Pages

Sunday, December 29, 2024

പ്രീഡിഗ്രി കാമ്പസിൽ വീണ്ടും.

"കാറ്റാടിത്തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം.." 

വയലാർ ശരത്ചന്ദ്രവർമ്മ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് വേണ്ടി ഈ ഗാനം എഴുതുമ്പോഴും ജെയിംസ് ആൽബർട്ട് ഈ സിനിമയുടെ കഥ എഴുതുമ്പോഴും മലയാളക്കരയിൽ അതിത്രയും വലിയ ചലനങ്ങൾ ഉണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും കണ്ടിരിക്കാൻ സാദ്ധ്യതയില്ല. 2006 ൽ ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസ് ആയതിന് ശേഷമാണ് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സർവ്വ സാധാരണമായത്.

ഞാൻ കലാലയത്തിലേക്ക് കാലെടുത്ത് വെച്ചത് 1987-ൽ ആണ്. തിരൂരങ്ങാടിയിലെ പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് എന്ന പി.എസ്.എം.ഒ കോളേജിനായിരുന്നു എൻ്റെ പാദസ്പർശം ഏൽക്കാനുള്ള നിയോഗം. പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിൽ രണ്ട് വർഷം ഞാൻ അവിടെ പഠിച്ചു. 

കോളേജിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നല്ല പ്രോത്സാഹനം നൽകിയിരുന്നതിനാൽ ഞാൻ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയറായി സേവനമനുഷ്ടിക്കുകയും വിവിധ സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എൻ.എസ്.എസ് ൻ്റെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി നാഷണൽ അവാർഡ്  (Click & Read) വരെ എത്തിപ്പിടിക്കാൻ എനിക്ക് നിലമൊരുക്കിത്തന്നത് ഈ കലാലയമായിരുന്നു.

2013-ൽ നടന്ന പി.എസ്.എം. ഒ കോളേജിൻ്റെ  പ്രഥമ ഗ്ലോബൽ അലുംനി മീറ്റിന് (Click & Read) ശേഷം ഒരു സംഗമത്തിലും വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ, ഇത്തവണ നേരത്തെ തന്നെ മനസ്സിനെ അതിന് പാകപ്പെടുത്തി മറ്റെല്ലാ പരിപാടികളും ഒഴിവാക്കി തന്നെ മീറ്റിൽ പങ്കെടുത്തു. 2013-ലെ അനുഭവങ്ങൾ തന്നെയായിരുന്നു അതിനുള്ള മുഖ്യ പ്രചോദനവും. 

ബട്ട്, കഴിഞ്ഞ മീറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമായി പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം വളരെ കുറഞ്ഞു പോയി. ഹോസ്റ്റലിൽ ജൂനിയറായിരുന്ന സഗീറും മറ്റ് ചിലരും വന്നിരുന്നു. അവരുടെ കൂടെ കാമ്പസ് ഒന്ന് ചുറ്റിക്കണ്ടു. എൻ്റെ ക്ലാസ്മേറ്റ്സായ നൗഫൽ, സുജാത,ശഫീഖ് എന്നിവരും ഫസ്റ്റ് ഗ്രൂപ്പ്കാരായ ബാസിൽ, ലേഖ, റഹീന , ആസിഫ്,ശമീർ , സിയാദ് എന്നിവരും സംഘാടകരിൽ പ്രമുഖനായ അസ്‌ലമും പിന്നെ ഏതാനും ചില സീനിയേഴ്സും മാത്രമായിരുന്നു എനിക്കറിയാവുന്നവരായി ഉണ്ടായിരുന്നത്.

പൂർവ്വ അദ്ധ്യാപകരിലും അറിയാവുന്നവർ വളരെ കുറച്ച് പേർ മാത്രമേ വന്നിരുന്നുള്ളൂ. അതിൽ തന്നെ ഹോസ്റ്റലിൽ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ്റെ സൈഫുദ്ദീൻ സാറ് പേരെടുത്ത് വിളിച്ചപ്പോൾ അന്ന് ഒരു ടീമിലും അംഗമാകാതിരുന്ന എനിക്ക് വളരെ സന്തോഷം തോന്നി.

രണ്ട് ദിവസം മുമ്പ് പ്രകാശനം ചെയ്ത എൻ്റെ പുസ്തകം "പാഠം ഒന്ന് ഉപ്പാങ്ങ" (Click & Read) കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീറിന് ഈ കാമ്പസിൽ വച്ച്  നൽകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം പി.എസ്.എം.ഒ കോളേജിന്റെ മാഗസിനിലൂടെയാണ് എൻ്റെ അക്ഷരങ്ങളിൽ മഷി പുരളാൻ തുടങ്ങിയത്.

കണ്ടുമുട്ടിയ സുഹൃത്തുക്കൾക്കൊപ്പം അഞ്ച് മണിക്കൂറോളം കാമ്പസിൽ ചെലവഴിച്ച് വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പത്തെ പല സംഭവങ്ങളും മനസ്സിൽ ക്ലാവ് പിടിക്കാതെ ഓടുന്നുണ്ടായിരുന്നു. സംഘാടകർക്ക് ഹൃദയാഭിവാദ്യങ്ങൾ.

Friday, December 27, 2024

മൂന്നാം പുസ്തക പ്രകാശനം

എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" ഇക്കഴിഞ്ഞ ദിവസം പ്രകാശിതമായി. ടീം പോസിറ്റീവ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. പി.കെ. പാറക്കടവ് ആണ് പ്രകാശനം നിർവ്വഹിച്ചത്. അരീക്കോടിൻ്റെ ചരിത്രം പറയുന്ന 'ചാലിയാർ സാക്ഷി' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ശ്രീ.മലിക് നാലകത്ത് ആണ് പുസ്തകം സ്വീകരിച്ചത്. എഴുത്ത്കാരി  ശ്രീമതി നജ്ല പുളിക്കൽ പുസ്തക പരിചയം നടത്തി. എൻ്റെ മലയാളം അദ്ധ്യാപകൻ രവീന്ദ്രൻ മാഷ്, എഴുത്ത്കാരായ എം.എ.സുഹൈൽ, അമ്മാർ കീഴുപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.

1987-ൽ എൻ്റെ കൂടെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച പതിനാല് പേർ പങ്ക് വച്ച  സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ എഴുതിയതാണ് "പാഠം ഒന്ന് ഉപ്പാങ്ങ". സ്കൂൾ കാലഘട്ടത്തിൽ പലരുടെയും ജീവിതത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള നിരവധി കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഈ പുസ്തകത്തിൽ നർമ്മത്തിൽ ചാലിച്ച കഥകളായി ഇതൾ വിരിയുന്നു. കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി  പലർക്കും ഇത് അനുഭവപ്പെടും എന്ന് പുസ്തക പ്രകാശനം നടത്തിയ ശ്രീ.പി.കെ.പാറക്കടവ് സാക്ഷ്യപ്പെടുത്തുന്നു.

വെറും ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നതിലുപരി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൂടി നടത്തുന്ന ഒരു കൂട്ടമാണ് "ഒരു വട്ടം കൂടി " എന്ന ഈ കൊച്ചു സംഘം. സ്കൂൾ സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെയും, സ്കൂളിലെ അന്നത്തെ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അരീക്കോട്, കിഴുപറമ്പ്, കാവനൂർ, എടവണ്ണ തുടങ്ങിയ പഞ്ചായത്തുകളിലെയും വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകാനാണ് ഈ പുസ്തകത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും ഉപയോഗപ്പെടുത്തുന്നത്. 

എല്ലാവരും ഒരു കോപ്പി വാങ്ങി ഞങ്ങളുടെ ഈ സദുദ്യമത്തെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു. 125 രൂപ 9447842699 എന്ന നമ്പറിൽ പേ ചെയ്താൽ തപാൽ മാർഗ്ഗം പുസ്തകം വീട്ടിലെത്തും.

Monday, December 23, 2024

ഓട്ടട

ഓട്ടട എന്ന് കേൾക്കുമ്പോൾ ഓടെടാ ഓട്ടം എന്ന രൂപത്തിൽ അതിനെ കണ്ടിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. ഓട്ടട തയ്യാറാക്കാനുള്ള കൂട്ട് ശരിയാകാത്തതിനാൽ ഒരു ഓട്ട പോലും ഇല്ലാതെ കട്ടി കൂടിയ എന്തോ ഒരു സാധനം ആയിരുന്നു അന്ന് കിട്ടിയിരുന്ന ഓട്ടട. ഒരു പക്ഷേ ജോലിത്തിരക്കിനിടയിൽ ഓട്ടട മാവ് ശരിക്കും രൂപപ്പെടാനുള്ള സമയം നൽകാൻ ഉമ്മാക്ക് സാധിക്കാത്ത് കൊണ്ടായിരിക്കാം അന്ന് അങ്ങനെ സംഭവിച്ചത്. ഏതായാലും ഓട്ടട അന്ന് എനിക്ക് ഒരു പേടി സ്വപ്നമായിരുന്നു.

കാലം മാറി, കഥ മാറി. എനിക്ക് ഒരു നല്ല പാതി വന്നതോടെ ഉമ്മ അടുക്കള ഭരണം അവൾക്ക് കൈമാറി. എല്ലാ പുതു മണവാട്ടികളെയും പോലെ ഏറെ ആശങ്കകളോടെയാണ് അവളാ കിരീടം ചൂടിയത്. പഠന കാലം കഴിഞ്ഞ്  അടുക്കളയിൽ കയറാൻ അധിക സമയം കിട്ടിയില്ല എന്നതായിരുന്നു അതിന്റെ പ്രധാനകാരണം. കൂടാതെ എനിക്കും ഉമ്മാക്കും ഉപ്പാക്കും പുറമെ രണ്ട് അനിയൻമാരും ഇത്താത്തയുടെ മോളും അടങ്ങിയ ഒരു ലാർജ്ജ് ഫാമിലിയുടെ വയറ് നിറക്കാനുള്ളത് തയ്യാറാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. 

പേര് എന്ത് തന്നെയാണെങ്കിലും ഉമ്മ ഉണ്ടാക്കിത്തരുന്നത് ഭക്ഷിക്കുക എന്നതിൽ നിന്നും മാറി, ഇന്നത്തെ പ്രാതൽ ചപ്പാത്തി അല്ലെങ്കിൽ പുട്ട് ആണെന്ന് ശരിക്കും മനസ്സിലാക്കി ആസ്വദിച്ച് ഭക്ഷിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. വെളളപ്പം ഏത് ദോശ ഏത് എന്ന് തിരിച്ചറിഞ്ഞതും അവൾ അടുക്കളയിൽ കയറിയതോടെയാണ്. ഉപ്പ്മാവ് എന്നാൽ ഇത്രയും രുചിയുള്ള ഒരു ഐറ്റം ആയിരുന്നു എന്ന് മനസ്സിലായതും ഈ മാറ്റത്തിന് ശേഷമാണ്. "ബായക്കപ്പം" എന്ന പഴം കൊണ്ടുണ്ടാക്കുന്ന ഒരേ ഒരു പലഹാരത്തിൻ്റെ സ്ഥാനത്ത് കട്ലറ്റും സമൂസയും പഴംപൊരിയും ഉള്ളിവടയും മാറി മാറി അടുക്കളയെ ഗന്ധപൂരിതമാക്കുന്ന കാലം ആരംഭിച്ചതും അന്ന് മുതലാണ്.

അടുക്കളയിൽ അവൾ പ്രാവീണ്യം നേടുന്നതിനനുസരിച്ച് അവളുടെ കൈപുണ്യവും കൂടിക്കൂടി വന്നു. ബിരിയാണി അടക്കം ഏത് ഭക്ഷണവും തയ്യാറാക്കി നോക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും അവൾ ആർജ്ജിച്ചെടുത്തു. പി ജി ക്ക് എൻ്റെ കൂടെ പഠിച്ച രണ്ട് പെൺകുട്ടികൾ വീട്ടിൽ വന്നപ്പോൾ ജീവിതത്തിൽ ആദ്യമായി ചിക്കൻ ബിരിയാണി ഉണ്ടാക്കി ഞങ്ങളെ ഞെട്ടിക്കാൻ വരെ അവളുടെ ആത്മവിശ്വാസം ഉയർന്നു.

പ്രാതലിന് ഓരോ ദിവസവും മാറി മാറി വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് ഒരു ദിവസം അവൾ ഓട്ടട ചുട്ടത്. കുട്ടിക്കാല അനുഭവത്തിൽ നിന്ന് ഓട്ടട എൻ്റെ പേടി സ്വപ്നങ്ങളിൽ ഒന്നായിരുന്നു എന്ന് അവൾക്കറിയില്ലായിരുന്നു. പക്ഷെ, എൻ്റെ വീട്ടിൽ തയ്യാറാക്കിയ ഓട്ടടയിൽ അന്നാദ്യമായി ഞാൻ നിറയെ ഓട്ടകൾ കണ്ടു ! മുഴുവൻ ഭാഗവും വെന്ത ഓട്ടടയും അന്നാദ്യമായി തിന്നു. 

ക്രമേണ ക്രമേണ ചിക്കൻ കറിയോ മീൻ മുളകിട്ടതോ കടലക്കറിയോ ഒഴിച്ച് ഓട്ടട തിന്നാൻ തുടങ്ങിയാൽ പിന്നെ എന്റെ ആമാശയം നിലയില്ലാക്കയമായി. ഇപ്പോൾ എൻ്റെ ചെറിയ മോനും ഓട്ടട ഏറ്റവും ഇഷ്ട വിഭവങ്ങളിൽ ഒന്നായി. 

Saturday, December 21, 2024

ഗമണ്ട മണ്ടകൾ

എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" പ്രകാശനം ചെയ്യാൻ മലയാളത്തിലെ  പ്രശസ്തരായ ഏതെങ്കിലും എഴുത്തുകാർ തന്നെ വേണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. ആദ്യത്തെ പുസ്തകം "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " ആരുമറിയാതെ ഷാർജയിലും രണ്ടാമത്തെ പുസ്തകം "ഓത്തുപള്ളി" കൊട്ടും കുരവയും ഇല്ലാതെ നാട്ടിലും പ്രകാശനം ചെയ്തതായിരുന്നു ഈ ആഗ്രഹത്തിന് പിന്നിലെ ഒരു കാരണം. ഈ പുസ്തകത്തിൽ നിന്നുള്ള വരുമാനം പൂർണ്ണമായും അരീക്കോട്, കിഴുപറമ്പ്,ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ എന്നീ അഞ്ച് പഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് വിവിധ ഉപകരണങ്ങൾ വാങ്ങിക്കാനായതിനാൽ ഒരു വാർത്താ പ്രാധാന്യം കിട്ടണം എന്നതായിരുന്നു മറ്റൊരു കാരണം.

നിലവിൽ മലയാള സാഹിത്യ ലോകത്തിൻ്റെ മുൻ നിരയിൽ എനിക്ക് പരിചയമുള്ള ഒരേ ഒരു വ്യക്തിത്വം എൻ്റെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ശ്രീ. എൻ.പി. ഹാഫിസ് മുഹമ്മദ് സാറായിരുന്നു. ഓത്തുപള്ളി എന്ന എൻ്റെ നോവലിന് അവതാരിക എഴുതി തന്നത് സാറായിരുന്നു. അതിനാൽ ഈ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം സാറിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി. നിർഭാഗ്യവശാൽ, പ്രകാശനം ഷെഡ്യൂൾ ചെയ്ത ദിവസത്തിൽ സാറിന് മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നു.

അങ്ങനെയാണ് പുസ്തക പ്രസാധകരായ പേജ് ഇന്ത്യയുടെ അമരക്കാരൻ അമ്മാർ കീഴുപറമ്പ് വഴി ഞാൻ പി.കെ പാറക്കടവിൽ എത്തുന്നത്.ഒറ്റ ഫോൺ വിളിയിൽ തന്നെ കുറുങ്കഥകളുടെ കുലപതിയായ ആ മനുഷ്യനുമായി ഞാൻ ഒരു ആത്മബന്ധം സൃഷ്ടിച്ചു. പുസ്തകത്തിൻ്റെ ഒരു കോപ്പി നേരത്തെ ലഭിച്ചാൽ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ, വെള്ളിയാഴ്ച കോഴിക്കോട് വചനം ബുക്സിൽ ഏൽപിക്കാം എന്നും ഏറ്റു.

അൽപ സമയം കഴിഞ്ഞ് അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിൻ്റെ ഒരു മെസേജ് വന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലര മുതൽ അഞ്ചര വരെ ഹോട്ടൽ അളകാപുരിയിൽ ഉണ്ടാകും എന്നായിരുന്നു ആ സന്ദേശം. ഫോണിലൂടെ മൊട്ടിട്ട ബന്ധം നേരിൽ കണ്ട് ദൃഢമാക്കാനും, എൻ്റെ ആദ്യ രണ്ട് പുസ്തകങ്ങൾ കൈമാറാനും കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

അന്ന് കോളേജിൽ നിന്നും തിരിച്ച് കോഴിക്കോട് ടൗണിൽ ഇറങ്ങിയ ഉടനെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഹോട്ടൽ അളകാപുരിയിൽ ഉണ്ടെന്നും നേരെ അങ്ങോട്ട് എത്താനും അദ്ദേഹം നിർദ്ദേശിച്ചു. പന്ത്രണ്ട് മിനുട്ട് കൊണ്ട് ഞാൻ അളകാപുരിയിൽ നടന്നെത്തി.  റെസ്റ്റാറൻ്റിൽ മറ്റൊരാളുമായി സംസാരിച്ച് ഇരിക്കുന്ന പി.കെ.പാറക്കടവിനെ എനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

"അല്ലാ... ഇത് നമ്മുടെ തറവട്ടത്തല്ലേ?" എന്നെ കണ്ടയുടൻ ഹാഫിസ് മുഹമ്മദ് സാർ ചിരിച്ചുകൊണ്ട് ചോദിച്ചു. രണ്ടു തവണ മാത്രം നേരിൽ സംസാരിച്ച (അതും രണ്ട് വർഷം മുമ്പ്) എന്നെ ഇപ്പോഴും അദ്ദേഹം ഓർക്കുന്നു എന്നതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നി. അദ്ദേഹത്തെ കിട്ടണം എന്നാഗ്രഹിച്ച പരിപാടിയിലേക്ക് ആണ് പി.കെ. പാറക്കടവിനെ ലഭിച്ചത് എന്ന് ഞാൻ പറയുകയും ചെയ്തു.

അൽപ നേരം കുശല സംഭാഷണങ്ങൾ നടത്തി 'പാഠം ഒന്ന് ഉപ്പാങ്ങയും' എൻ്റെ മറ്റ് രണ്ട് പുസ്തകങ്ങളും ഞാൻ പി.കെ ക്ക് നൽകി. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയത് ഹാഫിസ് സാർ ആണെന്ന് ഞാൻ പറഞ്ഞതും 'ഓത്തുപള്ളി'യല്ലേ എന്ന് ഹാഫിസ് സാർ തിരിച്ച് ചോദിച്ചതും വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. രണ്ട് വർഷം മുമ്പ് പ്രകാശനം ചെയ്തതും അത്രയധികം പ്രശസ്തി നേടാത്തതുമായ എൻ്റെ പുസ്തകത്തിൻ്റെ പേര് വരെ അദ്ദേഹം ഓർത്ത് വയ്ക്കുന്നു എന്നതായിരുന്നു അതിന് കാരണം.

മലയാള സാഹിത്യത്തിലെ രണ്ട് ഗമണ്ടൻമാർക്കൊപ്പം എൻ്റെ മണ്ട കൂടി ഒരല്പനേരം ചേർത്തു വച്ച ശേഷം ഞാൻ, രണ്ട് പേരോടും യാത്ര പറഞ്ഞു. 

Wednesday, December 18, 2024

ഫിസിക്സ് പഠിച്ച പൂച്ച

"അയ്യോ ... അയ്യോ.. " കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്നതിനിടയിൽ പെട്ടെന്നാണ് മിനി മോളുടെ ശബ്ദം ഉയർന്നത്.

"ങേ !! എന്തു പറ്റി ?" ബാബുവും അബ്ദുവും ആമിയും മിനിമോളുടെ അടുത്തേക്ക് ഓടി വന്ന് ചുറ്റും കൂടി.

"ദേ.... അങ്ങോട്ട് നോക്ക് ..." മിനി മോൾ വഴിയരികിലെ ഉയർന്ന മതിലിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ടു പറഞ്ഞു.
എല്ലാവരും അങ്ങോട്ട് നോക്കി.

"അതെന്താ... ഒരു പൂച്ചയും അതിൻ്റെ കുഞ്ഞുമല്ലേ...?" ബാബു ചോദിച്ചു.

"അതെ... തള്ളപ്പൂച്ചയും കുഞ്ഞും " മിനിമോൾ പറഞ്ഞു.

"അതിനെ കണ്ടിട്ടാണോ നീ പേടിച്ചത്?" ആമിക്ക് സംശയമായി.

"അതിനെ കണ്ടതിനല്ല.."

"പിന്നെ ?" എല്ലാവരും ആകാംക്ഷയോടെ മിനിമോളെ നോക്കി.

"ആ പൂച്ചയും കുഞ്ഞും മതിലിൽ നിന്നെങ്ങാനും വീണാൽ രണ്ടിൻ്റെയും കഥ കഴിഞ്ഞത് തന്നെ ..." മിനിമോൾ തൻ്റെ ഭയത്തിൻ്റെ കാരണം വെളിപ്പെടുത്തി.

"ങാ... അത് ശരിയാണല്ലോ..? ആ തള്ളപ്പൂച്ച എന്തിനാ ഇത്രയും പൊക്കത്തിൽ കയറിയത്..?" ബാബുവും ആമിയും മിനിമോളെ പിന്താങ്ങി.

"ഏയ്... ഒന്നും സംഭവിക്കില്ല.." അതുവരെ മിണ്ടാതിരുന്ന അബ്ദു പറഞ്ഞു.

"ങേ !! " എല്ലാവരും അത്ഭുതത്തോടെ അബ്ദുവിനെ നോക്കി.

"നീ ഇതു വരെ എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു മിനിമോളോട് ചോദിച്ചു.

"ഒന്ന് ... രണ്ട് .... പതിനൊന്ന്..." അൽപ നേരം  വിരലിൽ എന്തൊക്കെയോ കണക്ക് കൂട്ടി മിനിമോൾ പറഞ്ഞു.

"നീയോ?" അബ്ദു ആമിയോട് ചോദിച്ചു.

"പത്തെണ്ണം കണ്ടിട്ടുണ്ടാകും...." ആമി പറഞ്ഞു.

"ബാബു എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു ചോദിച്ചു.

"അതിപ്പോ കണക്കില്ല... കൊറെ എണ്ണത്തെ കണ്ടിട്ടുണ്ട്.." ബാബു പറഞ്ഞു.

"ശരി... ശരി... നിങ്ങൾ കണ്ട പൂച്ചകളിൽ ഏതെങ്കിലും ഒന്നിൻ്റെ എങ്കിലും കാല് ഒടിഞ്ഞ് വേച്ച് വേച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ?" അബ്ദു ചോദിച്ചു.
എല്ലാവരും ആലോചിച്ചു നോക്കി.

"ശരിയാ... ഞാൻ ഇതുവരെ കാലൊടിഞ്ഞ പൂച്ചയെ കണ്ടിട്ടില്ല ..." മിനിമോൾ പറഞ്ഞു.

"ഞാനും കണ്ടതായി ഓർക്കുന്നില്ല" ബാബു പറഞ്ഞു.

"ഞാനും" ആമിയും സമ്മതിച്ചു.

"ങാ.. അങ്ങനെ ഒന്ന് കാണാത്തത് എന്തു കൊണ്ടാ?" അബ്ദുവിൻ്റെ ചോദ്യം വീണ്ടും എല്ലാവരെയും ചിന്തയിലാഴ്ത്തി.പക്ഷെ, ആർക്കും ഒരുത്തരം കിട്ടിയില്ല.

"അതെന്താ?" എല്ലാവരും അബ്ദുവിനോട് ചോദിച്ചു.

"അതാണ് പ്രകൃതിയിലെ ചില വികൃതികൾ... പൂച്ച വീഴുമ്പോൾ നാല് കാലും കുത്തി മാത്രമേ വീഴൂ.." അബ്ദു പറഞ്ഞു.

"അപ്പോ കാല് ഒടിയൂലേ .... " എല്ലാവർക്കും സംശയമായി.

"ഇല്ല... അവിടെയും പൂച്ചകൾ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട്..."

"ങേ !! അതെന്താ സൂത്രം? " എല്ലാവരും അബ്ദുവിനെ നോക്കി.

"പൂച്ച വീഴുമ്പോൾ അത് നാല് കാലും വാലും പരമാവധി നിവർത്തിപ്പിടിക്കും...."

"ആ.... അത് ശരിയാ... മാളുവിൻ്റെ വീട്ടിലെ കിങ്ങിണിപ്പൂച്ച വിറക് പുരയിൽ നിന്ന് താഴെ വീഴുന്നത് ഞാൻ കണ്ടിരുന്നു..." മിനി മോൾ പറഞ്ഞു.

"അതെന്തിനാ അങ്ങനെ ചെയ്യുന്നത്..." ആമിക്കും ബാബുവിനും സംശയമടക്കാൻ കഴിഞ്ഞില്ല.

"ആ... അങ്ങനെ ചെയ്യുമ്പോൾ മാക്സിമം വായുവിനെ ആദേശം ചെയ്ത് ഒരു കുഷ്യൻ പോലെ ആക്കി പതുക്കെ നിലത്തിറങ്ങാം.." അബ്ദു വിശദീകരിച്ചു.

"ആഹാ..... പൂച്ച ഇത് എവിടന്നാ പഠിച്ചത്?" ആമി ചോദിച്ചു.

"ഓരോ ജീവികൾക്കും ദൈവം നൽകിയ ചില പാഠങ്ങളിൽ ഒന്ന്..."

"അപ്പോ എനിക്കും ഉയരത്തിൽ കയറി നിന്ന് കയ്യും കാലും നീട്ടിപ്പിടിച്ച് ഒന്നു ചാടി നോക്കണം...." ബാബു തൻ്റെ പരീക്ഷണ ത്വര പുറത്തെടുത്തു .

"അയ്യോ.. അത് വേണ്ട..." അബ്ദു ഓർമ്മിപ്പിച്ചു.

"ങാ... കഥ പറഞ്ഞ് പറഞ്ഞ് സ്കൂളിൽ എത്തിയത് അറിഞ്ഞില്ല..." മിനിമോൾ പറഞ്ഞു.

"ഇനിയും ഇങ്ങനെ പലതും നമുക്ക് അറിയാനുണ്ട്. അവസരം വരുമ്പോൾ പറഞ്ഞ് തരാം..." അബ്ദു എല്ലാവരോടുമായി പറഞ്ഞു.

"തീർച്ചയായും.." നാലു പേരും അവരവരുടെ ക്ലാസുകളിലേക്ക് നടന്ന് നീങ്ങി.

Sunday, December 15, 2024

വയനാട് വ്യൂ പോയിന്റ് റിസോർട്ട്

എൻ്റെ നാട്ടിൽ പല കുടുംബ സംഗമങ്ങളും പതിവായി നടക്കാറുണ്ട്. ഒരു തറവാട്ട് വീട്ടിൽ എല്ലാവരും ഒരുമിച്ച് കൂടുക അല്ലെങ്കിൽ ഒരു ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്ന് പിരിയുക തുടങ്ങിയവയാണ് സാധാരണ പതിവ്. ഈയിടെയായി റിസോർട്ടുകളിൽ വച്ചും കുടുംബ സംഗമം സംഘടിപ്പിക്കുന്ന പതിവ് കണ്ടു വരുന്നുണ്ട്. എൻ്റെ ഭാര്യാ കുടുംബത്തിൻ്റെ അത്തരം ഒരു ഒത്തുചേരൽ ഇക്കഴിഞ്ഞ നവംബർ 23, 24 തിയ്യതികളിൽ വയനാട്ടിൽ വച്ച് നടന്നു.

വീട് സംബന്ധമായ എല്ലാ ചുറ്റുപാടുകളിൽ നിന്നും അതേ പോലെയുള്ള മറ്റു തിരക്കുകളിൽ നിന്നും കുടുംബത്തിലെ എല്ലാവരും രണ്ട് ദിവസം സ്വതന്ത്രമാവുക എന്നതായിരുന്നു കുടുംബ സംഗമം റിസോർട്ടിൽ സംഘടിപ്പിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശം. മാനസികോല്ലാസവും ആസ്വാദനവും ഒപ്പം ചില ഉണർത്തലുകളും ആയിരുന്നു സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. ഏറെക്കുറെ അതെല്ലാം സാധ്യമായി എന്ന് തന്നെയാണ് എന്റെ വിശ്വാസം.

തവിഞ്ഞാലിലെ വയനാട് വ്യൂ പോയിന്റ് റിസോർട്ടായിരുന്നു സംഗമത്തിനായി ഞങ്ങൾ തെരഞ്ഞെടുത്തത്. ഡബിൾ ബെഡ് സൗകര്യത്തോടെയുള്ള വില്ലകളായിട്ടാണ് റിസോർട്ട് സംവിധാനിച്ചിരിക്കുന്നത്. ഉടമസ്ഥൻ്റെ വീട് കഴിഞ്ഞ് മുകളിലോട്ട് പറമ്പായി കിടക്കുന്ന സ്ഥലത്താണ് വില്ലകൾ. നാടൻ പ്ലാവുകൾ അടുത്തടുത്ത് നട്ടു പിടിപ്പിച്ച് അവയിലെല്ലാം വലിയ ഊഞ്ഞാലുകളും കയർ കട്ടിലുകളും ഒരുക്കിയതിനാൽ ഏത് പ്രായക്കാർക്കും അവ ആസ്വദിക്കാൻ കഴിയും. ഈ വൃക്ഷങ്ങൾക്കിടയിലായി അർദ്ധവൃത്താകൃതിയിൽ സിമൻ്റ് കസേരയും ഉണ്ട്. പത്തിരുപത്തഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഔട്ട്ഡോർ മീറ്റിംഗ് നടത്താൻ ഈ സംവിധാനം വളരെ അനുയോജ്യമായി തോന്നി.

ഇവയ്ക്ക് പുറമെ പരിസരത്തിൻ്റെ ആകാശ വീക്ഷണത്തിനായി ഒരു വാച്ച് Sവർ, ഷട്ടിൽ കോർട്ട്, ക്യാമ്പ് ഫയർ ഏരിയ, ഫുട്ബാൾ കോർട്ട് (ഭാവിയിൽ ടർഫ് ആയേക്കും ), സ്വിമ്മിംഗ് പൂൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഉണ്ട്. പ്രഭാതത്തിൽ പക്ഷികളുടെ കളകൂജനം ആരെയും ഒന്ന് കാത് കൂർപ്പിക്കാൻ പ്രചോദനം നൽകും.

വളരെ കാലങ്ങൾക്ക് ശേഷം ഷട്ടിൽ ബാഡ്മിന്റൺ ഒന്ന് കളിച്ച് നോക്കാനും മത്സരിച്ച് നീന്താനും എനിക്കും അവസരം കിട്ടി.  

ഒരു ദിവസത്തേക്ക് ഇരുപതിനായിരം രൂപയാണ് ഈ മുഴുവൻ സൗകര്യങ്ങൾക്കുമായി ഈടാക്കിയത്. വൈകിട്ടുള്ള ചായയും പ്രഭാത ഭക്ഷണവും ഇതിൽ ഉൾപ്പെടും. 26 മുതിർന്നവരും 3 കുട്ടികളും 3 പിഞ്ചുമക്കളും അടങ്ങിയ ഞങ്ങളുടെ സംഘത്തിന് ഈ സ്ഥലം ഹൃദ്യമായി.


Monday, December 09, 2024

മർക്കസ് നോളജ് സിറ്റി

താമരശ്ശേരി - കൽപറ്റ റൂട്ടിലുള്ള കൈതപ്പൊയിലിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ മർക്കസ് നോളജ് സിറ്റിയിൽ എത്താം എന്ന് ഞാൻ മനസ്സിലാക്കി വച്ചിട്ട് രണ്ട് മൂന്ന് വർഷം കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മത - ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളും കൺവെൻഷൻ സെൻ്ററും ' പള്ളിയും എല്ലാം അടങ്ങിയ ഒരു ടൗൺഷിപ്പ് എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും മർക്കസ് നോളജ് സിറ്റിക്ക് ഉള്ളതായി എനിക്കറിയില്ലായിരുന്നു.

വയനാട്ടിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായാണ് ഞാൻ മർക്കസ് നോളജ് സിറ്റിയുടെ ഗേറ്റിന് മുമ്പിലൂടെ കടന്നു പോയത്. കാറ് പാസ് ചെയ്ത ശേഷമാണ് ഇതാണ് ഞാൻ കാണാൻ ഉദ്ദേശിച്ചിരുന്ന മർക്കസ് നോളജ് സിറ്റി എന്ന് തിരിച്ചറിഞ്ഞത്. ഉടനെ, നോളജ് സിറ്റിയിൽ ജോലി ചെയ്യുന്ന പ്രിയ സുഹൃത്തിന് ഞാൻ ഫോൺ ചെയ്തു. ഇന്ന് നോളജ് സിറ്റിയിൽ ഉണ്ടെന്നും ഇപ്പോൾ തന്നെ വരണമെന്നും പറഞ്ഞപ്പോൾ മറ്റൊന്നും പിന്നീട് ആലോചിച്ചില്ല. കാർ റിവേഴ്സ് എടുത്ത് നേരെ അവിടെ  എത്തി.

സുഹൃത്തിന്റെ ഓഫീസിൽ ഞങ്ങളെത്തി നിമിഷങ്ങൾക്കകം തന്നെ ഒരു പ്രത്യേക തരം കഞ്ഞി വെൽകം ഡ്രിങ്ക് ആയി എത്തി. ഉലുവയും ജീരകവും മറ്റെന്തൊക്കെയോ ഔഷധങ്ങളും ചേർത്തുള്ള കുത്തരിക്കഞ്ഞി എനിക്കിഷ്ടമായി. അവിടെ വരുന്നവർക്കെല്ലാം പതിനൊന്ന് മണിക്ക് പ്രസ്തുത കഞ്ഞി നൽകാറുണ്ട് എന്ന് പറഞ്ഞു. 

കഞ്ഞി കുടിച്ചു കൊണ്ടിരിക്കെ തന്നെ നോളജ് സിറ്റിയിലെ പള്ളി കാണാനുള്ള ക്രമീകരണങ്ങളും സുഹൃത്ത് ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സ്ത്രീകളെ പള്ളി കാണാൻ അനുവദിക്കുന്നത്. അതും രാവിലെ പതിനൊന്ന് മണി വരെ മാത്രമാണ് അനുവാദം. നോളജ് സിറ്റി മുഴുവൻ കറങ്ങിക്കാണാൻ പോകാനായി ബഗ്ഗി കാർട്ട് വരുമെന്നും അതിന് മുമ്പ് ഒരു ഇൻഡസ്ട്രി വിസിറ്റ് നടത്താമെന്നും സുഹൃത്ത് പറഞ്ഞു. അതനുസരിച്ച് അതേ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വിവിധ വൈദ്യുതോപകരണ നിർമ്മാണ കമ്പനി സന്ദർശിച്ചു.

ബഗ്ഗി കാർട്ട് വന്നതോടെ എല്ലാവരും അതിൽ കയറി സൈറ്റ് സീയിങ് ആരംഭിച്ചു. മക്കാ ഗേറ്റിലൂടെയാണ് പള്ളി കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പള്ളി കവാടത്തിൽ രണ്ട് പേർ ഞങ്ങളെ ആദരപൂർവ്വം സ്വീകരിച്ചു കൊണ്ട് വലിയ ഒരു ഹാളിൽ ഇരുത്തി. കാശ്മീരിലെ ഇഷ്ഫാഖിൻ്റെ വീട്ടിലെ സ്വീകരണ മുറിയാണ് പെട്ടെന്ന് ഓർമ്മ വന്നത്. നോളജ് സിറ്റിയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പ്രസൻ്റേഷൻ ഞങ്ങൾക്കായി പ്ലേ ചെയ്തു. അതിലൂടെയാണ് നോളജ് സിറ്റിയുടെ പഞ്ചസ്തംഭ പ്രവർത്തനങ്ങൾ (വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിനോദം, വ്യവസായം ) തിരിച്ചറിഞ്ഞത്. ഇതിനിടക്ക് ഞങ്ങളുടെ മുമ്പിൽ അജ്‌വ കാരക്കയും പ്ലേറ്റുകളിൽ എത്തി.

ഇസ്ലാം മതത്തെപ്പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതും പള്ളിയുടെ മുകൾ ഭാഗത്ത് ക്രമീകരിച്ചതുമായ വിശാലമായ ഒരു ലൈബ്രറിയിലേക്കാണ് പിന്നീട് ഞങ്ങളെ കൊണ്ടു പോയത്. അമുസ്ലിംകൾക്കും നമസ്കാര കർമ്മങ്ങൾ അവിടെ നിന്നും വീക്ഷിക്കാനാകും. സ്ത്രീകൾക്ക് പള്ളിയുടെ ഉൾഭാഗം ഇവിടെ നിന്നും കാണാം.

ശേഷം പുരുഷന്മാർ മാത്രം പള്ളിക്കകത്തേക്ക് പ്രവേശിച്ചു. മുഗൾ വാസ്തു വിദ്യാ ശൈലിയിൽ പണിത പള്ളി "ജാമിഉൽ ഫുതൂഹ്" എന്നാണ് അറിയപ്പെടുന്നത്. വിവിധതരം പ്രതിസന്ധികളെ അതിജീവിച്ച് വിജയിച്ചത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പള്ളി ഭാരവാഹികളിൽ ഒരാൾ പറഞ്ഞു. പൂർണ്ണമായും സാധാരണ ജനങ്ങളുടെ സംഭാവന സ്വീകരിച്ചാണ്  പള്ളി നിർമ്മിച്ചത്.

                                                      

പള്ളിയുടെ അകവശം കണ്ടപ്പോൾ, ശ്രീനഗറിലെ ഹസ്രത്ത് ബാൽ പള്ളിയാണ്  എനിക്ക് ഓർമ്മ വന്നത്. പതിനായിരം പേർക്ക് മഴയും വെയിലും കൊള്ളാതെയും ഇരുപത്തി അയ്യായിരം പേർക്ക് ഒരുമിച്ചും നമസ്കരിക്കാൻ സാധിക്കുന്ന ഈ പള്ളിയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി എന്ന് പറയപ്പെടുന്നു.മസ്ജിദുൽ ആസാർ എന്ന പേരിലും പള്ളി അറിയപ്പെടുന്നുണ്ട്.

പള്ളിയിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ വീണ്ടും ഹാളിലെത്തി. വിസിറ്റേഴ്സ് ഡയറിയിൽ ഒരു കുറിപ്പും എഴുതി. പള്ളിക്ക് വരുന്ന ചെലവുകളെപ്പറ്റിയും അതിലേക്ക് സംഭാവന നൽകാനുള്ള വിവിധ രീതികളെക്കുറിച്ചും റിസീവർ പറഞ്ഞ് തന്നു. 

സമയം പരിമിതമായതിനാൽ നോളജ് സിറ്റിയുടെ മറ്റ് ഭാഗങ്ങളിലൂടെ ബഗ്ഗിയിൽ തന്നെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.തിരക്കിനിടയിലും എല്ലാ സൗകര്യവും ചെയ്ത്,  ഞങ്ങളോടൊപ്പം വന്ന പ്രിയ സുഹൃത്തിനോട് നന്ദി പറഞ്ഞ് ഞങ്ങൾ വയനാട്ടിലേക്ക് തിരിച്ചു.

Thursday, November 28, 2024

ഒട്ടകങ്ങളുടെ വീട്

ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ വായിക്കണം എന്ന തീരുമാനം ഞാനെടുത്തിട്ട് ഏതാനും വർഷങ്ങളായി. നഷ്ടപ്പെട്ട് പോയ വായനാ സംസ്കാരത്തെ തിരികെപ്പിടിക്കുകയും ഒപ്പം എൻ്റെ സ്വന്തം എഴുത്തിനെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ  പ്രധാന കാരണം. ഓരോ വർഷവും എണ്ണം കൂട്ടിക്കൂട്ടി വരുന്നതിനാൽ വായന ഇപ്പോൾ ഒരു ഹോബിയായി മാറിയിരിക്കുകയാണ്.

2024 ൽ ഞാൻ വായിക്കാൻ ലക്ഷ്യമിട്ടത് മുപ്പത്തിയാറ് പുസ്തകങ്ങൾ ആയിരുന്നു. ആ ലക്ഷ്യം എന്നോ മറികടന്നു. അതിനിടക്കാണ് പരസ്പരം വായനക്കൂട്ടത്തിൻ്റെ ഒരു പുസ്തക ചർച്ച ഒത്തു വന്നത്. സൗജന്യമായി പുസ്തകം ലഭിക്കുന്നതോടൊപ്പം വായനാ ലിസ്റ്റിൽ ഒരു പുസ്തകം കൂടി ഇടം പിടിക്കും എന്നതിനാൽ ഞാനും ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് "ഒട്ടകങ്ങളുടെ വീട്" എൻ്റെ കയ്യിൽ എത്തുന്നത്.

പതിനാല് കഥകളുടെ സമാഹാരമാണ് "ഒട്ടകങ്ങളുടെ വീട്". പുസ്തകത്തിൻ്റെ പേര് തന്നെയാണ് പ്രഥമ കഥയുടെ തലക്കെട്ടും. രാജസ്ഥാൻ മരുഭൂമികളിലെ ഒരു പാവം ഒട്ടകക്കാരൻ്റെ ദൈന്യത നിറഞ്ഞ ജീവിതമാണ് കഥാ തന്തു. "വേനൽ മഴ" എന്ന കഥ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരമ്മയുടെ അനുഭവങ്ങളാണ് പറയുന്നത്. മൂന്നാമത്തെയും നാലാമത്തെയും കഥകളും ഒരു ദുരന്ത പര്യവസാനിയായിട്ട് ആണ് എനിക്ക് അനുഭവപ്പെട്ടത്.

ഞാനിതുവരെ കേട്ടിട്ടില്ലാത്ത "ഫാസികോത്തി" എന്ന കഥാ തലക്കെട്ട് കണ്ടപ്പോൾ അതെന്താണെന്നറിയാൻ ആകാംക്ഷയായിരുന്നു. കഥ ആകാംക്ഷ നിറച്ച് തന്നെ മുന്നേറുന്നുമുണ്ട്. തൂക്കിക്കൊല്ലുന്ന ദിവസത്തെ പ്രഭാത ഭക്ഷണം കൊണ്ടു വന്നപ്പോൾ "അത് ഒരു വിശപ്പിൻ്റെ മുന്നിൽ വെച്ചു കൊടുക്കൂ "എന്ന് പറയുന്ന ശ്രീധരേട്ടൻ ശരിക്കും ഒരു പോരാളി തന്നെ എന്ന് പറയാതിരിക്കാൻ വയ്യ. കഴുമരത്തിനാണ് ഫാസികോത്തി എന്ന് പറയുന്നത് എന്ന് കഥയുടെ അവസാനം ചേർത്തപ്പോഴാണ് ഞാനറിഞ്ഞത്. തൊട്ടടുത്ത കഥയും ഒരു ജയിൽവാസത്തിൻ്റെതാണ്.

"വടക്കോട്ടുള്ള വണ്ടി " എന്ന കഥയും നാം കണ്ടുമുട്ടുന്ന പല തെരുവ് ജീവിതങ്ങളിലെ പിന്നാമ്പുറക്കഥയാണ്. "ഇരുട്ടും മുമ്പെ" എന്ന കഥ ഉരുൾ ദുരന്തം നടന്ന ചൂരൽമലയെ വീണ്ടും ഓർമ്മിപ്പിച്ചു. "മടങ്ങിവന്ന കത്തുകൾ" സമാനമായ ഒരു അനുഭവം ഉള്ളത് കാരണം ശ്വാസമടക്കിപ്പിടിച്ചാണ് ഞാൻ വായിച്ച് തീർത്തത്.

ഈ സമാഹാരത്തിലെ പതിനാല് കഥകളിൽ സിംഹഭാഗവും ദുഃഖ സാന്ദ്രമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അവതാരികയിൽ എവിടെയോ പറയുന്ന പോലെ മിക്ക കഥകളും വ്യഥകളാണ് ഒപ്പിയെടുക്കുന്നത്. ശുഭപര്യവസാന സന്ദർഭങ്ങൾ വിരളമാണ്. എന്നിരുന്നാലും വ്യത്യസ്ത കഥാ മുഹൂർത്തങ്ങളുടെയും കഥാ പാത്രങ്ങളുടെയും ഒരു കലവറയാണ് ഈ കൊച്ചു കഥാ സമാഹാരം.

പുസ്തകം: ഒട്ടകങ്ങളുടെ വീട്
രചയിതാവ്: ബാലു പൂക്കാട്
പ്രസാധനം: ഫോളിയേജ് പബ്ലിക്കേഷൻസ്

വില: 140 രൂപ

പേജ് : 88

Wednesday, November 20, 2024

ദേശീയ അവാർഡിൻ്റെ ഓർമ്മയിൽ....

2013 നവംബർ 19 സമയം ഉച്ചക്ക് ഏകദേശം 12.15. രാഷ്ട്രപതി ഭവനിലെ പ്രൗഢ ഗംഭീരമായ  ദർബാർ ഹാളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന അതിഥികൾക്ക് മുമ്പിൽ ആ വർഷത്തെ എൻ.എസ്.എസ് ദേശീയ പുരസ്കാര വിതരണം നടക്കുകയാണ്. ഇന്ത്യൻ പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖർജി വിതരണം ചെയ്യുന്ന അവാർഡ് ജേതാക്കളിൽ ഒരുവനായി ഞാനും അന്ന് ദർബാർ ഹാളിൽ ഉണ്ട്. ജീവിതത്തിലെ ഈ അപൂർവ്വ മുഹൂർത്തത്തിന് സാക്ഷികളാകാൻ എൻ്റെ ഉമ്മയും ഭാര്യയും മക്കളും ഭാര്യാ മാതാവും അടക്കമുള്ളവർ സദസ്സിലും ഉണ്ടായിരുന്നു.

"അബീദ് താരവട്ടത്ത് " ഹിന്ദിക്കാരിയായ അവതാരക വിളിച്ചു പറഞ്ഞപ്പോൾ ഒരു സംശയവും കൂടാതെ ഞാനും എന്റെ പ്രിൻസിപ്പാൾ പ്രൊഫ.വിദ്യാസാഗർ സാറും പ്രസിഡണ്ടിൻ്റെ നേരെ ചെന്ന് ട്രോഫിയും സർട്ടിഫിക്കറ്റും മെഡലും കാഷ് പ്രൈസും ഏറ്റുവാങ്ങി (ഫുൾ വിവരണം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക). 767

സർക്കാർ സ്ഥാപനത്തിൻ്റെ പരാധീനതകൾ കാരണം ദേശീയ പുരസ്കാരമടക്കം അക്കാലയളവിൽ ലഭിച്ച പുരസ്കാരങ്ങളെല്ലാം എൻ്റെ ലാബിൽ ചെറിയൊരു മേശപ്പുറത്ത് കൂട്ടി വച്ചിരിക്കുകയായിരുന്നു. അവാർഡ് വിവരം അറിഞ്ഞ് ഹിന്ദു പത്രത്തിൻ്റെ റിപ്പോർട്ടർ ശ്രീ ജാബിർ മുഷ്തരി എന്നെ കാണാൻ വന്നപ്പോൾ കണ്ട ആ കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അത് വിശദമായ ഒരു റിപ്പോർട്ട് ആക്കുകയും ചെയ്തു. 

താമസിയാതെ പ്രിൻസിപ്പൽ റൂമിൽ നാലഞ്ച് ഷോകേസുകൾ സ്ഥാപിക്കപ്പെട്ടു. NSS വഴി കോളേജിന് കിട്ടിയ അംഗീകാരങ്ങൾ തന്നെ അതിൽ നിറക്കാൻ മാത്രമുണ്ടായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് അവാർഡുകളും നാഷണൽ അവാർഡും കൂടി ഷോകേസിലെ ഇടുങ്ങിയ ഒരു മുറിക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു. 

ദേശീയ അവാർഡിൻ്റെ ഓർമ്മ ദിനത്തിൽ പ്രിൻസിപ്പാളിൻ്റെ സമ്മതം വാങ്ങി ഞാൻ ആ ട്രോഫി ഒന്നു കൂടി കയ്യിലെടുത്തു. ഒരു ചുംബനം നൽകി സെൽഫിയും എടുത്ത ശേഷം അവിടെ തന്നെ തിരിച്ചു വച്ചു. 

ഈ നേട്ടത്തിന് ഏറെ പിന്തുണ നൽകിയ NSS ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ അബ്ദുൾ ജബ്ബാർ അഹമ്മദ് സാറിനെയും എൻ്റെ NSS പ്രോഗ്രാം ഓഫീസർ കാലഘട്ടത്തിലെ  എല്ലാ പ്രിൻസിപ്പാൾമാരെയും സഹപ്രവർത്തകരെയും സഹ പ്രോഗ്രാം ഓഫീസർമാരെയും പിന്നെ ഏറ്റവും പ്രിയപ്പെട്ട എൻ്റെ വളണ്ടിയർമാരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.


Tuesday, November 19, 2024

തിപ്പല്ലിയും ആര്യവേപ്പും

മകളുടെ കല്യാണത്തിനായി വീടും പരിസരവും ഒന്ന് നവീകരിച്ചപ്പോൾ ഏതാനും ചില മരങ്ങളും  ഒഴിവാക്കേണ്ടി വന്നു. വർഷത്തിൽ ഏറ്റവും ചുരുങ്ങിയത്  അഞ്ച് വൃക്ഷത്തൈകൾ ഞാൻ വയ്ക്കാറുണ്ട്. അതിനാൽ തന്നെ പ്രസ്തുത മരങ്ങൾ പോയത് എനിക്ക് വലിയൊരു നഷ്ടമായി തോന്നിയില്ല. ഇലഞ്ഞിപ്പൂക്കളും അതിൻ്റെ സുഗന്ധവും അനുഭവിക്കാൻ ഇനി സാധ്യമല്ല എന്നത് മാത്രമാണ് ഒരു പ്രശ്നം.

മുറ്റം നവീകരിച്ചപ്പോൾ, വീടിൻ്റെ പിൻഭാഗത്ത് നേരത്തെ ഉണ്ടായിരുന്നതും ഇഞ്ചി, മഞ്ഞൾ എന്നിവ നട്ടിരുന്നതുമായ സ്ഥലത്തിന് അൽപം കൂടി വിസ്താരം കൂടി. ഇനി അതൊരു ഔഷധ സസ്യ തോട്ടമാക്കാം എന്ന് ഭാര്യക്ക് ഒരാശയം തോന്നി. മുറികൂട്ടി, കഞ്ഞിക്കൂർക്കൽ തുടങ്ങിയവ നേരത്തെ തന്നെ ആ പരിസരത്ത് വളരുന്നുണ്ടായിരുന്നതിനാൽ ഞാനും അതിനെ പിന്താങ്ങി. ഒരു ആര്യവേപ്പിൻ്റെ തൈ ആണ് പ്രധാനമായും വേണ്ടത് എന്നു പറഞ്ഞതും ഞാൻ അംഗീകരിച്ചു. അങ്ങനെ എല്ലാ വർഷവും ചെയ്യുന്ന പോലെ, വിവാഹ വാർഷികദിന മരമായി ഇത്തവണ ആര്യവേപ്പ് നടാം എന്ന് തീരുമാനിച്ചു.

"ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്തു ഒരു ഗൂഢാലോചനയിൽ ഏർപ്പെടും" എന്നാണല്ലോ ആൽകെമിസ്റ്റിൽ പൗലോ കോയ്‌ലൊ പറയുന്നത്. ആര്യവേപ്പ് മനസ്സിലിട്ട് നടക്കുമ്പോഴാണ് നാട്ടിലെ കൃഷിഭവനിൽ നിന്ന് ഒരറിയിപ്പ് വന്നത്. തിപ്പല്ലി, ആര്യവേപ്പ് തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട് ! കൃഷി ഭവനിൽ നിന്ന് ഫല വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നിരവധി തവണ ലഭിച്ച ഞാൻ പിറ്റേന്ന് തന്നെ പോയി തൈകൾ കരസ്ഥമാക്കി.

അങ്ങനെ, ഭാര്യയുടെ ജന്മദിന തൈയായി തിപ്പല്ലിയും ഞങ്ങളുടെ വിവാഹ വാർഷിക ദിന മരമായി ആര്യവേപ്പും വീടിൻ്റെ പിൻഭാഗത്തെ ഔഷധസസ്യ തോട്ടത്തിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷം നട്ട അരിനെല്ലി ഒരാളുടെ പൊക്കമായി. അതിൻ്റെ മുൻ വർഷങ്ങളിൽ നട്ട വിയറ്റ്നാം ഏർളി പ്ലാവും മുന്തിരി വള്ളിയും ഫലങ്ങൾ നൽകിത്തുടങ്ങി.

വിശേഷ ദിവസങ്ങളിൽ ഒരു മരം നടുക, നിങ്ങൾക്കും അടുത്ത തലമുറകൾക്കും ഭൂമിയിലെ ഒട്ടനവധി ജന്തുക്കൾക്കും അത് കാലങ്ങളോളം പ്രയോജനപ്പെടും.

Tuesday, November 12, 2024

പ്രിയങ്കയുടെ കന്നിയങ്കം

ഒരു ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥനാകാൻ ആദ്യമായി യോഗമുണ്ടായത് 2021 ലാണ്. കോഴിക്കോട് നിന്നും പാലക്കാട് ശ്രീകൃഷ്ണപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയ ഉടൻ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ഈ അപൂർവ്വ അവസരം ലഭിച്ചത്. എന്നാൽ ഇന്നേ വരെ ഒരു ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചതായി എൻ്റെ ഓർമ്മയിൽ ഇല്ല. നവംബർ 13 ബുധനാഴ്ച വയനാട് ലോകസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പിലൂടെ അതിനും ഇപ്പോൾ അവസരം ഒത്തു വന്നിരിക്കുകയാണ്.

ഇതിലെല്ലാം ഉപരി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തെരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധി ചരിത്രത്തിലാദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഈ മണ്ഡലത്തിലേക്ക് ദേശീയ-അന്തർദേശീയ ശ്രദ്ധ തിരിയാൻ കാരണം. രാജീവ് ഗാന്ധിയുടെ രണ്ട് മക്കളും പ്രതിനിധീകരിച്ച മണ്ഡലം എന്ന അപൂർവ്വ റിക്കാർഡിന് വയനാട് മണ്ഡലം ഒരുങ്ങുകയാണ്. ഒരു പക്ഷെ റായ്ബറേലിയോ അമേഠിയോ ഏതെങ്കിലും കാലത്ത് ഈ പദവി അലങ്കരിച്ചേക്കാം. 

 2019-ൽ രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ താര പ്രചാരകയായി പ്രിയങ്ക ഗാന്ഡിയും എൻ്റെ നാടായ അരീക്കോട് എത്തിയിരുന്നു. ഇത്തവണ പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും ഞങ്ങളുടെ ഗ്രാമത്തിൽ പ്രചാരണത്തിനെത്തി. 

ഇങ്ങനെ ഒരു പോസ്റ്റർ എൻ്റെ നാട്ടിൽ എത്തും എന്ന് സ്വപ്നത്തിൽ പോലും ഞങ്ങളാരും പ്രതീക്ഷിച്ചതല്ല. അതേ പോലെ നെഹ്റു കുടുംബത്തിലെ രണ്ട് പേർ ഈ നാട്ടിൽ നിന്ന് പാർലമെൻ്റിലേക്ക് മത്സരിച്ചിരുന്നു എന്ന് എൻ്റെ മക്കൾ അവരുടെ മക്കളോട് പറയുമ്പോൾ ഒരു പക്ഷേ അവർക്കത് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും. 

ഇടതുപക്ഷ സ്ഥാനാർത്ഥിയായി ശ്രീ.സത്യൻ മൊകേരിയും ബി.ജെ.പി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും ഉണ്ടെങ്കിലും പ്രചാരണത്തിൽ ഒരു ചൂടും അനുഭവപ്പെടുന്നില്ല. ഇലക്ഷൻ ഡ്യൂട്ടി ഇല്ലാത്തതിനാൽ ഇത്തവണയും ബൂത്തിൽ നേരിട്ട് പോയി വോട്ട് ചെയ്യാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

(13.11.24ന് ഞാനും ഭാര്യയും മകളും കൂടി ബൂത്തിൽ പോയി, ജീവിതത്തിലാദ്യമായി ക്യൂ നിൽക്കാതെ വോട്ട് ചെയ്തു.) 

Monday, November 11, 2024

ആമ്പൽ പാടത്തിലൂടെ (എന്റെ അരീക്കോട്)

ഊട്ടി യാത്ര കഴിഞ്ഞ ശേഷം കുഞ്ഞു കുഞ്ഞു യാത്രകൾ പോകാൻ കുട്ടികളിൽ എങ്ങനെയോ ആഗ്രഹം മുളച്ചു വന്നു.അല്ലെങ്കിലും വലിയ ഒരു യാത്ര കഴിഞ്ഞ് ഒരു മാസത്തിനകം ഒരു കുഞ്ഞു യാത്ര എന്നത് എന്റെ യാത്രാ ജാതകത്തിൽ എഴുതി വച്ചതാണ്. മക്കൾ, ഭാര്യ വഴി നിവേദനം സമർപ്പിച്ചതോടെ പോകാൻ ഒരിടം തേടി ഞാനും ആലോചനയിലാണ്ടു. തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽ പോയാലും മതി എന്നായിരുന്നു മക്കളുടെ ഡിമാൻഡ്. ഈ വർഷം ഊട്ടിയിലെ പൈകര വെള്ളച്ചാട്ടവും കഴിഞ്ഞ വർഷം കുടകിലെ അബി ഫാൾസും കണ്ടവർക്ക് നാട്ടിലെ വെള്ളച്ചാട്ടം കാണാനല്ല, കുളിക്കാനാണ് എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ബട്ട്,അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചക്രവാത ചുഴി കാരണം ഉണ്ടാകുന്നതെന്ന് പറയപ്പെടുന്ന അപ്രതീക്ഷിത മഴ തൂങ്ങി നിൽക്കുമ്പോൾ ഒരു വെള്ളച്ചാട്ടത്തിലും കുളിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർ ഒരുമ്പെടില്ല എന്ന് ഞാനവരോട് പറഞ്ഞു.

അപ്പോഴാണ്, ആമ്പൽപാടങ്ങൾ പൂത്ത് നിൽക്കുന്നതിനെപ്പറ്റി എന്റെ പത്താം ക്‌ളാസ് കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന ഒരു വീഡിയോയുടെ രൂപത്തിൽ തേടിയ പുലി കാറിന് കൈ കാട്ടിയത്. തിരുന്നാവായയിലെ താമരപ്പാടങ്ങൾ കാണാൻ എല്ലാ വർഷവും ആഗ്രഹിക്കാറുണ്ടെങ്കിലും ഇതുവരെ അവസരം ഒത്തു വന്നിട്ടില്ല. താമര അല്ലെങ്കിലും അതിന്റെ അടുത്ത ബന്ധുവായ ആമ്പൽ വിരിഞ്ഞ് നിൽക്കുന്നതും കാണാൻ രസമാണ് എന്നതിനാൽ ഞാൻ പ്രസ്തുത  വീഡിയോ അവസാനം വരെ കണ്ടു.വീട്ടിൽ നിന്നും വെറും ഇരുപത് മിനുട്ട് യാത്ര ചെയ്‌താൽ എത്തുന്ന വാഴക്കാട് അങ്ങാടിയുടെ നേരെ പിന്നിലുള്ള പാട ശേഖരങ്ങളിലാണ് ഈ ആമ്പൽ പൂക്കൾ എന്ന് അറിഞ്ഞതോടെ അത് കണ്ടിട്ട് തന്നേ കാര്യം എന്ന് ഞാൻ മനസ്സിൽ കുറിച്ചു.

അങ്ങനെ എന്റെ അവൈലബിൾ മക്കളെയും അനിയന്റെ മക്കളെയും കൂട്ടി ഞാൻ വാഴക്കാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.ഞായറാഴ്ച ആയതിനാൽ നല്ല തിരക്ക് ഉണ്ടാകും എന്നായിരുന്നു ഞാൻ കരുതിയത്.മാത്രമല്ല, ആമ്പൽ കാണാൻ നേരത്തെ എത്തണം എന്ന് വീഡിയോയിൽ എവിടെയോ പറയുന്നുമുണ്ടായിരുന്നു.ഇത് രണ്ടും കൂടി പ്രവർത്തിച്ചത് കാറിന്റെ ആക്സിലേറ്ററിന്റെ പരന്ന തലയിലാണ്.ഞാൻ അതിന്റെ മേലെ നിന്ന് കാലെടുത്തതേ ഇല്ല.

വാഴക്കാട് എത്തിയപ്പോൾ വീഡിയോയിൽ പറയുന്ന വാഴക്കാട്-എളമരം റോഡും തിരഞ്ഞ് കൊണ്ട് ഞാൻ കാർ സ്ലോ ആക്കി.വലതുഭാഗത്തേക്കാണ് അങ്ങനെ ഒരു റോഡ് തിരിയേണ്ടത്.പക്ഷെ,പറഞ്ഞ സ്പോട്ട് ആയ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നേരെ എതിർഭാഗത്ത് ഒരു റോഡും അവിടെ ഒരു പാടവും കണ്ടതിനാൽ ഞാൻ അങ്ങോട്ട് തിരിഞ്ഞു.ഒന്ന് മുന്നോട്ട് ഉരുണ്ട് അടുത്ത വളവ് തിരിഞ്ഞ ഉടൻ തന്നെ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തി.ഹംഗർ ഫോർഡ് കാണാൻ ഗൂഗിൾ ചേച്ചിയെ കണ്ണടച്ച് വിശ്വസിച്ച് പോയ പോലെ വ്‌ളോഗർമാരുടെ വാക്കുകൾ പിന്തുടരുമ്പോഴും ഒന്ന് ശ്രദ്ധിക്കണം എന്ന് അതോടെ മനസ്സിലായി.  

കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്നതും വെള്ളം കെട്ടി നിൽക്കുന്നതുമായ പാടത്താണ് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. പാടത്തിന്റെ നടുവിലൂടെ മണ്ണിട്ടുയർത്തിയ നിലയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും ഇരുവശവും പൂത്ത് നിൽക്കുന്ന ആമ്പലുകളും സൈക്കിളിൽ ഒഴിവു ദിവസം ആഘോഷിക്കുന്ന കുട്ടികളും എല്ലാം കൂടി മനോഹരമായ ഒരു ഗ്രാമീണ കാഴ്ചയാണ് ഒരുക്കുന്നത്.

പതിനൊന്ന് മണിയോട് അടുത്താണ് ഞങ്ങൾ സ്ഥലത്ത് എത്തിയത്.ഏതാനും ചില സംഘങ്ങൾ മാത്രമേ അപ്പോൾ സ്ഥലത്തുണ്ടായിരുന്നുള്ളൂ. റോസ്,വെള്ള,വയലറ്റ് എന്നീ നിറങ്ങളിലുള്ള ആമ്പലുകളായിരുന്നു റോഡിന്റെ ഇരുവശത്തും വിരിഞ്ഞു നിന്നിരുന്നത്. കരയോട് അടുത്തുള്ള ആമ്പലുകളെല്ലാം പലരും പൊട്ടിച്ച് പോയതിനാൽ വെള്ളത്തിന്റെ മദ്ധ്യഭാഗത്ത് ആയിട്ടാണ് കൂടുതൽ ഇട തൂർന്ന് നിന്നിരുന്നത്. 

മദ്ധ്യഭാഗത്തേക്ക് പോകാനായി ഒരു വഞ്ചി കണ്ടെങ്കിലും പൊരിയുന്ന വെയിലിൽ അത് സ്വയം തുഴയണം എന്നതിനാൽ ഞങ്ങൾ അതിന് മുതിർന്നില്ല.ഒരു പക്ഷെ ഒമ്പത് മണിക്ക് മുമ്പെത്തണം എന്ന് പറഞ്ഞത് ഇതു കൊണ്ടൊക്കെ ആയിരിക്കാം. ഇറങ്ങാൻ പറ്റുന്ന സ്ഥലത്തിറങ്ങി കുട്ടികൾക്കായി ഞാനും ഒരാമ്പൽ പൂവ് കൈക്കലാക്കി.

"നീന്താൻ പറ്റുന്ന വല്ല സ്ഥലവും ഉണ്ടോ?" ഇക്കഴിഞ്ഞ വേനലവധിക്ക് നീന്തൽ പഠിക്കാൻ പോയിരുന്ന മക്കൾ എന്നോട് ചോദിച്ചു. ഉടൻ ഞാൻ വെറ്റിലപ്പാറയുള്ള സുഹൃത്ത് ജോമണിയെ വിളിച്ചു.അവന്റെ വീടിന്റെ തൊട്ടടുത്തുള്ള അരുവിയിൽ ഇപ്പോൾ പാകത്തിനുള്ള വെള്ളമേ ഉള്ളൂ  എന്നറിഞ്ഞതോടെ ഞാൻ വാഴക്കാട് നിന്നും വെറ്റിലപ്പാറയിലേക്ക് തിരിച്ചു.

Saturday, November 09, 2024

വെറ്റിലപ്പാറ (എൻ്റെ അരീക്കോട്)

അഞ്ച് വർഷങ്ങൾക്ക് മുമ്പ് എൻ്റെ പത്താം ക്ലാസ് ബാച്ചിൻ്റെ പ്രഥമ സംഗമം തട്ടിക്കൂട്ടുന്നതിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് ഒരു സ്ഥലത്ത് കൂടിയാലോചനാ മീറ്റിങ്ങുകളും ഈറ്റിങ്ങുകളും നടത്തിയിരുന്നു. വെറ്റിലപ്പാറ ഭാഗത്തെ പ്രസ്തുത പരിപാടി ജോമണിയുടെ വീട്ടിലായിരുന്നു. അന്നാണ് ജോമണിയുടെ വീട് ആദ്യമായി ഞാൻ കാണുന്നത്. വീടിൻ്റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന അരുവിയും പാറകളിലൂടെ തട്ടിത്തെറിച്ച് വരുന്ന അതിലെ വെള്ളവും അരുവിക്ക് കുറുകെ കെട്ടിയ താൽക്കാലിക തൂക്കുപാലവും അന്ന് എൻ്റെ മനസ്സിൽ പതിഞ്ഞതാണ്. കുടുംബത്തെയും കൂട്ടി ഈ ഭംഗി നുകരാൻ ഒരിക്കൽ കൂടി വരണമെന്ന് അന്നേ പദ്ധതിയും ഇട്ടു. ബട്ട്, പലപ്പോഴും ഇത് ഓർമ്മയിൽ തിരികെ എത്തുന്നത് വെള്ളം കുത്തി ഒഴുകുന്ന പെരുമഴക്കാലത്തോ അല്ലെങ്കിൽ വെള്ളം വറ്റി വരളുന്ന വേനൽക്കാലത്തോ ആയിരിക്കും. ഏതായാലും ഇത്തവണ കറക്ട് സമയത്ത് തന്നെയാണ് എനിക്ക് ജോമണിയെ വിളിക്കാൻ തോന്നിയത്.

അവൻ വീട്ടിൽ ഇല്ലെന്നും വീട്ടുകാരിയോട് ചോദിച്ചാൽ നീന്തിക്കളിക്കാൻ പറ്റുന്ന സ്ഥലം കാണിച്ച് തരുമെന്നും അറിയിച്ചതിനാൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ കാർ വെറ്റിലപ്പാറയിലേക്ക് വിട്ടു. വെറ്റിലപ്പാറ നിന്നും ഏതാനും കിലോമീറ്ററുകൾ കൂടി താണ്ടിയാൽ  എത്തുന്ന ഓടക്കയത്ത് നാല് വർഷം മുമ്പ് പോയപ്പോൾ കണ്ട മനോഹര കാഴ്ചകളും എൻ്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.  ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങൾ സ്ഥലത്തെത്തി. 

കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവി ഒറ്റ നോട്ടത്തിൽ തന്നെ കുട്ടികൾക്ക് ഇഷ്ടമായി. വയനാട്ടിലെ കുറുവാ ദ്വീപിൻ്റെ ഒരു വൈബ് എവിടെയൊക്കെയോ കിട്ടുന്നതായി മക്കൾ പറഞ്ഞു.അരുവിയിൽ ഇറങ്ങാൻ പറ്റുന്ന പല സ്ഥലങ്ങളിലും ന്യൂജൻ പയ്യൻമാർ നേരത്തെ ഇടം പിടിച്ചിരുന്നു. റോഡ് വഴി അൽപം കൂടി മുകളിലേക്ക് പോയാൽ കൂടുതൽ മനോഹരവും സുരക്ഷിതവുമായ കുളിസ്ഥലങ്ങൾ ഉണ്ട് എന്ന്, ഞങ്ങളുടെ മനോഗതി മനസ്സിലാക്കിയ ഒരു പ്രദേശവാസി പറഞ്ഞു തന്നു. പക്ഷെ, ജോമണി സൂചിപ്പിച്ച ഇടം ആളൊഴിഞ്ഞതും അത്യാവശ്യം മുങ്ങിക്കുളിക്കാൻ പറ്റുന്നതുമായതിനാൽ ഞങ്ങൾ അവിടെ തന്നെ കുളിക്കാനിറങ്ങി.

വൃക്ഷത്തലപ്പുകൾ മേലാപ്പ് വിരിക്കുന്ന ഒരിടത്തായിരുന്നു ഞങ്ങൾ ഇറങ്ങിയത്. അതിനിടയിലൂടെ അരിച്ചിറങ്ങുന്ന വെയിൽ നാളങ്ങളും തണലും ചേർന്ന് വെള്ളത്തിലുണ്ടാക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  കാഴ്ചകൾ ഹൃദ്യ മനോഹരമായിരുന്നു. അത്യാവശ്യം ഒഴുക്കും തണുപ്പും ഉണ്ടായിട്ട് പോലും മക്കളെല്ലാവരും വെള്ളത്തിലിറങ്ങി. അവസാനമായി ഞാനും അവരോടൊപ്പം കൂടി. ഒന്നര മണിക്കൂറോളം ഞങ്ങൾ ആ കാട്ടാറിൽ നീരാടി.

ഉച്ച ഭക്ഷണത്തിൻ്റെ സമയം അതിർത്തി കടക്കാൻ തുടങ്ങിയതോടെ ആമാശയം പ്രതികരിച്ച് തുടങ്ങി. ഇനിയും വരാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ മടങ്ങി.

Thursday, November 07, 2024

സൈക്കിൾ ബാലൻസ്

ഒരു ശനിയാഴ്ച ദിവസം.

"അതേയ്... ഇന്ന് ആ സൈക്കിൾ ബാലൻസ് ഒന്ന് ശ്രമിച്ചു നോക്കണം...." രണ്ട് ദിവസം മുമ്പ് കാറിൻ്റെ ലൈസൻസ് ടെസ്റ്റ് പാസായ ആവേശത്തിൽ അടുക്കളയിൽ നിന്ന് ഭാര്യ വിളിച്ച് പറഞ്ഞു.

"ആ ...ശരി....ശരി..." ഞാൻ സമ്മതിച്ചു.

അടുക്കള പണി കഴിഞ്ഞ് ഭാര്യ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ, അനിയന്റെ മക്കളുടെ സൈക്കിൾ അവിടെ എത്തിച്ചിരുന്നു.സൈക്കിൾ ബാലൻസ് ഉള്ള എനിക്ക് തന്നെ അതിൽ ശരിയായ വിധത്തിൽ ചവിട്ടാൻ പ്രയാസമായിരുന്നു.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവളെ കയറ്റി ഇരുത്താൻ നോക്കി. കാല് നിലത്ത് എത്താത്തതിനാൽ അവൾക്ക് ഒട്ടും ധൈര്യം വന്നില്ല.

"കുട്ടികളുടെ സൈക്കിൾ മതി... ഇതിൽ നിന്ന് വീണാൽ പണിയാകും..." ബാലൻസ് കിട്ടാതെ വീണാൽ എനിക്കും താങ്ങാൻ പറ്റില്ല എന്നതിനാൽ അത് നല്ലൊരു നിർദ്ദേശമായി എനിക്ക് തോന്നി. മോൻ ചവിട്ടുന്ന സൈക്കിൾ ഉടനെ അവിടെ എത്തിക്കുകയും ചെയ്തു. ഭാര്യ അതിൽ ഇരുന്നതും അതിന്റെ സീറ്റ് മലർന്നു പോയി.

"ഇനി...മറ്റേ സൈക്കിളുണ്ട്..." അയല്പക്കത്തേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

"എങ്കിൽ അതൊന്ന് നോക്കാം..." മോന്റെ സൈക്കിളിനെക്കാളും അല്പം കൂടി വലിയ ഒരു സൈക്കിൾ ആയിരുന്നു അത്. സവാരി കഴിഞ്ഞ് എന്റെ വീട്ടിൽ തന്നെയായിരുന്നു അത് നിർത്തിയിടാറ്. 

അങ്ങനെ അതിൽ കയറി അര മണിക്കൂറോളം ഞാൻ അവളെ പരിശീലിപ്പിച്ചു. ഒന്ന് ഉരുളുമ്പോഴേക്കും ഊര 'എസ്' ആകൃതിയിൽ ആകുന്നതിനാൽ സൈക്കിളും 'എസ്' വരക്കും.

"അതേയ്... ടു വീലർ കൊണ്ട് എട്ട് ആണ് ഇടേണ്ടത്... എസ് അല്ല....." ഞാൻ അവളെ ഓർമ്മിപ്പിച്ചു.

"എസ് ഇട്ട് ഒരു ക്രോസ്സും ഇട്ടാൽ എട്ട് ആയില്ലേ?"

"ങാ... അത് പണ്ട് കണക്ക് ടീച്ചറെ പറ്റിക്കാൻ ഇട്ട എട്ട്... ഇവിടെ അങ്ങനെ എട്ടിട്ടാൽ നിനക്കീ ജന്മത്തിൽ പിന്നെ ലൈസൻസ് കിട്ടില്ല...ഒരു എട്ടിടാൻ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടോ?"

"നല്ല ആളാ ചോദിക്കുന്നത്...നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടുണ്ടോ?"

"എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട്... ചെറുപ്പത്തിൽ അത്യാവശ്യം അടി കിട്ടിയിട്ട് തന്നെയാ ആ ബാലൻസ് ശരിയായത്... നിനക്ക് അത് കിട്ടാത്തതിന്റെ കുറവാ..."

"ങാ...വാസ്കോ ഡ ഗാമയുടെ കാലത്തെ ചരിത്രം വിളമ്പാൻ വളരെ എളുപ്പമാ... അങ്ങനെയാണെങ്കി ഇതൊന്ന് ഓടിച്ച് കാണിക്ക്..."

വെല്ലുവിളി വന്ന് കഴിഞ്ഞാൽ പിന്നെ അത് ഏറ്റെടുത്തിട്ട് തന്നെ കാര്യം എന്നതാണ് എൻ്റെ പോളിസി. അതിനാൽ, കുറെ കാലമായി പോർച്ചിൽ അനങ്ങാതെ കിടന്നിരുന്ന സൈക്കിളിനടുത്തേക്ക് ഞാൻ നീങ്ങി. സീറ്റിൽ രണ്ട് തവണ ആഞ്ഞൊന്ന് അടിച്ച് പൊടി തട്ടി. ശേഷം ഞാൻ സൈക്കിളിൽ കയറിയിരുന്നു. പതുക്കെ പെഡലിൽ കാലമർത്തി. സൈക്കിൾ വളഞ്ഞും പുളഞ്ഞും സാവധാനം മുന്നോട്ട് നീങ്ങിത്തുടങ്ങി. പിന്നീടത് നേരെ ചൊവ്വേ സഞ്ചരിക്കാൻ തുടങ്ങിയതോടെ എൻ്റെ ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു.

"ഹൗ !!" 

പെട്ടെന്നാണ് എൻ്റെ പൃഷ്ഠത്തിൽ അസഹ്യമായ ഒരു വേദന അനുഭവപ്പെട്ടത്. പിന്നാലെ സൈക്കിൾ ഒന്ന് വളഞ്ഞ് പുളഞ്ഞ് തലേ ദിവസം വാങ്ങിക്കൊണ്ടുവച്ച മൺചട്ടികൾക്കിടയിലേക്ക് ഓടിക്കയറി. നില തെറ്റി സൈക്കിളിനൊപ്പം ഞാനും ചട്ടിയുടെ മുകളിൽ കൂടി മറിഞ്ഞു വീണു. നാല് ചട്ടികൾ തൽസമയം തന്നെ പരലോകം പൂകി, രണ്ടെണ്ണം അത്യാസന്ന നിലയിലുമായി.

എൻ്റെ അവസ്ഥ കണ്ട് ചിരിയടക്കാൻ പാടുപെടുന്ന ഭാര്യയുടെ മുഖത്തേക്ക് ഒരു ഇളിഭ്യച്ചിരിയോടെ ഞാൻ ഒന്ന് നോക്കി. 

"ഹൗ!" വീണ്ടും ഞാൻ അലറി. സൈക്കിൾ സീറ്റിനടിയിൽ കൂട് കൂട്ടിയ കടന്നലുകൾ എനിക്ക് ചുറ്റും മൂളിപ്പറക്കാൻ തുടങ്ങിയതോടെ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റോടി.

പിന്നീട് ഇതുവരെ അവളും ഞാനും സൈക്കിളിൽ കയറിയിട്ടില്ല.

Friday, November 01, 2024

മനുഷ്യരറിയാൻ

എന്റെ ബാഗിൽ സ്ഥിരം കാണുന്ന രണ്ട് സാധനങ്ങളാണ് പുസ്തകവും തുണി സഞ്ചിയും.എൻ്റെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷും ബാഗിൽ പുസ്തകം കൊണ്ടു നടക്കാറുണ്ട്. ഞാൻ കട്ടികുറഞ്ഞവ കൊണ്ടു നടക്കുമ്പോൾ സുമേഷ്, ഘനഗംഭീര വിഷയങ്ങൾ ഉൾക്കൊള്ളുന്നതും അത്യാവശ്യഘട്ടത്തിൽ തലയിണ ആക്കാവുന്നതുമായ പുസ്തകങ്ങളാണ് ബാഗിൽ വയ്ക്കാറുള്ളത്.

പതിവ് പോലെ കോളേജിൽ നിന്ന് മടങ്ങുന്ന ഒരു ദിവസം "സാപിയൻസ്" എന്ന പുസ്തകത്തെപ്പറ്റി എന്തോ പറഞ്ഞപ്പോഴാണ് സുമേഷ് ബാഗ് തുറന്ന് ഒരു പുസ്തകം എൻ്റെ നേരെ നീട്ടിയത്. താല്പര്യമുണ്ടെങ്കിൽ വായിക്കാം എന്നും പലതിനെയും ചോദ്യം ചെയ്യുന്ന പുസ്തകമാണെന്നും പറഞ്ഞപ്പോഴാണ് ഞാൻ പുസ്തക രചയിതാവിൻ്റെ പേര് ശ്രദ്ധിച്ചത് - മൈത്രേയൻ! ചിന്തോദ്ദീപകമായ കലഹങ്ങളിൽ അഥവാ സംവാദങ്ങളിൽ പലപ്പോഴും ഉയർന്ന് കേൾക്കുന്ന പേരായതിനാൽ ഞാൻ പുസ്തകം സ്വീകരിച്ചു.

സമൂഹത്തിൽ വേരുറച്ചു പോയ പല ധാരണകളെയും കിളച്ച് മറിച്ചിടുന്ന കുറിപ്പുകളും ലേഖനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ചില ചിന്തകൾ വൃഥാവാക്കുകളായിട്ട് തോന്നുന്നു. മതവും രാഷ്ട്രീയവും സാമൂഹ്യ പരിഷ്കർത്താക്കളും എല്ലാം തൂലിക എന്ന പടവാളിൻ്റെ മൂർച്ച ഈ പുസ്തകത്തിലൂടെ ശരിക്കും അറിയുന്നുണ്ട്. ആദി ശങ്കരനും ശ്രീ നാരായണ ഗുരുവും ഗാന്ധിയുമാണ് കൂടുതൽ വെട്ട് ഏൽക്കുന്നവരായി എനിക്ക് അനുഭവപ്പെട്ടത്.

'സ്വാർത്ഥരായ രാഷ്ട്രീയക്കാർ' എന്ന ലേഖനത്തിൽ മഹാത്മാഗാന്ധിയെ നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. 

"ഗാന്ധിയെപ്പോലുള്ള കുടുംബം പോറ്റാത്ത സ്വന്തം പ്രസിദ്ധി മാത്രം നോക്കുന്ന പ്രതിച്ഛായകൾ മാത്രം ഉന്നംവച്ചു കഴിയുന്ന സാമൂഹ്യ പ്രവർത്തകർ ഉണ്ടാകാതിരിക്കേണ്ടയാവശ്യവും ജനാധിപത്യ സംവിധാനത്തിൻ്റെ വിജയത്തിനനിവാര്യമാണ്.
.... താൻ നേതൃത്വം കൊടുത്ത സമരം വിജയിച്ചിട്ട് അധികാരത്തിൽ കയറാതെ തനിക്കിതൊന്നും വേണ്ട എന്ന നിലയിൽ തുടരുന്നത് മഹത്വമൊന്നുമല്ല. അധികാരത്തിലേറിയാൽ യഥാർത്ഥത്തിൽ സാദ്ധ്യമായ, കഠിനതീരുമാനങ്ങളെടുക്കുവാൻ ബാദ്ധ്യത ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടാണ് മഹാന്മാർ ഊളിയിട്ട് കളയുന്നത്. " 

എന്നാൽ ഗാന്ധിയെ ഏറെക്കുറെ പിന്തുടർന്ന നെൽസൺ മണ്ടേലയെ നല്ല മാതൃകയായി രചയിതാവ് ഉയർത്തി കാണിക്കുന്നു.

ഇടത് പക്ഷ സഹയാത്രികനായ ശ്രീ മൈത്രേയൻ കമ്യൂണിസത്തെയും പുസ്തകത്തിൽ പലയിടത്തും കുത്തി നോവിക്കുന്നുണ്ട്. 'സ്വത്തുൽപാദനം ഏക രക്ഷാമാർഗ്ഗം' എന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്.

"നീതിയല്ല, സൗകര്യങ്ങളല്ല, സമാധാനമല്ല, സ്വാതന്ത്ര്യമല്ല, ജീവിതമല്ല പ്രധാനം അധികാരമാണ് പ്രധാനം എന്ന കമ്യൂണിസ്റ്റ് അസംബന്ധമാണ് അധികാരമെന്ന അമൂർത്തതയുടെ പിന്നാലെ പായാൻ പ്രേരിപ്പിച്ച് നമ്മെപ്പോലുള്ള ജനതകളെ തീർത്തും വഴി തെറ്റിച്ചു കളഞ്ഞത്. നാം ആദ്യം സ്വത്ത് ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇല്ലാത്ത സ്വത്ത് പങ്ക് വയ്ക്കാനല്ല, സാധ്യമല്ലാത്ത നീതിയെപ്പറ്റി എങ്ങുമില്ലാത്ത സമത്വത്തെപ്പറ്റി ഇത്രയധികം ബോധ്യമുള്ള മറ്റൊരു ജനത ലോകത്ത് നമ്മെപ്പോലെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കമ്യൂണിസ്റ്റ് ആശയ പ്രേതബാധയിൽ നിന്നും നാം മോചിതരായേ മതിയാവൂ."

മറ്റൊരിടത്ത് മാർക്സിൻ്റെ ചിന്തകളെ വീണ്ടും കൂടഞ്ഞെറിയുന്നത് ഇങ്ങനെ വായിക്കാം.
"ആധുനിക ശാസ്ത്ര ദൃഷ്ടി കൊണ്ട് പരിണാമ പരമായ അടിസ്ഥാനത്തിൽ മനുഷ്യ സമൂഹങ്ങളെ മനസ്സിലാക്കുമ്പോൾ മാർക്സിൻ്റെ ഈ സങ്കല്പനങ്ങൾ കാളവണ്ടി യുഗത്തിലാണ് കഴിയുന്നതെന്ന് കാണാം. മാർക്സിസത്തിൽ ഇല്ലാത്തത് ചരിത്രവും ശാസ്ത്രവുമാണ്. കാളവണ്ടികൾ ഒരു കാലത്ത് ഉപയോഗപ്രദമായിരുന്നത് പോലെ മാർക്സിസത്തിനെയും കാണണം. പുത്തനറിവുകളുടെ വെളിച്ചത്തിൽ പുതിയ വാഹനങ്ങൾ നാം കണ്ടെത്തിയത് പോലെ ഇതിൻ്റെ ഉപയോഗവും കുറഞ്ഞുവെന്നും മനസ്സിലാക്കണം. ഇത്രത്തോളം ന്യൂനീകരിച്ചും മനുഷ്യ കേന്ദ്രീകരിച്ചും ജീവിതത്തെ അവതരിപ്പിച്ച മറ്റൊരു സിദ്ധാന്തവും മാർക്സിസത്തെപ്പോലെ മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല."

അൽപാൽപമായിട്ടാണെങ്കിലും അവസാനം വരെ വായിക്കാൻ ഈ തുറന്നെഴുത്ത് വായനക്കാരനെ പ്രേരിപ്പിക്കും എന്ന് തീർച്ച.

വായനക്ക് ശേഷം പുസ്തകം തിരിച്ചേൽപിച്ചപ്പോൾ സുമേഷ് അടുത്ത പുസ്തകം തന്നു - സാപിയൻസ് ! നവംബർ ഒന്നിന് അതിൻ്റെ വായനക്ക് തുടക്കമിടുന്നു.

പുസ്തകം: മനുഷ്യരറിയാൻ
രചയിതാവ്:  മൈത്രേയൻ
പബ്ലിഷേഴ്സ്: സൂചിക ബുക്സ്
പേജ്: 320
വില: 320 രൂപ

Thursday, October 31, 2024

ഹംഗർ ഫോർഡിലെ കാഴ്ചകൾ (ഊട്ടി പട്ടണം - 8)

ഊട്ടി പട്ടണം - 7

ഹംഗർ ഫോർഡിലേക്ക് യാത്ര പുറപ്പെടുമ്പോൾ എൻ്റെ മനസ്സ് കാലിയായിരുന്നു, വയറും. അവിടെ കാണാനുള്ളത് എന്ത് എന്ന ചോദ്യത്തിന് സ്ഥലം നിർദ്ദേശിച്ച മരുമകന് പോലും പ്രത്യേകിച്ച് ഒന്നും പറയാനില്ലായിരുന്നു.സഞ്ചാരി വ്‌ളോഗർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയ പബ്ലിസിറ്റിയാണ് ഹംഗർ ഫോർഡിനെ പ്രസിദ്ധമാക്കിയത്.

കർണ്ണാടക സിരി പാർക്കിൽ നിന്നും ഹംഗർ ഫോർഡിലേക്ക് പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ അറിയാത്ത ഏത് വഴിയും ചോദിച്ചറിയാൻ ഗൂഗിളമ്മായി ഉള്ളതിനാൽ മൂപ്പത്തി പറഞ്ഞ് തന്ന വഴിയേ ഞങ്ങൾ നീങ്ങി. 

ടൗണിൽ  നിന്നും അഞ്ചാറ് കിലോമീറ്റർ പിന്നിട്ടതോടെ അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ നിരവധി കെട്ടിടങ്ങൾ ഇടത് വശത്ത് കാണാൻ തുടങ്ങി. അതും കഴിഞ്ഞതോടെ ഒരു വാഹനം പോലും കാണാത്ത ഇരു വശത്തും കാട്ടുചെടികൾ വളർന്ന് നിൽക്കുന്ന വളവും തിരിവും നിറഞ്ഞ  റോഡിലൂടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. തലേ ദിവസം ഗൂഡല്ലൂരിൽ നിന്നടിച്ച ആയിരം രൂപയുടെ പെട്രോൾ ആയിരുന്നു വണ്ടിയുടെ ടാങ്കിലെ ഇന്ധനം. ഞങ്ങളുടെ ടാങ്കിലെ ഇന്ധനം വെറും വായു മാത്രവും.

"ഇനി വലത്തോട്ട്..." ഏതാനും വാഹനങ്ങളും ആൾക്കാരും ഉള്ള ഒരു കവലയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നോക്കിക്കൊണ്ടിരുന്ന ലുലു പറഞ്ഞു.

"ങേ!!" വലത്തോട്ട് ഒരു വഴിയും കാണാത്തതിനാൽ ഞാൻ ഞെട്ടിപ്പോയി.

" സേട്ടാ ... ഹംഗർ ഫോർഡ് എങ്കെ ?" പുറത്ത് കണ്ട ഒരാളോട് ഞാൻ ചോദിച്ചു.

"ഹംഗർ ഫോർഡ്..." അയാളൊന്ന് ചിരിച്ചു."ഗൂഗിൾ സൊല്ലി ഇങ്കെ... നിറയെ ആളു ഇങ്കെ വർന്ന് .... മുൻറ് കിലോമീറ്റർ ഡ്രൈവ് വേസ്റ്റ് ...". 

അപ്പോൾ നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ അത് അങ്ങോട്ടുള്ള റോഡ് ആയിരുന്നില്ല.മൂന്ന് കിലോമീറ്റർ തിരിച്ച് പോയാൽ ഇടതു ഭാഗത്ത് ഒരു ബസ് സ്റ്റോപ്പ് കാണുമെന്നും അതിന്റെ സമീപമുള്ള റോഡിലൂടെ പോകണമെന്നും പറഞ്ഞതനുസരിച്ച് ഞാൻ കാർ തിരിച്ചു.ഗൂഗിളമ്മായി അപ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

അയാൾ പറഞ്ഞതനുസരിച്ച് ഏകദേശം മൂന്ന് കിലോമീറ്റർ ഞാൻ തിരിച്ചു പോന്നു. നേരത്തെ കണ്ട അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ സ്റ്റാഫ് ക്വർട്ടേഴ്‌സിന്റെ ഗേറ്റിന് നേരെ എതിർഭാഗത്തുള്ള റോഡിലൂടെയായിരുന്നു ഞങ്ങൾക്ക് പോകേണ്ടത്.അതാകട്ടെ നേരത്തെ പോയതിലും മോശമായതും ഒരൊറ്റ വാഹനത്തിന് മാത്രം പോകാൻ പറ്റുന്നതുമായിരുന്നു.ഞങ്ങളെപ്പോലെ പ്രാന്തുള്ള ഒരു സഞ്ചാരിയും എതിർദിശയിൽ വരാത്തതിനാൽ ഞങ്ങൾ ഒരുവിധം ഹംഗർ ഫോർഡിൽ എത്തി.

റോഡിന്റെ ഇരുവശവും പരന്നു കിടക്കുന്ന വിശാലമായ തേയിലത്തോട്ടമാണ് ഹംഗർ ഫോർഡ്.ഇടതു വശത്തെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഗേറ്റും അവിടെ ഒരു ഹിന്ദിക്കാരനും ഇരിക്കുന്നുണ്ട്. തോട്ടത്തിനകത്ത് ഒരു പാലവും ബംഗ്ലാവും ഉണ്ടെന്നും അകത്ത് പ്രവേശിക്കാൻ ഒരാൾക്ക് നൂറ് രൂപ വേണമെന്നും അയാൾ പറഞ്ഞു.അത്രയും ദൂരം കഷ്ടപ്പെട്ട് ഓടി എത്തിയതിനാൽ പറഞ്ഞ കാശ് കൊടുത്ത് അകത്ത് കയറാൻ ഞങ്ങൾ തീരുമാനിച്ചു.ഇത്രയും കാലം അമ്പത് രൂപയേ വാങ്ങിയിരുന്നുള്ളൂ എന്നും അകത്തുള്ളത് ബംഗ്ലാവല്ല, ഏതോ സിനിമയ്ക്ക് വേണ്ടി ഏതോ കാലത്തിട്ട ഒരു സെറ്റ് ആണെന്നും പുറത്ത് നിന്നിരുന്ന ഒരു മലയാളി ഡ്രൈവർ പറഞ്ഞു തന്നു.

ഗേറ്റ് കടന്നയുടനെ ഒരു പഴയ മരപ്പാലം കണ്ടു.മുളയോ മറ്റോ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ പാലം കടന്നാൽ എത്തുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന് മുന്നിലാണ്.ദൂരെ നിന്ന് കാണാൻ ഭംഗിയുണ്ടെങ്കിലും അടുത്തെത്തിയാൽ ഒട്ടും ഭംഗി തോന്നില്ല. നേരത്തെ ആ മലയാളി ഡ്രൈവർ പറഞ്ഞപോലെ അത് ഒരു താൽക്കാലിക സെറ്റ് മാത്രമായിരുന്നു.മേൽക്കൂരയും ഭിത്തികളും എല്ലാം പൊളിഞ്ഞ് തുടങ്ങിയ നിലയിലും അകം മുഴുവൻ കന്നുകാലി വിസർജ്ജ്യം നിറഞ്ഞ നിലയിലും ആയിരുന്നു.താൽക്കാലിക ഭിത്തിയിൽ നിറയെ പേരുകൾ എഴുതി വച്ചിരുന്നു.എല്ലാം മലയാളി പേരുകൾ ആയതിനാൽ ഈ സ്ഥലം അറിയുന്നത് മലയാളികൾക്ക് മാത്രമാണെന്ന് മനസ്സിലായി. പക്ഷെ പ്രകൃതിയുടെ മനോഹരമായ ഒരു ഫ്രയിമിൽ നിൽക്കുന്നതിനാൽ റീൽ ചെയ്യുന്നവർക്കും സ്റ്റോറി ഇടുന്നവർക്കും എല്ലാം ഇഷ്ടമാകും.നിരന്ന ഒരു സ്ഥലവും വെള്ളവും കിട്ടിയതിനാൽ ഞങ്ങൾ അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു.


ഈ യാത്ര മുഴുവൻ ഒരു എക്സ്പ്ലൊറേഷൻ ആയതിനാൽ തിരിച്ചുപോക്ക് മസിനഗുഡി വഴി ആക്കാമെന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു. അതുപ്രകാരം വന്ന വഴിയേ തന്നെ ശ്രദ്ധിച്ച് വണ്ടി തിരിച്ചു വിട്ടു.തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച പല വഴിയിലൂടെയും കയറി ഇറങ്ങി ഞങ്ങൾ ഫിംഗർ പോസ്റ്റിലെത്തി.പതിനഞ്ച് മിനുട്ട് കൊണ്ട് മസിനഗുഡിയിലേക്ക് തിരിയുന്ന തലൈകുന്ദയിലും എത്തി.റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ട് പോകാൻ ശ്രമിച്ച എന്നെ പോലീസ് തടഞ്ഞു.അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരം ഇറങ്ങണമെങ്കിൽ ഊട്ടി ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അതുള്ള ഒരു ഡ്രൈവർ വേണമെന്ന് പോലീസ് അറിയിച്ചു.കാറിൽ ഇനിയൊരാൾക്ക് കൂടി സ്ഥലമില്ലാത്തതിനാലും മസിനഗുഡി വഴി ഗൂഡല്ലൂർ എന്നത് അത്ര നല്ല ഒരു ഓപ്‌ഷൻ അല്ലാത്തതിനാലും ഞാൻ ആ പ്ലാൻ ഒഴിവാക്കി നേരെ ഗൂഡല്ലൂരിലേക്ക് വിട്ടു (ഹംഗർ ഫോർഡിൽ നിന്നും ഒന്നേകാൽ മണിക്കൂർ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാൽ ഗൂഡല്ലൂർ എത്തുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി).

ഏതൊരു ഊട്ടി സഞ്ചാരിയും എന്നും ഇഷ്ടപ്പെടുന്ന കാരറ്റ് കെട്ട് വാങ്ങാനും പൊട്ടിച്ച് കഴിക്കാനും ഞങ്ങളും വഴിയിൽ സമയം കണ്ടെത്തി. ഗൂഡല്ലൂരിൽ നിന്ന് ഞങ്ങളുടെ ആമാശയവും കാറിന്റെ ആമാശയവും നിറച്ച ശേഷം നാടുകാണി എത്തി. ഊട്ടി ബർക്കി ലൈവ് ആയി ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന കടയിൽ കയറി എട്ട് പാക്കറ്റ് ബർക്കിയും മറ്റു സാധനങ്ങളും വാങ്ങിയതോടെ ഈ ട്രിപ്പിലെ അവസാന ഇനവും ഭംഗിയായി പൂർത്തിയായി.അപ്പോൾ രാത്രിയുടെ കരിംപുതപ്പ് നാടുകാണി ചുരത്തെ സാവധാനം മൂടാൻ തുടങ്ങിയിരുന്നു.


(അവസാനിച്ചു)

Tuesday, October 29, 2024

ബ്യൂട്ടീസ് ഓഫ് ഊട്ടി ( ഊട്ടി പട്ടണം 7 )

ഊട്ടി പട്ടണം 6

ഊട്ടിയിൽ ആദ്യമായി എത്തുന്നവർ നിർബന്ധമായും കാണേണ്ട ഒരു സ്പോട്ട് ആണ് ഊട്ടി തടാകം. 1824 ൽ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സുള്ളിവൻ മൽസ്യ ബന്ധനത്തിനായി പണികഴിപ്പിച്ചതാണ് ഈ തടാകം.അറുപത്തിയഞ്ച് ഏക്കറിലോളം പരന്നു കിടക്കുന്ന ഈ തടാകം, പ്രത്യക്ഷത്തിൽ പ്രകൃതി ദത്തമാണെന്ന് തോന്നുമെങ്കിലും മനുഷ്യ നിർമ്മിതമാണ്.ഊട്ടിയുടെ കുളിരും ആസ്വദിച്ച് കൊണ്ട് ഈ തടാകത്തിലൂടെയുള്ള ബോട്ടിംഗ് ഊട്ടിയിൽ എത്തുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്.കുട്ടികൾക്ക് ആ യാത്ര അറിയാനായി ഞങ്ങൾ ബോട്ട് ഹൗസിലെത്തി.  

ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷത്തിലാണ് ഞാൻ ആദ്യമായി ഊട്ടിയിൽ എത്തിയിരുന്നത്.അന്ന് ഈ ബോട്ട് ഹൗസിൽ വന്നത് എന്റെ ഓർമ്മയിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്.പിന്നീട് പ്രീഡിഗ്രി സുഹൃത്തുക്കളുടെ കൂടെ ആദ്യമായി വന്ന സമയത്തും ബോട്ടിംഗിന് എത്തിയിരുന്നു.ഒരാൾക്ക് ഇരുപത് രൂപയാണ് ബോട്ട് ഹൌസ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര മണി വരെയാണ് പ്രവേശനം.ബോട്ടിംഗ് നടത്താൻ നമ്മൾ തെരഞ്ഞെടുക്കുന്ന ബോട്ടിനും സീറ്റിനും അനുസരിച്ച് വേറെ ഫീസ് അടക്കണം. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ ബോട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്.950 രൂപ കൗണ്ടറിൽ അടച്ച് ടിക്കറ്റ് വാങ്ങി ഞങ്ങൾ ബോട്ടിനടുത്തേക്ക് നീങ്ങി.

വെയിൽ മൂക്കുന്നതിന് മുമ്പ് ഊട്ടി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹൃദ്യമാണ്.ഇരുപത് മിനുട്ട് നേരത്തെ യാത്രക്കിടയിൽ തടാകത്തിൽ നീരാടാനും ഭക്ഷണം തേടാനും വന്ന വിവിധതരം പക്ഷികളെ കാണാം. ഊട്ടിയിൽ രണ്ടാമത്തെ തവണ വന്ന സമയത്ത് ബോട്ടിംഗിന് പോയപ്പോൾ നിരവധി മാനുകളെയും കണ്ടിരുന്നു. മറുഭാഗത്തെ കാട്ടിൽ വെള്ളത്തോട് ചേർന്ന സ്ഥലത്തായിരുന്നു അവയെ കണ്ടിരുന്നത്.അതേപ്പറ്റി അന്വേഷിച്ചപ്പോൾ ഇപ്പോൾ അവയൊന്നും ഇല്ല എന്നായിരുന്നു ബോട്ട് ഡ്രൈവറുടെ മറുപടി.ഇപ്പോൾ നിരവധി താൽക്കാലിക കൂടാരങ്ങൾ അവിടെ ഉയർന്നു വരുന്നുണ്ട്.സഞ്ചാരികൾക്ക് താമസിക്കാനായി ഉടൻ ആരംഭിക്കാൻ പോകുന്ന ഒരു പദ്ധതിയാണതെന്ന് ഡ്രൈവർ പറഞ്ഞു.

ബോട്ടിംഗ് സമയത്ത് കരയിലൂടെ ഒരു ട്രെയിൻ പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.ഊട്ടി മേട്ടുപ്പാളയം റൂട്ടിലെ പൈതൃക വണ്ടി പോലെയാണ് എനിക്ക് തോന്നിയത്.ലിദു മോന് അതിൽ കയറാൻ ആഗ്രഹം തോന്നിയതിനാലും തടാകത്തിന്റെ കരയിലൂടെ ഒന്ന് ചുറ്റിക്കാണാം എന്ന പ്രതീക്ഷയിലും ഞങ്ങൾ അങ്ങോട്ട് നീങ്ങി.ഒരാൾക്ക് എഴുപത് രൂപയായിരുന്നു ടിക്കറ്റ്.കുറേ നേരം കാത്തിരുന്നെങ്കിലും മറ്റാരും വന്നില്ല. റൂം വെക്കേറ്റ് ചെയ്യേണ്ടതിനാൽ ഞങ്ങൾ തിരക്ക് കൂട്ടിയപ്പോൾ ട്രെയിൻ ഞങ്ങളെ മാത്രം വഹിച്ചു കൊണ്ട് യാത്ര തുടങ്ങി.ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് പോയി അതേ ട്രാക്കിലൂടെ തന്നെ വണ്ടി റിവേഴ്സിലും പോന്നു!പ്രത്യേകിച്ച് ഒന്നും കാണാനോ ആസ്വദിക്കാനോ ഇല്ലാത്ത ഈ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. 

ബോട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ വില്ലയിലേക്ക് തന്നെ തിരിച്ചെത്തി.മാനേജർ ആനന്ദിനെ വിളിച്ചപ്പോൾ വാടക ഗൂഗിൾ പേ ചെയ്ത് റൂം വെക്കേറ്റ് ചെയ്യാൻ പറഞ്ഞു.ആനന്ദിന് മലയാളികളെ അത്രയും വിശ്വാസമാണെന്ന് എനിക്ക് മനസ്സിലായി.മാനേജരും ഞാനും തമ്മിൽ എല്ലാ ഇടപാടുകളും ഫോണിലൂടെ തന്നെ തീർത്ത് ഞങ്ങൾ വില്ലയോട് വിട പറഞ്ഞു.

ഊട്ടിയിൽ കർണാടക സർക്കാർ തുടങ്ങിയ ഒരു പുതിയ ഗാർഡൻ ഉണ്ടെന്നും ബൊട്ടാണിക്കൽ ഗാർഡനോട് കിടപിടിക്കുന്ന ഒന്നാണെന്നും നാലഞ്ച് വർഷമായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്.ഞങ്ങളാരും ഈ ഗാർഡൻ കണ്ടിട്ടില്ലാത്തതിനാലും ബൊട്ടാണിക്കൽ ഗാർഡനിൽ ഇത്തവണ കയറാൻ ഉദ്ദേശം ഇല്ലാത്തതിനാലും  കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ (KSHG) എന്ന പ്രസ്തുത ഗാർഡൻ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ഊട്ടി തടാകത്തിന്റെ സൈഡിലൂടെയുള്ള റോഡിന് രണ്ട് കിലോമീറ്റർ മുന്നോട്ട് പോയാൽ എത്തിച്ചേരുന്ന ഫേൺ ഹില്ലിൽ ആണ് കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ ഹിൽ സ്റ്റേഷനിലെ രണ്ടാമത്തെ വലിയ പൂന്തോട്ടം കൂടിയാണിത്.മുപ്പത്തി എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഒരുകാലത്ത് മൈസൂർ രാജ്യത്തിൻ്റെ സ്വത്തായിരുന്ന ഭൂമിയിലാണ് സ്ഥാപിച്ചത്.2018-ൽ ആണ് ഇത്  ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുന്നിൻ ചരിവുകൾക്കും താഴ്‌വരകൾക്കുമിടയിൽ വ്യാപിച്ചുകിടക്കുന്നതും ചെടികൾ വിവിധ രൂപത്തിൽ വെട്ടി വളർത്തിയതുമായ ടോപ്പിയറി ഗാർഡൻ , ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ, റോസ് ഗാർഡൻ, സൺകെൻ ഗാർഡൻ, ടീ ഗാർഡൻ,പുൽത്തകിടികൾ,ചെക്ക് ഡാമുകൾ എന്നിവയാണ് ഈ ഉദ്യാനത്തിൻ്റെ പ്രധാന സവിശേഷതകൾ.ചെക്ക് ഡാമുകളിൽ നീന്തി തുടിക്കുന്ന വിവിധ വർണ്ണത്തിലും വലിപ്പത്തിലും ഉള്ള മൽസ്യങ്ങളും കാഴ്ചക്ക് ഭംഗി വർദ്ധിപ്പിക്കുന്നു.ഹരിതഗൃഹത്തിൽ അമ്പതിനായിരം ചട്ടികളിലായി വളരുന്ന വിവിധ ഇനം പൂക്കൾ ഈ പൂന്തോട്ടത്തിൻ്റെ പ്രത്യേക ആകർഷണമാണ്. മേപ്പിൾ ട്രീ അവന്യൂ, ഓർക്കിഡുകൾക്കും ഔഷധസസ്യങ്ങൾക്കുമുള്ള പ്രത്യേക സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം പോലെയുള്ള ഒരു നടപ്പാലം, സഞ്ചാരികൾക്ക് പൂന്തോട്ടത്തിന്റെ ഒരു ആകാശ കാഴ്ചയും പ്രദാനം ചെയ്യും.വെയിലിന് ചൂട് കൂടിയാൽ ഒരു തണൽ കിട്ടാൻ ഏറെ പ്രയാസമാണ് എന്നതാണ് വലിയൊരു പോരായ്മയായി എനിക്ക് തോന്നിയത്.

രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത്തിയഞ്ച് രൂപയുമാണ് പ്രവേശന ഫീസ്.വിശാലമായ പാർക്കിംഗ് സൗകര്യം സഞ്ചാരികളെ കൂടുതൽ ആകർഷിക്കും.

ഉച്ച സമയം ആയതിനാൽ അടുത്ത ലക്‌ഷ്യം ഏത് എന്ന ചോദ്യത്തിന് പുതിയ മരുമകൻ റാഫി മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു ഹംഗർ ഫോർഡ്. സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധമായ പ്രസ്തുത സ്ഥലം ഒന്ന് എക്സ്പ്ലോർ ചെയ്യാം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഹംഗർ ഫോർഡിലേക്ക് തിരിച്ചു.


(Next: ഹംഗർ ഫോർഡിലെ കാഴ്ചകൾ)


Sunday, October 27, 2024

മൂങ്ങിൽ ഇല്ലത്തിലെ മൂന്നാമൂഴം ( ഊട്ടി പട്ടണം 6 )

 ഊട്ടി പട്ടണം 5

തിരിച്ചു കാറിലേക്ക് കയറാൻ ഭാവിക്കുമ്പോൾ എസ്റ്റേറ്റിലേക്ക് പ്രവേശനം തന്നയാൾ വീണ്ടും അവിടെ എത്തി.

"സാർ... ഞാൻ ജോസഫ് ...ക്രിസ്ത്യൻ !!"

"അത് പിന്നെ എല്ലാവർക്കും അറിയില്ലേ...ജോസഫ് എന്നാൽ ക്രിസ്ത്യൻ ആണെന്ന്..." 

കാറിന്റെ പിൻ സീറ്റിൽ നിന്ന് മറുപടിക്കൊപ്പം പൊട്ടിച്ചിരിയും ഉയർന്നു.എസ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞതിൽ അയാൾ വീണ്ടും ഖേദം പ്രകടിപ്പിച്ചു.അതൊരു പ്രശ്നമാക്കേണ്ട എന്ന് ഞാനും പറഞ്ഞു.

സമയം വൈകിട്ട് നാലര കഴിഞ്ഞിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൂടി ഉള്ളതിനാൽ എത്രയും വേഗം വഴിയോരത്തെ ഒരു പള്ളിയിൽ എത്തേണ്ടതുണ്ടായിരുന്നു.അതിനാൽ കാർ സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. ഊട്ടി പട്ടണത്തിന്റെ കവാടമായ ഫിംഗർ പോസ്റ്റിലേക്ക് ഇരുപത്തിയഞ്ച് കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ ഊട്ടി - മൈസൂർ പാതയിലേക്ക് തിരിച്ചെത്തി.

ഗതകാല പ്രൗഢി വിളിച്ചോതിക്കൊണ്ട്, ഇന്നും ഊട്ടി സഞ്ചാരികളെ ഒരു നിമിഷം ചിന്താ സാഗരത്തിൽ മുക്കുന്ന ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്‌ സ്ഥിതി ചെയ്യുന്ന ഇന്ദു നഗറിലൂടെ ഞങ്ങൾ കടന്നുപോയി.ഗ്വാളിയോർ റയോൺസ് ഫാക്ടറി കുടി ഇറക്കപ്പെട്ട ശേഷമുള്ള മാവൂരിന്റെ അതേ അവസ്ഥയായിരുന്നു ഇന്ദു നഗറിന്റേതും. ആറായിരത്തിലധികം തൊഴിലാളികളും ടൂറിസ്റ്റുകളും ഇന്ദു നഗറിനെ രാപ്പകൽ ഭേദമന്യേ ജീവസ്സുറ്റതാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.1996 ൽ ഈ കമ്പനിയുടെ പ്രവർത്തനം നിലച്ചു.

കാർ ഫിംഗർ പോസ്റ്റ് എത്തിയതും ഇടത് ഭാഗത്ത് ഒരു പള്ളി മിനാരം കണ്ടു. പള്ളിയുടെ തൊട്ടു മുമ്പിൽ തന്നെ സൗകര്യപ്രദമായ സ്ഥലത്ത് ഞാൻ  കാർ പാർക്ക് ചെയ്തു. സ്ത്രീകളടക്കം എല്ലാവരും പള്ളിയിൽ കയറി നമസ്കാരം നിർവ്വഹിച്ചു. ശേഷം, തൊട്ടടുത്ത ബേക്കറിയിൽ നിന്ന് തന്നെ ചായയും കുടിച്ചു. 

സന്ധ്യ മയങ്ങാൻ തുടങ്ങിയതിനാൽ താമസിക്കാനുള്ള റൂം അന്വേഷിക്കൽ നിർബന്ധമായിരുന്നു. മുമ്പ് പ്രീഡിഗ്രി കൂട്ടുകാരോടൊപ്പം ഊട്ടിയിൽ വന്ന സമയങ്ങളിൽ താമസിച്ചിരുന്ന മൂങ്ങിൽ ഇല്ലത്തിൻ്റെ നടത്തിപ്പുകാരനായ ആനന്ദിനെ ഞാൻ വിളിച്ചു നോക്കി.മൂങ്ങിൽ ഇല്ലത്തിൻ്റെ തൊട്ടടുത്ത് തന്നെ പുതിയൊരു വില്ല ഉണ്ടെന്നും റൂമിന് 2000 രൂപ ആകുമെന്നും ആനന്ദ് പറഞ്ഞു. വില്ലയുടെ ലൊക്കേഷനും ഇട്ട് തന്നു. 

ഫിംഗർ പോസ്റ്റിൽ നിന്നും മൂങ്ങിൽ ഇല്ലത്തിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അതിനാൽ 3500 രൂപക്ക് ആ രണ്ട് ബെഡ്റൂം വില്ല സെറ്റാക്കി ഞങ്ങൾ അങ്ങോട്ട് നീങ്ങി. അറിയാത്ത സ്ഥലമാണെങ്കിലും ഗൂഗിൾ ചേച്ചി കാണിച്ച് തന്ന വഴിയിലൂടെ ഞങ്ങൾ പെട്ടെന്ന് തന്നെ മൂങ്ങിൽ ഇല്ലം സ്ഥിതി ചെയ്യുന്ന ഹോളിവുഡ് ഹിൽസിൽ എത്തി. 

ലൊക്കേഷനിൽ ഇട്ട് തന്ന വില്ലയുടെ ഗേറ്റ് തുറന്ന് ഞാൻ വണ്ടി പാർക്ക് ചെയ്തു. അപ്പോഴാണ് ഒരു മതിലിനപ്പുറം മൂങ്ങിൽ ഇല്ലം കണ്ടത്. പക്ഷെ, അതിനും താഴെയുള്ള പുതിയ "വേദിക നെസ്റ്റ്" ആയിരുന്നു ഞങ്ങൾക്കായി പറഞ്ഞ് വച്ചത്. ആനന്ദ് ഏർപ്പാടാക്കിയ റൂം ബോയ് ഞങ്ങളെ സ്വാഗതം ചെയ്തു. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ എല്ലാവരും ഒരു കട്ടൻ ചായ കൂടി അകത്താക്കി. ഭക്ഷണത്തിനുള്ള സാധനങ്ങൾ ഒന്നും കൊണ്ടു വരാത്തതിനാൽ അത്താഴം "സ്വിഗ്ഗി" വഴിയാക്കി.

പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഊട്ടി പട്ടണത്തിലെ വിവിധ വർണ്ണങ്ങളിലെ കെട്ടിടങ്ങളും മറ്റും ശ്രദ്ധിച്ചത്. വില്ലയുടെ താഴെയുള്ള ഒഴിഞ്ഞ പറമ്പിൽ വിരിഞ്ഞ് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള കാട്ടു പൂവും അപ്പോഴാണ് കണ്ടത്. പെട്ടെന്നാണ് ആ പൂവിനെ എല്ലാവരും തിരിച്ചറിഞ്ഞത്. മുമ്പ്, ഊട്ടിയിൽ പോകുന്ന എല്ലാവരും കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് ഷോകേസിൽ വച്ചിരുന്ന ഒരിക്കലും വാടാത്ത "ഊട്ടിപ്പൂവ്" ആയിരുന്നു അത്. മക്കൾ കുറെ പൂക്കളും ചെടിയും ശേഖരിച്ച് കാറിൽ കയറ്റി.

ഊട്ടി തടാകം തൊട്ടടുത്ത് തന്നെ ആയതിനാൽ പ്രഭാത ഭക്ഷണവും ബോട്ടിംഗും കഴിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ച് വരാം എന്ന് തീരുമാനിച്ചു. ലേക്കിനടുത്ത് തന്നെയുള്ള തലശ്ശേരി ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഞങ്ങൾ ബോട്ട് ഹൗസിലേക്ക് തിരിച്ചു.

(Next : ബ്യൂട്ടീസ് ഓഫ് ഊട്ടി )

Thursday, October 24, 2024

ഗ്ലെൻ മോർഗൻ എസ്റ്റേറ്റ് (ഊട്ടി പട്ടണം - 5)

 ഊട്ടി പട്ടണം - 4 

സത്യത്തിൽ, തറനാട്‌ മണ്ഡുവിൽ നിന്ന് മടങ്ങുമ്പോഴാണ് ഗ്ലെൻമോർഗനിൽ കാണാനുള്ളത് എന്ത് എന്ന് ഞാൻ ആലോചിച്ചത്.ഇതുവരെ ഊട്ടിയിൽ  വന്നവരും പോയവരും ആയ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും എവിടെയും ഈ സ്ഥലത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല.സഞ്ചാരി, ട്രാവൽഗുരു തുടങ്ങീ ഞാൻ അംഗമായ ഫേസ്ബുക് യാത്രാ കൂട്ടായ്മയിലും ഗ്ലെൻമോർഗനെപ്പറ്റി ആരും പറഞ്ഞു കണ്ടിട്ടില്ല. എങ്കിൽ ഞാനാവട്ടെ അതിനെപ്പറ്റി പറയുന്ന ആദ്യത്തെ ആൾ എന്ന ആവേശത്തിൽ കാറ് മുന്നോട്ട് പാഞ്ഞു.

ഏതാനും ദൂരം മുന്നോട്ട് പോയപ്പോൾ ആ റൂട്ടിൽ ആദ്യമായി കുറേയധികം ആളുകളെ കണ്ടു. താമസിയാതെ ഒരു കടയും 'ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്' എന്ന ബോർഡും കണ്ടു. ഇനിയും എന്തോ കാണാനുണ്ട് എന്ന പ്രതീക്ഷ നൽകി റോഡ് നീണ്ട് പോകുന്നതിനാൽ വണ്ടി സ്ലോ ആക്കി ഇനിയും മുന്നോട്ട് പോകുമോ എന്ന് ഞാൻ ആംഗ്യ രൂപേണ ചോദിച്ചു. മുന്നോട്ട് പോകാം എന്ന് അതേ രീതിയിൽ തന്നെ മറുപടി കിട്ടിയതിനാൽ കാറ് വീണ്ടും മുന്നോട്ട് പാഞ്ഞു.

അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും ഒരു ടാക്സി ജീപ്പും കുറെ ആളുകളും രണ്ട് ചെറിയ പെട്ടിക്കടകളും ഉള്ള ഒരു സ്ഥലത്ത് എത്തി.റോഡ് ഇനിയും മുന്നോട്ട് പോകുന്നുണ്ടെങ്കിലും സഞ്ചാരികളായ ആൾക്കൂട്ടത്തെ കണ്ടതോടെ ഞാൻ തേടി വന്ന ഗ്ലെൻമോർഗനിൽ എത്തിയതായി മനസ്സിലായി. വലതുഭാഗത്തെ ആദ്യത്തെ പെട്ടിക്കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങുന്നവരുടെ തിരക്കാണ് അവിടെ കണ്ടത്.ഞാനും കാർ സൈഡാക്കി എല്ലാവരെയും ഇറക്കി.

പെട്ടിക്കടക്കടുത്ത്‌ കണ്ട ചെറിയ ഒരു ഗേറ്റിലൂടെ പ്രവേശിക്കാൻ തുനിഞ്ഞ ഞങ്ങളെ കടക്കാരൻ തടഞ്ഞു. ജീപ്പിൽ വരുന്നവർക്ക് മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നദ്ദേഹം പറഞ്ഞു.ഗ്ലെൻമോർഗൻ കാണാൻ കാറിൽ വരുന്നത് തെറ്റാണ് എന്ന് അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായത്. ഗേറ്റിനകത്ത് ഒരു തേയിലത്തോട്ടമാണ് കാണാനുണ്ടായിരുന്നത്.അവിടം വരെ ഡ്രൈവ് ചെയ്ത് വന്ന സ്ഥിതിക്ക് അകത്ത് പ്രവേശിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടാകാതിരിക്കില്ല എന്ന് എനിക്കും തോന്നി.ടാക്സിക്കാരൻ പോയപ്പോൾ പെട്ടിക്കടക്കാരൻ എൻ്റെ അടുത്തേക്ക് വന്നു.

"സാർ,ഇത് ഒരു പ്രൈവറ്റ് തോട്ടമാണ്. ഓരോ ജീപ്പ്കാരനും ഇരുനൂറ് രൂപ ഇവിടെ തന്നിട്ടാണ് ആളെ അകത്ത് കയറ്റാൻ അനുമതി നൽകുന്നത്."

"ഓക്കേ..."

"കാറിൽ വരുന്നവരെ കയറ്റാൻ പറ്റില്ല.കമ്പനി നിർദ്ദേശം അതാണ് സാർ..."

"ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയാൽ കയറാൻ പറ്റുമോ?" ഞാൻ വെറുതെ ചോദിച്ചു.

"യെസ് സാർ" അയാൾ ആവേശപൂർവ്വം പറഞ്ഞു.

വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികളായിരുന്നു ആ പെട്ടിക്കടയിലെ ഐറ്റംസ്. അരക്കിലോ ചായപ്പൊടിയുടെ ഒരു പാക്കറ്റ് ആയിരുന്നു അതിൽ ഏറ്റവും വിലകുറഞ്ഞത്. ഇവിടെയും നേരത്തെ കണ്ട എസ്റ്റേറ്റ് ഗേറ്റിലും മാത്രമേ ഗ്ലെൻമോർഗൻ ചായപ്പൊടി കിട്ടൂ എന്നും, ഫുൾ എക്സ്പോർട്ട് ആണെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അരക്കിലോ ചായപ്പൊടിയുടെ വില 200 രൂപയായിരുന്നു.ഊട്ടിയിൽ നിന്ന് മടങ്ങുമ്പോൾ ചായപ്പൊടി വാങ്ങുന്നത് ഒരു പതിവായതിനാൽ ഞാനത് വാങ്ങി.എല്ലാവരും ഗ്ലെൻമോർഗൻ എസ്റ്റേറ്റിന് അകത്തേക്ക് കയറുകയും ചെയ്തു.

ഊട്ടിയിൽ നിന്നും ഏകദേശം മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന, പഴയ കാലത്തെ പ്രശസ്തമായ ഒരു തേയിലത്തോട്ടമാണ് ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്. ചെങ്കുത്തായ മലയിടുക്കിലുള്ള തോട്ടത്തിന്റെ  ഭാഗത്താണ് സഞ്ചാരികൾ പ്രവേശിക്കുന്നത്. തേയിലത്തോട്ടവും കൂറ്റൻ പാറകളും തൂവെള്ള മേഘങ്ങളും കൂടി സൃഷ്ടിച്ചെടുക്കുന്ന കാൻവാസ്‌ അതിമനോഹരമാണ്.കുത്തനെ ഇറക്കമായതിനാൽ തേയിലച്ചെടികൾക്കിടയിലൂടെ നടക്കുന്നത് അപകടം വിളിച്ച് വരുത്തും.

മറ്റു സഞ്ചാരികൾ ആരും ഇല്ലാത്തതിനാൽ കുറേ നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു. പുറത്തിറങ്ങി ഇനിയും മുന്നോട്ട് പോകുന്ന റോഡിനെപ്പറ്റി ഞാൻ ആരാഞ്ഞു.സഞ്ചാരികൾക്ക് ഇവിടം വരെ മാത്രമേ അനുവാദമുള്ളൂ എന്നും മുന്നോട്ട് പോയാൽ അവിടെ പോലീസുണ്ടെന്നും പെട്ടിക്കടക്കാരൻ പറഞ്ഞു. ഒന്ന് പോയി നോക്കാം എന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു.അയാൾ പറഞ്ഞതുപോലെ പോലീസ് ഞങ്ങളെ തടഞ്ഞു.

ഒരു കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഗ്ലെൻമോർഗൻ ഡാം ഉണ്ട്.തമിഴ്‌നാട് സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഡാം സൈറ്റിലേക്ക് സാധാരണ സഞ്ചാരികൾക്ക് പ്രവേശനമില്ല.കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെങ്കിൽ ഐ ഡി കാർഡ് കാണിച്ചാൽ കടത്തിവിടും.ഞാൻ കേരള സ്റ്റേറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ ഫോൺ വിളിച്ച് പെർമിഷൻ എടുക്കാം എന്ന് പോലീസുകാരൻ അറിയിച്ചു.ഞങ്ങൾ നേരിട്ടു കണ്ട പൈകര പവർ ഹൌസ്, മോയാർ,മുതുമല വന്യജീവി സങ്കേതം എന്നിവയുടെ  വിദൂരക്കാഴ്ചയാണ് കാണാനുള്ളത് എന്നതിനാൽ ആ ഓഫർ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.

പോലീസുകാർ ഇരിക്കുന്നതിന് തൊട്ടു പിന്നിലുള്ള റിസർവോയറിലേക്ക് അനുവാദം വാങ്ങി ഞങ്ങൾ പ്രവേശിച്ചു. ഫോട്ടോ എടുക്കാൻ അനുവാദമില്ലാത്തതിനാലും അത്ര സൗന്ദര്യം തോന്നാത്തതിനാലും അവിടെ നിന്നും ഞങ്ങൾ വേഗം പിന്തിരിഞ്ഞു.

( Next : പട്ടണപ്രവേശം...)

Monday, October 21, 2024

തറനാട് മണ്ടു (ഊട്ടി പട്ടണം - 4)

പൈകരയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നേരെ ഊട്ടി പിടിക്കുക എന്നതായിരുന്നു ലക്ഷ്യം.സമയം അത്യാവശ്യം ബാക്കിയുള്ളതിനാൽ വെൻലോക്ക് ഡൌൺ ഷൂട്ടിംഗ് പോയിന്റോ ബൊട്ടാണിക്കൽ ഗാർഡനോ ഒരു ഈവനിംഗ് സിറ്റിംഗിന് ഉപയോഗപ്പെടുത്താം എന്ന് മനസ്സിൽ കരുതി. വീക്കെൻഡ് ഡേയ്സ് അല്ലാത്തതിനാൽ ഊട്ടിയിലെത്തിയ ശേഷം റൂം അന്വേഷിക്കാം എന്നും കരുതി.ഏതാനും കിലോമീറ്ററുകൾ മുന്നോട്ട്  പോയപ്പോഴാണ് 'ഗ്ലെൻമോർഗൻ 10 KM' എന്നൊരു ചൂണ്ടു പലക കണ്ണിൽപ്പെട്ടത്. കാർ അതിനെ പാസ് ചെയ്ത് മുന്നോട്ട് പോയെങ്കിലും നേരത്തെ സൂചിപ്പിച്ച എക്സ്‌പ്ലൊറേഷൻ മനസ്സിൽ നിന്ന് കുതറിച്ചാടി.വണ്ടിയിൽ ഉള്ളവരും സമ്മതം മൂളിയതോടെ ഞാൻ കാർ റിവേഴ്‌സ് ചെയ്തു.
മൈസൂർ - ഊട്ടി പാതയിൽ പൈകരയിൽ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ മുന്നോട്ട് പോയാൽ റോഡിന്റെ ഒരു ശാഖ ഇടത്തോട്ട് തിരിയുന്നത് കാണാം.തുടക്കത്തിൽ കാണുന്ന നല്ല വീതിയുള്ള റോഡും നേരത്തെ പറഞ്ഞ ബോർഡും കൂടി സഞ്ചാരികളെ അങ്ങോട്ട് തിരിക്കാൻ പ്രേരിപ്പിക്കും.പക്ഷേ,നൂറുമീറ്റർ കഴിയുന്നതോടെ തന്നെ റോഡ് വല്ലാതെ ഇടുങ്ങും. സഞ്ചാരികൾ അധികമാരും അങ്ങോട്ട് പോകാത്തതിനാൽ അതൊരു ബുദ്ധിമുട്ടാകില്ല എന്ന് മാത്രം.വിജനമായ സ്ഥലങ്ങളായതിനാൽ നേരം വൈകിയുള്ള യാത്ര അത്ര നല്ലതായിരിക്കില്ല എന്ന് തോന്നുന്നു.
കാർ എത്ര ഓടിയിട്ടും ഗ്ലെൻമോർഗൻ എത്താത്തതിനാൽ ഈ സ്ഥലം മനസ്സിൽ വരാനുള്ള കാരണം ഞാൻ ഒന്നാലോചിച്ചു. അപ്പോഴാണ് പണ്ട് രവിശാസ്ത്രി കളിച്ചിരുന്ന 'ഗ്ലമോർഗൻ' എന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഓർമ്മയിൽ തെളിഞ്ഞത്.ഇന്ന് ഐ.പി.എല്ലിൽ ഉള്ളത് പോലെ സോമർസെറ്റ്, ലങ്കാഷെയർ, സറേ,എസ്സെക്സ്  അങ്ങനെ നിരവധി ക്ലബ്ബുകൾ അന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ ഗ്ലമോർഗനും  ഗ്ലെൻമോർഗനും കൂടി എനിക്ക് കൺഫ്യൂഷൻ ആയതായിരുന്നു.അപ്പോഴേക്കും മറ്റൊരു സൈൻബോർഡിന്റെ മുമ്പിൽ ഞങ്ങളെത്തി. പെട്ടെന്ന് വലത്തോട്ട് പോകാനാണ് എനിക്ക് തോന്നിയത്. ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും സുന്ദരമായ ഒരു പുൽമേട്ടിൽ ഞങ്ങളെത്തി.
ഇരുഭാഗത്തുമുള്ള പുൽമേടുകളിൽ ഇടതുഭാഗത്ത് , ഞങ്ങളെപ്പോലെ വന്നതാണോ എന്നറിയില്ല രണ്ട് കാറുകൾ പാർക്ക് ചെയ്തിരുന്നു.അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. കാർ അവിടെ പാർക്ക് ചെയ്ത ശേഷം നേരെ എതിർ ഭാഗത്തുള്ള കുന്നിലേക്ക് ഞങ്ങളും നടന്നു കയറി. കണ്ടതിലും മനോഹരം കാണാതെ പോകുമായിരുന്നത് എന്ന് അന്നേരം തോന്നിപ്പോയി.കാശ്‍മീരിൽ പോയപ്പോഴും ഇങ്ങനെ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു താഴ്‌വരയിൽ എത്തിയിരുന്നു (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം) പച്ചപ്പരവതാനി വിരിച്ചിട്ട പോലെ ചെറിയ കുന്നുകളും താഴ്വരകളും ; അതിനിടയിലൂടെയുള്ള ചെമ്മൺ പാതകൾ;അതിർത്തി നിർണ്ണയിക്കാൻ ചോല  വനങ്ങൾ പോലെ ഇട തൂർന്ന് നിൽക്കുന്ന മരങ്ങളും. ഞങ്ങളല്ലാതെ മറ്റാരെയും അവിടെയെങ്ങും കണ്ടതുമില്ല.
നടന്നു കയറിയ കുന്നിന്റെ എതിർഭാഗത്തെ താഴ്വരയിലേക്ക് ഞങ്ങൾ വെറുതെ ഒന്ന് നടന്നു.ഏതാനും ചില വീടുകളും താമസക്കാരെയും അവിടെ കണ്ടു.സന്ദർശകരെയുമായി ഒരു ടാക്സി ജീപ്പ് അവിടെ വരെ വന്ന് എന്തോ വിവരണം നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ  നിർമ്മിതി കണ്ടത്. അതിന്റെ മുൻഭാഗത്തെ ഒരു കല്ലിനെ ചുറ്റിപ്പറ്റിയുള്ള എന്തോ കഥകളാണ് ടാക്സിക്കാരൻ പറഞ്ഞു കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലേക്ക് ചെന്ന് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു തന്നു.അതൊരു കോവിലാണെന്നും റോഡിൽ ചെരുപ്പഴിച്ച് വച്ച് ആണുങ്ങൾക്ക് മാത്രം അടുത്തേക്ക് പോകാമെന്നും സ്ത്രീകൾ അങ്ങോട്ട് പോകരുതെന്നും മാത്രം എനിക്ക് മനസ്സിലായി.ഫോട്ടോ എടുക്കാൻ പാടില്ലെങ്കിലും അവർ സമ്മതം തന്നതിനാൽ ഞങ്ങൾ ദൂരെ നിന്നും ഫോട്ടോ എടുത്തു.
തോട ആദിവാസി വിഭാഗത്തിന്റെ അമ്പലമായിരുന്നു അത്.മുളയും പുല്ലും മണ്ണും ഉപയോഗിച്ച് ആണ് ഇതിന്റെ നിർമ്മാണം.മുൻഭാഗത്ത് കാണുന്ന ഇടുങ്ങിയ വാതിലിലൂടെ പൂജാരിക്ക് മാത്രം അകത്തേക്ക് പ്രവേശിക്കാൻ  അനുവാദമുണ്ട്.അതിലൂടെ നുഴഞ്ഞു കയറാൻ മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. വർഷത്തിൽ ഒരിക്കൽ അമ്പലത്തിൽ ഉത്സവം നടക്കും.
തിരിച്ചു പോരുമ്പോൾ വിദ്യാർത്ഥിനികൾ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ കാറിന് കൈ കാണിച്ചു. ഒരു ചെറിയ കെട്ടിടം കാണിച്ച് തന്ന് അതൊരു മ്യൂസിയമാണെന്നും തോട ആദിവാസി വിഭാഗക്കാർ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടെന്നും അറിയിച്ചു.ഒന്ന് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അവർക്ക് പ്രചോദനമാകും എന്നും പറഞ്ഞതിനാൽ ഞങ്ങൾ അവിടെ കയറി.ഭൌമ സൂചികാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള തോട എംബ്രോയിഡറി ഐറ്റംസ് ആയിരുന്നു പ്രധാന ആകർഷണം. വെള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും നൂല് കൊണ്ട് തുന്നിയുണ്ടാക്കിയ ഷാളുകളും മറ്റും കാണാൻ ഭംഗിയുണ്ട്.പക്ഷേ, വില അത്ര ആകർഷകമല്ല.
സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ആ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോഴാണ് തറനാട് മണ്ടു എന്ന സ്ഥലമാണതെന്നും തോട ആദിവാസി വിഭാഗക്കാർ മാത്രമുള്ള ഏരിയ ആണെന്നും അറിഞ്ഞത്.മണ്ടു എന്നാൽ ഗ്രാമം എന്നാണ് അർത്ഥം പോലും. കാഴ്ചയിലും സംസാരത്തിലും ഒരു ആദിവാസി വിഭാഗമായി എനിക്ക് തോന്നിയതേ ഇല്ല.ഞാൻ ലക്‌ഷ്യം വച്ച ഗ്ലെൻമോർഗനിലേക്ക് ഇനിയും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.