Pages

Sunday, December 17, 2023

വിൻ്റർ ഇൻ കാശ്മീർ - 1

2022 മെയ് മാസത്തിൽ ആദ്യത്തെ കാശ്മീർ യാത്ര പൂർത്തിയാക്കി (ഫുൾ സ്റ്റോറി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) മടങ്ങുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ കൂടി ഇട്ടിരുന്നു. കാശ്മീരിലെ മഞ്ഞ് കാലം കൂടി ഒന്നാസ്വദിക്കണം, മഞ്ഞ് പുതച്ച വഴികളിലൂടെ നടന്ന് നടന്ന് ജീവിതത്തിൻ്റെ ചൂടും തണുപ്പും തിരിച്ചറിയണം, സ്കൂൾ ക്ലാസുകളിൽ എവിടെയോ പാടിപ്പഠിച്ച് പോയ ജയ് ജവാൻ ജയ് കിസാൻ എന്ന മന്ത്രത്തിലെ ജവാൻമാരുടെ ജീവിതങ്ങൾ കണ്ടും അനുഭവിച്ചും അറിയണം, ആൻ്റ് ഫൈനലി കുടുംബത്തിനും ഈ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള പ്രചോദനവും അവസരവും നൽകണം എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒരു യാത്ര സാധ്യമാകുമോ എന്നതായിരുന്നു പ്രധാന സംശയം ഇരുപത്തിയഞ്ച് വർഷമായി എൻ്റെ യാത്രകളിലെല്ലാം ഭാര്യയും അതാത് കാലത്തുള്ള മക്കളും എന്നെ അനുഗമിച്ചിരുന്നു. ,കുടുംബം കൂടെ ഇല്ലാത്ത ആദ്യത്തെ വിനോദ യാത്രയായതിനാൽ   പറ്റിയ ഒരു സഹയാത്രികനെ കണ്ടു പിടിക്കുക എന്നതും ശ്രമകരമായിരുന്നു. Where there is a will, there is a way എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് സമയവും സഹയാത്രികനായി പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ സഹ പ്രോഗ്രാമർ ആയിരുന്ന സത്യനാഥ് മാഷും ഒത്ത് വന്നതോടെ ആ സ്വപ്ന യാത്രക്കുള്ള കളമൊരുങ്ങി. ഉടൻ തന്നെ, എന്റെ എൻ.എസ്.എസ് കാലഘട്ടത്തിൽ മറ്റൊരു കോളേജിലെ വളണ്ടിയറും ഇപ്പോൾ ടൂർ ഓപ്പറേറ്ററുമായ  മഹ്‌സൂം ബിലാൽ നടത്തുന്ന ടേക് ഓഫ് ഹോളിഡെയ്സിൻ്റെ  ഡിസംബറിലെ കാശ്മീർ ട്രിപ്പിൽ ഞാനും സത്യൻ മാഷും യാത്രികരായി ബുക്ക് ചെയ്തു.

2023 ഡിസംബർ 7 നായിരുന്നു യാത്ര തീരുമാനിച്ചത്. അന്ന് രാവിലെ എൻ്റെ ഉമ്മാക്ക് സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടതിനാൽ ഉച്ചവരെ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന്, ഒരാഴ്ച മുമ്പ് ലിവർ കാൻസർ ഡിറ്റക്ട് ചെയ്ത കസിനെയും ( മൂത്തുമ്മയുടെ മൂത്ത മകൻ) സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി . വൈകിട്ട് 5.45 ന് കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ അഞ്ച് വയസ്സുള്ള കുഞ്ഞു മുതൽ അറുപത്തിയഞ്ച് വയസ്സുള്ള 'യുവതി ' വരെയുള്ള ഞങ്ങളുടെ മുപ്പതംഗ സംഘം യാത്ര ആരംഭിച്ചു. കാസർഗോഡ് എത്തിയപ്പോഴേക്കും കസിൻ മരിച്ചതായി വിവരം ലഭിച്ചു. ദുഃഖം മറച്ചു പിടിക്കാൻ സത്യൻ മാഷുമായി വിവിധ കാര്യങ്ങൾ ഡിസ്കസ് ചെയ്തു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.

"ബാഗിൽ കേക്ക് ഉണ്ട്...." 
വണ്ടി സംസ്ഥാന അതിർത്തി പിന്നിട്ടപ്പോൾ, ഞങ്ങളുടെ കാബിനിൽ ഉണ്ടായിരുന്ന കൊണ്ടോട്ടിക്കാരൻ മുനീർ ഭായി പറഞ്ഞു.

"എന്നാ വേഗം എടുക്ക് ... " മറ്റൊരു കൊണ്ടോട്ടിക്കാരനായ ഖാലിദ് ഭായി തിരക്ക് കൂട്ടി..

" ഇന്ന് എൻ്റെ ജന്മദിനമാ .... " മുനീർ ആ കേക്കിൻ്റെ രഹസ്യം 'പുറത്ത് വിട്ടു.

"എന്നിട്ടാ...? വേഗമാകട്ടെ.... ദിവസം മാറി കേക്ക് മുറിക്കാൻ പാടില്ല.... " തിന്നാൻ തിരക്കുള്ള മറ്റൊരു ചങ്ങാതി പറഞ്ഞു.

"പക്ഷേ ...?" മുനീർ ഒരു സംശയം എടുത്തിട്ടു.

"എന്ത് പക്ഷേ... ബർത്ത് ഡേ മാറിയോ?"

" അതല്ല...കേക്ക് മുറിക്കാനുള്ള കത്തി എടുക്കാൻ മറന്നു..."

"അത് സാരമില്ല... നമുക്ക് കടിച്ച് മുറിക്കാം.." കൂട്ടത്തിലെ കാരണവരായ ഹനീഫാക്ക പറഞ്ഞു. അങ്ങനെ വളരെ സന്തോഷകരമായി തന്നെ കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു.

ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിച്ചിരുന്ന എൻ്റെ മൂത്ത മകൾ ഐഷ നൗറയും സഹപാഠികളും കഴിഞ്ഞ വർഷം തന്നെ, കാശ്മീരിലെ മഞ്ഞ് ആസ്വദിച്ചിരുന്നു. മഞ്ഞ് കാലത്തല്ലെങ്കിലും, കഴിഞ്ഞ കാശ്മീർ യാത്രയിൽ സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ പോയി ഞാനും  കുടുംബ സമേതം മഞ്ഞിൽ കളിച്ചിരുന്നു. ആ ഓർമ്മകളുമായി ഞാൻ ഉറങ്ങാൻ കിടന്നു.

രാത്രി സ്വപ്നത്തിൽ, പണ്ടെന്നോ കണ്ട് മറന്ന റോജ എന്ന സിനിമയിലെ ഒരു ഗാനം എന്നെ മാടി  വിളിച്ചു.

"യെ ഹസീൻ വാദിയാം യെ ഖുലാ ആസ്മാൻ
ആ ഗയാ ഹം കഹാൻ ആയെ മേരെ സജ്ന
ഇൻ ബഹാറോം മേം'ദിൽ കി കലി ഖിൽ ഗയി
മുജ്കൊ തും ജോ മിലെ ഹർ ഖുഷി മിൽ ഗയി "

അനുഭവിക്കാൻ പോകുന്ന തണുപ്പിൻ്റെ ഡിഗ്രിയോ കാഠിന്യമോ ഒന്നും തന്നെ ഞാൻ  മനസ്സിലേക്ക് കടത്തി വിട്ടില്ല. പകരം, ആസ്വദിക്കാൻ പോകുന്ന തണുപ്പിൻ്റെ കുളിര് മനസ്സിലേക്ക് കോരിയിട്ടു കൊണ്ടിരുന്നു.

ഭാഗം 2 : കരോൾ ബാഗിലെ മോമോസ്

Monday, December 11, 2023

മുത്തങ്ങ - ബന്ദിപൂർ - മുതുമല - മസിനഗുഡി വഴി

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന ഒരു പദം കൊറോണയുടെ വരവോട് കൂടിയാണ് പലർക്കും പരിചിതമായത്. ഇന്നത്തെ കാലത്ത് അടുത്തടുത്ത് ഇരിക്കുന്നവർ പോലും ഒരു വൻമതിലിനപ്പുറവും ഇപ്പുറവും ഇരിക്കുന്ന പോലെ സ്വന്തം മെബൈലിന്റെ സ്ക്രീനിൽ കുരുങ്ങിക്കിടക്കുകയാണ്.  അമ്പത് വയസ്സ് കഴിഞ്ഞവർ സോഷ്യൽ സർക്കിൾ വ്യാപിപ്പിക്കണം എന്നാണ് മന:ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ തന്നെ പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും ചങ്ങാത്തവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിൽ ഞാൻ പരമാവധി ശ്രദ്ധ പുലർത്തുന്നു.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച അഷ്റഫ് ഗൾഫിൽ നിന്നും ഒരു ഷോർട്ട് ലീവിന് നാട്ടിൽ വന്നപ്പോൾ ഒരു യാത്ര പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാവിലെ ഇറങ്ങി രാത്രി തിരിച്ചെത്തുന്ന ഒരു യാത്രക്ക് മാത്രമേ സമയമുള്ളൂ എന്നതിനാൽ മുത്തങ്ങ - ബന്ദിപൂർ - മുതുമല വഴി ഒരു കറക്കം ആവാം എന്ന് തീരുമാനിച്ചു. അഞ്ച് വർഷം മുമ്പ് കുടുംബ സമേതം ഈ റൂട്ടിൽ യാത്ര ചെയ്തതിനാൽ മൃഗങ്ങളെ കാണും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.

പ്രതീക്ഷകൾക്ക് വിപരീതമായി, മൂലനഹള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ് നാലോ അഞ്ചോ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയാകട്ടെ ക്യാമറയിൽ പകർത്താൻ പറ്റിയതുമില്ല. ഗുണ്ടൽപേട്ടിൽ മല്ലികത്തോട്ടങ്ങളും ബന്ദിപ്പൂരിൽ മൃഗങ്ങളും കാണും എന്ന പ്രതീക്ഷയിൽ ഞങ്ങൾ തൽക്കാലം തൃപ്തിയടഞ്ഞു.

വനാതിർത്തി കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. സാധാരണയായി റോഡിന്റെ ഇരുഭാഗത്തും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതോ പച്ചക്കറികൾ നിറഞ്ഞു നിൽക്കുന്നതോ ആണ് കാണാറ്. പക്ഷെ, ഒഴിഞ്ഞ പാടങ്ങളാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ചെറിയൊരു സൂര്യകാന്തിത്തോട്ടം ഞങ്ങളെപ്പോലെയുള്ളവരെ പ്രതീക്ഷിച്ച് ഉണ്ടാക്കിയത് കണ്ടു. അതിലും വലുത് കാണും എന്ന് പറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ട് പോയി. അത്യാവശ്യം പൂക്കളുള്ള ഒരു സ്ഥലത്ത് ഞങ്ങൾ നിർത്തി. ഏഴ് പേർക്ക് അമ്പത് രൂപ പൂന്തോട്ടക്കാരി ചോദിച്ചു. കാശ് നൽകി അകത്ത് കയറി ഞങ്ങൾ ഫോട്ടോയും വീഡിയോയും പകർത്തി.

പിന്നീട് എവിടെയും ഒരു പൂക്കളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഗുണ്ടൽപേട്ടിൽ നിന്നും പച്ചക്കറി വാങ്ങാം എന്ന പ്രതീക്ഷയിൽ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റിൽ പോയി നോക്കി. ആവശ്യമുള്ള സാധനങ്ങൾക്ക് വിലയിൽ നേരിയ മാറ്റം മാത്രമേ ഉള്ളൂ എന്നതിനാൽ ഒന്നും വാങ്ങിയില്ല. ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു.

ബന്ദിപ്പൂർ മേഖലയിൽ പ്രവേശിച്ചതും ഇടത്തോട്ട് നോക്കണോ അതല്ല വലത്തോട്ട് നോക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞങ്ങൾ. കടുവാ സങ്കേതമാണെങ്കിലും അവയുടെ പ്രധാന ഭക്ഷണമായ മാനുകളാണ് ഇരു ഭാഗത്തും ഇട തടവില്ലാതെ കാഴ്ചയൊരുക്കിയത്. വീഡിയോ എടുത്ത് പതുക്കെ പോകുമ്പോഴാണ് അൽപം മുന്നിലായി റോഡിന്റെ ഓരത്ത് തമ്പടിച്ച ആനക്കൂട്ടത്തെ കണ്ടത്.

വണ്ടി ഓടിച്ചിരുന്ന ശുക്കൂറിനോട് വീഡിയോ പിടിക്കാൻ സൗകര്യത്തിലുള്ള സ്പീഡിൽ വിടാൻ ഗോവിന്ദൻ നിർദ്ദേശം നൽകി. പട്ടാളത്തിൽ നിന്ന് വിരമിച്ചവനാണെങ്കിലും ആനക്ക് അതറിയില്ല എന്ന് ശുക്കൂറിനറിയാം. എതിരെ വരുന്ന വാഹനങ്ങൾ പതുക്കെ പതുക്കെ വരുന്നത് നോക്കി ശുക്കൂർ വേഗത കുറച്ചു. എല്ലാവരും ക്യാമറ റെഡിയാക്കി പിടിച്ചു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ കാല് പെട്ടെന്ന് ആക്സിലേറ്ററിൽ അമർന്നു. ഒരാൾക്കും ആനയെ ക്യാമറയിൽ കിട്ടിയില്ല.

"ഈ ചങ്ങായി പട്ടാളത്തിലായിരുന്നു ന്ന് ബഡായി വിട്ടതാ.. " ബഷീർ പറഞ്ഞു.

"അത്... തന്നെ... ആനക്കൂട്ടമായി നിക്കുമ്പോ നീ എന്തിനാ ഇത്ര ധൃതി കൂട്ടുന്നത് ?" മുജീബ് പിന്താങ്ങി.

"വണ്ടി തിരിച്ച് വിട് ശുക്കൂറെ ..." ജാഫറും അഭിപ്രായപ്പെട്ടു. 

"ആ.... എനിക്കും ആനയെ അടുത്ത് നിന്ന്  ഒരു സെൽഫി എടുക്കണം..." അഷ്റഫ് പറഞ്ഞു.

"സെൽഫി ആഗ്രഹം വിട് ... നമുക്ക് ഒന്ന് കൂടി പോയി നോക്കാം..." കൂട്ടത്തിൽ മൂത്തവനായ ഗോവിന്ദൻ നിർദ്ദേശിച്ചു.

"എങ്കിൽ വണ്ടി തിരിക്ക്..." ഗ്രൂപ്പ് ചെയർമാനായ ഞാനും പിന്താങ്ങി. കിട്ടിയ ഒരു ഗ്യാപ്പിൽ വച്ച് ശുക്കൂർ വണ്ടി തിരിച്ചു് വന്ന വഴിയേ വീണ്ടും വിട്ടു. ആനകൾ റോഡരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ സ്വഭാവം പഴയത് തന്നെയായി. ശരിക്കും പോകണ്ടത് മുതുമല സൈഡിലേക്കായതിനാൽ തിരിക്കാനുള്ള ഗ്യാപ്പ് കിട്ടിയപ്പോൾ വീണ്ടും തിരിച്ച് വിട്ടു.ആനകൾ അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.

" നീ പതുക്കെ വിട്ടാൽ മതി... ബാക്കി ഞങ്ങളേറ്റു. ആന അടുത്തേക്ക് വരുന്നുണ്ട്... ശുക്കൂറേ ശ്രദ്ധിച്ചോ..." ഗോവിന്ദന്റെ നിർദ്ദേശം കേട്ടതും ശുക്കൂർ വീണ്ടും ആക്സിലേറ്ററിൽ കാലമർത്തി. ആനകൾ റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ എല്ലാവർക്കും കിട്ടിയെങ്കിലും തൃപ്തികരമായില്ല.

 

ഇതുവരെ കണ്ട കാഴ്ചകൾ തന്നെ കാണുന്ന ബന്ദിപ്പൂരിലെ ജംഗിൾ സഫാരി പോയിന്റിൽ എത്തി റേറ്റ് ചോദിച്ചപ്പോൾ ഒരാൾക്ക് 850 രൂപ പറഞ്ഞു.

"വിട്ടോടാ വണ്ടി മുതുമലയിലേക്ക് " എന്ന നിർദ്ദേശം ശുക്കൂർ കൃത്യമായി അനുസരിച്ചു.

മുതുമലയിൽ ജംഗിൾ സഫാരിക്ക് 340 രൂപയായിരുന്നു നിരക്ക്. ആർക്കും പോകാൻ താൽപര്യമില്ലാത്തതിനാൽ ഞങ്ങൾ നേരെ മസിനഗുഡിയിലേക്ക് തിരിഞ്ഞു. വീണ്ടും മയിലും മാനും ആനയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

മസിനഗുഡിയിൽ നിന്നും നമസ്കാരം നിർവ്വഹിച്ച ശേഷം, മായാറിലേക്ക് വിടാം എന്ന് ഞാൻ നിർദ്ദേശിച്ചു. മുമ്പൊരു വേനൽക്കാലത്ത് മായാറിൽ പോയ ഞാൻ, ഇത്തവണ റോഡിനിരുവശവും പച്ചപിടിച്ച് നിൽക്കുന്നതാണ് കണ്ടത്. മാത്രമല്ല, ലംഗൂർ കുരങ്ങുകളും കലമാനുകളും അടക്കമുള്ള മൃഗങ്ങളെയും കണ്ടു. പക്ഷെ, മെയ് ഫ്ലവർ വിരിഞ്ഞ് നിൽക്കുന്ന മായാറിന്റെ സൗന്ദര്യം ഇത്തവണ കണ്ടില്ല.

തിരിച്ച് വരുന്ന വഴിക്ക് കാട്ടിനകത്ത് നിന്നും ഒരു കാട്ടുപോത്ത് ഇറങ്ങി വരുന്നത് ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അൽപ നേരം കാത്തിരുന്നപ്പോൾ അത് റോഡിലേക്കിറങ്ങി വന്നു് കൃത്യമായി ക്യാമറക്ക് പോസ് ചെയ്തു നിന്നു. 

ഒരു യാത്രയിൽ കാണാൻ കഴിയുന്നതിലും അപ്പുറമുള്ള കാഴ്ചകൾ കണ്ട് കഴിഞ്ഞതിനാൽ ഇനി അധികനേരം നിൽക്കേണ്ട എന്ന് എല്ലാവരും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടതിനാൽ ഞങ്ങൾ ഗൂഡല്ലൂർ വഴി നാട്ടിലേക്ക് തിരിച്ചു.

Monday, December 04, 2023

ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരം

 The Immortals of Meluha എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ശിവനെ ഒരു തെരുവ് യാചകൻ തന്റെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്.ആ മനുഷ്യന്റെ വേഷവിധാനവും ഇരിക്കുന്ന സ്ഥലവും മറ്റും കാണുമ്പോൾ ആർക്കും സ്വാഭാവികമായും ആ ക്ഷണം നിരസിക്കാനേ തോന്നൂ.ശിവനും ആ ക്ഷണം ആദ്യം നിരസിച്ചു. പക്ഷേ തന്റെ കയ്യിലുള്ള ഭക്ഷണത്തിന്റെ പവിത്രത അയാൾ ശിവനെ ബോധ്യപ്പെടുത്തുന്നതോടെ ശിവൻ അയാൾക്കൊപ്പം ഇരുന്ന് ആ ഭക്ഷണം കഴിച്ചു.

ഇത്‌ വായിച്ചപ്പോഴാണ് ഭക്ഷണം എന്ന ഒരൊറ്റ തന്തുവിൽ മെനഞ്ഞെടുക്കാവുന്ന ഒരു കഥയെപ്പറ്റി ഞാൻ ആലോചിച്ചത്. ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഭക്ഷണത്തിന്റെ പൊള്ളുന്ന ഒരു അനുഭവം തന്നെയാണ് പറയുന്നത്. ഏറ്റവും പുതിയ സംഭവ വികാസങ്ങളുമായി ഭക്ഷണത്തിനെ ബന്ധിപ്പിച്ചുകൊണ്ട് എങ്ങനെ ഒരു കഥ എഴുതാം എന്നായി പിന്നെ എന്റെ ആലോചന. ഗസ്സയിൽ ഇസ്രയേലിന്റെ നരനായാട്ടിൽ പൊലിഞ്ഞുപോകുന്ന കുഞ്ഞുങ്ങളും എല്ലാം നഷ്ടപ്പെട്ട് അനാഥരാവുന്ന കുഞ്ഞുങ്ങളും ആയിരുന്നു ആ ചിന്തയിൽ ആദ്യം സ്ഥാനം പിടിച്ചത്.

അങ്ങനെയാണ് കോട്ടയത്തെ പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ അഖിലകേരള കഥാ മത്സരത്തിനായി ഗസ്സ പശ്ചാത്തലമാക്കി 'അവസാനത്തെ അത്താഴം' എന്ന കുഞ്ഞു കഥ ഞാൻ എഴുതിയത്.അങ്ങനെ ഒരു സംഭവം നടന്നതായി കേട്ടിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ളത് ആയതിനാൽ കഥ എഴുതിക്കഴിഞ്ഞപ്പോഴും എന്റെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.നിരവധി മത്സരങ്ങളിലേക്ക് എൻട്രി അയക്കുന്ന പോലെ തപാൽ ആയി ഇതും ഞാൻ അയച്ചു.

ദിവസങ്ങൾക്ക് മുമ്പ് പരസ്പരം മാസികയുടെ ചീഫ് എഡിറ്റർ ശ്രീ ഔസേഫ് ചിറ്റക്കാടിന്റെ സന്ദേശം എനിക്ക് കിട്ടി. അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശി ശ്രീമതി സിന്ധു കിഴക്കേവീട്ടിലും ഞാനും അർഹരായി എന്നായിരുന്നു പ്രസ്തുത സന്ദേശം.

സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറിയും സാഹിത്യകാരനുമായ ഗോപി കൊടുങ്ങല്ലൂരിന്റെ സ്മരണാർത്ഥം പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ അഞ്ചാമത് എഡിഷനാണ് 2023 ലേത്. എന്റെ എഴുത്തിന് ഏറെ പ്രോത്സാഹനം നൽകുന്ന ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം.ഒപ്പം ദൈവത്തിന് സ്തുതിയും.




Saturday, December 02, 2023

The Immortals of Meluha

പരസ്പര ശത്രുക്കളായ മെലൂഹ, സ്വദീപ് എന്നീ രണ്ട് രാജ്യങ്ങളുടെ കഥയാണ് The immortals of Meluha പറയുന്നത്. മെലൂഹ സൂര്യവംശി രാജാക്കന്മാരുടെയും സ്വദീപ് ചന്ദ്രവംശി രാജാക്കന്മാരുടെയും രാജ്യങ്ങളാണ്. തങ്ങളെയും രാജ്യത്തെയും രക്ഷിക്കാൻ ഒരു നീലകണ്ഠൻ വരുമെന്ന് സൂര്യവംശിക്കാർ വിശ്വസിച്ചിരുന്നു. അതുപ്രകാരം വന്നയാളാണ് ശിവ എന്നവർ വിശ്വസിക്കുന്നു. നീലകണ്ഠന്റെ സഹായത്തോടെ സൂര്യവംശികൾ ചന്ദ്രവംശികളെ തോൽപ്പിച്ച് സ്വദീപ് കീഴടക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

രാമ എന്ന രാജാവിന്റെ സാമ്രാജ്യമായിരുന്നു മെലൂഹ. സരസ്വതി നദിയായിരുന്നു രാജ്യത്തിന്റെ ഐശ്വര്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നത്. പ്രസ്തുത നദി ശോഷിച്ച് വരുന്നത് സൂര്യവംശികളെ പ്രതിസന്ധിയിലാക്കിയിരുന്നു.ഇതിനു പുറമെ ശാരീരിക വൈകല്യങ്ങളോട് കൂടിയ നാഗ വിഭാഗത്തെയും കൂട്ടിയുള്ള ചന്ദ്രവംശികളുടെ നിരന്തര ആക്രമണവും സൂര്യവംശികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഇതിന് തടയിടാൻ മെലൂഹ രാജാവായ ദക്ഷ, ടിബറ്റിലെ തനത് ഗോത്ര വർഗ്ഗക്കാരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് വരാൻ ദൂതന്മാരെ അയച്ചു. ഗുണ എന്ന ഗോത്രത്തിന്റെ മുഖ്യനായ ശിവ ഈ ക്ഷണം സ്വീകരിച്ച് മെലൂഹയിലേക്ക് ദേശാടനം ചെയ്തു.എന്തിനും ഏതിനും ഒരു ചിട്ടയുള്ള മെലൂഹയിലെ ജീവിത രീതി അവരിൽ മതിപ്പുളവാക്കി. 

മെലൂഹയിൽ ആദ്യമായി എത്തുന്നവർ ക്വാറന്റിനിൽ പോകൽ നിർബന്ധമായിരുന്നു.അപ്രകാരം ക്വാറന്റിനിൽ പോയ എല്ലാവർക്കും അസുഖം പിടിപെട്ടു. സോമരസം എന്ന മരുന്ന് കഴിച്ചവരിൽ ശിവന്റെ കണ്ഠം മാത്രം നീല നിറമായത് ആയുർവതി എന്ന ചീഫ് ഡോക്ടർ ശ്രദ്ധിച്ചു. രാജ്യത്തിൻറെ രക്ഷകനായി കരുതിപ്പോന്ന നീലകണ്ഠൻ ഇത് തന്നെ എന്ന് തിരിച്ചറിഞ്ഞ ആയുർവതി അദ്ദേഹത്തെയും സഖാക്കളെയും രാജ്യതലസ്ഥാനമായ ദേവഗിരിയിലേക്ക് അയച്ചു. അവിടെ വച്ച് ശിവ രാജകുമാരിയായ സതിയുമായി പ്രണയത്തിലായി.കഴിഞ്ഞ ജന്മത്തിലെ തെറ്റുകൾ കാരണം തൊട്ടുകൂടാത്തവളായി ജീവിക്കുന്ന സതിയെ രാജ്യത്തെ നിയമങ്ങൾ മറികടന്ന് ശിവൻ സ്വന്തമാക്കി.

സോമരസം ഉല്പാദിപ്പിക്കുന്ന മൗണ്ട് മന്തറും ചീഫ് സയന്റിസ്റ്റ് ബൃഹസ്പതി അടക്കമുള്ളവരും, ചന്ദ്രവംശികൾ നാഗന്മാരുടെ സഹായത്തോടെ നടത്തിയ സ്ഫോടനത്തിൽ നാമാവശേഷമായി.ഈ സംഭവത്തിൽ ക്രൂദ്ധനായ ശിവൻ ചന്ദ്രവംശികളുമായി ഘോര യുദ്ധം ചെയ്തു.കീഴടക്കപ്പെട്ട ചന്ദ്രവംശി രാജാവ് നീലകണ്ഠനെ കണ്ട് രോഷാകുലനായി.ചന്ദ്രവംശി രാജകുമാരിയായ ആനന്ദമയിയും അവരുടെ രക്ഷകനായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നീലകണ്ഠനെ സൂര്യവംശികളുടെ കൂടെക്കണ്ട് അരിശം കൊണ്ടു. ഇത് കേട്ട ശിവൻ മൂകനും നിരാശനുമായി.ചന്ദ്രവംശികളുടെ തലസ്ഥാനമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുന്ന പുരോഹിതനുമായുള്ള സംസാരത്തിലൂടെ ശിവൻ തന്റെ സ്വത്വം തിരിച്ചറിയുന്നതോടെ ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം അവസാനിക്കുന്നു. 

വായിച്ച് കഴിഞ്ഞപ്പോൾ ഓരോ കഥാപാത്രവും കണ്മുന്നിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ അനുഭവപ്പെട്ട ഒരു പുസ്തകം കൂടിയാണ് The immortals of Meluha. വായിക്കാതെ തിരിച്ചു കൊടുത്തിരുന്നെങ്കിൽ നിരവധി കാര്യങ്ങൾ എനിക്ക് നഷ്ടപ്പെടുമായിരുന്നു എന്ന ചിന്ത ഇപ്പോഴും മനസ്സിനെ അലട്ടുന്നു.


പുസ്തകം : The immortals of Meluha 
രചയിതാവ് : Amish 
പ്രസാധകർ : Jo Fletcher Books, Newyork 
പേജ് : 342

വില: 499 രൂപ 


Friday, December 01, 2023

ഒരു പുസ്തകം തന്ന പ്രചോദനം

"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും" 
കുട്ടിക്കാലം മുതലേ കേൾക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.

പുസ്തക വായന പലർക്കും ഒരു ഹോബിയാണ്.എനിക്കത് ഒരു ഹോബിയല്ലെങ്കിലും വായനയിൽ ഞാൻ ആനന്ദം കണ്ടെത്താറുണ്ട്. എന്റെ എഴുത്തിനെ പരിപോഷിപ്പിക്കാനും വായന കൊണ്ട് സാധിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാനായി, പിതാവിന്റെ പാത പിന്തുടർന്ന് എന്റെ വീട്ടിൽ ഒരു ഹോം ലൈബ്രറിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.വായനാ തൽപരരായ മൂത്ത രണ്ട് മക്കളും ആവശ്യപ്പെടുന്നതിന്  അനുസരിച്ചും ചില പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നതിനനുസരിച്ചും വിവിധ മേളകളിൽ പങ്കെടുക്കുന്നതിനനുസരിച്ചും ലൈബ്രറിയിൽ പുസ്തകങ്ങൾ കൂടിക്കൂടി വരുന്നു.

മൂന്ന് വർഷമായി എന്റെ മക്കൾ കൂടുതലും ആവശ്യപ്പെടുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്.അവർ തന്നെ കണ്ടെത്തുന്ന പുസ്തകങ്ങളായതിനാൽ ഒരു പ്രാഥമിക അന്വേഷണം മാത്രം നടത്തി ഓൺലൈനിൽ വാങ്ങിക്കാറാണ് പതിവ്.വളരെ പെട്ടെന്ന് തന്നെ അത് അവർ വായിച്ച് മുഴുവനാക്കുകയും ചെയ്യും.ഞാനിതുവരെ ആ പുസ്തകങ്ങളിൽ ഒന്ന് പോലും വായിച്ച് നോക്കിയിരുന്നില്ല.മലയാളം പോലെ ഇംഗ്ലീഷ് ആസ്വദിക്കാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണ ആയിരുന്നു അതിന് പ്രധാന കാരണം.

അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ പാലക്കാട്ടെ സഹപ്രവർത്തകനായ വിനയൻ സാറിന്റെ വീട്ടിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ മേശപ്പുറത്തും അലമാരിയിലുമായി നിരവധി പുസ്തകങ്ങൾ കണ്ടപ്പോൾ എനിക്ക് കൗതുകമായി. 

"അമിഷ് വായിച്ചിട്ടുണ്ടോ?" ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുന്നത് കണ്ട് സാർ എന്നോട് ചോദിച്ചു.ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ താല്പര്യമില്ലാത്ത ഞാൻ വെറുതെ ചിരിച്ചു കാണിച്ചു.

"ഞാൻ ഇതിന്റെ രണ്ടാം ഭാഗവും വായിച്ചിട്ടുണ്ട്...ഇത് സാർ കൊണ്ടുപോയി വായിച്ചോളൂ..." പുസ്തകം നേരെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വിനയൻ സാർ പറഞ്ഞു.എന്റെ സാഹിത്യാഭിരുചിയും മനസ്സും അറിഞ്ഞ് തരുന്നതായതിനാൽ നിഷേധിക്കാൻ അപ്പോൾ മനസ്സ് അനുവദിച്ചില്ല. ഞാൻ ആ പുസ്തകം ഏറ്റുവാങ്ങി. 

പുറം ചട്ട നോക്കിയപ്പോഴാണ് പുസ്തകത്തിന്റെ രചയിതാവാണ് അമിഷ് എന്നും പുസ്തകത്തിന്റെ പേര്  "The Immortals of Meluha" എന്നാണെന്നും മൂന്ന് പുസ്തകങ്ങൾ അടങ്ങിയ Shiva Trilogy സീരീസിൽ വരുന്നതാണെന്നും മനസ്സിലായത്.ഹിന്ദു ദൈവമായ ശിവന്റെ കഥ, അതും ഇംഗ്ലീഷിൽ ഉള്ളത് വായിക്കുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് അങ്ങനെത്തന്നെ തിരിച്ചു കൊടുക്കാം എന്ന പ്ലാനിൽ ഞാൻ പുസ്തകം എടുത്ത് ബാഗിൽ വച്ചു.

ഒന്നര മാസത്തോളം സ്റ്റാഫ് ഹോസ്റ്റലിലെ എന്റെ റൂമിലെ മേശപ്പുറത്ത് പ്രസ്തുത പുസ്തകം പൊടിപിടിച്ച് കിടന്നു.വീട്ടിൽ നിന്നും കൊണ്ട് വന്ന പല മലയാള പുസ്തകങ്ങളും ഇതിനിടയിൽ ഞാൻ വായന പൂർത്തിയാക്കുകയും ചെയ്തു.

 പുസ്തകം തിരിച്ച് കൊടുക്കുന്നതിന് മുമ്പായി ഒരു അദ്ധ്യായമെങ്കിലും വായിച്ച് നോക്കാൻ എന്റെ മനസ്സിൽ നിന്ന് ഒരു അജ്ഞാത നിർദ്ദേശം വന്നു. അതനുസരിച്ച് ഞാൻ വായന തുടങ്ങി. പുസ്തകത്തിൽ ആകെയുള്ള 342  പേജുകളിൽ 50 എണ്ണം പൂർത്തിയാക്കിയ ശേഷമാണ് അന്ന് ഞാൻ ആ പുസ്തകം പൂട്ടിവച്ചത്.മലയാള നോവലുകളോട് പോലും തോന്നാത്ത ഒരു അഭിനിവേശം ആ പുസ്തകത്തോട് എനിക്ക് തോന്നി.ഇനി പുസ്തകം മുഴുവൻ വായിച്ചിട്ടേ തിരിച്ചു കൊടുക്കൂ എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിലുറപ്പിക്കുകയും ചെയ്തു.അപ്രതീക്ഷിതമായി സ്ഥലം മാറ്റം ഓർഡർ വന്നതിനാൽ മൂന്ന് ദിവസം കുത്തിയിരുന്ന് ഞാൻ പുസ്തക വായന മുഴുവനാക്കി.

ആ വായനാനുഭവം അടുത്ത പോസ്റ്റിൽ

(തുടരും....)