Pages

Thursday, July 16, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 3

       കല്ലാറില്‍ നിന്നും വെള്ളം മോന്തിയ ശേഷം വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.കല്ലാറ് മുതല്‍ കൂനൂര്‍ വരെയുള്ള പാതയിലാണ് പല്‍ചക്രങ്ങള്‍ക്കുള്ള അഡീഷണല്‍ റെയില്‍പാത കാണുന്നത്. ഇവിടം മുതല്‍ തന്നെയാണ് കാഴ്ചയുടെ പെരുമഴക്കാലം ആരംഭിക്കുന്നതും.




      അരുവികളുടെ കളാകളാരവം കേട്ട് ക്യാമറ റെഡിയാക്കി.ട്രെയിന്‍ മെല്ലെ കിതച്ചു കയറിയത് ഒരു പാലത്തിലേക്കായിരുന്നു.ഒരു തെങ്ങിന്റെ അത്രയും ഉയരത്തിലുള്ള പാലത്തിനടിയിലൂടെയായിരുന്നു നേരത്തെ പറഞ്ഞ അരുവിയുടെ ഒഴുക്ക്.


                                                                      കടപ്പാട് : മാധ്യമം
          
             ചെറിയ ചെറിയ വളവുകള്‍ തിരിഞ്ഞ് പലപ്പോഴും വണ്ടി ഒരു പാലത്തിലേക്കോ ഒരു തുരങ്കത്തിലേക്കോ പ്രവേശിച്ചുകൊണ്ടിരുന്നു.തുരങ്കത്തില്‍ പ്രവേശിക്കുന്നതോടെ യാത്രക്കാരുടെ ആഹ്ലാദവും വണ്ടിയുടെ ശബ്ദവും ബോഗികളെ ശബ്ദമുഖരിതമാക്കി. ചെറുതും വലുതുമായി 16 തുരങ്കങ്ങളും 20  വലിയ പാലങ്ങളും എന്റെ മക്കള്‍ എണ്ണി രേഖപ്പെടുത്തി. അഗാധമായ കിടങ്ങുകള്‍ പലതും ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.നീരരുവികള്‍ എത്ര എണ്ണം ഉണ്ടെന്ന് തിട്ടപ്പെടുത്താന്‍ തല്‍ക്കാലം മിനക്കെട്ടില്ല.



             ചെറിയ ഒരു പാലത്തിലേക്ക് വണ്ടി പ്രവേശിച്ചപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്  നന്നായൊന്ന് കുലുങ്ങി. പതിവില്ലാത്ത അനക്കം കണ്ട് ഞാനും മക്കളും പുറത്തേക്ക് നോക്കി.പാളത്തിനരികിലെ കുറ്റിക്കാട്ടിനുള്ളിലൂടെ തൊട്ടടുത്ത കാട്ടിലേക്ക് ഒരു ആന കയറിപ്പോയി! തൊട്ടടുത്ത് കൂടി വലിച്ച ലൈനിലൂടെ കുരങ്ങന്മാര്‍ ട്രപ്പീസ് കളിക്കുന്നതും കാണാമായിരുന്നു.അങ്ങനെ ഈ പാതയിലൂടെയുള്ള യാത്രയില്‍  വന്യജീവികളെയും കാണാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായി.

        
        മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് വലി മുട്ടുന്നതു പോലെ തോന്നി. കുറ്റിക്കാടുകള്‍ അതിരിടുന്ന ഒരു ചെറിയ കയറ്റത്തില്‍ വണ്ടി നിരങ്ങി നിന്നു! ഈ യാത്രയില്‍ ഇത്തരം ‘സംഭവങ്ങള്‍’ പതിവാണെന്ന് എന്റെ തൊട്ടടുത്തിരുന്ന ടി.ടി.ആറില്‍ നിന്നും മനസ്സിലാക്കി.ഈ സാഹചര്യങ്ങള്‍ നേരിടാനായി വലിയൊരു ‘പട’ ടെക്നിക്കല്‍ സ്റ്റാഫ് ട്രെയിനിന്റെ പല ഭാഗത്തും അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നുണ്ടായിരുന്നു.ആദ്യ യാത്രയായതിനാല്‍ ചെറിയൊരു ആശങ്ക ഉണ്ടായെങ്കിലും ടി.ടി.ആറിന്റെ വാക്ക് ആശ്വാസമായി.

               വണ്ടി ഏകദേശം 18 കിലോമീറ്റര്‍ സഞ്ചരിച്ചു അടുത്ത സ്റ്റേഷനില്‍ എത്തി കിതച്ച് നിന്നു.ഹില്‍ഗ്രോവ് എന്നാണ് ഈ സ്റ്റേഷനിന്റെ പേര് .ഞങ്ങള്‍ക്കിറങ്ങാനായി ട്രെയിന്‍ സ്റ്റാഫ് തന്നെ വാതില്‍ തുറന്ന് തന്നു (വാതില്‍ പുറത്ത് നിന്നാണ് പൂട്ടുന്നത്.അതിനാല്‍ തോന്നിയ പോലെ ഇറങ്ങാന്‍ സാധ്യമല്ല).പതിവ് പോലെ എല്ലാവരും പുറത്തിറങ്ങി ഫോട്ടോ പിടിച്ചു.



         ഇവിടെ നല്ല ചുടു ചായയും ഉഴുന്നുവട,പരിപ്പുവട,ഉള്ളിവട തുടങ്ങീ ലഘുകടികളും കിട്ടും.പക്ഷെ എല്ലാവരും കൂടി ഓടി അടുക്കുന്നത് ഒരു ചെറിയ കൌണ്ടറിലേക്കായതിനാല്‍ ക്ഷമ നിര്‍ബന്ധമാണ്.മേട്ടുപാളയത്ത് നിന്ന് വല്ലതും പാര്‍സലാക്കിയിട്ടില്ല എങ്കില്‍ ഹില്‍ഗ്രോവില്‍ എത്തുമ്പോഴേക്കും വണ്ടിയോടൊപ്പം യാത്രക്കാരനും ചൂടായിട്ടുണ്ടാവും എന്ന് തീര്‍ച്ച. ഇവിടെ ഏകദേശം അരമണിക്കൂറോളം വണ്ടി നിര്‍ത്തും.ഭക്ഷണം കഴിക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന വാനരക്കൂട്ടത്തെ ശ്രദ്ധിച്ചില്ല എങ്കില്‍ നിറയുന്നത് വാനരവയറായിരിക്കും.

അത്യാവശ്യം ചൂടായ എഞ്ചിന്‍ തണുപ്പിച്ച ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി.

 ( തുടരും...)

8 comments:

Areekkodan | അരീക്കോടന്‍ said...

കല്ലാറില്‍ നിന്നും വെള്ളം മോന്തിയ ശേഷം വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

CONTINUE..............

ജിമ്മി ജോൺ said...

കൊതിപ്പിക്കുന്നു ഈ “പൈതൃക” യാത്ര.. (അധികം താമസിയാതെ ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു... :) )

മഡ്ഗാവിൽ നിന്നും തിരിഞ്ഞ്, കാടും മേടും താണ്ടി കുളെം - സിൽ‌വർ റോക്ക് സ്റ്റേഷനുകളിലൂടെ പൂനെയിലെത്തുന്ന യാത്രയ്ക്ക് സമാനമായ കാഴ്ചകൾ.. മുന്നിലും പിന്നിലും അധിക എഞ്ചിനുകൾ ഘടിപ്പിച്ച്, പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാതയിലൂടെയുള്ള ആ യാത്രയിലും നിരവധി തുരങ്കങ്ങളും പാതകളും കടന്നുവരുന്നുണ്ട്.. ഒപ്പം ധൂത്‌സാഗർ വെള്ളച്ചാട്ടവും..

Areekkodan | അരീക്കോടന്‍ said...

തണല്‍....നന്ദി

ജിമ്മി.....അതേതാ ട്രെയിന്‍? തകര്‍പ്പന്‍ കാഴ്ചകള്‍ ഉള്ള റൂട്ടുകള്‍ ഒന്നും വെറുതെ വിടരുത്.... പൂനയില്‍ കാണാനെന്തുണ്ട്?

Cv Thankappan said...

കുരങ്ങന്‍റെ അഭ്യാസം രസകരമായി പകര്‍ത്തി.
ആശംസകള്‍ മാഷെ

ajith said...

ഈ പൈതൃകട്രെയിന്‍ ഇതുപോലെ തന്നെ വരും നൂറ്റാണ്ടുകളിലേക്കും സംരക്ഷിക്കപ്പെടണം. വായിക്കുമ്പോള്‍ത്തന്നെ എന്തൊരു ആവേശം!!

വിനോദ് കുട്ടത്ത് said...

എന്‍റെ അസൂയക്കുംഅതിരുണ്ട് അരീക്കോടന്‍ മാഷേ....... ഞാനും പോകും..... രസകരമായ വിവരണം.... ആശംസകൾ.....

Areekkodan | അരീക്കോടന്‍ said...

Thankappanji....അത് luluമോൾ പകര്ത്തിയതാ...

അജിത്ത്ജീ....സംരക്ഷിച്ചാൽ ഇനിയും തലമുറകള്ക്ക് തീവണ്ടിയുടെ ആദ്യരൂപം കാണാം

വിനോദ്ജീ...അതെ, പോകണം

Post a Comment

നന്ദി....വീണ്ടും വരിക