Pages

Monday, February 23, 2026

ടീം 87 SSC @ കാശ്മീർ -1

ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ എൻ്റെ മൂന്നാം കാശ്മീർ യാത്രയുടെ ചിത്രങ്ങളും വിവരണങ്ങളും (Click & Read) സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ്, പത്താം ക്ലാസ് ബാച്ച് മേറ്റായിരുന്ന നാരായണൻ കാശ്‌മീർ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.എന്നെങ്കിലും പോകാം എന്ന ഉദ്ദേശ്യത്തിൽ ഞാനത് ഓ.കെ യും പറഞ്ഞു.മെയ് അവസാനത്തിൽ കുടുംബ സമേതം നടത്തിയ എൻ്റെ മണാലി യാത്രയുടെ ഫോട്ടോകൾ (Click & Read) കണ്ടതോടെ നാരായണൻ വീണ്ടും അവൻ്റെ കാശ്മീർ യാത്രാ സ്വപ്നം ഓർമ്മിപ്പിച്ചു.അപ്പോഴും ഞാൻ ഒരു അഴകൊഴമ്പൻ യെസ് മൂളി.ഇനി ഒരു കാശ്‌മീർ യാത്ര ആപ്പിൾ സീസണിൽ മാത്രം എന്ന് തീരുമാനിച്ചതിനാലും ഈ വർഷം രണ്ട് ദീർഘദൂര യാത്രകൾ കഴിഞ്ഞതിനാലും ആയിരുന്നു ഞാൻ അങ്ങനെ മറുപടി കൊടുത്തത്. ബട്ട്,എൻ്റെ 'യെസ്' നാരായണൻറെ പ്രതീക്ഷകളിൽ വസന്തം വിരിയിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

പത്താം ക്ലാസ്സിലെ സഹപാഠികളുടെ ഒരു ടൂർ എന്ന ആശയം വളരെ നല്ലതായിരുന്നെങ്കിലും ചെറിയ ടൂറുകൾക്ക് പോലും ശുഷ്കമായ പ്രതികരണങ്ങളായതിനാൽ ഗ്രൂപ്പ് ചെയർമാൻ എന്ന നിലയിൽ ഞാനതിൽ വലിയ താല്പര്യം കാണിച്ചില്ല.മാത്രമല്ല ലോക്കൽ ടൂറുകളെപ്പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കാൻ പറ്റുന്നതുമല്ല ഇത്.അത്യാവശ്യം നല്ല പണച്ചിലവും വരും എന്നതിനാൽ ഗ്രൂപ്പിൽ നിന്ന് അഞ്ചിലേറെ പ്രതികരണം പ്രതീക്ഷിക്കുകയും വേണ്ട എന്നായിരുന്നു എൻ്റെ മനസ്സിന്റെ മന്ത്രണം. 

മണാലിയിൽ നിന്നും ഞാൻ തിരിച്ചെത്തിയ ശേഷം ഏതോ ഒരു ചർച്ചാ വേളയിൽ, നാരായണൻ വീണ്ടും കാശ്‌മീർ യാത്ര എടുത്തിട്ടപ്പോഴാണ് ആ മോഹത്തിന്റെ വേരോട്ടം ഞാൻ മനസ്സിലാക്കിയത്.എങ്കിൽ ഗ്രൂപ്പിൽ തന്നെ ടൂർ പ്രഖ്യാപിച്ച് താൽപര്യമുള്ളവരെ സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.പിന്നീട് ഓരോ ദിവസവും കാശ്‌മീരിലെ  കാഴ്ചകളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ തയ്യാറാക്കിക്കൊണ്ട് ഗ്രൂപ്പിൽ നിരന്തരം അറിയിപ്പ് ഇട്ടു.സ്ത്രീകൾ ചിലർ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കൂട്ടിനൊരാളെങ്കിലും ഇല്ലാതെ പറ്റില്ല എന്നതിനാൽ ഫാമിലിയെ കൂട്ടാം എന്നാക്കി.അത് മറ്റു ചിലർക്ക് ഇഷ്ടപ്പെടാത്തതിനാൽ ഉടൻ തന്നെ തീരുമാനം മാറ്റുകയും ചെയ്തു.

ഞാനടക്കമുള്ള ചിലർക്ക് ലീവ് ഒരു പ്രശ്നമായതിനാൽ തിരുവോണ ദിവസത്തിലോ പൂജാ അവധിയോടനുബന്ധിച്ചോ പോകാം എന്നായിരുന്നു ഉദ്ദേശം.കാശ്മീർ യാത്ര, നാരായണൻറെ ആഗ്രഹമായതിനാൽ തീയ്യതി തീരുമാനവും നാരായണന് തന്നെ ഞാൻ വിട്ടു കൊടുത്തു.അങ്ങനെ ഒക്ടോബർ ഒന്നിന് പുറപ്പെടാൻ തീരുമാനമായി.ജൂലൈ മുഴുവൻ വീണ്ടും പരസ്യം തുടർന്നെങ്കിലും വലിയ പ്രതികരണം അപ്പോഴും ലഭിച്ചില്ല. അവസാനം, ആഗസ്ത് രണ്ടിന് അത് വരെ പേര് തന്ന പത്ത് പേരെ വെച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. രണ്ട് തവണയായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നേരിട്ട് പോയി അപ് & ഡൗൺ തേർഡ് എ.സി ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ യാത്ര ഉറപ്പായി.

കെ.എസ്.ഇ.ബി.യിൽ നിന്നും റിട്ടയർ ചെയ്ത ഞങ്ങളുടെ എല്ലാം കാരണവർ ഗോവിന്ദൻ ഇട്ടപ്പാടൻ,പള്ളിക്കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക്, ഓട്ടോറിക്ഷാ തൊഴിലാളി നാരായണൻ, മൽസ്യവില്പനക്കാരൻ മുജീബ്, പലചരക്ക് കച്ചവടക്കാരൻ മെഹബൂബ്, പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത ഫൈസൽ, സ്കൂൾ ടീച്ചറായ നിശീഥിനി, സഹകരണ സംഘം ജീവനക്കാരിയായിരുന്ന ഫാത്തിമക്കുട്ടി,ടൂർ ഒരു ഹോബിയാക്കിയ നുസൈബ എന്നിവരായിരുന്നു ഈ ടൂറിലെ എൻ്റെ സഹയാത്രികർ.ഞാനൊഴികെ ഒമ്പത് പേരും കാശ്മീരിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. ചിലർ സംസ്ഥാനത്തിന് പുറത്തേക്ക് വിനോദ യാത്ര നടത്തുന്നതും ആദ്യമായിട്ടായിരുന്നു.

അങ്ങനെ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എൻ്റെ വീട്ടിൽ നിന്ന് സംഭവ ബഹുലമായ ആ യാത്രയുടെ പച്ചക്കൊടി ഉയർന്നു.

ഞങ്ങളെയും ഞങ്ങളെക്കാളധികമുള്ള ഞങ്ങളുടെ ലഗേജുകളും റെയിൽവെ സ്റ്റേഷനിൽ എത്തിക്കാനായി വണ്ടി ഏർപ്പാടാക്കിയിരുന്നു. വണ്ടിയിൽ കയറിയതും, കൊറോണക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നുസൈബ മൂക്കും വായും മൂടിക്കെട്ടി! റേഡിയോ ജോക്കികളെപ്പോലെ കലപിലാ ന്ന് സംസാരിക്കുന്ന നുസൈബ ഒരക്ഷരം ഉരിയാടാതായി. എല്ലാവരെയും പൊട്ടൻ എന്ന് വിളിച്ചവൾ പെട്ടെന്ന് ആംഗ്യം കാണിച്ചു കൊണ്ട് പൊട്ടൻ കളി തുടങ്ങി.

"ആഹാ... ഇത് നമ്മളെ മാനു ആണല്ലോ ഡ്രൈവർ ... നുസൈബാ,അനക്കറീലെ മാനൂനെ ?"

മെഹ്ബൂബിൻ്റെ ചോദ്യം കേട്ട് നുസൈബ കണ്ണുരുട്ടി.ഡ്രൈവർ അവളുടെ തറവാട് വീടിൻ്റെ അയൽവാസിയാണെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വായ മൂടിക്കെട്ടിയത് എന്നും നുസൈബ മന്ത്രിച്ചു.

"നുസു ഇല്ലേ വണ്ടീല്..?" വണ്ടിക്കകത്തെ നിശബ്ദത കണ്ട് വഴിയിൽ നിന്ന് കയറിയ നാരായണൻ ചോദിച്ചു.

'മുണ്ടല്ലെട പൊട്ടാ..." പറഞ്ഞത് നാരായണനോടാണെങ്കിലും കേട്ടത് ഞാനായിരുന്നു.

ഒന്നരയോടെ ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്തി. കോച്ച് പൊസിഷൻ നോക്കി ഞാൻ എല്ലാവരെയും അങ്ങോട്ട് നയിച്ചു.

"13 ഇതാ ഇവിടെയാ...'' പിന്നിൽ നിന്നും പെട്ടെന്ന് മെഹബൂബ് വിളിച്ചു പറഞ്ഞു.

"ങാ... നമ്മുടെ 13 ഇവിടെയാ.... ഇങ്ങോട്ട് വാ.." ഞാൻ മെഹ്ബൂബിനോട് പറഞ്ഞു.

"ങേ!! കുറച്ച് പേർക്ക് ഇവിടെയും... കുറച്ച് പേർക്ക് അവിടെയും...?? ഇതെന്ത് ടെക്നോളജിയാ?" മെഹ്ബുവിന് സംശയമായി.

"ആ 13 ന് താഴെയുള്ളത് വായിച്ചിരുന്നോ?" ഞാൻ ചോദിച്ചു.

"ഷൊർണ്ണൂർ ഭാഗത്തേക്ക്..."

"ങാ...ഇനി ഇത് വായിച്ചു നോക്കൂ...."

"മംഗലാപുരം ഭാഗത്തേക്ക് ..."

"അപ്പോൾ മനസ്സിലായില്ലേ?"

"ഇല്ല....നമ്മുടെ വണ്ടി ന്യൂഡൽഹി ഭാഗത്തേക്കല്ലേ? അത് എങ്ങോട്ടാ?" 

ഞാൻ തൽക്കാലം മൗനം പാലിച്ചു.

"യാത്രികോം, കൃപയാ ധ്യാൻ ദീജിയെ.... ഗാഡി സംഖ്യ എക് ചെഹ് ശൂന്യ ശൂന്യ് ആട്ട് എറണാകുളം സെ ഹസ്രത്ത് നിസാമുദ്ദീൻ തക് ജാനെ വാല മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആനെ  ക സംഭാവന ഹേ.." വണ്ടി വരുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി.

"ആബ്യേ... ലക്ഷദ്വീപിലേക്ക് ട്രെയിൻ പോകുമോ?" അറിയിപ്പ് കേട്ട മെഹ്ബൂബ് വീണ്ടും സംശയവുമായി എണീറ്റു.

'ഹും... ഇവനെ വേഗം എവിടേലും പിടിച്ചിരുത്തേണ്ടി വരും ... ഇല്ലെങ്കിൽ ഉത്തരം പറഞ്ഞു പറഞ്ഞ് എൻ്റെ കിളി പോകും..' ഞാൻ മനസ്സിൽ കരുതി.

കൃത്യ സമയത്ത് തന്നെ വണ്ടി എത്തി. ഓരോരുത്തരും അവനവൻ്റെ ലഗേജും കൊണ്ട് വണ്ടിയിൽ കയറി സീറ്റ് കണ്ടെത്തി. വണ്ടി കോഴിക്കോട് സ്റ്റേഷൻ വിട്ടതോടെ ഞങ്ങളുടെ കാശ്മീർ യാത്ര ഔദ്യോഗികമായി ആരംഭിച്ചു.


(തുടരും...)

2 comments:

Areekkodan | അരീക്കോടന്‍ said...

നാലാം കാശ്മീർ യാത്രാ വിവരണം ആരംഭിക്കുന്നു.

Anonymous said...

😄😄😄✅

Post a Comment

നന്ദി....വീണ്ടും വരിക