Pages

Tuesday, July 14, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 1

        ഊട്ടിയുടെ സൌന്ദര്യം ആസ്വദിക്കാത്ത മലയാളികള്‍ നന്നേ ചുരുക്കമായിരിക്കും.ഊട്ടിയിലും പരിസര പ്രദേശങ്ങളിലും കോളേജ് കാലഘട്ടത്തിലും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമായി പലതവണ ഞാന്‍ കറങ്ങിയിട്ടുണ്ട്.പക്ഷേ മനസ്സില്‍ താ‍ലോലിച്ച് നടക്കുന്ന രണ്ട് വ്യത്യസ്തങ്ങളായ ഊട്ടി യാത്രകള്‍ ഉണ്ടായിരുന്നു . അതില്‍  ഒന്നാമത്തേത് മസിനഗുഡി വഴി ഒരു ഒറ്റയാന്‍ ഡ്രൈവിംഗ് ആണ്.അതല്പം സാഹസികമായതിനാല്‍ നീണ്ടു നീണ്ടു പോ്കുന്നു.രണ്ടാമത്തേത് മേട്ടുപാളയത്ത് നിന്നും നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനില്‍ ഒരു കുടുംബ യാത്രയായിരുന്നു.മാധ്യമം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ രണ്ട് കൊല്ലമായി ഈ യാത്രക്ക് മാത്രമായി ഞാന്‍ എന്റെ മെയില്‍ ഇന്‍ബോക്സില്‍ സൂക്ഷിച്ചു വച്ചിരുന്നു! ഈ വര്‍ഷമാദ്യം, ഡിഗ്രീ സുഹൃത്ത് ഹാരിസ് കുടുംബസമേതം നടത്തിയ യാത്രയുടെ ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ കണ്ടതോടെ , കഴിഞ്ഞ വേനല്‍ അവധി തുടങ്ങിയ ദിവസം കോഴിപ്പാറയില്‍ പോയി വന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ കയറി നോക്കി.

           മേയ് അവസാനം മഴ ആരംഭിക്കും എന്നതിനാല്‍ അതിന്റെ മുമ്പേ ഏതെങ്കിലും ഡേറ്റില്‍ യാത്ര നടത്താനായിരുന്നു എന്റെ പദ്ധതി.സൈറ്റില്‍ കയറിയപ്പോഴല്ലേ സംഗതി വാര്‍ത്താഹെ സൂയാംഗ്ത്താ ഹെ അഥവാ മാര്‍ച്ചും ഏപ്രിലും ഫുള്‍ റിസര്‍വ്‌ഡ് ആയി എന്ന് മനസ്സിലായത്.പക്ഷേ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച തീവണ്ടിയും നീലഗിരിക്കുന്നുകളും കൂടി എന്റെ മോഹത്തെ കത്തിജ്വലിപ്പിച്ചു.അങ്ങനെ മഴയാണെങ്കില്‍ അതാസ്വദിച്ച് കൊണ്ട് ജൂണില്‍ ഒരു യാത്രയാവാം എന്ന് തീരുമാനിച്ചു. ജൂണില്‍ ഏകദേശം എല്ലാ ദിവസവും ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഏതോ ഒരു ഉള്‍വിളി കാരണം ഞാന്‍ തെരഞ്ഞെടുത്തത് ജൂണ്‍ 10 എന്ന ദിവസമായിരുന്നു.അതായത്  ജൂണ്‍ 9ന് വീട്ടില്‍ നിന്നും പുറപ്പെടണം. 

        കേരള ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ കോളേജ് സന്ദര്‍ശിക്കുന്നത് കാരണം സ്റ്റാഫംഗങ്ങള്‍ എല്ലാവരും ജൂണ്‍ 8ന് കോളേജില്‍ ഉണ്ടായിരിക്കണം എന്ന തിട്ടൂരം കിട്ടിയത് ഏപ്രില്‍ മാസത്തില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞാണ്.ജൂണ്‍ 11ന് എനിക്ക് പകരം ആള്‍ ജോയിന്‍ ചെയ്തതോടെ ഞാന്‍ ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. രണ്ട് മാസം മുമ്പേ ടൂറിന് ഞാന്‍ തെരഞ്ഞെടുത്ത ദിവസം കൃത്യം ഈ രണ്ട് ദിനങ്ങള്‍ക്കും മദ്ധ്യേ!!

      ഞാനും കുടുംബവും ഉമ്മയും (4 വലിയവരും 2 കുട്ടികളും) അടങ്ങുന്ന സംഘത്തിന് ചാര്‍ജ്ജ് വെറും 170 രൂപ ആയിരുന്നു! പെങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടി ഞാന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നെങ്കിലും അവര്‍ വന്നില്ല.

       12 മണിക്ക് അങ്ങാടിപ്പുറത്ത് നിന്നും വണ്ടി കയറി ഷൊര്‍ണ്ണൂരിലെത്തി.ഉച്ചഭക്ഷണം കഴിച്ച്  അവിടെ നിന്നും 2.20ന് ഹൈദരാബാദ് വണ്ടിയില്‍ കയറി കോയംബത്തൂരിലെത്തുമ്പോള്‍ സമയം അഞ്ച് മണിയോടടുത്തിരുന്നു.സ്റ്റേഷന് മുമ്പില്‍ നിന്ന് മേട്ടുപാളയത്തിലേക്ക് നേരിട്ട് ബസ് കിട്ടില്ല.സായിബാബ കോവില്‍ റോഡില്‍ നിന്നാണ് ബസ് കിട്ടുക.ഓട്ടോക്ക് 100 രൂപ പറഞ്ഞു.ബസ്സില്‍ കയറിയപ്പോള്‍ വെറും 5 രൂപ പോയിന്റ്! അങ്ങനെ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. 

       കൊച്ചു പട്ടണമാണെങ്കിലും സഞ്ചാരികളെ പ്രതീക്ഷിച്ച് ധാരാളം ലോഡ്ജുകള്‍ ഉണ്ട്. മിക്കവയും ബാര്‍ അറ്റാച്‌ഡ്  ആയതിനാല്‍ കുടുംബസമേതം താമസിക്കാന്‍ പ്രയാസം തോന്നും. ടൌണില്‍ നിന്ന് അല്പം മാറിയാല്‍ നല്ല ലോഡ്ജ് കിട്ടുമായിരിക്കും.സന്ധ്യ കഴിഞ്ഞതിനാല്‍  അധികം കറങ്ങി നടക്കാന്‍ സമയമില്ലാത്തതിനാല്‍ ബസ് സ്റ്റാന്റിന് തൊട്ടടുത്ത് തന്നെയുള്ള വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു അത്യാവശ്യം നല്ലൊരു റൂം.വാടക 700 രൂപ.അഡീഷണല്‍ ബെഡ്ഡിന് 100 രൂപ എക്സ്ട്ര (ഫോണ്‍:04254-224007, 9944347977).

        ബസ് സ്റ്റാന്‍റിന്റെ പിന്‍‌വശത്താണ്  റെയില്‍വേ സ്റ്റേഷന്‍. മേട്ടുപാളയത്ത് നേരത്തെ എത്തിയാല്‍ സ്റ്റേഷനും പരിസരവും ഒക്കെ ആദ്യമേ പരിചയപ്പെടാം. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. രാവിലെ പാര്‍സല്‍ ആക്കണമെങ്കില്‍ ആറ് മണിക്ക് തുറക്കും.

        എല്ലാ ദിവസവും രാവിലെ 7.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്.6.45ന് യാത്രക്കാര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.അതിനാല്‍ തലേ ദിവസം തന്നെ മേട്ടുപാളയത്ത് എത്തല്‍ നിര്‍ബന്ധമാണ്.



“ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ….”

             നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ്.പത്രത്തില്‍ കൂടുതല്‍ ഊളിയിടാത്തതുകൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയ ഇഫ്താറുകളുടെ വിശേഷങ്ങള്‍ അധികം കണ്ടില്ല.പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു ഇഫ്താര്‍ സംഗമം നടത്താന്‍ സാധ്യമല്ല എന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ലേ ആവോ?

            ഞാനും ഒരു ചെറിയ നോമ്പുതുറ സല്‍ക്കാരം നടത്തി. മറ്റുള്ളവരോട് , പേരെടുത്ത് പറയാവുന്ന ആരും ആ സംഗമത്തില്‍ ഇല്ലായിരുന്നു.പക്ഷേ മനസ്സിന് സംതൃപ്തി നല്‍കാന്‍ ആ സംഗമം ഏറെ സഹായിച്ചു.

          എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്തേ വിവിധങ്ങളായ ജോലികള്‍ക്ക് വീട്ടില്‍ വന്നിരുന്ന ആളാണ് അബ്ദ്വാക്ക.അരീക്കോടടുത്ത് തെരട്ടമ്മല്‍ സ്വദേശി.മുമ്പ് ഒരു കുറിപ്പില്‍ ‘തേന്‍‌കാരന്‍ അബ്ദ്വാക്ക‘ എന്ന് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു.കാരണം എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞങ്ങള്‍ക്ക് തേന്‍ ആവശ്യമാകുമ്പോള്‍ ആവശ്യം ഉന്നയിക്കുന്നത് അദ്ദേഹത്തോടാണ്.ഇന്നും സ്വന്തമായി തേനീച്ച വളര്‍ത്തുന്നുണ്ട്.പറമ്പ് കൊത്താനും, കയ്യാല കെട്ടാനും, മരം മുറിക്കാനും എന്ന് വേണ്ട പണി ഏതായാലും അബ്ദ്വാക്ക റെഡി എന്നതാണ് മൂപ്പരുടെ പ്രത്യേകത. തന്നെക്കൊണ്ട് പറ്റാത്ത പണിയാണെങ്കില്‍ അതിന് പറ്റിയ ആളെയും കൊണ്ടായിരിക്കും പറഞ്ഞ ദിവസം അബ്ദ്വാക്ക വരുന്നത്.ഇന്നത്തെ കാലത്ത് എല്ലാം മാളുകളില്‍ കിട്ടും എന്ന സൌകര്യം ഓരോ കുടുംബത്തിനും എത്രത്തോളം അനുഗ്രഹമാണോ അതേ പോലെ സേവനങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് എന്നും അബ്ദ്വാക്ക ഒരു അത്താണിയാണ്.ആ അബ്ദ്വാക്ക അല്ലാതെ മറ്റാരെ ആദ്യം ഞാന്‍ എന്റെ ഇഫ്താറിലേക്ക് ക്ഷണിക്കും ? അങ്ങനെ എന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളുടെ അബ്ദ്വാക്ക ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

            ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ ആയിരുന്നു. ഖസാക്കിന്റെഇതിഹാസം മലയാളിക്ക് സമ്മാനിച്ച ശ്രീ.ഒ.വി.വിജയന്‍ മലയാളാക്ഷരങ്ങള്‍ ആദ്യമായി നുകര്‍ന്ന അതേ സ്കൂള്‍ ! അന്ന് ശ്രീ.ഒ.വി.വിജയന്റെ സഹപാഠിയായിരുന്ന ശ്രീ.എന്‍.വി.അഹമ്മെദ്കുട്ടി മാസ്റ്റര്‍ ആയിരുന്നു എന്റെ കണക്കദ്ധ്യാപകന്‍.

           അക്കാലത്ത് അരീക്കോട് ആഴ്ചചന്ത സജീവമായിരുന്നു.ഇന്നും ശനിയാഴ്ചകളില്‍ അത് നടക്കുന്നുണ്ടെങ്കിലും കാണാന്‍ ചന്തമില്ല.ചന്തയുടെ ഓരം പറ്റി പല കുടുംബങ്ങളും താമസിച്ചിരുന്നു.ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്താനും ചന്തയിലേക്ക് വരുന്ന സാധനങ്ങള്‍ തലച്ചുമടായി എത്തിക്കാനും വാഹനത്തില്‍ കൊണ്ടുവരുന്നവ ഇറക്കാനും അങ്ങനെ പലവിധ ജോലികളുമായി അവര്‍ ജീവിതം പുലര്‍ത്തി.അവരില്‍ ഒരാളായിരുന്നു വലിയൊരു കുടുംബത്തിന്റെ നാഥനായ ആടുകാരന്‍ അലവ്യാക്ക.അലവ്യാക്കയുടെ ഏറ്റവും മൂത്തമകന്‍ അന്തരിച്ച ഹനീഫാക്കയാണ് ഞാന്‍ അറിയുന്ന ആദ്യ ഇലക്ട്രീഷ്യന്‍.എന്റെ തറവാട്ടിലെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു.അലവ്യാക്കയുടെ മക്കളില്‍ പിന്നില്‍ നിന്നും രണ്ടാമത്തേത് ആയിരുന്നു ജാബിര്‍.

            ജാബിറും ഞാനും ഒന്ന് മുതല്‍ ആറ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്.പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമായിരുന്നില്ല ജാബിര്‍.അതിനാല്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.ഇന്ന് അരീക്കോട് പട്ടണത്തില്‍ ഓടുന്ന എണ്ണൂറോളം ഓട്ടോറിക്ഷകളില്‍ ഒന്ന് ജാബിറിന്റേതാണ്.എന്റെ ഏറ്റവും ചെറിയ മോള്‍ യു.കെ.ജിക്കാരി ലൂന സ്കൂളിലേക്ക് പോകുന്നത് ജാബിറിന്റെ ഓട്ടോയിലാണ്.ഞാന്‍ ആയിട്ട് ഏല്‍പ്പിച്ചതല്ല.സ്കൂളില്‍ നിന്നും ഏര്‍പ്പെടുത്തിയതാണ്.എന്റെ മോളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന എന്റെ സഹപാഠിയായ ജാബിര്‍ ആയിരുന്നു എന്റെ ഇഫ്താറിലെ രണ്ടാം അതിഥി.

               മരിച്ചുപോയ എന്റെ ബാപ്പക്ക് കുട്ടികളെ എന്നും വളരെ ഇഷ്ടമായിരുന്നു.ഒരു കോളനിയായി താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്കായി ബാപ്പ എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ വീട്ടില്‍ സാഹിത്യസമാജം സംഘടിപ്പിച്ചിരുന്നു.ഞങ്ങള്‍ പലരും ഈ സാഹിത്യസമാജങ്ങളിലൂടെ സദസ്സിനെ അഭിമുഖീകരിക്കാന്‍ നേരത്തെ പരിശീലനം ലഭിച്ചവരായിരുന്നു.വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കാനായി ബാപ്പ ഒരു പാത്രത്തില്‍ കല്‍ക്കണ്ടവും മറ്റൊരു പാത്രത്തില്‍ ഈത്തപഴവും മൂന്നമതൊരു പാത്രത്തില്‍ കൊപ്രക്കഷ്ണങ്ങളും എന്നും കരുതുമായിരുന്നു.അതിനാല്‍  ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ മുതല്‍ എല്‍.കെ.ജി വരെ പഠിക്കുന്ന എന്റേതടക്കം 28 കുട്ടികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടു.


              ഒപ്പം എന്റെ ഉമ്മയും അനിയനും കുടുംബവും കൂടിയായപ്പോള്‍ ഈ സംഗമം എനിക്കും ഭാര്യക്കും കുട്ടികള്‍ക്കും ഏറെ സന്തോഷമേകി.ഇപ്പോള്‍ എന്നും യു.കെ.ജിക്കാരി ലൂന മോള്‍ ഇടക്കിടെ പറയും – “ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ.”

Friday, July 10, 2015

ആ കേസില്‍ വിധിയായി


           ഒരു ഓണ്‍ലൈന്‍ തട്ടിപ്പിനെപ്പറ്റിയും ഇങ്ങനെയുള്ള തട്ടിപ്പില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യണം എന്നും മാസങ്ങള്‍ക്ക് മുമ്പ്  ഞാന്‍  ഇവിടെ സൂചിപ്പിച്ചിരുന്നു.ആദ്യ ഹിയറിംഗിന് ശേഷം രണ്ട് തവണ കൂടി എന്നെ മലപ്പുറം ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലേക്ക് ഹിയറിംഗിന് വിളിച്ചിരുന്നു.എതിര്‍കക്ഷിക്ക് അയച്ച നോട്ടീസുകള്‍ കൈപറ്റാത്ത സാഹചര്യത്തില്‍ മൂന്നാം ഹിയറിംഗിന് ശേഷം ഞാന്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഒരു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഫോറം ആവശ്യപ്പെട്ടു.പ്രസ്തുത സംഗതി എനിക്കറിയാത്തതിനായതിനാല്‍ ഒരു വക്കീലിന്റെ സഹായത്തോടെ വെള്ളപേപ്പറില്‍ അതും സമര്‍പ്പിച്ചു.

        അങ്ങനെ 12/12/2014ന് ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ 20/05/2015ന് ഫോറം വിധി വന്നു. പരാതി അനുവദിച്ചുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട 18999/- രൂപ മടക്കിനല്‍കാനും നഷ്ടപരിഹാരമായി 10000 രൂപ നല്‍കാനും മറ്റെന്തോ ഇനത്തില്‍ 1000 രൂപ നല്‍കാനും (Total Rs 29999/-)  ആണ് ഫോറം വിധിച്ചത്.

      മിക്ക കേസുകളിലും ഉപഭോക്താവ് യഥാവിധി ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് തട്ടിപ്പുകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നതും കൂടുതല്‍ പേര്‍ അകപ്പെടുന്നതും. തട്ടിപ്പിനിരയായവരുടെ മാനഹാനി ഭയം ആണ് ഇതിന് വളം വയ്ക്കുന്ന മറ്റൊരു ഘടകം.ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ഉപഭോക്താവും നിയമപാലകരും എല്ലാം ജാഗരൂകരായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 


Wednesday, July 08, 2015

ഇത് ഒരു ചരിത്ര മുഹൂര്‍ത്തം

          ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍  ലുലു മോള്‍ക്കും പ്ലസ് വണ്ണിന്  സയന്‍സ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ1 ഉണ്ടായിരുന്നിട്ടും നിരവധി മത്സരങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്കൂളിനെ പ്രതിനിധീകരിച്ചിട്ടും എല്ലാം സി.ബി.എസ്.സിയില്‍ ആയതിനാല്‍ കേരള സിലബസ്സിന് പുറത്താണ് എന്ന കാരണത്താല്‍ അവയൊന്നും ഗ്രേസ്മാര്‍ക്കിന് പരിഗണിച്ചിരുന്നില്ല.‘നീന്തല്‍ സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു കടലാസുണ്ടാക്കി നല്‍കിയാല്‍ (അതും പഞ്ചായത്തില്‍ പോയി പേര്‍ പറഞ്ഞുകൊടുത്താല്‍ ഉടന്‍ ലഭിക്കുന്നതാണ് പോലും) പ്രവേശനം എളുപ്പമാകും എന്ന് പലരും പറഞ്ഞപ്പോള്‍ അറിയാത്ത സംഗതി അറിയും എന്ന് പറയുന്ന ‘കടലാസിന്റെ’ പിന്‍‌ബലം വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.അതിനാല്‍ തന്നെ ആദ്യ അലോട്ട്മെന്റില്‍ എവിടേയും പ്രവേശനം  ലഭിച്ചിരുന്നില്ല.രണ്ടാം ഘട്ട അലോട്ട്മെന്റിലാണ് രണ്ടാം ഒപ്ഷന്‍ ആയി നല്‍കിയ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനം ലഭിച്ചത്.

          എന്റെ കുടുംബത്തില്‍ നിന്നും ഏറ്റവും ചെറിയ അനിയന്‍ മുതലാണ് പ്ലസ് ടു എന്ന ഡിങ്കോലാപിയില്‍ പഠനം ആരംഭിക്കുന്നത്.അതിന് മുമ്പുള്ളവരെല്ലാം ‘ഇമ്മിണി ബല്യ ഡിഗ്ഗ്രിയായ പ്രീഡിഗ്രി’ ആയിരുന്നു പഠിച്ചിരുന്നത്.ഞങ്ങള്‍ക്കാര്‍ക്കും ഒരു സര്‍ക്കാര്‍ സ്കൂളിലോ കലാലയത്തിലോ  പഠിക്കാനുള്ള  ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചിരുന്നില്ല. ഇന്ന് ലുലു മോള്‍ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പടികള്‍ കയറുമ്പോള്‍ ഞാനും അവളെ അനുഗമിച്ചു.കാരണം മേല്പറഞ്ഞപോലെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ കലാലയത്തില്‍ പഠിക്കുന്ന ആദ്യ അംഗമായി അവള്‍ ചരിത്രം എഴുതാന്‍ പോകുന്നു.ഈ ചരിത്ര മുഹൂര്‍ത്തത്തിന് മറ്റൊരു വലിയ പ്രത്യേകത കൂടി ഉണ്ടായിരുന്നു.എന്റെ ഉപ്പയും അമ്മാവനും പ്രധാനാദ്ധ്യാപകരായും ഉമ്മ അദ്ധ്യാപികയായും ദീര്‍ഘകാലം സേവനം അനുഷ്ടിച്ച സ്കൂള്‍ കൂടിയായിരുന്നു കാവനൂര്‍ ഗവ. ഹൈസ്കൂള്‍.നിരവധി സ്കൂളില്‍ മാറി മാറി പഠിപ്പിച്ചിട്ടും അവര്‍ പഠിപ്പിച്ച ഒരു സ്കൂളിലും പഠിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും അവസരം ലഭിച്ചിരുന്നില്ല എന്നത് ഇപ്പോഴാണ് ഞാന്‍ പോലും തിരിച്ചറിഞ്ഞത്.


        ഇനി ഞങ്ങള്‍ ഉറ്റു നോക്കുന്നത് സര്‍ക്കാര്‍ സ്കൂളിലെ ലുലു മോളുടെ പ്രകടനത്തെയാണ്.തീര്‍ച്ചയായും ദൈവ സഹായത്തോടെ അവള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കും എന്ന് കരുതുന്നു.എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ പ്രതീക്ഷിക്കുന്നു.

Friday, July 03, 2015

മലപ്പുറം റ്റു മലമ്പുറം

       കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളെജിൽ നിന്നും ലഭിച്ച വിടുതൽ സർട്ടിഫ്ഫിക്കറ്റുമായി ഞാൻ  വയനാട് ഗവ.എഞ്ചിനീയറിംഗ് കോളെജിലേക്ക് പുറപ്പെട്ടു.ഗൃഹാതുരത്വമുണർത്തുന്ന നിരവധി കാഴ്ചകളും അല്പം ചില പുതിയ കാഴ്ചകളും മലപ്പുറത്ത് നിന്നും മലമ്പുറത്തേക്കുള്ള ഈ യാത്രയിൽ എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.

      വയനാട് യാത്രയിൽ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് താമരശ്ശേരി ചുരം എന്ന വയനാടൻ ചുരം.സഞ്ചാരികളുടെ മനസ്സിനും കണ്ണിനും എന്നും കുളിർമ്മയേകുന്ന കാഴ്ചയാണ് ചുരത്തിൽ എന്നും കാത്തിരിക്കുന്നത്.മഴക്കാലം തുടങ്ങിയതിനാൽ, ഇത്തവണത്തെ എന്റെ യാത്ര 9 വർഷങ്ങൾക്ക് മുമ്പ് 2006 ജൂണിൽ ഞാൻ കുടുംബസമേതം വയനാട്ടിലേക്ക് ചേക്കേറിയ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു.അന്നത്തെപ്പോലെ മിക്ക സ്ഥലങ്ങളിലും പാറകളിൽ നിന്നും കുത്തിയൊഴുകുന്ന ചെറിയ ചെറിയ നീർച്ചാലുകൾ രൂപപ്പെട്ടിരുന്നു.

         പതിവ് പോലെ വയനാടൻ ചുരത്തിലെ ഏറ്റവും സുന്ദരമായ നാലാം വളവിൽ ഒരു കെ.എസ്.ആർ.ടി.സി ബസ്സിന്റെ കണ്ടക്ടർ ഹതാശയനായി നിൽ‌പ്പുണ്ട്.കൂടെ അമർശം അടക്കിപ്പിടിച്ച കുറേ യാത്രക്കാരും.ബസ് ബ്രേക്ക്ഡൌൺ ആണെന്ന് ആ കൂട്ടത്തിന്റെ നേരെയുള്ള ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം.ചുരത്തിന്റെ മുകളിലെത്തിയാലുള്ള വ്യൂ പോയിന്റെ കൂടുതൽ സുരക്ഷിതമാക്കി ദൃഢമായ വേലി കെട്ടി തിരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ 6 വർഷത്തിനിടയിൽ അവിടെ വല്ല അപകടവും സംഭവിച്ചോ എന്നറിയില്ല.അപകടങ്ങൾ സംഭവിക്കുമ്പോഴണല്ലോ പലപ്പോഴും നമ്മുടെ അധികൃതരുടെ കണ്ണ് തുറക്കുന്നത്.മഴക്കാലമായതിനാല്‍ വ്യൂ പോയിന്റ് മുഴുവന്‍ കോട വ്യാപിച്ചിട്ടുണ്ട്.



            കൽ‌പറ്റ ബസ്‌സ്റ്റാന്റിന് കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്.വികസനം വന്നപ്പോൾ ചെറുതായിപ്പോയ ബസ്‌സ്റ്റാന്റുകളുടെ ഗണത്തിലാണ് ഇപ്പോൽ അതിനെ ഉൾ‌പ്പെടുത്താൻ കഴിയുന്നത്.6 വർഷം മുമ്പത്തെ വിശാലമായ കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്റ് ഇന്ന് കുണ്ടും കുഴിയും ഇല്ലാത്ത ഇടുങ്ങിയ സ്റ്റാന്റ് ആയി പരിണമിച്ചിരിക്കുന്നു.മാനന്തവാടിയിലേക്കുള്ള ബസ് മാറിക്കേറലിൽ പലപ്പോഴും യാത്ര ചെയ്യാറുണ്ടായിരുന്ന ‘മിന്നാരം’ എന്ന മിഡിബസ് അതേ പെയ്ന്റിൽ ഇന്നും കല്പറ്റയിൽ കണ്ടുമുട്ടി! സ്റ്റാന്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ , യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഹോട്ടലിലേക്ക് ക്ഷണിച്ചു കൊണ്ട് ‘ഹോട്ടൽ’ എന്ന കുഞ്ഞുബോർഡും കയ്യിലേന്തി റോഡിൽ നിൽക്കുന്ന ആ പഴയ മനുഷ്യൻ തന്നെ ഹോട്ടല്‍ അഫ്ഫാസിന് മുന്നില്‍  ഇന്നും വെയിലും മഴയുമേറ്റ് റോഡിൽ നിൽ‌പ്പുണ്ട്.യൂണിഫോം ഇല്ല എന്ന് മാത്രം.

           ബസ് പനമരം ടൌണിനോട് അടുക്കുന്നു.ടൌണിൽ എത്തുന്നതിന് തൊട്ടു മുമ്പ് കണ്ടിരുന്ന നീണ്ട ക്യൂ ഇന്ന് കണ്ടില്ല.ബീവറെജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥലം മാറ്റിയതോ അതല്ല ‘ ബാര്‍-മാണി-കോഴ കൊടുങ്കാറ്റില്‍ ‘ എടുത്തുപോയോ എന്നറിയില്ല.പനമരം ടൌണിനും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പുതിയ കെട്ടിടങ്ങൾ വയനാട്ടിലും ഉയർന്നുവരുന്നത് അവിടെ കാണാൻ സാധിച്ചു. പകൽ ഏത് സമയത്തും പനമരം , മാനന്തവാടി,ബത്തേരി ടൌണുകളിൽ ഏതിലെങ്കിലും വച്ച് നിശ്ചയമായും ആരും കണ്ടുമുട്ടുന്ന വാനമ്പാടി/മാര്‍ബേസില്‍ ബസ്സിനെയും കണ്ടു.

        നാലാം മൈല്‍ എത്തിയപ്പോള്‍ എന്റെ ഹൃദയത്തിലൂടെ പാഞ്ഞ വികാരം എന്തായിരുന്നു എന്ന് അറിയില്ല.രണ്ട് വര്‍ഷക്കാലം എന്റെ കോളെജിലെ സഹപ്രവര്‍ത്തകരായിരുന്ന ഗണേശ്‌കുമാര്‍ (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,കോഴിക്കോട്),അബ്ദുല്‍ ഹമീദ് (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,പെരിന്തല്‍മണ്ണ),ഷറഫുദ്ദീന്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍,കോളെജ് ഓഫ് എഞ്ചിനീയറിംഗ്,തിരുവനന്തപുരം) എന്നിവരുടെ കൂടെ ആ നാട്ടുകാരനായി വസിച്ച വസന്ത കാലം മനസ്സില്‍ പെട്ടെന്നൊരു കുളിര്‍മഴയായി പെയ്തു തോര്‍ന്നു.തൊട്ടടുത്ത ദ്വാരകയിലെ ഫര്‍ണ്ണീച്ചര്‍ കടകള്‍  വളര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ നാലാം മൈലില്‍ എത്തിയിട്ടുണ്ട്!

        മാനന്തവാടി ടൌണിന് പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല.ട്രാഫിക്കും പഴയതുപോലെ തന്നെ.പക്ഷേ ഞാന്‍ 6 വർഷങ്ങൾക്ക് മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന എരുമത്തെരുവിനെ ലോകം മുഴുവന്‍ പ്രശസ്തമാക്കിയിരുന്ന ‘മാനസസരോവര്‍’‘ എന്ന ബാറിന്റെ മുന്നില്‍ വലിയ ആള്‍ത്തിരക്ക് കാണുന്നില്ല.കാരണം ഇന്നവിടെ ബാറില്ല , പകരം ബീര്‍&വൈന്‍ പാര്‍ലര്‍ ആണ്.

         എന്റെ കോളെജിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു.തലയെടുപ്പുള്ള ഒരു കെട്ടിടം കൂടി അവിടെ വന്നു.ഒപ്പം കോളെജില്‍ നിന്നും അല്പം അകലെയായി പ്രൊഫസര്‍ കോര്‍ട്ടേഴ്സുകളും ലേഡീസ് ഹോസ്റ്റലും.കോളെജില്‍ പുതിയ രണ്ട് ബിരുദ കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.സ്റ്റാഫ് അംഗങ്ങളില്‍ പലരും പഴയ മുഖങ്ങല്‍ തന്നെയായതിനാല്‍ ഊഷ്മളമായ ഒരു സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ഡിപ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് ജോയിനിംഗ് പേപ്പറുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് പഴയ ഒരു സഹപ്രവര്‍ത്തകന് കടന്നു വന്ന് ആശംസിച്ചത്  
“ ആബിദ് തറവട്ടത്ത് ഫ്രം മലപ്പുറം”    “റ്റു മലമ്പുറം” ഞാന്‍ മുഴുവനാക്കിയപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.