Pages

Wednesday, January 29, 2025

ഓ, ഒലീവ് !

കോട്ടയത്തെ പരസ്പരം വായനക്കൂട്ടത്തിന്റെ, 15-ാംമത് എം.കെ.കുമാരൻ സ്മാരക കവിതാ മത്സരത്തിൽ സ്‌പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച വിവരം ഞാൻ ഇവിടെ പങ്കുവച്ചിരുന്നു. സമ്മാനാർഹമായ കവിത താഴെ.


ഓ, ഒലീവ് !
നീയൊരു നിധിയായിരുന്നു
നിൻ കനി ദിവ്യ രുചിയായിരുന്നു
നിൻ തണൽ സമാധാനമായിരുന്നു
നിൻ വളർച്ച വാഗ്ദത്ത ഭൂമിയിലായിരുന്നു

ഓ, ഒലീവ് !
ഇന്ന് നിൻ വേരുകൾ ആഴുന്നത്
പൈതലിൻ ചോരയിലാണ്
ഇന്ന് നിൻ ഇലകൾ മൂളുന്നത്
മരണത്തിൻ മന്ത്രമാണ്

ഓ, ഒലീവ് !
ഇന്ന് നിൻ ശിഖരങ്ങൾ ഓശാന പാടുന്നത്
സാത്താൻ്റെ വചനങ്ങൾക്കാണ്
ഇന്ന് നിൻ പൂക്കളുതിരുന്നത്
നിരപരാധികളുടെ കുഴിമാടത്തിലാണ്

ഓ, ഒലീവ് !
നീയൊരു വിധിയായിരിക്കുന്നു
നിൻ കനി വിലക്കപ്പെട്ടതായിരിക്കുന്നു
നിൻ തണൽ പൊള്ളുന്നതായിരിക്കുന്നു
നിൻ വളർച്ച ദുരന്ത ഭൂമിയിലായിരിക്കുന്നു

ഓ, ഒലീവ് !
വെടിയൊച്ച കേൾപ്പിക്കാത്ത
ഗന്ധക ഗന്ധമില്ലാത്ത
ചോരക്കൊതിയില്ലാത്ത, ഒരു
വെള്ളരിപ്രാവെന്നിനീ വാനിൽ പാറിപ്പറക്കും?

Friday, January 24, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 1

എൻ്റെ ഹൈസ്‌കൂൾ കാലഘട്ടത്തിൽ 'ചരിത്രവും പൗരധർമ്മവും' എന്ന പേരിൽ ചരിത്രം പഠിക്കാനുള്ള ഒരു പുസ്തകം ഉണ്ടായിരുന്നു.എൻ്റെ പിതാവ് ഒരു ചരിത്രാദ്ധ്യാപകൻ ആയിരുന്നെങ്കിലും എനിക്ക് അതത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല.പാനിപ്പത്ത് യുദ്ധങ്ങൾ നടന്ന വർഷവും ലോകമഹായുദ്ധ കാരണങ്ങൾ പഠിക്കലും ചന്ദ്രഗുപ്ത മൗര്യന്റെ ഭരണപരിഷ്കാരങ്ങൾ മന:പാഠമാക്കുന്നതും അതേ പോലെയുള്ള നിരവധി കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്നതും ആ പ്രായത്തിൽ അത്ര എളുപ്പമായിരുന്നില്ല. 

എൻ്റെ മക്കളും ഇതേ പ്രയാസം നേരിടാൻ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ചരിത്രപ്രാധാന്യമുള്ള പല സ്ഥലത്തേക്കും പിന്നീട് ഞാൻ അവരെയും കൊണ്ട് യാത്ര പോകാൻ തുടങ്ങിയത്.ആഗ്രയിലും ഡൽഹിയിലും ജയ്പൂരും ഹൈദരാബാദും എല്ലാം ഈ ഉദ്ദേശത്തിൽ ഞാൻ കുടുംബ സമേതം പോയി.നാട്ടു ചരിത്രം പഠിക്കാനായി കൊച്ചു കൊച്ചു ഹെറിറ്റേജ് ടൂറുകളും ഇതോടൊപ്പം പ്ലാൻ ചെയ്തിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതേപ്രകാരം ഞങ്ങൾ എത്തി.

പിന്നീടെപ്പോഴോ ആണ് പ്രാദേശിക ചരിത്രാറിവ് കൂടി കുട്ടികൾക്ക് പകർന്ന് നൽകണം എന്ന് തോന്നിയത്.സ്‌കൂൾ ക്‌ളാസ്സുകളിൽ പഠിക്കാൻ ഇല്ല എങ്കിലും ചരിത്രം പലതും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ഇങ്ങനെയും ചിലർ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയെ അറിയിക്കൽ ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്തതിനാലാണ് ഈ ചിന്ത വന്നത്. 

മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളും മലബാർ കലാപത്തിന്റെ ചൂരും ചോരയും അനുഭവിച്ച സ്ഥലങ്ങളായതിനാൽ ആദ്യം അതിനെപ്പറ്റിയുള്ള അറിവുകൾ നേടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 1921ലെ മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാർ കലാപത്തിനെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ പലതും ഞാൻ വാങ്ങി. അവ വായിച്ചതിൽ നിന്നും പത്രത്താളുകളിൽ നിന്നും വാമൊഴികളിൽ നിന്നും എൻ്റെ ഉമ്മയടക്കമുള്ളവരുടെ കിസ്സ പറച്ചിലുകളിൽ നിന്നും നിരവധി സംഭവങ്ങളെപ്പറ്റിയും അവ നടന്ന സ്ഥലങ്ങളെപ്പറ്റിയും എനിക്ക് വിവരങ്ങൾ ലഭിച്ചു. 

തിരൂരങ്ങാടി,തിരൂർ,പൂക്കോട്ടൂർ,പാണ്ടിക്കാട്,പന്തലൂർ തുടങ്ങിയവയ്‌ക്കൊപ്പം എൻ്റെ നാടായ അരീക്കോടും അന്നത്തെ മലബാർ കലാപ രണഭൂമികളിൽ ഉൾപ്പെട്ടിരുന്നു. കൊണ്ടോട്ടി നേരിട്ട് ഈ ചരിത്രത്തിൽ വരുന്നില്ലെങ്കിലും അന്ന് ബ്രിട്ടീഷുകാർക്ക് സഹായം ചെയ്തുകൊടുത്ത കൊണ്ടോട്ടി തങ്ങൾ മുഹമ്മദ് ഷായുടെ ആസ്ഥാനം എന്ന നിലയിൽ ചരിത്ര കുതുകികൾക്ക് വേണ്ടപ്പെട്ട സ്ഥലമാണ്. ഇത് കൂടാതെ കോഴിക്കോട് രാജാവ് സാമൂതിരിയുടെ പ്രശസ്തമായ മാമാങ്കം നടന്ന തിരുന്നാവായ, സൈനുദ്ദീനുൽ മഖ്‌ദൂമിന്റെ പൊന്നാനി തുടങ്ങിയവയും മലപ്പുറം ജില്ലയിലെ ചരിത്രമുറങ്ങുന്ന ഇടങ്ങളാണ്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും മറ്റനേകം വീരശൂര പരാക്രമികളും നിറഞ്ഞാടിയ സ്ഥലങ്ങളും സംഭവങ്ങളും ഏകദേശം മനസ്സിലാക്കിയതോടെ ഞാൻ എൻ്റെ യാത്രയ്ക്ക് ആരംഭം കുറിച്ചു. യഥാർത്‌ഥത്തിൽ യാത്ര നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും മേൽ സൂചിപ്പിച്ച ഉദ്ദേശ്യപൂർവ്വമുള്ള യാത്ര ആരംഭിച്ചത് പുതുവർഷത്തിലാണ്. ഈ യാത്രകളുടെ വിശേഷങ്ങൾ താമസിയാതെ ഇവിടെ വായിക്കാം.


(തുടരും...)

Tuesday, January 21, 2025

2024 - ഒരു തിരനോട്ടം

അങ്ങനെ ഒരു വർഷം കൂടി ജീവിതാദ്ധ്യായത്തിൽ നിന്ന് മറഞ്ഞുപോയി. വർഷാരംഭത്തിൽ ഉണ്ടായിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും എവിടെ എത്തി എന്നതും മറ്റെന്തെല്ലാം സംഭവിച്ചു എന്നതും അവലോകനം ചെയ്യുന്നത് പുതിയ വർഷത്തിൽ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്നത് ആസൂത്രണം ചെയ്യാൻ ഉപകാരപ്പെടും.2024 എന്ന വർഷം എന്റെ ജീവിതത്തിൽ എങ്ങനെ കടന്നുപോയി എന്ന തിരനോട്ടമാണ് ഇവിടെ ചെയ്യുന്നത്.

പ്രായം കൂടുന്തോറും വായനയോടുള്ള അഭിരുചി കൂടി വരുന്നു എന്നുള്ളത് എനിക്ക് ഏറെ സന്തോഷം തരുന്നു. സർവീസ്‌കാലത്ത് നിരവധി പുസ്തകങ്ങൾ വാങ്ങി വച്ച് റിട്ടയർമെന്റിന് ശേഷം അവ വായിച്ച് സമയം ഉപയോഗപ്പെടുത്തിയ എന്റെ പ്രിയ പിതാവിനെയാണ് ഇക്കാര്യത്തിൽ ഞാൻ പിന്തുടരുന്നത്. അമ്പതിലധികം പുതിയ പുസ്തകങ്ങൾ ഞാനും മക്കളും കൂടി ഈ വർഷം വാങ്ങിക്കൂട്ടി.വിവിധ പരിപാടികളുടെ മെമെന്റോ ആയും സുഹൃത്തുക്കളുടെ പക്കൽ നിന്നും പുസ്തകങ്ങൾ കിട്ടി.മുപ്പത്തിയാറ് പുസ്തകങ്ങൾ വായിക്കാൻ ലക്ഷ്യമിട്ടത് അമ്പതിലാണ് അവസാനിച്ചത്.ഇതിൽ തന്നെ അഞ്ചെണ്ണം ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരുന്നു. മൊത്തം 5034 പേജ് ആണ് വായിച്ചു മറിച്ചത്.ആറ് ഇംഗ്ലീഷ് പുസ്തകങ്ങൾ അടക്കം അറുപത് പുസ്തകങ്ങളാണ് ഈ വർഷത്തെ വായനാ ലക്ഷ്യം.

ഈ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ചില പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം അവയുടെ പേരിൽ ക്ലിക്ക് ചെയ്താൽ വായിക്കാം.

1. ഷബോനിയുടെ സാമ്രാജ്യം - ശബ്ന പൊന്നാട്
2. കവിമാനസം - അയ്മനം സുധാകരൻ
3. ഖലീഫാ കഥകൾ - മഹ്‌മൂദ് മാട്ടൂൽ
4. ബുദ്ധൻ പിറന്ന മണ്ണിൽ - K L മോഹനവർമ്മ
5. ഒരു കോയിക്കോടൻ കിസ്സ - റുക്സാന കക്കോടി 
6.സ്ത്രീ മാതൃകാ സമൂഹത്തിൽ - Prof ഷാഹുൽ ഹമീദ്  
7. മകനറിയാൻ മകളറിയാൻ രക്ഷിതാക്കളും - സുധീർഷാ
8. Reasons to stay Alive - Matt Haig 
9. ഋതുശ്രീ (കവിതകൾ) - V S സുരേന്ദ്രൻ 
10.കടുക്കാച്ചി മാങ്ങ - VR സുധീഷ് 
11. ഞാൻ ഉണ്ടായതെങ്ങിനെ - സുധീർഷാ 
12. അനാബസ് അഥവാ അണ്ടിക്കള്ളി - AN സാബു  
13. എതിര് - M കുഞ്ഞാമൻ 
14. ചന്ദനമരങ്ങൾ - മാധവിക്കുട്ടി  
15. കുഞ്ഞമ്മയും കൂട്ടുകാരും -  ഉറൂബ്  
16. ശബ്ദങ്ങൾ  - ബഷീർ  
17. ഒറ്റമരത്തിലെ കുരുവി (കവിതകൾ) - സരിത N S    
18. ടിപ്പു സുൽത്താൻ - Dr. ജമീൽ അഹമ്മദ്  
19.  പുണ്യം പൂത്തിറങ്ങുന്ന റമസാൻ - വാണിദാസ് എളയാവൂർ   
20.  നിൻ്റെ ഓർമ്മയ്ക്ക് - M T വാസുദേവൻ നായർ   
21. വീണ്ടും ആമേൻ - സിസ്റ്റർ ജെസ്മി 
22. മുച്ചീട്ട് കളിക്കാരൻ്റെ മകൾ - ബഷീർ  
23. Best of Arabian Nights - Shyam Dua   
24. സ്വർഗ്ഗം പൂക്കുന്ന കുടുംബം - Dr.ജാസിമുൽ മുത്വവ്വ 
25.  കടലിന് തീപിടിക്കുമ്പോൾ - രേഖ R താങ്കൾ 
26. ആനവാരിയും പൊൻകുരിശും - ബഷീർ  
27. വരൂ, ഈ ചിറകിലൊളിക്കാം - P A M ഗഫൂർ 
28. സ്ഥലത്തെ പ്രധാന ദിവ്യൻ - ബഷീർ   
29. ഹവ്വയുടെ സംശയങ്ങൾ  ബിൻയാമീൻ 
30. ഗുൽമുഹമ്മദ് - ടി. പത്മനാഭൻ  
31. പാഠം ഒന്ന് ഉപ്പാങ്ങ - ആബിദ് തറവട്ടത്ത്  
32. വിശ്വ വിഖ്യാതമായ മൂക്ക് - ബഷീർ  
33. ഉയരങ്ങളിൽ വിത്തെറിഞ്ഞവൾ - ഇബ്രാഹിം മൂർക്കനാട്  
34. പടി കടന്നെത്തിയ ഗന്ധങ്ങൾ (കവിതകൾ) - സഹീറ എം 
35. വീട് നഷ്ടപ്പെട്ട ഒരു കുട്ടി - ടി പത്മനാഭൻ  
36. മനുഷ്യരറിയാൻ - മൈത്രേയൻ  
37. Diary of a Wimpy Kid The ugly Truth - Jeff Kinney  
38. Blast to the Past - Martin Howard   
39. ലോകാനുഗ്രഹി - ശൈഖ് മുഹമ്മദ് കാരക്കുന്ന്  
40. പറന്നുയരാം ആകാശം തൊടാം - മജീദ് മൂത്തേടത്ത് 
41. Tuesdays with Morrie - Mitch Albom  
42. സഹൃദയനായ ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ നിന്ന് - ടി പത്മനാഭൻ  
43.  ഒട്ടകങ്ങളുടെ വീട് - ബാലു പൂക്കാട്  
44. താരാ സ്പെഷ്യൽസ് - ബഷീർ   
45. ഖുർആനിലെ ശാസ്ത്ര പാഠങ്ങൾ - Dr. Sakir Naik   
46.  ഓർമ്മകളിലെ വെയിലും തണലും - എ.പി.മുഹമ്മദ് കാസിം    
47.  സ്മൃതിവനം - ബാവ മാസ്റ്റർ   
48.  1921  അണയാത്ത കനലുകൾ - T A മടക്കൽ 
49.  പ്രകൃതിയുടെ ഈണങ്ങൾ (കവിത ) - ടി.വി ഹരികുമാർ     
50. സുഖിക്കാൻ വേണ്ടി - പി.കേശവദേവ്   

ഫേസ്ബുക്ക്,ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ഈ വർഷവും സാധിച്ചു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും ബ്ലോഗിൽ നൂറ് പോസ്റ്റ് തികച്ചു. റീൽസ് ആയും പോസ്റ്റുകളായും ഗ്രൂപ്പ് പോസ്റ്റുകളായും എഫ് ബി യിൽ സാന്നിദ്ധ്യം നിലനിർത്തി.വ്ലോഗിൽ സബ്സ്ക്രൈബർമാരുടെ എണ്ണം നാൽപത്തിമൂവ്വായിരം കടന്നു.പുതിയ വർഷത്തിൽ ഇത് അറുപതിനായിരം ആയി ഉയർത്തണം എന്നാഗ്രഹിക്കുന്നു.ടെലഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം ആയിരം കടന്ന ശേഷം താഴോട്ട് പോന്നു.പുതിയ വർഷത്തിൽ ഇത് ആയിരത്തിന് മുകളിൽ നിലനിർത്തണം എന്നാണ് ഉദ്ദേശിക്കുന്നത്.

സാഹിത്യ മത്സരങ്ങളിൽ എൻറെ പ്രാതിനിധ്യം ഈ വർഷം തുലോം കുറവായിരുന്നു. കോട്ടയം പരസ്പരം വായനക്കൂട്ടത്തിന്റെ എം.കെ കുമാരൻ സ്മാരക കവിതാ മത്സരത്തിൽ ലഭിച്ച സ്‌പെഷ്യൽ ജൂറി അവാർഡ് ആണ് ഇതിനപവാദം.കവിതാ മേഖലയിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആദ്യത്തെ പുരസ്കാരമായിരുന്നു അത്.പരസ്പരം വായനക്കൂട്ടത്തിന്റെ വിവിധ ഓൺലൈൻ പരിപാടികളിലൂടെ സാഹിത്യാഭിരുചി നിലനിർത്തി."പാഠം ഒന്ന് ഉപ്പാങ്ങ" എന്ന എന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ ഒന്നും രണ്ടും പതിപ്പുകൾ ഇറക്കാനും  അതിലൂടെ പ്രിയ കഥാകൃത്ത് പി.കെ പാറക്കടവുമായി സൗഹൃദം സ്ഥാപിക്കാനും ഈ വർഷം സാധിച്ചു.

ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം മൂത്ത മകൾ ലുലു വിവാഹിതയായി എന്നതാണ്. വിവാഹത്തോടനുബന്ധിച്ച് നടന്ന എല്ലാ കാര്യങ്ങളും പങ്കെടുത്തവർക്കെല്ലാം ഹൃദ്യമായി എന്ന് പലരും പല അവസരങ്ങളിൽ അറിയിക്കുമ്പോൾ ഞാൻ സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു - അൽഹംദുലില്ലാഹ്. വിവാഹം പ്രമാണിച്ച് വീടിന്റെ മോഡിഫിക്കേഷൻ പണികളും പൂർത്തിയാക്കി.വളരെ വലിയ സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ അതെല്ലാം പൂർത്തീകരിച്ച് തന്നതിനും ദൈവത്തിന് നന്ദി.

രണ്ടാമത്തെ മകൾ ലുഅ ക്ക് ഡൽഹി ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ പി ജിക്ക് പ്രവേശനം ലഭിച്ചതും മകൻ ലിദുവിന് ബാലഭൂമി മത്സരത്തിൽ സമ്മാനം ലഭിച്ചതും ഈ വർഷത്തെ മറ്റു സന്തോഷങ്ങളാണ്.കൂടാതെ ലൂന മോളും ലിദു മോനും കാലിക്കറ്റ് യൂണിവേഴ്സിറ്റി സമ്മർ നീന്തൽ ക്യാമ്പിലൂടെ നീന്തൽ അഭ്യസിച്ചു എന്നതും ഈ വർഷത്തെ പറയത്തക്ക നേട്ടമാണ്. ഭാര്യയും കൗൺസലിംഗ് കോഴ്സ് ചെയ്ത് പുതിയ പ്രവർത്തന പന്ഥാവ് തുറക്കാനുള്ള ശ്രമത്തിലാണ്.

നിരവധി സൗഹൃദ ബന്ധങ്ങൾ പുതുക്കാൻ അവസരം ലഭിച്ച വർഷം കൂടിയായിരുന്നു കഴിഞ്ഞു പോയത്.മെക്7 എന്ന വ്യായാമ കൂട്ടായ്മയിലൂടെ നാട്ടുകാരായ നിരവധി പേരുമായും പുതിയ ബന്ധങ്ങൾ വളർത്തിയെടുക്കാൻ സാധിച്ചു.ഉമ്മയുടെ കുടുംബ സംഗമം,ഭാര്യയുടെ കുടുംബ സംഗമം,എന്റെ പത്താം ക്‌ളാസ് കൂട്ടായ്മയുടെ രണ്ടാം സംഗമം എന്നിവയും പല സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കാൻ സഹായിച്ചു.

മേൽ പറഞ്ഞ വിവിധ പരിപാടികളാൽ തിരക്കിലായതിനാൽ യാത്രകൾ വളരെ കുറഞ്ഞ ഒരു വർഷമായിരുന്നു 2024.ആകെ നടത്തിയ നാലെണ്ണത്തിൽ മൂന്നും കുടുംബസമേതവും ഒന്ന് ചങ്ങാതിമാർക്കൊപ്പവും ആയിരുന്നു. ഈ വർഷത്തെ പ്രധാന യാത്ര ഊട്ടിയിലേക്കായിരുന്നു (യാത്രാ വിവരണം വായിക്കാൻ സ്ഥലങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്യുക).


കഴിഞ്ഞത് കഴിഞ്ഞു എന്ന് പലരും പറയാറുണ്ട്. എന്നാൽ കഴിഞ്ഞു പോയ വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടം വരും വർഷത്തെ ഹരിതാഭമാക്കും എന്നത് തീർച്ചയാണ്. സാധിക്കാത്തത് സാധിപ്പിക്കാനും സാധിച്ചത് കൂടുതൽ മെച്ചപ്പെടുത്താനും ഈ തിരനോട്ടം ഉപകരിക്കും എന്ന പ്രതീക്ഷയോടെ നവവത്സരാശംസകൾ.

Saturday, January 18, 2025

പെരുവണ്ണാമൂഴി വഴി ജാനകിക്കാട്ടിലേക്ക്...

ബാപ്പയുടെ ജന്മനാടായ പേരാമ്പ്രക്കടുത്തുള്ള പെരുവണ്ണാമൂഴിയെപ്പറ്റി ഞാൻ കുഞ്ഞുനാളിൽ തന്നെ കേട്ടിരുന്നു.  പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി ഡാം ആദ്യമായി സന്ദർശിക്കാൻ അവസരം ലഭിച്ചതും പിതാവിന്റെ കൂടെ തന്നെയായിരുന്നു.ഏഴിലോ എട്ടിലോ പഠിക്കുമ്പോഴുള്ള പ്രസ്തുത സന്ദർശനത്തിന്റെ ചിത്രം മനസ്സിൽ ഇപ്പോൾ ഇല്ലേ ഇല്ല.ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു അണക്കെട്ട് കണ്ടത് അന്നാണ് എന്നാണ് എന്റെ വിശ്വാസം.പിന്നീട് കുടുംബ സമേതവും അല്ലാതെയും എല്ലാം ഞാൻ പെരുവണ്ണാമൂഴി ഡാമിൽ പോയിട്ടുണ്ട്. ഈ ജനുവരി പതിനൊന്നിന് ഞാനും കുടുംബവും വീണ്ടും പെരുവണ്ണാമൂഴിയിൽ എത്തി.

മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പതിനഞ്ച് രൂപയും ആണ് പ്രവേശന ഫീസ്. എട്ട് വയസുകാരനായ എൻ്റെ മകനും എമ്പത്തി മൂന്ന് വയസുകാരിയായ എൻ്റെ ഉമ്മയ്ക്കും സൗജന്യ പ്രവേശനം അനുവദിച്ചു. പ്രയാസപ്പെട്ട് നടക്കുന്ന ഉമ്മയെ കണ്ട ഡ്യൂട്ടിയിലുള്ള പോലീസുകാർ വീൽ ചെയർ കൊണ്ടു വന്നതിനാൽ ഉമ്മ പിന്നീട് അതിലിരുന്ന് കാഴ്ചകൾ കാണാൻ നീങ്ങി.

ഡാമിൻ്റെ മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോഴാണ് നഷ്ടബോധം തോന്നിയത്. ചീപ്പ് അടച്ചതിനാൽ താഴേക്കുള്ള ജലപ്രവാഹം നിലച്ചിരുന്നു. ഡാമിന് താഴെയുള്ള പൂന്തോട്ടം പരിപാലനം ഇല്ലാത്തതിനാൽ ആകെ അലങ്കോലവുമായിരുന്നു. പൊതു അവധി ദിനമായിട്ട് പോലും സന്ദർശകർ ഇല്ലാത്തതിൻ്റെ കാരണം ചികയാൻ പിന്നെ എനിക്ക് എങ്ങും പോകേണ്ടി വന്നില്ല. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്നിറങ്ങി ജാനകിക്കാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായിരിക്കെ പ്രകൃതി സഹവാസ ക്യാമ്പുകൾ നടക്കുന്ന ഒരിടമായിട്ടാണ് ജാനകിക്കാടിനെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. ഞാനിതുവരെ അവിടെ സന്ദർശിച്ചിട്ടില്ലായിരുന്നു.. വന്യ മൃഗങ്ങൾ ഇല്ലാത്ത ചെറിയ ഒരു കാട് ആയതിനാൽ ഈ സന്ദർശനം എത്രത്തോളം ഫലപ്രദമാകും എന്ന് ധാരണയുമില്ലായിരുന്നു.

ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്ററിൻ്റെ പ്രധാന കവാടം എത്തുന്നതിന് നാല് കിലോമീറ്റർ മുമ്പ് തന്നെ ഞങ്ങൾ ആ യാത്ര അവസാനിപ്പിച്ചു. ജാനകിക്കാട് എന്ന പേരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ലൊക്കേഷൻ ആയിരുന്നു പ്രസ്തുത സ്ഥലം. പരന്നതും ഉരുണ്ടതുമായ പാറകൾക്ക് മുകളിലൂടെ മന്ദം മന്ദം ഒഴുകിപ്പോകുന്ന വെള്ളത്തിൻ്റെ കാഴ്ച ആരെയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വണ്ടി പാർക്ക് ചെയ്ത് ഞങ്ങളും ആ വെള്ളത്തിലേക്ക് ഇറങ്ങി.

മുട്ടോളമെത്തുന്ന വെള്ളത്തിൽ അൽപസ്വൽപം തെന്നലുള്ള പാറകളിലൂടെ ഞങ്ങൾ നടന്നു. വെള്ളത്തിൽ ഇറങ്ങരുത് എന്നും പെട്ടെന്ന് വെള്ളം ഉയരും എന്നും ഒരു സമീപവാസി മുന്നറിയിപ്പ് തന്നതിനാൽ പലരും വേഗം കരക്ക് കയറി. എങ്കിലും ആവോളം ആസ്വദിച്ചു കൊണ്ട് കുറ്റ്യാടി ഡാം സന്ദർശന നഷ്ടം ഞങ്ങൾ ഇവിടെ നികത്തി.


Sunday, January 12, 2025

കേരളത്തിലെ കന്നട ഗ്രാമത്തിൽ

പാലക്കാട് ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ജോയിൻ ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കരിമ്പുഴ എന്ന സ്ഥലത്തെപ്പറ്റി ഞാൻ കേട്ടറിഞ്ഞിരുന്നു.കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മൂന്നോ നാലോ കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ കരിമ്പുഴ എത്തുമെന്നും നിരവധി കൈത്തറി ഷോപ്പുകൾ അവിടെ ഉണ്ടെന്നും കേട്ടപ്പോൾ വിശ്വസിക്കാനായില്ല.കാരണം കോളേജ് സ്ഥിതി ചെയ്യുന്നത് തന്നെ ഒരു ഓണം കേറാ മൂലയിൽ,പിന്നെ അവിടന്ന് വീണ്ടും ഉള്ളോട്ട് പോയിട്ട് എത്തുന്നിടത്ത് ഏറിയാൽ എട്ടു പത്ത് കട കാണുമായിരിക്കും.അതിൽ കൈത്തറിക്കട മാക്സിമം മൂന്ന് എന്നായിരുന്നു എന്റെ മനസ്സ് മന്ത്രിച്ചത്‌. കൈത്തറിയിൽ വലിയ താല്പര്യം ഇല്ലെങ്കിലും സമയം കിട്ടുമ്പോൾ ഒന്ന് പോയി നോക്കാം എന്ന ഒരു തോന്നലും അന്നേരം മനസ്സിലുണ്ടായി.

അങ്ങനെയിരിക്കെയാണ് ഗവൺമെൻറ് ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം കൈത്തറി ധരിക്കണം എന്ന ഒരു സർക്കാർ നിർദ്ദേശം വന്നത്.അത് പ്രകാരം ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ബുധനാഴ്ച്ചകളിൽ  കൈത്തറി ധരിക്കാൻ തീരുമാനമായി.ഞാനും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഷൈൻ സാറും എന്റെ ഡിപ്പാർട്മെന്റിലെ തന്നെ ട്രേഡ് ഇൻസ്ട്രക്ടർമാരായ റഹീമും ജയപാലനും അടങ്ങിയ ഹോസ്റ്റൽ ടീം കൈത്തറിയിൽ ഒരു യൂണിഫോം ആക്കാം എന്ന ഒരാശയം പങ്കുവച്ചു.എല്ലാവർക്കും പെട്ടെന്ന് കിട്ടാൻ എളുപ്പം കരിമ്പുഴയിൽ നിന്നാണെന്ന് കൂടി പറഞ്ഞതോടെ കരിമ്പുഴ കാണാനുള്ള അവസരവും എനിക്ക് ഒത്തു വന്നു.

അങ്ങനെ ഒരു ദിവസം വൈകിട്ട് കോളേജിൽ നിന്നും ഞങ്ങൾ കരിമ്പുഴയിലേക്ക് തിരിച്ചു.പത്ത് മിനിറ്റിനകം തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.ഞാൻ ഉദ്ദേശിച്ച പോലെയായിരുന്നില്ല സംഗതിയുടെ കിടപ്പ്.ചെറുതും അല്പം വലുതുമായി നിരവധി കൈത്തറി വില്പന കടകൾ ആ ഉൾഗ്രാമത്തിൽ ഉണ്ടായിരുന്നു.മറ്റു കടകൾ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ കടകൾ എല്ലാം അന്ന് അടഞ്ഞു കിടന്നിരുന്നു.അതിന്റെ കാരണം എന്തെന്ന്  അറിയാത്തതിനാൽ ഞങ്ങൾ അല്പം കൂടി മുന്നോട്ട് നടന്നു നോക്കി.

ശ്രീ സൗഡേശ്വരി അമ്മൻ നെയ്ത്തുഗ്രാമം എന്ന ഒരു ചൂണ്ടു പലകയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.ഞങ്ങൾ ആ വഴിയേ നടന്നു.വേറെ ഏതോ ഒരു നാട്ടിൽ എത്തിയ പ്രതീതിയാണ് നെയ്ത്ത് ഗ്രാമത്തിൽ പ്രവേശിച്ചതോടെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്.എവിടെയോ വായിച്ചു മറന്ന അഗ്രഹാരങ്ങളെ ഓർമ്മിപ്പിക്കുന്ന ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതുമായ വീടുകൾ. എല്ലാ വീടിനു മുന്നിലും അരിമാവ് കൊണ്ട് വരച്ച കോലങ്ങൾ.വീട്ടിൽ നിന്നും നേരിയ ഈണത്തിൽ പാട്ടുകൾ കേൾക്കുന്നുണ്ട്. ആകാശവാണിയോ അതല്ല എഫ്.എം ആണോ എന്ന് വ്യക്തമല്ല. എല്ലാ വീട്ടിലും സ്വീകരണ മുറിയിൽ തന്നെ കൈത്തറിയുടെ താളവും.

അറുനൂറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചരിത്രത്തിലേക്കാണ് ഞങ്ങൾ പാദമൂന്നുന്നത് എന്ന് തിരിച്ചറിഞ്ഞത് പ്രദേശവാസിയായ രാജവേലുവിനെ കണ്ടുമുട്ടിയപ്പോഴാണ്. ജീവിതത്തിന്റെ സായാഹ്നത്തിൽ  നിൽക്കുന്ന അദ്ദേഹം പറഞ്ഞതനുസരിച്ച് കോഴിക്കോട് സാമൂതിരി രാജാവാണ് ഈ കന്നടത്തെരുവിന്റെ സൂത്രധാരകൻ.

അന്ന് സാമൂതിരി വള്ളുവനാടിന്റെ ചില ഭാഗങ്ങൾ കീഴ്‌പ്പെടുത്തി കരിമ്പുഴ ആസ്ഥാനമാക്കി ഒരു കോവിലകം പണി കഴിപ്പിച്ചു.രാജ നഗരിയുടെ ആവശ്യങ്ങൾക്കായി പല ദേശങ്ങളിൽ നിന്നും പല തൊഴിൽ ചെയ്യുന്നവരെ കരിമ്പുഴയിൽ പാർപ്പിച്ചു.അക്കൂട്ടത്തിൽ കൈത്തറി നെയ്ത്തിനായി കർണ്ണാടകയിലെ ഹംപിയിൽ നിന്നും ദേവാംഗ ചെട്ടിയാർ വിഭാഗത്തെയായിരുന്നു കൊണ്ട് വന്നത്. തുണി നെയ്ത്തിന് വെള്ളത്തിന്റെ ലഭ്യത പ്രധാനമായതിനാൽ കരിമ്പുഴ ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയായിരുന്നു.കുലദൈവമായ ശ്രീ സൗഡേശ്വരി അമ്മയുടെ ക്ഷേത്രവും രാജാവ് പണി കഴിപ്പിച്ച് നൽകിയതാണ് എന്നദ്ദേഹം പറഞ്ഞു.

നൂറിലധികം കുടുംബങ്ങൾ ഗ്രാമത്തിലുണ്ട് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി.പക്ഷെ ഇരുപതോളം കുടുംബങ്ങളേ ഇപ്പോൾ തറിയിൽ നെയ്യുന്നുള്ളൂ. രാവിലെ ആറ് മണിക്ക് അവരുടെ നെയ്ത്ത് ജീവിതം തുടങ്ങും.കൂട്ടിന് ഒരു റേഡിയോ കൂടി ഉണ്ടാകും.സാരി,വേഷ്ടി,മുണ്ട്,കസവ് മുണ്ട് എന്നിങ്ങനെ എല്ലാതരം കൈത്തറി വസ്ത്രങ്ങളും ഇവിടെ നെയ്യുന്നുണ്ട്.അവയിൽ അധികവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നു എന്ന വിവരം മൂക്കത്ത് വിരൽ വെച്ചാണ്  ഞങ്ങൾ കേട്ടത്.

സൗഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസങ്ങളിൽ കടകൾക്ക് അവധി ആയതിനാലാണ് അന്ന് അവിടെ ഒരു കടയും തുറക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.മൂന്ന് ദിവസമാണ് ഉത്സവം നടക്കാറ്.കേരളത്തിലെ ക്ഷേത്രാചാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഉത്സവച്ചടങ്ങുകൾ. ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പായസം തന്ന് ഗ്രാമവാസികൾ അവരുടെ ആദിത്യ മര്യാദയും പ്രകടമാക്കി.

സന്ധ്യാസമയം ആയതിനാൽ,കൂടുതൽ കാര്യങ്ങൾ അറിയാൻ മറ്റൊരിക്കൽ പോകാം എന്ന് തീരുമാനിച്ച് ഞങ്ങൾ അന്ന് മടങ്ങി.ഇടയ്ക്ക് ഒരു ദിവസം പോയി ഞാൻ രണ്ടു ജുബ്ബയും മുണ്ടും വാങ്ങി.താമസിയാതെ ഷൈൻ സാർ തൃശൂരിലേക്കും ഞാൻ കോഴിക്കോട്ടേക്കും ട്രാൻസ്ഫറായി.ജയപാലൻ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു.റഹീം മാത്രം കോളേജിൽ തുടർന്നു.അതോടെ ആ ചരിത്രാന്വേഷണം അവസാനിച്ചു.

Wednesday, January 08, 2025

ഒരു കവിതാ അവാർഡ്

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വിവിധതരം രചനാ മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നു എനിക്ക് താല്പര്യം. സ്റ്റേജിൽ കയറാൻ പേടി ഇല്ലാത്തതിനാൽ പ്രസംഗ മത്സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജിതര മത്സരങ്ങളിൽ തന്നെ ജനറൽ ക്വിസ് (Click & Read) ആയിരുന്നു എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇനം. അത് കഴിഞ്ഞാൽ പിന്നെ മത്സരിച്ചിരുന്നത് കവിതാ രചനയിലും ഉപന്യാസ രചനയിലും ആയിരുന്നു.

ആധുനിക കവിതകൾ വായിച്ചിട്ട് തലയിൽ കയറാത്തത് കൊണ്ടോ അതല്ല കവിതയിൽ ഉണ്ടാവണം എന്ന് പറഞ്ഞു കേട്ടിരുന്ന വൃത്തം അലങ്കാരം തുടങ്ങിയവ എന്തെന്ന് അറിയാത്തത് കൊണ്ടോ എന്നറിയില്ല എന്റെ കവിതാ രചന എവിടെയോ വച്ച് എന്നെ കൈവിട്ടു പോയി.കലാലയ ജീവിതം കഴിഞ്ഞ് എഴുത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആക്ഷേപ ഹാസ്യങ്ങളിലും നർമ്മ കഥകളിലും ആയിരുന്നു ഞാൻ കൈ വച്ചത്. 2006 ൽ ബ്ലോഗെഴുത്ത് തുടങ്ങിയപ്പോൾ ലേഖനമെഴുത്ത് തിരിച്ചു പിടിച്ചെങ്കിലും കവിതയെ ഞാൻ മാറ്റി നിർത്തി.

കാലം അങ്ങനെ 2024 ൽ എത്തി.കോട്ടയം പരസ്പരം വായനക്കൂട്ടത്തിൽ എന്റെ മൂന്നാം വർഷമായി. എല്ലാ വർഷവും നടത്തുന്ന കഥാ മത്സരവും കവിതാ മത്സരവും ഇത്തവണയും അനൗൺസ് ചെയ്തു.കഴിഞ്ഞ വർഷം ഗോപി കൊടുങ്ങല്ലൂർ കഥാ അവാർഡ്  (Click & Read) ലഭിച്ചതിനാൽ കഥാ മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് അർഹത ഉണ്ടായിരുന്നില്ല.മത്സരിക്കാൻ മനസ്സ് വെമ്പിയതിനാൽ ഞാൻ ട്രാക്ക് ഒന്ന് മാറ്റി.മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ്  നഷ്ടമായ ഒരു നിധി തേടി, ഗസ്സയെ തന്നെ പശ്ചാത്തലമാക്കി 'ഓ.ഒലീവ്' എന്ന ഒരു കവിത എഴുതി മത്സരത്തിലേക്ക് അയച്ചു.അതും കഴിഞ്ഞാണ് യാദൃശ്ചികമായി മറ്റൊരു സംഭവം ഉണ്ടായത്.

എന്റെ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന രഘുരാജ് സാർ എല്ലാ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചും സ്റ്റാഫിന് വേണ്ടി നടത്താറുള്ള മത്സരങ്ങളിൽ ഇത്തവണ കവിതാ വിഭാഗത്തിലായിരുന്നു മത്സരം.'മധുരം മലയാളം' എന്നതായിരുന്നു വിഷയം.ഒരു കവിത എഴുതി നോക്കാം എന്ന് കരുതിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മനസ്സിൽ കവിത വന്നില്ല.പക്ഷേ,കോളേജിൽ നിരവധി കവികൾ ഉള്ളതിനാൽ എനിക്ക് ഒട്ടും നഷ്ടബോധം തോന്നിയില്ല.ദിവസങ്ങൾ കഴിഞ്ഞ്, മത്സരത്തിനായി കിട്ടിയ കവിതകൾ മൂല്യ നിർണ്ണയം നടത്താൻ മറ്റു രണ്ടു പേർക്കൊപ്പം ഞാനും നിയോഗിക്കപ്പെട്ടു! മൂന്ന് പേരും ഒറ്റക്കിരുന്ന് മൂല്യ നിർണ്ണയം നടത്തിയ ശേഷം ഫലം താരതമ്യം ചെയ്തപ്പോൾ എല്ലാവരും തെരഞ്ഞെടുത്തത് ഒരേ കവിത ആയിരുന്നു.എന്ന് വച്ചാൽ കവിത എനിക്ക് വഴങ്ങാൻ തുടങ്ങി എന്ന് സാരം.

ദിവസങ്ങൾക്ക് ശേഷം കോട്ടയം മത്സരത്തിന്റെ ഫലം വന്നു.ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു.അഞ്ചു പേർക്ക് നൽകുന്ന സ്‌പെഷ്യൽ ജൂറി പുരസ്‌കാര ലിസ്റ്റിൽ രണ്ടാമത്തെ പേര് എന്റേതായിരുന്നു!അൻപത്തിയെട്ട് കവിതകളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ് എന്നത് ഏറെ അഭിമാനം നൽകുന്നു. അങ്ങനെ സാഹിത്യ രംഗത്ത് നിന്നുള്ള എൻ്റെ ഏഴാമത്തെ പുരസ്‌കാരം, ഈ വരുന്ന പതിനൊന്നാം തീയതി കോട്ടയത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സ്വീകരിക്കും. വായനയിലൂടെയും മറ്റും പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.



Tuesday, January 07, 2025

അമ്പട കേമാ...!!

ഒരു വൈകുന്നരം.സ്കൂൾ നേരത്തെ വിട്ടതിനാൽ മിനിമോളും ബാബുവും ആമിയും അബ്ദുവും സ്കൂൾ മുറ്റത്തെ ആൽത്തറക്കടുത്ത് സംഗമിച്ചു.

"നമുക്ക് കുറച്ച് സമയം കഴിഞ്ഞ് പോകാം.." മിനിമോൾ പറഞ്ഞു.

"വേണ്ട ... എനിക്ക് പേടിയാ.." ആമി പറഞ്ഞു.

"സ്കൂൾ നേരത്തെ വിട്ടതല്ലേ...? നമുക്കീ ആൽത്തറയിൽ ഇരുന്ന് അൽപ നേരം കളിച്ച ശേഷം, സാധാരണ സ്കൂൾ വിടുന്ന സമയമാകുമ്പോൾ പോകാം ന്നേ.." മിനിമോൾ തൻ്റെ പദ്ധതി വിശദീകരിച്ചു.

"ങാ... അത് നല്ല ഐഡിയയാണ്.." ബാബു പിന്താങ്ങി. അബ്ദുവും എതിരൊന്നും പറയാത്തതിനാൽ ആമിയും സമ്മതിച്ചു. അവർ നാല് പേരും ആൽത്തറയിലേക്ക് കയറി.

"കൊത്തം കല്ല് കളിച്ചാലോ?" ആമി തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു.

"അയ്യേ...അത് ആൺ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കളിയല്ല" ബാബു പറഞ്ഞു.

"എങ്കിൽ നൂറ്റും കോല് കളിക്കാ..." ആമി തന്നെ വീണ്ടും പറഞ്ഞു.

"ആ... അത് പറ്റും".എല്ലാവരും സമ്മതിച്ചു.

ബാബു പെട്ടെന്ന് തന്നെ പത്ത് ഐസും കോലും വലിയൊരു ഈർക്കിലും സംഘടിപ്പിച്ചു. നാല് പേരും വട്ടത്തിലിരുന്ന് കളി ആരംഭിച്ചു. വലിയ ഈർക്കിൽ കഷ്ണം മധ്യത്തിൽ വച്ച് ബാക്കി പത്തെണ്ണം ബാബു അതിലേക്കെറിഞ്ഞു.

"ഔട്ട് !" 

വലിയ ഈർക്കിലിൻ്റെ മുകളിൽ ഒരു ഐസ് കോലും ബാക്കി വരാത്തതിനാൽ ബാബുവിൻ്റെ അവസരം നഷ്ടമായി. അടുത്തത് ആമി കോലെറിഞ്ഞു.ആമിക്ക് മൂന്ന് കോൽ മാത്രമേ തോണ്ടി എടുക്കാൻ കഴിഞ്ഞുള്ളൂ.

"ആമിക്ക് മുപ്പത് " 

ഉറക്കെ പറഞ്ഞു കൊണ്ട് അബ്ദു കടലാസിൽ എഴുതി.ശേഷം മിനിക്കും മുപ്പത് പോയിൻ്റ് കിട്ടി. നാലാമതായി അബ്ദു ഈർക്കിൽ എറിഞ്ഞതും മുകളിൽ നിന്ന് ഒരു കറുത്ത ദ്രാവകം അവിടെ പതിച്ചതും ഒരുമിച്ചായിരുന്നു.

"അയ്യേ... ഇതെന്താ?" പിന്നോട്ട് നിരങ്ങി നീങ്ങിക്കൊണ്ട് ആമി ചോദിച്ചു.

"കാക്ക തൂറി.." ബാബു പറഞ്ഞു.

"ഇത് കാക്കയല്ല .... മറ്റെന്തോ ആണ്..."കാഷ്ടത്തിന്റെ നിറം കണ്ട് അബ്ദു പറഞ്ഞു. എല്ലാവരും മുകളിലേക്ക് നോക്കി.

"അയ്യോ... !! നിപ്പ..!!" മിനി മോൾ ഉച്ചത്തിൽ പറഞ്ഞു.

"നിപ യോ... അത് ഒരു രോഗമല്ലേ..?"

"ഓ... തെറ്റിപ്പോയി... അതാ ഒരു വവ്വാൽ തൂങ്ങി നിൽക്കുന്നു" മിനിമോൾ പറഞ്ഞു.

"എവിടെ? ഞാൻ ഇതുവരെ വവ്വാലിനെ കണ്ടിട്ടില്ല" ആമി മുകളിലേക്ക് നോക്കി.

"എനിക്ക് പേടിയാവുന്നു..." മിനിമോൾ കരച്ചിലിൻ്റെ വയ്ക്കത്തെത്തി.

"എന്തിന്?" ബാബു ചോദിച്ചു.

"വവ്വാലിൻ്റെ മൂത്രം ദേഹത്തായാൽ നിപ പിടിക്കില്ലേ ...?" മിനിമോൾ ചോദിച്ചു.

"അല്ലാ... എനിക്കൊരു സംശയം... വവ്വാൽ തല കീഴായി അല്ലേ തൂങ്ങി നില്ക്കുന്നത്?" ആമി പറഞ്ഞു.

"അതെ.." ബാബു സമ്മതിച്ചു.

"അപ്പോ അത് മൂത്രമൊഴിച്ചാൽ മുകളിലേക്കല്ലേ പോകേണ്ടത്?"

"ഓ.... അത് ശരിയാണല്ലോ?" എല്ലാവരും ഉത്തരം കിട്ടാനായി അബ്ദുവിനെ നോക്കി.

"അല്ല... ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു എന്ന നിയമം കേട്ടിട്ടില്ലേ?" അബ്ദു ചോദിച്ചു.

"ങാ... ന്യൂട്ടനുപ്പാപ്പയുടെ തലയിൽ ആപ്പിൾ വീണപ്പോൾ ഉണ്ടായ നിയമം.." ആമി പറഞ്ഞു.

"അപ്പോൾ ഉണ്ടായതല്ല.... ആപ്പിൾ താഴേക്ക് വീഴാനുള്ള കാരണം അന്വേഷിച്ച് ന്യൂട്ടൺ കണ്ടെത്തിയ നിയമം.." അബ്ദു തിരുത്തി.

"അയ്യേ.... ഈ ആവശ്യമില്ലാത്തതിനെയും എന്തിനാ വെറുതെ ഇങ്ങോട്ട് ആകർഷിക്കുന്നത് ?" മിനിമോൾക്ക് നീരസം തോന്നി.

"ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കും. അതിൽ വേണ്ടത് വേണ്ടാത്തത് എന്ന വേർത്തിരിവ് ഇല്ല. ഭൂമിയെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുന്ന മനുഷ്യരെയടക്കം , പാവം ഭൂമി ചേർത്ത് പിടിക്കുന്നു. ഈ നിയമത്തെ പറയുന്ന പേരാണ് ഭൂഗുരുത്വാകർഷണ നിയമം." അബ്ദു വിശദീകരിച്ചു.

"പാവം ഭൂമി.." മിനിമോൾ പറഞ്ഞു.

"ങാ... ഇനി വവ്വാലിൻ്റെ ഒരു രഹസ്യം കൂടി പറയാം.."

"ങാ... കേൾക്കട്ടെ ..."

"വവ്വാൽ തല കീഴായാണ് കിടക്കുന്നതെങ്കിലും വിസർജ്ജന സമയത്ത് അത് കീഴ്മേൽ മറിയും. അങ്ങനെ വിസർജ്യം അതിൻ്റെ ശരീരത്തിൽ ഒന്നും പറ്റാതെ നേരെ താഴേക്ക് പോരും.." അബ്ദു പറഞ്ഞു.

"അമ്പട കേമാ... വവ്വാലേ!!" എല്ലാവരും ആശ്ചര്യത്തോടെ പറഞ്ഞു.

"ദേ ,സൂര്യൻ ആൽ മരത്തിന്റെ മുകളിൽ എത്തി. സമയം നാല് മണിയായിട്ടുണ്ടാകും ... ഇനി നമുക്ക് വീട്ടിലേക്ക് പോകാം. " മിനിമോൾ പറഞ്ഞു.

എല്ലാവരും പുസ്തക സഞ്ചി എടുത്ത് വീട്ടിലേക്ക് നടന്നു.

Wednesday, January 01, 2025

ഓം ഹ്രീം കുട്ടിച്ചാത്താ..

നാരായണൻ മാസ്റ്ററുടെ സാമൂഹ്യ പാഠം ക്ലാസ് രസകരമായി തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് കയ്യിൽ ഒരു കടലാസുമായി പ്യൂൺ ശൗക്കാക്ക ക്ലാസിൻ്റെ വാതിലിൽ പ്രത്യക്ഷപ്പെട്ടത്. വർഷത്തിൽ  മൂന്നോ നാലോ തവണ മാത്രമാണ് ക്ലാസ് തോറും നടക്കാനുള്ള ഭാഗ്യം ശൗക്കാക്കാക്ക് ലഭിക്കാറ്. അങ്ങനെ കൊണ്ടു വരുന്ന കടലാസിൽ സിനിമാ പ്രദർശനം,വിനോദയാത്ര, ജാലവിദ്യ എന്നിങ്ങനെ സന്തോഷകരമായ എന്തെങ്കിലും അറിയിപ്പായിരിക്കും ഉണ്ടാവുക. അതിനാൽ തന്നെ ഞങ്ങൾ ആ വാർത്ത കേൾക്കാനായി കാത് കൂർപ്പിച്ചു. നാരായണൻ മാസ്റ്റർ കടലാസ് വാങ്ങി ഒരാവർത്തി മൗനമായി വായിച്ചു. ശേഷം ഉറക്കെയും വായിച്ചു.

"നാളെ നമ്മുടെ സ്കൂളിൽ സുപ്രസിദ്ധ മാന്ത്രികൻ സുൾഫീക്കറലിയുടെ ജാലവിദ്യാ പ്രകടനം ഉണ്ടായിരിക്കും. എല്ലാ കുട്ടികളും അതിലേക്കായി അമ്പത് പൈസ കൊണ്ടു വന്ന് അബൂബക്കർ മാസ്റ്ററെ ഏൽപ്പിക്കേണ്ടതാണ് "

" ഹൂയ് ....'' എല്ലാവരും ആവേശത്തോടെ വാർത്ത സ്വാഗതം ചെയ്തു. ചിലരുടെ മുഖം മ്ലാനമാകുന്നതും കണ്ടു. 

നാരായണൻ മാസ്റ്ററുടെ പിരീഡ് കഴിഞ്ഞ ശേഷം ഉച്ചയൂണിൻ്റെ സമയമായിരുന്നു. അപ്പോഴാണ് എൻ്റെ ചങ്ങാതിമാരായ ഇൻതിസാറും കരീമും എൻ്റെ അടുത്തേക്ക് വന്നത്.

"നാളെ കൺകെട്ട് വിദ്യ നടക്കുന്ന കാര്യം നീ അറിഞ്ഞോ?" ഇൻതിസാർ ചോദിച്ചു.

"ങാ... അറിഞ്ഞു"

"പക്ഷെ ? " ഇൻതിസാർ ഒന്ന് നിർത്തിക്കൊണ്ട് കരീമിനെ നോക്കി.

"എന്താ?" ഞാൻ ചോദിച്ചു.

"അമ്പത് പൈസ കൊടുക്കണം എന്നല്ലേ പറഞ്ഞത്... കരീമിന്റെ അടുത്ത് അത്രയും പൈസ ഇല്ല" ഇൻതിസാർ പറഞ്ഞു.

"നിൻ്റെ അടുത്തോ?" 

"ഇരുപത്തിയഞ്ചു പൈസയേ എൻ്റടുത്തും ഉള്ളൂ..'' 

"ആ... സാരമില്ല ... ഞാൻ ഒരു രൂപ കൊണ്ടു വരാ.... നിൻ്റെ കയ്യിലുള്ളത് നീയും കൊണ്ടു വാ... നമുക്കെല്ലാവർക്കും കൂടി ജാലവിദ്യ കാണാം. . ."

പിറ്റേ ദിവസം ഞങ്ങളുടെ മൂന്ന് പേരുടെയും കാശ് ആയി ഒരു രൂപ ഇരുപത്തിയഞ്ച് പൈസ ഞാൻ അബുബക്കർ മാസ്റ്ററെ ഏൽപിച്ചു.

മൂന്ന് എ, മൂന്ന് ബി,നാല് എ, നാല് ബി എന്നീ  ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു ജാലവിദ്യാ പ്രദർശനം. അതിനായി ഈ ക്ലാസുകളെ വേർത്തിരിക്കുന്ന പരമ്പ് മറ വശങ്ങളിലേക്ക് ഒതുക്കി വച്ച് ഒരു ഹാൾ ആക്കി മാറ്റി. ഞങ്ങൾ ഏറ്റവും മുന്നിലെ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു.ഉച്ചക്ക് ശേഷം രണ്ടര മണിക്ക് മാന്ത്രിക പ്രകടനം തുടങ്ങി. ബട്ടനിടാത്ത കോട്ടും കയ്യിൽ ഒരു മാന്ത്രിക വടിയും തലയിൽ ഒരു തൊപ്പിയുമായി വന്ന മാന്ത്രികൻ്റെ ഓരോ പ്രകടനങ്ങളും ഞങ്ങൾ അത്ഭുതത്തോടെ കണ്ടു. 

"നമ്മളെല്ലാം പൈസക്കാരാവാൻ ആഗ്രഹിക്കുന്നവരാണ്... അടുത്തത് കടലാസ് കഷ്ണങ്ങളെ നോട്ടാക്കി മാറ്റുന്ന വിദ്യയാണ് കാണിക്കാൻ പോകുന്നത്..." മാന്ത്രികൻ പറഞ്ഞു. 

"ആ... അത് കൊള്ളാലോ..." പൈസ ഉണ്ടാക്കാനുള്ള എളുപ്പ വഴി കേട്ട ഞങ്ങൾ പറഞ്ഞു.

സ്റ്റേജിൽ സ്റ്റൂളിൻ്റെ പുറത്ത് വച്ച കുറെ കടലാസു കഷ്ണങ്ങൾ മാന്ത്രികൻ കാണിച്ച് തന്നു. ശേഷം അതവിടെ തന്നെ വച്ച് ചെറിയ ഒരു കാർഡ്ബോർഡ് പെട്ടി കൊണ്ട് മൂടി. പിന്നീട് മാന്ത്രിക വടി കൊണ്ട് വായുവിൽ എന്തോ എഴുതി കണ്ണടച്ച് എന്തോ മന്ത്രവും ചൊല്ലി. വടി കൊണ്ട് കാർഡ്ബോർഡ് പെട്ടിയിൽ രണ്ട് തവണ കൊട്ടിയ ശേഷം പെട്ടി പൊക്കി. അത്ഭുതം ! സ്റ്റൂളിലെ കടലാസു കഷ്ണങ്ങൾ എല്ലാം അഞ്ച് രൂപയുടെ നോട്ടായി മാറിയിരിക്കുന്നു !! ഞങ്ങളത് കണ്ട് വാ പൊളിച്ച് നിന്നു. വീണ്ടും കുറെ ജാലവിദ്യകൾ കാണിച്ച ശേഷം മൂന്നര മണിയോടെ പ്രദർശനം അവസാനിച്ചു.

ജാലവിദ്യ കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കൂടി പൈസ ഉണ്ടാക്കുന്ന വിദ്യ ചർച്ച ചെയ്തു.ഒരു ജാലവിദ്യക്കാരനായാൽ കടലാസ് കഷ്ണങ്ങൾ പൈസയാക്കി മാറ്റാൻ പറ്റുമെന്ന് ഞങ്ങൾ മനസ്സിലാക്കി.

"അപ്പോൾ, നമുക്കും ഒരു കൺകെട്ട് കാരനായാൽ ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം ....'' ഇൻതിസാർ പറഞ്ഞു.

"അത് ശരിയാ.." കരീമും പറഞ്ഞു.

"അതിനിപ്പം എങ്ങന്യാ ഒരു കൺകെട്ട് കാരനാവുക ?" ഞാൻ ചോദിച്ചു.

"അതിന് ഒരു വഴി ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്.." ഇൻതിസാർ പറഞ്ഞു.

"ങേ! അതെന്താ?" ഞങ്ങൾ രണ്ട് പേരും ഇൻതിസാറിനെ പ്രതീക്ഷയോടെ നോക്കി.

"അത്... ഒരു.... കുട്ടിച്ചാത്തനെ പിടിച്ച് കഴുത്തിൽ തേച്ചാൽ മതി..."

"എന്നിട്ടോ ?"

"പിന്നെ... കുപ്പായം വരട്ടെ ന്ന് പറഞ്ഞാ കുപ്പായം കിട്ടും... പൈസ വരട്ടെ ന്ന് പറഞ്ഞാ പൈസ... അങ്ങനെ ... അങ്ങനെ ..എന്ത് പറഞ്ഞാലും അത് ..."

"അത് കൊള്ളാല്ലോ...പക്ഷെ അതിന്  കുട്ടിച്ചാത്തനെ എവിടന്ന് കിട്ടും? " ഞങ്ങൾ ചോദിച്ചു.

"അതിന് പള്ളിക്കാട്ടിൽ പോയാൽ മതി..." 

"അയ്യോ...എനിക്ക് പേടിയാ... പള്ളിക്കാട്ടിൽ ഭൂതം ഉണ്ടാകും.." ഞാൻ പറഞ്ഞു.

"എൻ്റെ വീട് പള്ളിക്കാടിൻ്റെ തൊട്ടടുത്താ... എല്ലാ ഭൂതത്തിനെയും എനിക്ക് പരിചയം ഉണ്ട്. എന്റെ കൂടെ വന്നാൽ ഒരു ഭൂതവും നിങ്ങളെ ഉപദ്രവിക്കില്ല" ഇൻതിസാർ ധൈര്യസമേതം  പറഞ്ഞു.

"എങ്കിൽ ശരി" ഞാൻ സമ്മതം മൂളി.

"നാളെ ഞായറാഴ്ച അല്ലേ? നാളെ തന്നെ പോകാം.." കരീം പറഞ്ഞു.

പിറ്റേന്ന്  രാവിലെ തന്നെ ഞങ്ങൾ മൂന്ന് പേരും പള്ളിക്കാട്ടിലെത്തി. ഏതോ മയ്യിത്ത് അടയ്ക്കാൻ വേണ്ടി കുത്തി ഒഴിവാക്കിയ ഇടിഞ്ഞ ഒരു കുഴി ഇൻതിസാർ  കാണിച്ച് തന്നു. 

"ഈ കുഴിയിൽ ഇറങ്ങി ചമ്രം പടിഞ്ഞിരുന്ന് കണ്ണ് പൂട്ടി കുട്ടിച്ചാത്താ വാ വാ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കണം.." ഇൻതിസാർ പറഞ്ഞു.

അതനുസരിച്ച് ഞങ്ങൾ മൂന്ന് പേരും കുഴിയിൽ ഇറങ്ങി ഇരുന്നു. ശേഷം കണ്ണടച്ച് മന്ത്രം ചൊല്ലാൻ തുടങ്ങി. കുട്ടിച്ചാത്തൻ വരുന്നുണ്ടോ എന്നറിയാൻ ഇടക്ക് മറ്റാരും അറിയാതെ കണ്ണ് തുറന്നു നോക്കി.ഏറെ നേരം മന്ത്രം ചൊല്ലിയിട്ടും കുട്ടിച്ചാത്തൻ വരാത്തതിനാൽ ഞങ്ങൾ ഒന്നിളകി ഇരുന്നു. വീണ്ടും ഉച്ചത്തിൽ മന്ത്രം ചൊല്ലി.

"കുട്ടിച്ചാത്താ വാ വാ .... പൊന്നു കുട്ടിച്ചാത്താ വാ വാ.."

ഏതാനും സമയം കഴിഞ്ഞ് കരിയിലകൾ ഇളകുന്ന ഒരു ശബ്ദം കേട്ടു ! ഞങ്ങൾ മന്ത്രം കൂടുതൽ ഉച്ചത്തിലാക്കി. കരിയില ഞെരിഞ്ഞമരുന്ന ശബ്ദം അടുത്തടുത്ത് വന്നു. കുട്ടിച്ചാത്തനെ പിടിക്കാനായി ഞങ്ങൾ  മെല്ലെ കണ്ണ് തുറന്നു.

"അള്ളോ ൻ്റെ പടച്ചോനെ ..! പോക്കർ മോല്യാർ !!" മദ്രസയിൽ തന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനെ കണ്ട ഇൻതിസാർ ചാടി എഴുന്നേറ്റു ഓടി. പിന്നാലെ ഞങ്ങളും എണീറ്റ് ഓടി.

അന്ന് പോക്കർ മോല്യാർ മന്ത്രം മുടക്കിയിരുന്നില്ലെങ്കിൽ ഇന്ന് നിരവധി ലുലു മാളുകൾ ഞങ്ങൾക്കും ഉണ്ടാകുമായിരുന്നു എന്ന് ഇപ്പോഴും ഇൻതിസാർ ഇടക്കിടെ ആത്മഗതം ചെയ്യും.