങ്കിലും കിട്ടിയാൽ ഞാൻ അതിനുത്തരവാദി ആയിരിക്കില്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു.

© Mubi said...

ഹഹഹ... ന്നാലും ഖാദർ ഇപ്പോഴെന്തിനാവും പ്രേമലേഖനം ചോദിച്ചത്?

Areekkodan | അരീക്കോടന്‍ said...

മുബീ...മകള്‍ക്ക് വായിക്കാനായിരുന്നു

Post a Comment

നന്ദി....വീണ്ടും വരിക