Pages

Thursday, March 24, 2022

അനുരാഗ കരിക്കിന്‍വെള്ളം

അല്ലിയാമ്പല്കടവിലന്നരയ്ക്കു വെള്ളം

അന്നു നമ്മളൊന്നായ്തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്വെള്ളം ... 

പല തവണ കേട്ട ഗാനം അവളുടെ കാതിൽ ഒന്ന് പാടിക്കൊടുക്കണം എന്ന് മനസ്സിൽ കരുതി കാമ്പസിൽ എത്തിയിരുന്ന  ദിനങ്ങളെ ഞാൻ ഇന്ന് ഒരിക്കൽ കൂടി ചികഞ്ഞെടുക്കുകയാണ്.

പ്രീഡിഗ്രിയിൽ നിന്നും ഡിഗ്രിയിലേക്ക് പ്രമോഷൻ കിട്ടിയത്, ജീവിതത്തിൽ ഞാൻ എന്തൊക്കെയോ നേടി എന്ന ഒരു തോന്നലുണ്ടാക്കി. മൂക്കിന് താഴെ കിളിർത്തു വരുന്ന കറുത്ത രോമങ്ങൾക്ക്നീളം കൂടുന്തോറും, ഞാനെന്ന ഭാവവും ഉള്ളിൽ വളരാൻ തുടങ്ങി. മറ്റുള്ളവർക്ക് മുമ്പിൽ, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് മുമ്പിൽ ആളാവാനും അവരുടെ സൗഹൃദം നേടിയെടുക്കാനും ഓരോ ആൺകുട്ടിയും മത്സരിക്കുന്ന കാലമാണതെന്ന് ഞാൻ മനസ്സിലാക്കി. പെമ്പിള്ളേരും മറുഭാഗത്ത് നിന്ന് ഇതേ മത്സരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അനന്തതയിലേക്ക് നീങ്ങുന്ന റെയിൽപാളങ്ങൾ കണക്കെ അവ പരസ്പരം കൂട്ടിമുട്ടാതെ എത്രയോ ആൾക്കാരുടെ ശ്രമങ്ങൾ വൃഥാവിലായി.

പ്രീഡിഗ്രി തല മുറിഞ്ഞ് ഡിഗ്രി ആയി മാറിയപ്പോൾ ഞാൻ കോളേജും മാറി. പുതിയ കാമ്പസിലെ ആദ്യവർഷം ഞാൻ ഡേ സ്കോളറായിരുന്നുവീട്ടിൽ നിന്നും മുപ്പത് കിലോമീറ്റർ അകലത്തിലുള്ള കോളേജിൽ എത്താൻ മൂന്ന് സ്സുകൾ കയറി ഇറങ്ങണമായിരുന്നുപക്ഷെ, കൗമാരത്തിന്റെ തിളപ്പിൽ യാത്രകൾ വളരെ ആസ്വാദ്യകരമായിരുന്നു

പല കാമ്പസ് പ്രണയങ്ങളും മൊട്ടിടുന്നത് ഒരുമിച്ചുള്ള യാത്രയിലും തളിരിടുന്നത് കാമ്പസിലും (പൂവിടുന്നത് തൽക്കാലം ഞാൻ പറയുന്നില്ല) ആയിരിക്കും. ഇവിടെയും രാവിലെയുള്ള ഒരേ ബസ്സിലെ യാത്രയിലാണ് ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയത്. വട്ടമുഖത്തിന് അതിരിടുന്ന നെറ്റിയിൽ ഇരു നയനങ്ങൾക്കും ഒത്ത നടുവിൽ ഒരു ബിന്ദു കണക്കെ തൊട്ട പൊട്ട്, അവൾ ബി.എസ്.സി മാത്സ് വിദ്യാർത്ഥിനിയാണ് എന്ന ഊഹത്തിൽ എന്നെ എത്തിച്ചു (അല്ലാതെ ആർക്കാ ഇത്ര അളന്നു മുറിച്ച് ഇതൊക്കെ ചെയ്യാൻ പറ്റുക) . 

അവളറിയാതെ അവളെ ഞാൻ പ്രണയിച്ചു തുടങ്ങുന്നത് വശ്യമായ ചിരിയിൽ നിന്നായിരുന്നു. ഓരോ ചിരിയിലും അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികൾ എത്രയോ തവണ ഞാൻ ആസ്വദിച്ചിട്ടുണ്ട് . എന്റെ മുഖത്ത് നോക്കിയുള്ള അവളുടെ ചിരി എനിക്കെന്നും സ്വപ്നം മാത്രമായിരുന്നു. ഒരു കണ്ടക്ടർ പണിയാണ് നല്ലതെന്ന് പ്രവൃത്തിയിലൂടെ അവൾ എന്നെ പഠിപ്പിക്കുകയായിരുന്നു അന്ന്. ചിരിച്ച് കൊണ്ട് അവൾ നൽകുന്ന ചില്ലറത്തുട്ടുകൾ ബാഗിലേക്കിടാതെ, ഹൃദയത്തോട് ചേർന്നുള്ള കീശയിലേക്ക് കണ്ടക്ടർ ഇടുന്നത് ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.

രാവിലെ ബസ്സിൽ വച്ച് അവളെ കണ്ടില്ലെങ്കിൽ അന്ന് ഞാൻ കാമ്പസിലാകെ ഒന്ന് നടന്നു നോക്കും, ഏതെങ്കിലും കോണിൽ വച്ച് ഒരു ദർശനം കിട്ടും എന്ന പ്രതീക്ഷയോടെ. കണ്ടില്ലെങ്കിൽ, കാമ്പസിലെ കാറ്റാടി മരങ്ങളിലെ ഇലകൾ  കാറ്റിലാടുന്നത് ഞാൻ വെറുതെ നോക്കിയിരിക്കും. കാരണം അതിന്റെ ഇലകളും എണ്ണ മയമില്ലാത്ത അവളുടെ മുടികളും കാറ്റത്ത് ഊഞ്ഞാലാടിയിരുന്നത് ഒരേ താളത്തിലായിരുന്നുഅന്നേ ദിവസം കാഴ്ചയിൽ സായൂജ്യമടയും.

കാമ്പസിലെ ഗുൽമോഹർ മരങ്ങൾ പൂത്ത് നിൽക്കുന്ന കാലത്ത് അതിന്റെ ചുവട്ടിലെ ചെമ്പരവതാനിയിൽ ഞാൻ അൽപനേരം മാനം നോക്കി കിടക്കും. എന്റെ മനസ്സിലേക്കുള്ള അവളുടെ മോഹനവും പ്രതീക്ഷിച്ചുള്ള വിശ്രമത്തിന് ഒരു പ്രത്യേക കുളിരായിരുന്നു.അപ്പോൾ അടർന്നു വീഴുന്ന ഓരോ ഗുൽമോഹർ പൂവിതളുകളും പറയുന്ന പ്രണയത്തിന്റെ കഥകൾക്ക് ഞാൻ കാതോർക്കുംവെറുതെ ഗുൽമോഹർ തണലിൽ അല്പനേരം കണ്ണടച്ചിരുന്നാൽ ചാലിയാറിൽ നിന്നും ഉയർന്നു വരുന്ന ഒരു കുളിർക്കാറ്റ്  കാതിൽ ഒരു പ്രണയഗീതവും മന്ത്രിക്കും. നിലാവുള്ള രാത്രിയിൽ   ഗുൽമോഹർ തീരത്ത് ഞാനും അവളും മാത്രം നിൽക്കുന്ന ചിത്രം അന്നേരംഞാൻ മനസ്സിൽ ഒന്ന് വെറുതെ വരച്ചു നോക്കും.

വാക പൂക്കുന്ന കാലത്താണ് അവളുടെ സൗന്ദര്യം എവറസ്റ്റ് കൊടുമുടി കയറുന്നത്. കാമ്പസിന്റെ കളറിനനുസരിച്ച് വസ്ത്രം ധരിച്ച് വരുന്ന ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്. മഞ്ഞ നിറത്തിലുള്ള പാവാടയും ധരിച്ചെത്തുന്ന അവളെ, വാക മരച്ചോട്ടിൽ നിന്ന് കൊണ്ട് എത്ര തവണ ഒളി കണ്ണിട്ട് നോക്കിയിട്ടുണ്ട് എന്ന് എന്റെ ഡയറി വിളിച്ച് പറയും

നെറ്റിയിലെ പൊട്ടും അവളുടെ ഡിഗ്രിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു. ബി. മലയാളം ആയിരുന്നു അവളുടെ വിഷയം. പഠിക്കുന്ന വിഷയം പ്രണയത്തിന് ഒരു പ്രശ്നമല്ല എന്ന് ഞാൻ എന്റെ മനസ്സിനെ ബോധിപ്പിച്ചു. എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ ഒരവസരം കാത്ത്  ഞാൻ ദിവസങ്ങൾ തള്ളി നീക്കി. കിട്ടാത്ത മുന്തിരിയെപ്പറ്റി ഏതോ മഹാൻ പറഞ്ഞപോലെ, പറയാത്ത പ്രണയമാണ് മധുരതരം എന്ന് കുറെ ദിനങ്ങൾ സ്വയം സമാധാനിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് അവളെ ഒറ്റക്ക് കണ്മുന്നിൽ കിട്ടി

"നിന്റെ പേരെന്താ?" അടുത്ത് ചെന്ന് ഞാൻ അവളോട് ചോദിച്ചു.

"അതറിഞ്ഞിട്ട് നിനക്കെന്താ കാര്യം?" അവളുടെ പെട്ടെന്നുള്ള മറുപടിയിൽ എന്റെ സകല നാഡീ ഞെരമ്പുകളും തളർന്നുപോയി.

മുംതാസിന്റെ ഓർമ്മക്കായി ഷാജഹാൻ നിർമ്മിച്ച അനശ്വര പ്രണയകാവ്യമായ താജ്മഹൽ, മുംതാസിന് കാണാൻ കഴിയാത്ത പോലെ എന്റെ പ്രണയം എന്റെ പ്രേയസിക്ക് കാണാൻ ഭാഗ്യമില്ല എന്ന തിരിച്ചറിവോടെ പ്രിയേ, ഇന്നും  പ്രണയം ഞാൻ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നു.

Friday, March 18, 2022

തേയില തോട്ടങ്ങളെ തഴുകി....

എന്റെ കുട്ടിക്കാലത്ത്  മനം കവരുന്ന കാഴ്ചകളിൽ ഒന്നായിരുന്നു തേയിലത്തോട്ടങ്ങൾ. ഒരേ ഉയരത്തിൽ വെട്ടി ഒതുക്കി പച്ചക്കുന്നു പോലെ നിൽക്കുന്ന തോട്ടങ്ങൾ വയനാട്ടിലെ ചുണ്ടേലിലാണ് ആദ്യമായി കണ്ടത്. ആറാം ക്ലാസ്സിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോയ സമയത്ത് ബസ്സിലിരുന്നാണ് ആ ഹരിത ഭംഗി ആസ്വദിച്ചത്.

പിൽക്കാലത്ത് വയനാട്ടിൽ തന്നെ ജോലിയും ലഭിച്ചതോടെ നിരവധി തവണ ഈ കാഴ്ചയിൽ കണ്ണുടക്കിയിട്ടുണ്ട്. കുടുംബം എന്റെ കൂടെ വയനാട്ടിൽ താമസമാക്കിയതോടെ തേയിലത്തോട്ടത്തിൽ കയറിയും ആ ഭംഗി അടുത്തറിഞ്ഞു.പിന്നെയും വർഷങ്ങൾ കഴിഞ്ഞ്, സുഹൃത്ത് മഹ്‌റൂഫിന്റെ തേയിലത്തോട്ടത്തിനകത്തെ റിസോര്‍ട്ടില്‍ താമസിച്ചുകൊണ്ട്  എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു. എങ്കിലും വഴിയരികിലെ ചായത്തോട്ടം കാണുമ്പോൾ ഒന്ന് കയറി അതിനിടയിൽ നിൽക്കാനും തൊട്ടടുത്ത ജംക്ഷനിൽ നിന്ന് ചായ കുടിക്കാനും ഒരു ആഗ്രഹം ഇപ്പോഴും മനസ്സിൽ വരും.

മുത്തങ്ങയിൽ നിന്നും നാട്ടുകാണിയിലേക്കുള്ള റോഡിന്റെ സ്ഥിതി എനിക്കറിയില്ല എന്ന് കാർ മുതലാളിയായ റസാഖിനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു.കട്ടപ്പാടത്ത് കൂടി ചേര പായും പോലെയായിരുന്നു ആ റോട്ടിലൂടെ ഞങ്ങളുടെ യാത്ര.റോഡിന് പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും ഇല്ല , ബട്ട് വണ്ടി ഓട്ടുമ്പോൾ കഴയും മുഴയും എല്ലാം അനുഭവിച്ചറിയും.

വയനാട്ടിലെ അഞ്ച് വർഷത്തെ താമസത്തിനിടയിൽ കേട്ട് പരിചയമുള്ള ചീരാൽ , നമ്പ്യാർകുന്ന് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഞങ്ങൾ വിജനമായ ഒരു സ്ഥലത്തെ ബസ് സ്റ്റോപ്പിന് മുന്നിലെത്തി.

"%^&$  @##%  )(*%" എവിടെ നിന്നോ ഇറങ്ങി വന്ന രണ്ട് പോലീസുകാർ ഏതോ ഭാഷയിൽ ചോദിച്ചു.

"നിലമ്പൂർ " ചോദിച്ചത് മനസ്സിലായില്ലെങ്കിലും ഷുക്കൂർ മറുപടി കൊടുത്തു. ഉടൻ എല്ലാവരുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റു കാണിക്കാൻ ആവശ്യപ്പെട്ടു.പ്രവാസിയായ റസാഖിന്റെ മൊബൈലിൽ അവന്റേത് എപ്പോഴും റെഡി ആയതിനാൽ താമസം വിനാ അവനത് കാണിച്ചു.ഒന്നാം ഡോസ് മാത്രമെടുത്ത ഞാൻ, ഇത് വിടെ നിന്നാണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്നറിയാതെ പരുങ്ങുന്നതിനിടയിൽ ബഷീർ മാഷ് അവന്റെ സർട്ടിഫിക്കറ്റും കാണിച്ചു.പിന്നാലെ  ഷുക്കൂർ തന്റെ പോലീസ് ഐഡന്റിറ്റി കാർഡും കാണിച്ചതോടെ വണ്ടിക്ക് പച്ച സിഗ്നൽ തെളിഞ്ഞു.

ഇരുഭാഗത്തുമുള്ള തേയിലത്തോട്ടങ്ങളെ തഴുകി വരുന്ന കാറ്റാസ്വദിച്ചു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. വളവിന് വളവിന് കണ്ട ആന മുന്നറിയിപ്പ് ബോർഡുകൾ ആ പാത രാത്രിയാത്രക്ക് അത്ര സുരക്ഷിതമല്ല എന്ന് മനസ്സിലാക്കിത്തന്നു. സമയം അഞ്ച് മണി കഴിഞ്ഞേതേയുള്ളൂ. പക്ഷെ റോഡ് വിജനമായിരുന്നു. തേയിലത്തോട്ടങ്ങളുടെ മാടി വിളി ശക്തമായതോടെ ഞങ്ങൾ വഴിയിലിറങ്ങി ചെറുതായൊന്ന് വിശ്രമിച്ചു. ജാഫർ ദൃശ്യങ്ങളെല്ലാം ഫോണിൽ പകർത്തി.

എല്ലാവരുടെയും മൂത്രശങ്ക തീർന്നു എന്ന് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായ ബഷീർ മാഷ് ഉറപ്പ് വരുത്തി. ശേഷം ഞങ്ങൾ യാത്ര തുടർന്നു. തൊട്ടടുത്ത പട്ടണത്തിലെത്തിയപ്പോൾ കണ്ട മഞ്ഞ ഓട്ടോകൾ ഞങ്ങൾ തമിഴ് നാട്ടിലാണ് എന്ന് വിളിച്ചോതി. പെട്ടെന്നാണ് ആർക്കും ശല്യമില്ലാതെ റോഡ് മുറിച്ച് കടക്കുന്ന വാനരക്കൂട്ടത്തെ കണ്ടത്. എരുമാട് അങ്ങാടിയിലായിരുന്നു ഈ ദൃശ്യം.ചായ കുടിക്കാൻ കലശലായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  റസാഖ് സമ്മതിച്ചില്ല. പന്തല്ലൂരിൽ എത്തിയപ്പോഴും ചായയും വായയും അകലം പാലിച്ചു. കേരളാതിർത്തി കഴിഞ്ഞ് ദേവാല എത്തുന്നത് വരെ തേയിലത്തോട്ടത്തിൽ കൂടി തന്നെയായിരുന്നു യാത്ര. പക്ഷെ ഒരു ചായ കുടിക്കാൻ സാധിച്ചില്ല എന്ന് മാത്രം.

വീട്ടുകാരെ സന്തോഷിപ്പിക്കാൻ  നാടുകാണിയിൽ നിന്ന് ഊട്ടി ബർക്കിയും ചായപ്പൊടിയും മറ്റും വാങ്ങി സാവധാനം ഞങ്ങൾ ചുരമിറങ്ങി. തിരിച്ച് നാട്ടിൽ എത്തുമ്പോൾ ക്ലോക്കിലെ ചെറിയ സൂചി ഒരു വൃത്തം മുഴുവനാക്കിയിരുന്നു.

Thursday, March 17, 2022

വയനാട് വന്യജീവി സങ്കേതം മുത്തങ്ങ

പാകം ചെയ്ത ഭക്ഷണം കൊണ്ടുപോയി വഴിയരികിലെ തണലിലിരുന്ന് കഴിക്കുന്ന നിരവധി യാത്രക്കാരെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം ഞാനും ഇത്തരം അവസരങ്ങൾ നന്നായി ആസ്വദിച്ചിട്ടുണ്ട്. ആ സ്ഥലം നൽകുന്ന ആമ്പിയൻസും കൂടിയിരുന്നുള്ള ഭക്ഷിക്കലും ആയിരിക്കാം അതിനോടുള്ള ആ ഇഷ്ടത്തിന് കാരണം. 

ജൈന ക്ഷേത്രത്തിൽ നിന്നും മുത്തങ്ങയിലേക്കുള്ള വഴിയിൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറിയെങ്കിലും സമയം വൈകിയതിനാൽ ഭക്ഷണം കിട്ടിയില്ല. ഉച്ചഭക്ഷണത്തിന് പകരം ഒരു തണ്ണിമത്തൻ കയ്യിൽ കരുതാനും അത് മുറിക്കാനായി ഒരു കത്തി വാങ്ങാനും ഉടൻ തീരുമാനമായി. വണ്ടി അൽപം മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ രണ്ട് തീരുമാനങ്ങളും നടപ്പിലായി. 

കര്‍ണ്ണാടകയിലെ  ബന്ദിപ്പൂർ , തമിഴ്‌നാട്ടിലെ മുതുമല, കേരളത്തിലെ വയനാട് എന്നീ വന്യജീവി സങ്കേതങ്ങൾ കൂടിച്ചേരുന്ന സ്ഥലമാണ് മുത്തങ്ങ. 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതം.നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് ഈ വന്യജീവി സംരക്ഷിതപ്രദേശം. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗം കൂടിയാണ്.

ആന,കടുവ,പുള്ളിപ്പുലി, പുള്ളിമാന്‍, മ്ലാവ് എന്നിവയാണ് ഈ വനപ്രദേശത്തെ പ്രധാന മൃഗങ്ങൾ.നിത്യഹരിത ആര്‍ദ്ര ഇലപൊഴിയും  വിഭാഗത്തിൽ പെട്ട കാടുകളായതിനാൽ പലതരം പക്ഷികളും, ചിത്രശലഭങ്ങളും, ഉരഗങ്ങളും, സസ്തനികളും ഇവിടെ ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയില്‍ തന്നെ വഴിയരികില്‍ വിവിധതരം വന്യജീവികളെ കാണാം.മുൻ യാത്രകളിൽ ആനകളെ കണ്ടിരുന്നെങ്കിലും ഇത്തവണ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ.

കാട്ടിനകത്തേക്കുള്ള സഫാരി ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല.  വണ്ടികളുടെ സ്റ്റാർട്ടിംഗ് പോയിന്റും കഴിഞ്ഞ് അൽപം കൂടി മുന്നോട്ട് നീങ്ങി ഒരു വലിയ മരത്തണലിൽ ഞങ്ങൾ വണ്ടി സൈഡാക്കി. പുറത്തെ തണലിലിരുന്ന് തണ്ണിമത്തൻ കഷ്ണങ്ങളാക്കി. അത് ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് നിന്നും കുറെ വാനരന്മാർ ഓടി വരുന്നത് കണ്ടത്. തണ്ണിമത്തനുമായി ഞങ്ങൾ വേഗം വണ്ടിക്കകത്തേക്ക് തന്നെ ഓടിക്കയറി.


വലിയ തണ്ണിമത്തനായതിനാൽ ആവശ്യത്തിലധികം ഞങ്ങൾ അകത്താക്കിയിരുന്നുകാട്ടിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന് വിലക്കുള്ളതിനാൽ ബാക്കിയുള്ളത് അവക്ക് നൽകാനും പറ്റില്ലായിരുന്നു. അങ്ങനെ അതുവഴി നടന്നു വന്ന ഒരു ആദിവാസി അമ്മൂമ്മക്ക് ബാക്കി വന്ന തണ്ണിമത്തൻ നൽകി ഞങ്ങൾ മടങ്ങി.

മുത്തങ്ങയിലെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടാം.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
മുത്തങ്ങ വന്യജീവി സങ്കേതം
സുല്‍ത്താന്‍ ബത്തേരി
ഫോണ്‍ : +91 4936 271010

" മടക്കം നമുക്ക് നാടുകാണി വഴിയാക്കാം.." ബത്തേരി - നാടുകാണി വഴിയെപ്പറ്റി കേട്ടറിവ് മാത്രമുള്ള ഞാൻ പറഞ്ഞു. മറ്റുള്ളവർക്കും ഈ വഴിയെപ്പറ്റി ഒരു ധാരണയും ഇല്ലെങ്കിലും ആ നിർദ്ദേശം ഇഷ്ടപ്പെട്ടതിനാൽ അടുത്ത ചെറിയ ഒരു ജങ്ക്ഷനിൽ വച്ച് കാർ ഇടത്തോട്ട് തിരിഞ്ഞു.

(തുടരും...)

Wednesday, March 16, 2022

സുൽത്താൻ ബത്തേരി ജൈന ക്ഷേത്രം

യാത്ര ഒരു ഹരമായി കൂടെക്കൂടിയത് എന്നാണെന്ന് വ്യക്തമായി ഓർമ്മയില്ല. വിവാഹിതനായ ശേഷം ഭാര്യയും , മക്കളുണ്ടായപ്പോൾ അവരും എന്റെ യാത്രാ മുടക്കികൾ ആയില്ല. പകരം അവരും അതിൽ പങ്കാളികളായിക്കൊണ്ട് ഓരോ യാത്രയും സന്തോഷഭരിതമാക്കി. വളരെക്കാലമായി എന്റെ യാത്രകൾ ഫാമിലിയുടെ കൂടെയാണ്. അതല്ലെങ്കിൽ ഔദ്യോഗികാവശ്യങ്ങൾക്ക് ഉള്ളതായിരിക്കും. അതിനാൽ തന്നെ അവ എപ്പോഴും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് നീങ്ങുന്നവയായിരിക്കും.

ദിവസങ്ങൾക്ക് മുമ്പ് പത്താം ക്ലാസ് സഹപാഠികൾക്കൊപ്പം നടത്തിയ ഒരു യാത്ര വളരെ വിചിത്രമായിരുന്നു. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞു പോയ സഹപാഠിയെ തേടിയുള്ള യാത്ര അതിന്റെ രണ്ടാം മണിക്കൂറിൽ തന്നെ പൂർത്തികരിച്ചപ്പോൾ ആ ദിവസത്തിന്റെ ആയുസ്സ് പകുതിയിലധികവും ബാക്കിയായിരുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ തുടർന്ന യാത്രയിൽ പിന്നീട് സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. ഒന്നിനെത്തേടി പുറപ്പെട്ട ഞങ്ങൾ നാലാമത്തെയാളുടെ വീട്ടിൽ നിന്നിറങ്ങുമ്പോഴും (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക ) സൂര്യൻ ദിനമദ്ധ്യരേഖ കടക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

മുത്തങ്ങ വരെ പോയി തിരിച്ചു വരാം എന്ന് ഒരു തീരുമാനമായിരുന്നതിനാൽ വണ്ടി ബത്തേരി ലക്ഷ്യമാക്കി നീങ്ങി.

"ബത്തേരിയിൽ ഒരു ജൈന ക്ഷേത്രമുണ്ട് ... നമുക്കതൊന്ന് കാണാം..." രണ്ട് തവണ ഈ ക്ഷേത്രത്തിന്റെ മൗന തീരത്ത് വിശ്രമിച്ച ഞാൻ നിർദ്ദേശിച്ചു.

"അഞ്ച് മാപ്ലാരും കൂടി ക്ഷേത്രത്തിൽ കയറാനോ?" കൂട്ടത്തിൽ ആരോ ചോദിച്ചു.

" ഇത് ജൈന ക്ഷേത്രമാണ്... ടിപ്പു സുൽത്താൻ നിർമ്മിച്ചതുമാണ് " 

"അങ്ങനെ എങ്കിൽ നമുക്കും കയറാൻ പറ്റും.."

ബത്തേരി ടൗൺ തുടങ്ങുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അസംപ്‌ഷൻ ആശുപത്രിയുടെ എതിർഭാഗത്താണ് ഈ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കോൺവെന്റിന്റെ ചുമരിലെ വേദവാക്യങ്ങൾ മനുഷ്യന് വഴികാട്ടും; സഞ്ചാരികളെ വഴി പിഴപ്പിക്കുകയും ചെയ്യും.രണ്ട് തവണ പോയിട്ടും വഴികാട്ടിയായ ഞാൻ സുഹൃത്തുക്കളെ വഴി പിഴപ്പിച്ചു്.തിരിച്ച് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ എങ്കിലും പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാലും വൺ വേ ആയതിനാൽ ടൗൺ ഒന്ന് ചുറ്റി വീണ്ടും ഞങ്ങൾ ക്ഷേത്രത്തിന് മുന്നിലെത്തി.

അങ്ങനെ, ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ക്ഷേത്രത്തിൽ ഞങ്ങൾ പ്രവേശിച്ചു. 

ജാതിമതഭേദമന്യേ ആർക്കും ഇവിടെ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു. ടിപ്പു സുൽത്താൻ നിർമ്മിച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ പടയോട്ട സമയത്ത് ആയുധപ്പുരയായി ഈ ക്ഷേത്രം ഉപയോഗിക്കുകയാണുണ്ടായതെന്ന് സമീപവാസിയായ ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനടുത്തുള്ള കിണറിൽ നിന്നും പല തിരുശേഷിപ്പുകളും ലഭിച്ചിരുന്നു എന്നും കിണറിനടിയിൽ നിന്ന് മൈസൂർ വരെ ഒരു ഭൂഗർഭ പാത ഉണ്ടെന്നും പറയപ്പെടുന്നു. കരിങ്കൽ നിർമ്മിത ക്ഷേത്രത്തിൽ വിഗ്രഹങ്ങളൊന്നും തന്നെയില്ല.

അൽപ സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ വയനാട് വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങയിലേക്ക് പുറപ്പെട്ടു.

(തുടരും...)


Wednesday, March 09, 2022

ഫൈവ്‌സ് ഫോർ സെവൻസ്

എന്റെ നാട്ടുകാരുടെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു സാധനമാണ് ഫുട്ബാൾ. അരീക്കോട്ടുകാരൻ എന്ന നിലക്ക്  പല സ്ഥലത്തും ഈ കാൽപന്തുകളി പെരുമ ഞാൻ അഭിമാനത്തോടെ അവതരിപ്പിക്കാറുണ്ട്. കുട്ടിക്കാലത്തേ പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിമും ആയിരുന്നു. കുട്ടികൾ നടത്തിയിരുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം കുട്ടിക്കാലം മുതലുള്ള ഈ കളിക്കമ്പം ഒരു കാരണമായിട്ടുണ്ട്.

ഞാനടക്കം രണ്ടാണും നാല് പെണ്ണും അടങ്ങിയ എന്റെ കുടുംബത്തിൽ ഫുട്ബാൾ ഒരു ഇഷ്ട ഗെയിം ആകില്ല എന്നായിരുന്നു എന്റെ ധാരണ. എന്നാൽ റഷ്യൻ ലോക കപ്പിലെ ഇറാന്‍-മൊറൊക്കൊ മത്സരം കാണാനായി ഞാൻ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്നപ്പോൾ എൻറെ കുടുംബവും കൂടെ ഇരുന്നത് എന്റെ ധാരണകൾ തിരുത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഹാട്രിക് പ്രകടനം നടന്ന പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം കണ്ടതോടെ എല്ലാ മത്സരങ്ങളും കാണാനുള്ള ആവേശവും അവരിൽ സൃഷ്ടിക്കപ്പെട്ടു. അവസാനം, എന്റെ പ്രവചനം ശരി വച്ച് കൊണ്ട് ഫ്രാൻസ് നായകൻ ഹ്യുഗോ ലോറിസ് കപ്പുയർത്തിയ നിമിഷം വരെ ഞങ്ങൾ ഒരുമിച്ച് പല കളികളും കണ്ടു.

അന്ന് മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ആഗ്രഹമാണ് കുടുംബ സമേതം ഒരു ഫുട്ബാൾ മത്സരം നേരിട്ട് കാണുക എന്നത്.റഷ്യൻ ലോകകപ്പിന് മുമ്പും പിമ്പും പല സ്ഥലങ്ങളിലും സെവൻസ് ടൂർണമെന്റുകൾ നിരവധി നടന്നെങ്കിലും എന്റെ സമയം ഒത്തു വരാത്തതിനാൽ ആഗ്രഹം പൂവണിഞ്ഞില്ല.ബട്ട് , എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന ഡയലോഗ് അന്വർത്ഥമാക്കിക്കൊണ്ട് ആ ദിവസം കഴിഞ്ഞ ശനിയാഴ്ച വന്നെത്തി.ഞങ്ങൾ അഞ്ച് പേർ സെവൻസ് ഫുട്ബാൾ മത്സരം കാണാനായി പുറപ്പെട്ടു - ഫൈവ്‌സ് ഫോർ സെവൻസ് .

എന്റെ സ്വന്തം നാട്ടിൽ പന്ത്രണ്ട് വർഷത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഏഴാം ദിവസത്തെ കളിക്കായിരുന്നു നാല് വർഷത്തെ കാത്തിപ്പിനൊടുവിൽ ആ നറുക്ക് വീണത്.എഫ്.സി നെല്ലിക്കുത്തും സബാൻ കോട്ടക്കലും തമ്മിലുള്ള മത്സരം ഞാൻ കുടുംബ സമേതം തന്നെ നേരിൽ കണ്ടു.അറുപത് രൂപ നിരക്കിലുള്ള ഗ്യാലറി ടിക്കറ്റു എടുത്ത് സെവൻസ് എങ്കിൽ സെവൻസ് കാണാൻ വരുന്ന വലിയ ആൾക്കൂട്ടവും ഫ്ളഡ് ലൈറ്റുകളും ഉത്‌ഘാടന സെറിമണിയും താൽക്കാലിക ഗ്യാലറിയും എല്ലാം എന്റെ ഭാര്യക്കും രണ്ട് പെൺമക്കൾക്കും ഒരു നവ്യാനുഭവമായി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്യാലറി ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഓർമ്മ മനസ്സിലുള്ളതിനാൽ ഇന്ന് പെർമനന്റ് ഗ്യാലറിയിൽ ഇരിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഞാൻ ചെന്ന കവാടത്തിലൂടെയുള്ള പ്രവേശനം, അന്ന് മുതൽ സ്ത്രീകൾക്ക് മാത്രമായി നിജപ്പെടുത്തിയതിനാൽ ഞാനും മോനും താൽക്കാലിക ഗ്യാലറിയിലും ഭാര്യയും മക്കളും സ്ഥിരം ഗ്യാലറിയിലും ആയി.എങ്കിലും ഗ്യാലറി ആരവങ്ങൾക്കൊപ്പം അവസാനം വരെ കളി ആസ്വദിക്കാൻ അവർക്കും സാധിച്ചു.

അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ മാത്രം കാണുന്ന സ്ത്രീകളുടെ കളിക്കമ്പം അരീക്കോട് മാത്രമാണോ ഉള്ളത് എന്നെനിക്കറിയില്ല. മൂത്ത മകൾ കാശ്മീരിൽ ആയതിനാൽ അവൾക്ക് കാണാൻ സാധിച്ചില്ല എന്ന നൊമ്പരം ഉണ്ടെങ്കിലും ഒരാഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷം അനുഭവിച്ചറിയുന്നു.