Pages

Wednesday, December 08, 2021

വിചിത്രം, ഈ തെരഞ്ഞെടുപ്പ് ഡ്യൂട്ടി

1998-ൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ വ്യത്യസ്തമായൊരു അദ്ധ്യായം തുന്നിച്ചേർത്തിക്കൊണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സമാപിച്ചു. നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ എന്റെ ഇലക്ഷൻ ഡ്യൂട്ടി.പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് ശ്രീകൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള ഒഴിവ് നികത്താനായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്.പാലക്കാട് ചാർജ്ജ് എടുത്ത് ആദ്യമായി എൻറെ ബ്ലോഗിൽ കയറിക്കൂടിയ ആ തട്ടുകട സ്ഥിതിചെയ്യുന്ന കൂട്ടിലക്കടവ് നിന്ന്, നടന്നാൽ എത്തുന്ന ദൂരത്തുള്ള AMLP School പൊമ്പ്ര ആയിരുന്നു എനിക്ക് ഡ്യൂട്ടി കിട്ടിയ ബൂത്ത്.

പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യം പ്രാവർത്തികമായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.പോളിങ് സാമഗ്രികൾ എല്ലാം സെക്ടർ ഓഫീസർ ബൂത്തിൽ നേരിട്ടെത്തിക്കുകയും ബൂത്തിൽ നിന്ന് തന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന വലിയൊരു മാറ്റം ഇത്തവണ സംഭവിച്ചു.പോളിങ് ഉദ്യോഗസ്ഥർ ഉച്ചക്ക് 12 മണിയോടെ നേരിട്ട് ബൂത്തിൽ എത്തിയാൽ മതി എന്നായിരുന്നു നിർദ്ദേശം.പക്ഷെ ബൂത്ത് കണ്ടുപിടിക്കാൻ ഞങ്ങൾക്ക് അല്പം ബുദ്ധിമുട്ടേണ്ടി വന്നു എന്ന് മാത്രം.എങ്കിലും ആകെക്കൂടി ഒരു സമാധാനം അനുഭവപ്പെട്ടു.

ഒരു ഉപതിരഞ്ഞെടുപ്പിൽ ഡ്യൂട്ടി നിർവ്വഹിക്കാനുളള അവസരം ആദ്യമായിട്ടാണ് എനിക്ക് ലഭിക്കുന്നത്. അതും വർഷങ്ങളായി പ്രിസൈഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന എനിക്ക് കിട്ടിയത് ഫസ്റ്റ് പോളിംഗ് ഓഫീസറുട ഡ്യൂട്ടിയായിരുന്നു. അതിനാൽ തന്നെ വളരെ റിലാക്സ്ഡ് ആയിട്ടാണ് ജോലിക്ക് പോയത്. മാത്രമല്ല, ബൂത്ത്  എന്റെ റൂമിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായതിനാൽ ഉറങ്ങാൻ റൂമിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. ഇങ്ങനെ ഒരവസരം കിട്ടുന്നതും ആദ്യമായിട്ടായിരുന്നു.

സ്ഥാനാർത്ഥികളായും വോട്ടർമാരായും സ്ത്രീകൾ ഉണ്ടാവാറുണ്ടെങ്കിലും ബൂത്ത് ഏജന്റായി ഒരു സ്ത്രീയെ ആദ്യമായി കണ്ടതും ഇത്തവണയാണ്. ഉപതിരഞ്ഞടുപ്പ് ആയതിനാലാവും, ക്യൂ എന്നൊരു സംഗതിയേ ഇവിടെ കണ്ടില്ല. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കുമ്പോൾ 739 വോട്ടർമാരിൽ ആകെ വോട്ട് ചെയ്തത് 414 പേർ മാത്രമായിരുന്നു. അതായത് വെറും 56 ശതമാനം. ഇത്രയും കുറഞ്ഞ ശതമാനവും എന്റെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചരിത്രത്തിൽ ആദ്യമാണ്.ഡ്യൂട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഞാൻ വീട്ടിലെത്തുമ്പോഴേക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതും ഈ തെരഞ്ഞെടുപ്പിൽ മാത്രം.

നേരത്തെ മലപ്പുറം,വയനാട്,കോഴിക്കോട് ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവ്വഹിച്ച ഞാൻ ഇപ്പോൾ പാലക്കാട് ജില്ലയിലും അതിന്റെ ഭാഗമായി. 

1 comments:

Areekkodan | അരീക്കോടന്‍ said...

1998-ൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ വ്യത്യസ്തമായൊരു അദ്ധ്യായം തുന്നിച്ചേർത്തിക്കൊണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സമാപിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക