Pages

Thursday, November 30, 2023

അരിനെല്ലിയും സ്ട്രോബറി പേരക്കയും

ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ ഇരുപത്തിയാറാം വിവാഹ വാർഷിക ദിനവും ഇത്തവണ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് വച്ചായിരുന്നു ആഗതമായത്. അതിനാൽ തന്നെ സ്ഥിരം പരിപാടിയായ മരം നടൽ അന്ന് നടന്നില്ല. ഒരു തൈ നടാതെ വാർഷികം കടന്നു പോകുന്നത് മനസ്സിനത്ര ബോധിച്ചില്ല. ആയതിനാൽ സൗകര്യപ്രദമായ ഒരു ദിവസം തൈകൾ നടാം എന്ന് തീരുമാനിച്ചു.

തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോളേജിലെ സഹപ്രവർത്തകനായ ഡോ.മനു , പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന അറിയിപ്പ് ഗ്രൂപ്പിലിട്ടത്. ഭാര്യയാണെങ്കിൽ ഒരു വർഷത്തിലേറെയായി ഒരു അരിനെല്ലിയുടെ തൈ അന്വേഷിച്ച് നടക്കുകയായിരുന്നു. പല നഴ്സറികളിലും അന്വേഷിച്ചെങ്കിലും അന്നൊന്നും കിട്ടിയതുമില്ല. മേൽ അറിയിപ്പ് കണ്ട ഉടനെ മനു സാറോട് ബന്ധപ്പെട്ടപ്പോൾ തൈ റെഡിയാണെന്ന് മറുപടി കിട്ടി. അങ്ങനെ ഭാര്യയുടെ ജന്മദിനത്തിൽ അവൾക്കിഷ്ടപ്പെട്ട തൈ തന്നെ നടാൻ അവസരം ഒരുങ്ങി.

വിവാഹ വാർഷികത്തിന് മറ്റൊരു തൈ കൂടി നടാം എന്ന് തോന്നിയതിനാൽ, മനു സാർ കൊണ്ടു വന്നതിൽ നിന്ന് എന്റെ വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷം തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അങ്ങനെ ആ നറുക്ക് വീണത് സ്ട്രോബറി പേരക്കക്കാണ്. ഗൂഗിളിൽ തപ്പിയപ്പോൾ കണ്ട ചിത്രവും കൊള്ളാമായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് അരിനെല്ലിയുടെ തൈയും 250 രൂപ കൊടുത്ത് സ്ട്രോബറി പേരക്കയുടെ തൈയും വാങ്ങി. കഴിഞ്ഞ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി അത് നട്ടു.

മൂന്ന് വർഷം മുമ്പത്തെ വിവാഹ വാർഷിക ദിനത്തിൽ വച്ച വിയറ്റ്നാം ഏർളി പ്ലാവിൻ തൈ നെഞ്ച് വിരിച്ച് തൊട്ടടുത്ത് തന്നെ ഉണ്ട്. കഴിഞ്ഞ വർഷം അതിൽ നിന്ന് അഞ്ച് ചക്കകൾ കിട്ടി. ഇത്തവണ അതിൽ പത്തിലധികം ചക്കകൾ വലുതായി വരുന്നു. 

ജീവിതത്തിലെ സന്തോഷ ദിനങ്ങളുടെ ഓർമ്മക്ക് ഒരു തൈ നട്ടു നോക്കുക. അതിൽ നിന്ന് ആദ്യത്തെ ഫലം കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

Tuesday, November 28, 2023

കോട്ടയിലൊരു സ്നേഹവിരുന്ന് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 14)

ആദ്യം ഇത് വായിക്കുക

"ആബിദ് ഭായ്...ആപ് ട്രെയിൻ പകട ?" ജയ്‌പൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് അടുത്ത ഫോൺ കാൾ എത്തി.ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ കയറേണ്ടത് കോട്ട ജംഗ്ഷനിൽ നിന്നായിരുന്നു. ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് എത്താൻ വലിയ പ്രയാസം ഉണ്ടാകില്ല എന്നായിരുന്നു എന്റെ ധാരണ. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോഴാണ് സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.

ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് 240 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്. ട്രെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്യണം.വൈകിട്ട് ടിക്കറ്റു കിട്ടാൻ വളരെ പ്രയാസമാണ്.മാത്രമല്ല മിക്ക മത്സര പരീക്ഷകൾക്കും കോച്ചിംഗ് കൊടുക്കുന്ന രാജസ്ഥാനിലെ ഏകസ്ഥലം കൂടിയാണ് കോട്ട. അതിനാൽ അത്തരം മത്സരാർത്ഥികളും ട്രെയിനിലെ തിരക്ക് വർദ്ധിപ്പിക്കും. വൈകിയാൽ കോട്ടയിലേക്ക് ട്രെയിൻ കിട്ടാനും ബുദ്ധിമുട്ടും. ഞങ്ങൾക്ക് മടങ്ങാനുള്ള ട്രെയിൻ  ഡെൽഹിയിൽ നിന്നും കോട്ടയിൽ എത്തുന്നത് പുലർച്ചെ 3 : 40 നായിരുന്നു. 

കൗണ്ടറിൽ നിന്ന് കൊണ്ട് ഞാൻ റിസർവേഷൻ ഫോം ധൃതിയിൽ പൂരിപ്പിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു. കോട്ടയിൽ എന്നെയും കുടുംബത്തെയും സ്വീകരിക്കാനായി എന്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ അവന്റെ അനിയൻ അമീനിനെ ഏർപ്പാടാക്കിയിരുന്നു. അമീൻ ആയിരുന്നു അപ്പോൾ വിളിച്ചത്. 

"ആപ്കോ ടിക്കറ്റ് മില ?" ഫോൺ എടുത്ത ഉടനെ അമീൻ ചോദിച്ചു.

"നഹീം... ഫോം ഭർ കർ രഹാ ഹും..."

"ടീക്... ടിക്കറ്റ് ന മിൽ തോ മുജേ ബുലാവോ.." 

റെയിൽവേയിൽ ഉദ്യോഗസ്ഥൻ കൂടിയായ അമീൻ അങ്ങനെ പറഞ്ഞപ്പോൾ ആശ്വാസമായി. ഫോം ഫിൽ ചെയ്ത് കൗണ്ടറിൽ നൽകി. സ്റ്റേഷനിൽ നിൽക്കുന്ന ട്രെയിനിലെ ടിക്കറ്റാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.അവസാന ടിക്കറ്റായി അത് ലഭിച്ചതും ഞങ്ങൾ ട്രെയിനിലേക്ക് ഓടിക്കയറി. ആ ട്രെയിൻ കിട്ടിയില്ലായിരുന്നെങ്കിൽ പണി പാളുമായിരുന്നു എന്ന് കോട്ടയിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. രാത്രി ഒമ്പതരക്ക് ഞങ്ങൾ കോട്ട സ്റ്റേഷനിലിറങ്ങി.

വണ്ടി ഇറങ്ങിയ ഉടനെ ഞാൻ വീണ്ടും അമീനിനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച്  ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.അവസാനം,  ചുണ്ടിൽ ഒരു പുഞ്ചിരിയുമായി  പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കുന്ന അമീനുമായി സന്ധിച്ചു. പരസ്‌പരം ആദ്യമായിട്ട് കാണുന്ന ഞങ്ങൾക്ക് പക്ഷേ, അത് അനുഭവപ്പെട്ടതേ ഇല്ല.

"ആബിദ് ജീ... റൂം നസ്‌ദീക് മേം ഹേ... ആപ് ചാഹേ തോ റിക്ഷ ബുലായേഗാ..." ക്ഷീണിച്ച് വരുന്ന ഞങ്ങളോടായി അമീൻ പറഞ്ഞു.അന്ന് തന്നെ, നട്ട പാതിരായ്ക്ക് തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു തന്നെ പോകേണ്ടി വരും എന്നതിനാൽ വഴി മനസ്സിലാക്കി വയ്ക്കണമായിരുന്നു. അതിനാൽ ലഗേജും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും  റിക്ഷയിൽ കയറ്റി ബാക്കിയുള്ളവർ നടന്നു.

കോട്ട റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന അമീനിന്റെ ക്വാർട്ടേഴ്‌സിലേക്കാണ് പോകുന്നത്  എന്നായിരുന്നു ഞാൻ കരുതിയത്.സംസാരത്തിനിടക്കാണ് വീട് അല്പം അകലെയാണെന്നും ഫാമിലി അവിടെയില്ലെന്നും അതിനാൽ അല്പനേര വിശ്രമത്തിന് മാത്രമായുള്ള രണ്ട് റൂമുകൾ അറേൻജ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞത്.  

പോകുന്ന വഴി നീളെ ഭക്ഷണം വിളമ്പുന്ന  തട്ടുകടകൾ സജീവമായിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും ആയിരുന്നു പ്രധാന വിഭവം. റൂമിലെത്തി ഫ്രഷ് ആയി ഭക്ഷണത്തിന് ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമും രണ്ടാൾക്ക് കിടക്കാവുന്ന മറ്റൊരു റൂമും കാണിച്ച് തന്ന് ഇപ്പോൾ വരാം എന്നും പറഞ്ഞ് അമീൻ പോയി.

ഒരു പബ്ലിക് ടോയ്‌ലെറ്റ് മാത്രമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് ഫ്രെഷാകാനും നമസ്കരിക്കാനും, ശേഷം ഭക്ഷണത്തിന് ഇറങ്ങാമെന്നും ഞാൻ നിർദ്ദേശം നൽകി.പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ വലിയൊരു ഷോപ്പറുമായി അമീൻ  പുഞ്ചിരിച്ച് നിൽക്കുന്നു !

"ആബിദ് ജീ.... യഹ് ഖാന ഹേ... ഗീ റൈസ് പസന്ത്‌ ഹേ ന?" എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നിന്നു. 

"ആപ് ഖാവോ... ദോ തീൻ ഖണ്ഡേ ആരാം കരോ.... സബ് കുച്ച് മേം പേ കിയ ഹേ... തീൻ ഭജേ റൂം ബന്ദ് കർ നികലോ ... മുജേ അബ് ഡ്യൂട്ടി ഹേ... ഫിർ മിലാ നഹീം തോ ഭീ, കഭീ അൽവിത്ന കഹ്‌ന.. അസ്സലാമുഅലൈക്കും..."  

പടികൾ ഇറങ്ങി ധൃതിയിൽ നടന്നു പോകുന്ന അമീനിനെ നോക്കി ഞാൻ നിന്നുപോയി.രാജ്യത്തിന്റെ ഏതോ ഒരു കോണിൽ, ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യവും ഒരുക്കിത്തരാൻ മാത്രം ഞാൻ ചെയ്ത സുകൃതം എന്തെന്ന് ദൈവത്തിന് മാത്രമറിയാം.

എന്റെ ഓരോ യാത്രയും ഇങ്ങനെ പല  അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്. കുടുംബവും ഞാനും അവയെല്ലാം ആസ്വദിച്ച് അടുത്ത യാത്രക്ക് പ്ലാൻ തയ്യാറാക്കികൊണ്ടിരിക്കുന്നു.

(അവസാനിച്ചു...)

Friday, November 24, 2023

ഹവാ മഹലും ആൽബർട്ട് ഹാൾ മ്യൂസിയവും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 13)

ആദ്യം ഇത് വായിക്കുക 

ജന്തർ മന്തറിലെ ചൂടിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു.അല്ലെങ്കിലും സൂര്യനെയും മറ്റു ആകാശ ഗോളങ്ങളെയും നിരീക്ഷിച്ച് സമയവും കാലവും എല്ലാം കണക്കുകൂട്ടി എടുക്കുന്നിടത്ത് തണലിന് ഒരു പ്രസക്തിയും ഇല്ലായിരുന്നു. തെല്ലൊരാശ്വാസം കിട്ടാൻ ഞങ്ങൾ വേഗം പുറത്തിറങ്ങി.

"അഗലെ ക്യാ?" ലൂന മോളുടെ ചോദ്യം എന്നെയും ആശ്ചര്യപ്പെടുത്തി.

"ഹവാ മഹൽ..."

പൊതുവിജ്ഞാന പുസ്തകത്തിൽ നിരവധി തവണ വായിച്ച ആ നിർമ്മിതി നേരിട്ട് അനുഭവിക്കാൻ  പോകുന്നുവെന്ന സത്യം എന്റെ ഉള്ളിൽ ആവേശം ജ്വലിപ്പിച്ചു.സിറ്റി പാലസിൽ നിന്നും ജന്തർ മന്തറിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള ഹവാ മഹലിലേക്ക് ഞങ്ങൾ നീങ്ങി.

കാറ്റിന്റെ കൊട്ടാരം എന്നാണ് ഹവാ മഹൽ എന്നതിന്റെ വാക്കർത്ഥം. വേനൽക്കാല വസതിയായി 1799 ൽ ജയ്‌പൂർ രാജാവ് സവായ് പ്രതാപ് സിംഗ് ആണ് ഹവാ മഹൽ നിർമ്മിച്ചത്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച ഒരു  അഞ്ചു നില കെട്ടിടമാണ് ഹവാ മഹൽ. മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

കൊട്ടാരത്തിലെ സ്ത്രീകൾക്ക് പൊതുജനങ്ങൾ കാണാതെ, പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള ഒരു സംവിധാനമാണ് ഹവാ മഹലിൽ ഒരുക്കിയിരിക്കുന്നത്. 'ജെരോഖ' എന്ന 953  കിളിവാതിലുകൾ ആണ് ഹവാ മഹലിന്റെ പ്രത്യേകത. ഈ കിളിവാതിലുകളിലൂടെയുള്ള വായു സഞ്ചാരമാണ് ഹവാമഹലിനകത്തെ അന്തരീക്ഷം തണുപ്പിക്കുന്നത്. ജയ്‌പൂരിന്റെ മുഖമുദ്രയായ ഹവാ മഹലിന്റെ മുകൾ നില വരെ സന്ദർശകർക്ക് കയറാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള സൗകര്യമുണ്ട്. 

ഹവാ മഹലിന്റെ ഏറ്റവും മുകളിലെ കിളിവാതിൽ വരെ ഞങ്ങൾ എല്ലാവരും എത്തി.മുകളിലേക്ക് പോകുംതോറും വഴി ഇടുങ്ങി ഇടുങ്ങി അവസാനം ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള അത്രയും വരെ ആയി. സാധാരണയിലും അല്പം കൂടുതൽ വണ്ണമുള്ളവരാണെങ്കിൽ ഏറ്റവും മുകൾ നിലയിലെ വാതിലിലൂടെ ചെരിഞ്ഞ് കയറിപ്പോകേണ്ടി വരും.മുകളിൽ നിന്നുള്ള കാഴ്ചകൾ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.
ഹവാ മഹലിൽ നിന്നുള്ള ജന്തർ മന്തറിന്റെ ദൃശ്യം

ജയ്‌പൂർ നഗരത്തിൽ ഞങ്ങൾ ലിസ്റ്റ് ചെയ്തതിൽ ഇനി അവസാനമായി കാണാനുള്ളത് ആൽബർട്ട് ഹാൾ മ്യൂസിയമായിരുന്നു. സെൻട്രൽ മ്യൂസിയം എന്നും ഇതിന് പേരുണ്ട്.ലണ്ടനിലെ പ്രസിദ്ധമായ Victoria and Albert Museumത്തിന്റെ നാമത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. വിവിധങ്ങളായ ലോഹ നിർമ്മിത വസ്തുക്കൾ,തടി കൊണ്ടുള്ള കര കൗശല വസ്തുക്കൾ,പരവതാനികൾ,ശില്പങ്ങൾ,ആയുധങ്ങൾ എന്നിവയൊക്കെയാണ് മ്യൂസിയത്തിൽ കാണാനുള്ളത്. മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ മ്യൂസിയം മുഴുവനായി കണ്ടു.സമയം ബാക്കിയുള്ളതിനാൽ ബിർള മന്ദിർ കൂടി കാണാം എന്ന് ഞാൻ ജബ്ബാറിനോട് പറഞ്ഞു. ബിർള മന്ദിർ പോകുന്ന വഴിക്കുള്ള ഒരു ക്ഷേത്രമാണെന്നും പ്രത്യേകിച്ച് ഒന്നും കാണാനില്ലെന്നും ജബ്ബാർ അറിയിച്ചതോടെ കാർ പാസ് ചെയ്യുമ്പോൾ കാണാം എന്ന തീരുമാനത്തിലെത്തി. വെണ്ണക്കല്ലിൽ തീർത്ത ക്ഷേത്രം അപ്രകാരം കാണുകയും ചെയ്തു.

ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കൊണ്ട് ജബ്ബാർ എയർ പോർട്ട് റോഡിലൂടെ യാത്ര തുടർന്നു.നഗരാതിർത്തിയും കടന്ന് കാർ മുന്നോട്ട് പോയപ്പോൾ ജബ്ബാറിന് വഴി തെറ്റിയോ എന്നൊരു സംശയം എനിക്കുണ്ടായി.

"അരെ, യഹ് എയർ പോർട്ട് റോഡ് ഹേം ന ?" സംശയം തീർക്കാനായി ഞാൻ ചോദിച്ചു.

"ഹാം.." ജബ്ബാർ മൂളി.

"ഹം ട്രെയിൻ മേം ജാത്തേ ഹോ,പ്ലെയിൻ മേം നഹീം..." ഞാൻ ജബ്ബാറിനോട് പറഞ്ഞു.

"മാലും ഹേ സാർ... യഹാം ഏക് ഷോപ്പിംഗ് മാൾ ഹേ... സാരെ രാജസ്ഥാൻ ക സബ്സെ ബഡാ ... ദേഖാ ന തോ ജയ്‌പൂർ പൂര ന ഹോഗാ..."

'മണ്ണാങ്കട്ട...നാട്ടിലെ ഹൈലൈറ്റ് മാളിൽ പോലും ഇതുവരെ പോകാത്ത (മാളിൽ പോകുന്നത് പൊതുവെ ഇഷ്ടമില്ലാത്തതിനാൽ) എന്നെയാണ് മാള് കാണിക്കാൻ കൊണ്ട് പോകുന്നത് ' ഞാൻ മനസ്സിൽ പറഞ്ഞ് വണ്ടി തിരിക്കാൻ പറഞ്ഞു. പക്ഷെ മാൾ എത്തി എന്നും ഇനി കണ്ടിട്ട് പോകാം എന്നും ജബ്ബാർ പറഞ്ഞതിനാൽ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അകത്ത് കയറി.

ജയ്‌പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് മാൾ ആണ് World Trade Park.അവിടെയും ഇവിടെയും ഒക്കെ ഒന്ന് കറങ്ങി ഫുഡ് കോർട്ടിൽ നല്ല സംഖ്യയും പൊട്ടിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

"സാർ.... സീധ റെയിൽവേ സ്റ്റേഷൻ ഹേം ന ?"

"ഹാം.."

അധികമൊന്നും ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാതെ കാർ സ്റ്റേഷനിലെത്തി. സാധനങ്ങൾ ഇറക്കി, വിട പറയുന്നതിന്റെ മുമ്പ് രണ്ട് ദിവസത്തെ ടാക്സി ചാർജ്ജ് കൊടുക്കാനായി എത്ര ആയി എന്ന് ഞാൻ ചോദിച്ചു.

"ആപ് ക മർസി..." 

എന്ന് വച്ചാൽ എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സംഖ്യ. ഇവിടുത്തെ ടാക്സി റേറ്റ് അറിയാത്തതിനാൽ അത് ഭയങ്കരം പ്രശ്നമുള്ള ഒരു സംഗതിയായിരുന്നു.എത്ര നിർബന്ധിച്ചിട്ടും ജബ്ബാർ സംഖ്യ പറഞ്ഞതുമില്ല. അവസാനം ഞാൻ നാട്ടിലെത്തിയിട്ട് അയക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചു! അങ്ങനെ രണ്ട് ദിവസത്തെ ജയ്‌പൂർ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ സ്റ്റേഷനിലേക്ക് കയറി.



Wednesday, November 22, 2023

സിറ്റി പാലസും ജന്തർമന്തറും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 12)

 ആദ്യം ഇത് വായിക്കുക

ജയ്‌പൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികളാണ് സിറ്റി പാലസ്,ഹവാ മഹൽ,ജന്തർ മന്തർ എന്നിവ.ഇവ മൂന്നും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികൾക്ക് വളരെ സൗകര്യപ്രദമാണ്. ജയ്‌പൂർ നഗര സ്ഥാപകനായ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് സിറ്റി പാലസ് നിർമ്മിച്ചത്. ചെറിയൊരു ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ എത്തുന്നത് കൊട്ടാരത്തിന്റെ വിശാലമായ മുറ്റത്തേക്കാണ്.

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സാധാരണ സമയത്തെ പ്രവേശനം.മുതിർന്നവർക്ക് 200 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഐ.ഡി കാർഡുള്ള വിദ്യാർത്ഥികൾക്കും 100 രൂപയും ആണ് പ്രവേശന ഫീസ്. രാത്രി ഏഴു മണി മുതൽ പത്ത് മണി വരെയുള്ള സമയത്താണെങ്കിൽ ഇത് യഥാക്രമം 500 രൂപയും 250 രൂപയും ആകും. 


മുഗൾ രജപുത്ര വാസ്തുശില്പകലയുടെ സമ്മിശ്ര ശൈലിയിലാണ് സിറ്റി പാലസ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജവംശത്തിന്റെ പിന്മുറക്കാർ ഇപ്പോഴും താമസിക്കുന്നതിനാൽ സിറ്റി പാലസിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. രാജവാഴ്ചക്കാലത്ത് അതിഥികളെ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന മുബാറക്ക് മഹലും രാജ്ഞി താമസിച്ചിരുന്ന മഹാറാണി പാലസും ആണ് രണ്ട് - രണ്ടര മണിക്കൂർ നേരത്തെ കാഴ്ച വിരുന്നൊരുക്കുന്നത്. 

രാജകീയ വസ്ത്രങ്ങളും വേഷങ്ങളും വിശേഷാവസരങ്ങളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റുമാണ് സവായ് മാൻസിംഗ് മ്യൂസിയമായി മാറ്റിയ മുബാറക് മഹലിലുള്ളത്. രജപുത്രരുടെ ആയുധങ്ങളാണ് മഹാറാണി പാലസിൽ കാണാനുള്ളത്.

ഇതൊന്നും കാണാൻ താല്പര്യമില്ലാത്തവരെയും സിറ്റി പാലസ് ആകർഷിക്കും.ചുമരുകളിലും മേൽക്കൂരയിലും ഉള്ള ചിത്രപ്പണികളാണ് കാലുകളെ പലപ്പോഴും നിശ്ചലമാക്കിയത്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മയിൽ ശില്പങ്ങളുടെ കളർ കോമ്പിനേഷൻ  ഇത്രയും ഭംഗിയായി നിർവ്വഹിച്ചത് എങ്ങനെ എന്ന് നോക്കി നിന്നുപോകും.
സിറ്റി പാലസിന്റെ സൗന്ദര്യം ആവോളം നുകർന്ന ശേഷം ഞങ്ങൾ പുറത്തിറങ്ങി. പാലസിൽ നിന്നും ഏതാനും വരകൾ അകലെയാണ് ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്. ചുട്ടു പൊള്ളുന്ന വെയിലിൽ ഞങ്ങൾ അങ്ങോട്ട് ഓടി. 

1982 ലെ ഡൽഹി ഏഷ്യാഡിന്റെ ലോഗോയിൽ കണ്ടിരുന്ന ചിത്രം ജന്തർ മന്തർ ആണെന്ന് ഞാൻ പഠിച്ച്  വച്ചിരുന്നു.1992 ൽ ഡിഗ്രി കഴിഞ്ഞ് അലീഗറിൽ പ്രവേശന പരീക്ഷ എഴുതാൻ പോയ സമയത്ത് ആദ്യമായി ഡൽഹി കാണാൻ എത്തിയപ്പോൾ ഈ ജന്തർ മന്തറിൽ ഞാൻ പോവുകയും ചെയ്തിരുന്നു. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട എന്തോ ഒരു നിർമ്മിതി എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി അറിയാമായിരുന്നുള്ളൂ. മുപ്പത് വർഷം കഴിഞ്ഞ് മറ്റൊരു ജന്തർ മന്തറിൽ എത്തുമ്പോഴും വിവരത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

"ഉപ്പച്ചീ ... അടുത്തത് എങ്ങോട്ടാ?" ലൂന മോൾ ചോദിച്ചു.

"ജന്തർ മന്തർ" ഞാൻ അലക്ഷ്യമായി മറുപടി പറഞ്ഞു.

"എന്ത്?" എല്ലാവരുടെയും മുഖത്ത് ഇതുവരെ കേൾക്കാത്ത ഒരു പേര് കേട്ടതിലുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

" ജന്തർ മന്തർ ... എന്ന് വച്ചാൽ യുനെസ്‌കോ പൈതൃക പട്ടികയിലെ ഒരു സാധനം ... ബാക്കി അവിടെ എത്തുമ്പോൾ കാണാം ..." ഞാൻ മെല്ലെ തടിയൂരി.

ആകാശ ഗോളങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാനും സമയം കൃത്യമായി നിർണയിക്കാനും ജ്യോതിശാസ്ത്ര പഠനത്തിനുമായി മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ഇന്ത്യയിൽ അഞ്ച് ജന്തർ മന്തറുകൾ സ്ഥാപിച്ചിരുന്നു.ന്യൂ ഡൽഹി,ജയ്‌പൂർ,ഉജ്ജയ്‌നി, മഥുര,വാരാണസി എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഏറ്റവും വലുതും പത്തൊമ്പത് ജ്യാമിതീയ ഉപകരണങ്ങൾ ഉള്ളതുമായ ജന്തർ മന്തറാണ് ജയ്‌പൂരിലേത്. 

കണ്ടിട്ട് പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കിലും മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ  ജ്യോതിശാസ്ത്രം ഇത്രയും പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവ് ദർശിക്കാം എന്നതിനാലും ഭാര്യക്കും കുടുംബത്തിനും ജന്തർ മന്തർ എന്താണെന്ന് അറിയിക്കാനും വേണ്ടി ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നീങ്ങി.

മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയും ആണ് പ്രവേശന ഫീസ്. സംസ്കൃതത്തിൽ ജന്ത്ര എന്നാൽ ഉപകരണം എന്നും മന്ത്ര എന്നാൽ കണക്ക് കൂട്ടൽ എന്നുമാണ്.അതായത് കണക്ക് കൂട്ടുന്ന ഉപകരണം എന്നാണ് ജന്തർ മന്തർ കൊണ്ട് ഉദ്ദേശിക്കുന്നത്.


പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച ചില നിർമ്മിതികൾ തേച്ച് മിനുക്കി ആകർഷകമായ പെയിന്റും അടിച്ച് വച്ചത്  എന്നാണ് സാധാരണക്കാർക്ക് ഇത് കാണുമ്പോൾ തോന്നുക. ഓരോ നിർമ്മിതിക്കടുത്തും ഓരോ തരം 'യന്ത്ര' എന്നും എന്തിന് ഉപയോഗിക്കുന്നു എന്നും വിവരണ ബോർഡുണ്ട്. കത്തുന്ന വെയിലിൽ അത് വായിച്ച് ആ 'യന്ത്രത്തിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്താൽ തല നന്നായി കറങ്ങും. ആയതിനാൽ ഏതാനും ചില ജന്ത്രങ്ങൾക്കടുത്തുള മന്ത്രങ്ങൾ മാത്രം വായിച്ച് ഞാനും കുടുംബവും പുറത്തിറങ്ങി.

"ജന്തർ മന്തർ എന്താണെന്ന് ഇപ്പോൾ തിരിഞ്ഞില്ലേ? " ഞാൻ കുടുംബത്തോട് ചോദിച്ചു.

"ഉം... വെറും തിരി അല്ല... നട്ടം തിരിഞ്ഞ് ..." 




Monday, November 20, 2023

വേളിയിൽ ഒരു വേളി വാർഷികം

വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ പതിനൊന്നാമനായ നവംബറുമായി എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. 1977 നവംബർ 14 ന് ആണ് എന്റെ ഭാര്യ ഭൂജാതയായത്. 1998 നവംബർ 15 ന് ആണ് ഞാൻ അവളെ വിവാഹം ചെയ്തത്. ഇതു രണ്ടിനും ശേഷം 2013 നവംബർ 19 ന് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പ്രദമായ സംഭവങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡ് അന്നത്തെ രാഷ്‌ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഞാൻ സ്വീകരിച്ചത്.

ഒരു തൈ നട്ടു കൊണ്ട് ജന്മദിനവും വിവാഹ വാർഷികവും ഒരുമിച്ച് ഓർമ്മ പുതുക്കലാണ് വർഷങ്ങളായുള്ള പതിവ്. ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു 2013 ൽ വിവാഹത്തിന്റെ പതിനാറാം വാർഷികം നടന്നത് .2023 ൽ രജത ജൂബിലി പിന്നിട്ട് ഇരുപത്തിയാറാം വാർഷികത്തിന് തുടക്കമിട്ടത് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിലായിരുന്നു.

വേളി കായലും അറേബ്യൻ കടലും കൂടി ഒരുക്കുന്ന പ്രകൃതി രമണീയതയാണ് വേളി ടൂറിസ്റ്റ് വില്ലേജിന്റെ സംസ്ഥാപനത്തിന് കാരണം എന്നാണ് എന്റെ വിശ്വാസം. സാമൂഹ്യമാധ്യമങ്ങളും മറ്റു പബ്ലിസിറ്റി രീതികളും ഇത്രയും ജനകീയമാകാത്ത 2002ൽ ഭാര്യയും ഞാനും അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മൂത്ത മകളും എന്റെ സുഹൃത്ത് ജലീൽ കോയപ്പയും കൂടി ഇവിടെ എത്തിയിരുന്നു.ഈ സ്ഥലത്തെപ്പറ്റി അന്ന് എങ്ങനെ അറിഞ്ഞെന്ന് ഓർമ്മയില്ലെങ്കിലും മഹീന്ദ്രയുടെ ഒരു വാനിൽ സിറ്റിയിൽ നിന്നും വേളിയിലേക്ക് കയറിയത് ഓർമ്മയിലുണ്ട്.ഇന്ന് വേളിയിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് ടൂറിസ്റ്റ് വില്ലേജ്. 

മകൾക്ക് കിട്ടിയ ഒ.വി.വിജയൻ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാൻ വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പഴയ സ്മരണകൾ പുതുക്കാൻ ഞങ്ങൾ വേളിയിലെത്തി വേളീ വാർഷികം കൂടി ആഘോഷിച്ചത്. അന്ന് ഫോട്ടോക്ക് പോസ് ചെയ്ത അതേ ശംഖുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ഞങ്ങൾ ഒരുമിച്ച് നിന്നു.അന്നത്തെ മൂന്ന് വയസ്സുകാരി ഇന്നത്തെ ഫോട്ടോഗ്രാഫറായി.

മുതിർന്നവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സമയം.വില്ലേജിനകത്തെ കാഴ്ചകൾ ചുറ്റിക്കാണാനായി ഒരു കുഞ്ഞൻ ട്രെയിൻ ഉണ്ട്.അതിൽ കയറണമെങ്കിൽ പ്രത്യേക ടിക്കറ്റ് എടുക്കണം.കുട്ടികൾക്ക് ആസ്വദിക്കാനായി ചിൽഡ്രൻസ് പാർക്കും ഉണ്ട്. പഴയതിൽ നിന്നും വ്യത്യസ്‍തമായി, വേളി കായലിൽ സ്പീഡ് ബോട്ട് സഞ്ചാരം കൂടി ഉണ്ട് എന്നതാണ് ഇപ്പോൾ കണ്ട മാറ്റം.ഒരാൾക്ക് മുന്നൂറ് രൂപയാണ് ചാർജ്ജ്. കുളവാഴ മൂടിക്കിടക്കുന്ന കായലിൽ യാത്ര അത്ര രസകരമല്ലാത്തതിനാൽ ഞാൻ ആ വഴിക്ക് പോയില്ല.അഴിമുഖത്തേക്ക് പോകാൻ ഒരു പൊങ്ങുപാലം ഉണ്ടെങ്കിലും അത് അടച്ചിട്ടതിനാൽ അങ്ങോട്ട് പോകാനും സാധിച്ചില്ല.

കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ തിരുവനന്തപുരം ലുലു മാൾ സന്ദർശിച്ച ശേഷം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ഞങ്ങൾ.പക്ഷെ ഡ്രൈവർ ഞങ്ങളെ കൊണ്ടെത്തിച്ചത് വേളിയിലായി. മക്കൾ ഇത് രണ്ടും കണ്ടിട്ടില്ലാത്തതിനാൽ വേളിയിലെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ ശംഖുമുഖം ബീച്ചിലേക്ക് നീങ്ങി.