Pages

Tuesday, January 19, 2021

സന്തോഷം സന്തോഷം

              ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ തുടങ്ങിയതും അതിൽ Kerala Engineering Architecture Medical (KEAM ) സംബന്ധമായ വീഡിയോകൾ പോസ്റ്റ്  തുടങ്ങിയതോടെ ഉണ്ടായ അപൂർവ്വ സംഭവങ്ങളും ഞാൻ ഇവിടെ പങ്കു വച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ചാനലിലൂടെയും ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം മറുപടി നൽകുമ്പോൾ പല പുതിയ അറിവുകളും സ്വായത്തമാക്കാൻ എനിക്കും സാധിച്ചു. അതിലുപരി മറുപടി കിട്ടിയ സന്തോഷം മിക്കവരുടെയും വാക്കിലൂടെയും എഴുത്തിലൂടെയും പ്രതികരണങ്ങളിലൂടെയും എല്ലാം എനിക്ക്  ആസ്വദിക്കാനും സാധിച്ചു.

            പലരും ചോദിച്ച സംശയങ്ങൾ ഞാൻ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.  28/09/2020ന് പതിയെ തുടങ്ങിയ സംശയ നിവാരണങ്ങൾ ഒക്ടോബർ , നവംബർ മാസങ്ങളിൽ അതിന്റെ പരകോടിയിലെത്തി. ഇത് സംബന്ധമായ വിളികൾ ദിവസം രണ്ട് അല്ലെങ്കിൽ മൂന്ന് എന്ന അവസ്ഥയിലേക്ക് എത്തിയതിനാലും എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ വർഷവും ഒരു റിപ്പോർട്ട് ആവശ്യപ്പെടുന്നതിനാലും ഇന്നലെ ഞാൻ എൻ്റെ സംശയനിവാരണ കുറിപ്പ് എടുത്ത് നോക്കി. ഞാൻ എഴുതി വച്ച പ്രകാരം ഇന്നലെ  വരെ 2000 വിളികൾക്ക് മറുപടി നൽകി ! അറ്റൻഡ് ചെയ്യാൻ സാധിക്കാത്ത അഞ്ഞൂറിലധികം വിളികളും !! 

            പല സ്ഥലത്തും വിളിച്ചിട്ടും ഫോൺ എടുക്കാതെയും വ്യക്തമായ ഉത്തരം കിട്ടാതെയും പ്രയാസങ്ങൾ നേരിട്ടിരുന്ന നിരവധി പേർക്ക് ഈ ചെറിയ ഒരുദ്യമത്തിലൂടെ ആശ്വാസം നൽകാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവാനാണ്. മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിനക്ക് സാധിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്ന് എന്ന് എൻ.എസ്.എസ് ലൂടെ നിരവധി പേർക്ക് ഞാൻ തന്നെ  നൽകിയ സന്ദേശം പുലർന്ന് കണ്ടതിൽ ദൈവത്തിന് സ്തുതി. 

Monday, January 18, 2021

2020 - ഒരു വ്യക്തിഗത അവലോകനം.

               എല്ലാ ആസൂത്രണ  കണക്കു കൂട്ടലുകളും കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പിഴച്ചുപോയ വർഷമായിരുന്നു 2020. എന്നാൽ പുതിയ പല കണക്കുകളും കൂട്ടി നോക്കാൻ അവസരം തന്ന വർഷം കൂടിയായിരുന്നു 2020.           
               കാർഷിക പരീക്ഷണങ്ങൾ എന്നും എനിക്ക് ഹരമായിരുന്നു. പ്രതീക്ഷിക്കാത്ത ഒഴിവുകൾ കൂടി ഇത്തവണ കിട്ടിയപ്പോൾ നിരീക്ഷണത്തിനും എനിക്ക് ഇഷ്ടം പോലെ സമയം കിട്ടി. അങ്ങനെയാണ് പൂവിറുത്ത കോളിഫ്ളവർ ചെടിയിൽ നിന്നും അടുത്ത തൈ  ഉൽപാദനം നടത്തി നോക്കിയത്. ചെടിയും പൂവും നന്നായി വളർന്നു എന്ന മാത്രമല്ല ഇപ്പോൾ അതിൽ നിന്നും നിരവധി തൈകൾ ഉണ്ടാക്കി ഈ വർഷവും കൃഷി തുടരുന്നു. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന മൈക്രൊഗ്രീൻ ഉണ്ടാക്കാനും നിരവധിപേർക്ക് പറഞ്ഞു കൊടുക്കാനും സാധിച്ചു. സവാളയും ചെറിയ ഉള്ളിയും ചെറിയതോതിൽ ചെയ്തു നോക്കിയതും നഷ്ടമായില്ല. ആദ്യമായി നട്ടു നോക്കിയ കപ്പയും (ഒരു കപ്പ ഗാഥ ) ചാക്കിലെ ചേനയും മനം നിറച്ചു. നടുതല കിഴങ്ങ് നട്ടതും എനിക്ക് സന്തോഷമേ നല്കിയുള്ളു.
                 
                  കൃഷി പരീക്ഷണങ്ങൾക്കൊപ്പം തന്നെ വിവിധ കാർഷിക മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. നാട്ടിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ അടുക്കളത്തോട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും ഞാൻ വിട്ടുകൊടുത്തില്ല. വായനാ മത്സരത്തിലും ഉപന്യാസ രചനാ മത്സരത്തിലും പ്രശ്‌നോത്തരി മത്സരത്തിലും എല്ലാം കോളേജ് പഠന കാലഘട്ടത്തിന് ശേഷം ഒരിക്കൽ കൂടി പങ്കെടുക്കാൻ കോവിഡ് തുണയായി. കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് നടത്തിയ മാപ്പിളപ്പാട്ടും മലയാള സിനിമയും എന്ന അഖില ലോക പ്രശ്‌നോത്തരി മത്സരത്തിലും ഞാൻ പ്രതീക്ഷിക്കാത്ത വിജയം കൈപ്പിടിയിലാക്കി. മുൻ രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുൾകലാമിന്റെ പേരിലുള്ള ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡും എന്നെ തേടി എത്തിയത് 2020 ലായിരുന്നു.

                 വായനയാണ് ഓരോ വർഷത്തെയും വ്യത്യസ്തമാക്കാൻ ഞാൻ ശ്രമിക്കുന്ന ഒരു ഉപാധി. പക്ഷെ ഈ വർഷം വായന തുടങ്ങിയത് ആണ്ട് പിറന്ന് മൂന്നാം മാസത്തിലായിരുന്നു. പിന്നാലെ കോവിഡ് ലോക്ക് ഡൗണും കൂടിയായപ്പോൾ എൻ്റെ ഷെൽഫിൽ ഇരിക്കുന്നതും കഴിഞ്ഞ് നാട്ടിലെ ലൈബ്രറിയുടെ ഷെൽഫും കാലിയാകുന്ന സ്വപ്നങ്ങൾ എല്ലാം ഞാൻ കണ്ടു. ആണ്ടറുതി കണക്കെടുപ്പിൽ കൃത്യം പന്ത്രണ്ട് പുസ്തകങ്ങൾ മാത്രമാണ് മുഴുവനാക്കാനായത്  എന്ന്  മാത്രം . അല്ലെങ്കിലും സ്വപ്നങ്ങൾക്ക് അതിരില്ലല്ലോ ! വായനയിൽ ഉൾപ്പെട്ട പുസ്തകങ്ങളും  അവയെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളും (പുസ്തകത്തിന്റെ പേരിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം) താഴെ കൊടുക്കുന്നു.

1.  ഭാഗ്യരേഖ -  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 
2. സ്വഹീഹുൽ അദ്കാർ - ശൈഖ് അൽബാനി
3. മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ
4.കാബൂളിവാല രവീന്ദ്രനാഥടാഗോർ
5. കുട്ട്യേടത്തിഎം ടി വാസുദേവൻ നായർ
6. യുമ - നിഗാർ ബീഗം 
7. കുട്ടികളും ആരോഗ്യവുംഡോ :ബി. പത്മകുമാർ
8. മനസ്സിൻ്റെ ആരോഗ്യം - ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 
10.പ്രവാചകന്റെ കണ്ണുകൾനിഗാർ ബീഗം 
11. അമ്മാവന്റെ കൂളിംഗ് എഫക്ട്  - ആബിദ് അരീക്കോട് 
12. സ്നേഹമുദ്ര - സായിപ്രഭ

          എല്ലാ വർഷവും ഒരു യാത്ര എങ്കിലും പോവുക എന്നത് എന്റെ സ്ഥിരം പരിപാടിയാണ്. ഇത്തവണ കൊറോണ കുരുക്കിട്ടതിനാൽ, പ്ലാൻ ചെയ്തിരുന്ന കാശ്മീർ യാത്ര നീട്ടി വയ്‌ക്കേണ്ടി വന്നു. കൊറോണ ലോക്കിടുന്നതിന് മുമ്പ് പത്താം ക്ലാസ് സഹപാഠികൾക്കൊപ്പം വയനാടും കുടുംബത്തോടൊപ്പം കണ്ണൂരും ഓരോ ഏകദിന യാത്രകളിൽ പങ്കാളിയായി. പിന്നെ നാട്ടിൽ തന്നെയുള്ള ഇതുവരെ കാണാതിരുന്ന ചില പിക്നിക് സ്പോട്ടുകളും കാണാനായി.      

                 ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്‌. ഇത്തവണയും കൃത്യം 100 പോസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാൻ സാധിച്ചു.ബ്ലോഗിങ്ങിൽ നിന്ന് വ്ലോഗിങ്ങിലേക്ക് (https://www.youtube.com/channel/UC96v87JZXuT6JPGyV_PN7oQ) കൂടി ഞാൻ ചേക്കേറിയതും 2020 ൽ തന്നെ. വായനയെക്കാളും കൂടുതൽ കാണാനും കേൾക്കാനും ആണ് എല്ലാവരും ഇഷ്ടപ്പെടുന്നത് എന്ന് ഇതിലൂടെ ഞാൻ തിരിച്ചറിഞ്ഞു. എട്ട് മാസം കൊണ്ട് രണ്ടായിരത്തിലധികം സബ്സ്ക്രൈബർമാർ എന്ന നാഴികക്കല്ല് താണ്ടാനും ആദ്യവർഷത്തിൽ തന്നെ 78 പോസ്റ്റുകൾ ഇടാനും സാധിച്ചത് എനിക്ക് തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല.  

                  ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നു സ്വന്തം പേരിൽ ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കുക എന്നത്. അപ്രതീക്ഷിതമായി ആദ്യപുസ്തകം "അമ്മാവന്റെ കൂളിങ് എഫക്ട്" ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യാനും അവസരം ലഭിച്ചു. പുസ്തകം ഇന്ത്യക്കകത്ത് തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യുകയോ 10770100109384 (IFSC - FDRL0001077 ) എന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാം.

                സമയവും സാങ്കേതികതയും മിക്കവരും അനുയോജ്യമായി ഉപയോഗിച്ച ഒരു വര്ഷം കൂടിയാണ് 2020. വിവിധതരം കോഴ്‌സുകൾ ചെയ്യുന്നത് മുമ്പേ എനിക്കിഷ്ടമായിരുന്നു. ജോലിയിലായതിനാൽ ഓഫ്‌ലൈൻ കോഴ്‌സുകൾക്ക് സാധ്യമായിരുന്നില്ല. എങ്കിലും സമയം കിട്ടുന്നതിനനുസരിച്ച് കറസ്പോണ്ടൻസ് കോഴ്‌സുകൾ ചെയ്യാറുണ്ടായിരുന്നു. കൊറോണ വന്നതോടെ ലോകത്തെ പ്രശസ്തമായ പല യൂണിവേഴ്സിറ്റികളും സൗജന്യമായി  ഓൺലൈൻ കോഴ്‌സുകൾ കൂടി ഓഫർ ചെയ്തതോടെ ഞാൻ അവസരം മുതലാക്കി. പന്ത്രണ്ടോളം MOOC സർട്ടിഫിക്കറ്റുകൾ നേടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

2021 ആരംഭിച്ചു.പ്രതീക്ഷയോടെ നമുക്ക് സ്വീകരിക്കാം , നല്ലത് മാത്രം പ്രതീക്ഷിക്കാം. നവവത്സരാശംസകൾ 

Wednesday, January 13, 2021

നടുതല കിഴങ്ങ്

             മുറ്റത്ത് കുട്ടികൾ ഓടിക്കളിക്കുന്നത് കാണുമ്പോൾ സ്‌കൂൾ കാലത്തെ സായാഹ്നം ഓർമ്മയിൽ തിര തല്ലി  വരുന്നു. മഞ്ഞ നിറത്തിലുള്ള പോക്കുവെയിൽ, വീടിന്റെ ചേറ്റടിയിൽ (ഇരിക്കാനുള്ള പടി) കൊണ്ടു വച്ച  കട്ടൻ ചായയിലൂടെ കയറി ഇറങ്ങുമ്പോൾ കാണുന്ന വർണ്ണങ്ങളുടെ മനോഹാരിത. ആ നനുത്ത ഓർമ്മകൾക്കൊപ്പം ആവി പറക്കുന്ന ഒരു സാധനം കൂടി - പുഴുങ്ങിയ നടുതലക്കിഴങ്ങ്. 

            കുട്ടിക്കാലത്ത് കപ്പ എന്നും കടയിൽ നിന്ന് വാങ്ങിയതായിട്ടാണ് എന്റെ ഓർമ്മ. എന്നാൽ നടുതലക്കിഴങ്ങ് വീട്ടിൽ തന്നെ കൃഷി ചെയ്തിരുന്നതായും ഞാൻ ഓർക്കുന്നു. അതിന്റെ ആ രുചി വീണ്ടും വായിൽ വന്ന ദിവസം ഞാൻ നാട്ടിലെ പച്ചക്കറി പീടികയിൽ മുഴുവൻ ഒളികണ്ണിട്ട് നോക്കി , ദേഹമാസകലം രോമമുള്ള ആ 'കായ' അവിടെ എവിടെങ്കിലും ഉണ്ടോ എന്നറിയാൻ. എല്ലാവരും പറയുന്ന പേര് തന്നെയാണോ ഇത് എന്നറിയാത്തതിനാൽ കടക്കാരനോട് ചോദിക്കാൻ നാവ് പൊങ്ങിയതുമില്ല. അങ്ങനെ വായിൽ വന്ന ഉമിനീരിന്റെ ഉപ്പുരസം പുഴുങ്ങിയ നടുതലക്കിഴങ്ങിന്റെ ഉപ്പ് രസമായി കരുതി അങ്ങ് വിഴുങ്ങി.

              കാലം പിന്നെയും മുന്നോട്ടോ പിന്നോട്ടോ പാഞ്ഞു. 'ഒരു കാര്യം നിങ്ങൾ അദമ്യമായി ആഗ്രഹിച്ചാൽ പ്രകൃതി അതിനായി ഗൂഢാലോചന നടത്തും' എന്ന് പൗളോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ ആരംഭത്തിൽ പറയുന്നുണ്ട്.എനിക്ക് പലപ്പോഴും അത് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. നടുതലക്കിഴങ്ങ് എന്റെ ഉമിനീർ ഗ്രന്ധികളെ ത്രസിപ്പിക്കുന്നത് നിർത്താനൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കോളേജിൽ നിന്നും മടങ്ങി, മാനാഞ്ചിറ ബസ്സിറങ്ങിയ ഞാൻ കാണുന്നത് ഒരു ഉന്ത് വണ്ടി നിറയെ നടുതലക്കിഴങ്ങ് !!ഹോ , എന്റെ വായിൽ എവറസ്റ് വരെ മുങ്ങും എന്നവസ്ഥ. 

         അമ്പത് രൂപക്ക് ഒരു കിലോ കിഴങ്ങ് വാങ്ങി ഞാൻ ബാഗിലാക്കി. വീട്ടിൽ കൊണ്ട് ചെന്ന് കിഴങ്ങിന്റെ ചരിത്രവും എന്റെ കുട്ടിക്കാല ചരിത്രവും എല്ലാം കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കി വിവരിച്ചിട്ടും ഭാര്യക്ക് ഒരു കൂസലും ഇല്ല. നാളെ പുഴുങ്ങിത്തരാം എന്ന ഒരു ഒഴുക്കൻ മറുപടി. ഒരു നടീൽ പരീക്ഷണം നടത്താനായി ,പുഴുങ്ങുന്നതിന് മുമ്പ് രണ്ട് കിഴങ്ങ് മാറ്റി വയ്ക്കാൻ ഞാൻ അവളെ ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് ദിവസവും വൈകിട്ട് ഞാൻ എന്റെ സ്‌കൂൾ ഓർമ്മകൾക്കൊപ്പം നടുതലക്കിഴങ്ങും വെട്ടി വിഴുങ്ങി. 

           കാലം പിന്നെയും നടന്നു പോയി . വീണ്ടും ഒരു ദിനം നടുതലക്കിഴങ്ങ് എങ്ങനെയോ മനസ്സിൽ കയറിയ ദിവസം, ഞാൻ ഭാര്യയോട് അന്നെടുത്ത് വച്ച കിഴങ്ങ് ചോദിച്ചു. ഭദ്രമായി വച്ചതിന്റെ ഭദ്രതയുടെ കോൺസൻട്രേഷൻ കാരണം അത് എവിടെയോ ലോക്കപ്പിലായിക്കഴിഞ്ഞിരുന്നു . ഞാൻ ആ ചോദ്യം ഉപേക്ഷിക്കുകയും ചെയ്തു. 

         ആഴ്ചകൾക്ക് ശേഷം എന്തൊക്കെയോ തട്ടിത്തുടക്കുന്നതിനിടെയിൽ ഒരു പൊതി താഴെ വീണു. ഞാൻ അത് തുറന്ന് നോക്കി. അതാ, നടുതലക്കിഴങ്ങ് വീണ്ടും ആൽക്കെമിസ്റ്റിന്റെ വാക്കുകൾ പാലിച്ചുകൊണ്ട് എന്റെ ഉള്ളം കയ്യിൽ !!

             മെയ് ദിനത്തിൽ ഞാൻ അതിനെ മണ്ണിലിറക്കി. മണ്ണ് കൂന കൂട്ടി അല്ലെങ്കിൽ വാരമെടുത്ത് അതിൽ നടുന്നതിന് പകരം, എന്റെ അറിവില്ലായ്മയിൽ ഞാൻ കുഴി കുത്തി അതിൽ നട്ടു.  നട്ടാൽ അത് വാരമാണോ കുഴിയാണോ കൂനയാണോ എന്നൊന്നും ഒരു കിഴങ്ങും ചിന്തിക്കില്ല കിഴങ്ങാ എന്ന് എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരാഴ്ച കഴിഞ്ഞ് അത് മുളച്ച് വന്നു.മൂർഖൻ പത്തി വിടർത്തി നിൽക്കുന്ന പോലെ ഒരു വള്ളി, ഒരില പോലും ഇല്ലാതെ.അടുത്ത് ഒരു വടി കുത്തി കൊടുക്കാൻ വിദഗ്‌ദ്ധോപദേശം കിട്ടിയപ്പോൾ അതും ചെയ്തു.വടിയിൽ കയറിയതോടെ ഇല നന്നായി ഉണ്ടായി.

           വിളവെടുപ്പ് എന്ന് എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങൾ മൾട്ടിപ്പിൾ ചോയിസ് ആയിരുന്നു. ആറ്,ഒമ്പത്,പത്ത്,പന്ത്രണ്ട് ഒക്കെ അതിലുണ്ടായിരുന്നു. മിക്ക കിഴങ്ങുകളും വിളവെടുക്കുന്നത് അവയുടെ ഇല ഉണങ്ങിക്കരിയുമ്പോഴാണ് എന്ന എന്റെ കോമൺസെൻസിൽ ഞാൻ അത് വരെ കാത്ത് നിന്നു. ഇല മുഴുവൻ കരിഞ്ഞുണങ്ങി അസ്ഥിപഞ്ജരമായപ്പോൾ ഞാൻ വിളവെടുത്തു. സന്തോഷായി ഗോപിയേട്ടാ .... 
             കൃഷി പാഠങ്ങൾ പലതും നാം സ്വയം പരീക്ഷിച്ച് അറിയേണ്ടവയാണെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി. ഒരു കിഴങ്ങ് ഇനി കൂന കൂട്ടി നട്ട് മണ്ണിലൂടെ പടർത്താനാണ് അടുത്ത പദ്ധതി. ബാക്കി കട്ടൻ ചായക്കൊപ്പം ഓർമ്മ അറകളെ ഉണർത്താനും.... 
 

Tuesday, January 05, 2021

നബിയും സഹാബിമാരും

                 മുൻ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിനെപ്പറ്റി എനിക്ക് വലിയ ഓർമ്മകൾ ഒന്നും തന്നെയില്ല. കാരണം ഞാൻ ഹൈസ്‌കൂളിൽ എത്തുന്നതിന് മുമ്പേ അദ്ദേഹം ഈ ലോകവാസം വെടിഞ്ഞിരുന്നു.പത്രത്തിൽ അദ്ദേഹത്തിന്റെ മരണവാർത്ത വായിച്ചതും എൻ്റെ നാട്ടിലെ പാലം ഉത്‌ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു എന്ന് ആരോ പറഞ്ഞ ഓർമ്മയും ഒക്കെയേ എനിക്ക് ഉള്ളൂ. ബട്ട്, എൻ്റെ പിതാവിൻ്റെ മൂത്ത ജ്യേഷ്ടന്റെ സുഹൃത്തായിരുന്നു അദ്ദേഹം എന്നത് മുതിർന്നപ്പോൾ ഞാനറിഞ്ഞ സത്യമാണ്. ആ സി.എച്ചിന്റെ പുത്രൻ എം.കെ മുനീർ സാഹിബിലൂടെ ആ ബന്ധം ഇന്നും നിലനിൽക്കുന്നു.

            സി.എച്ചിന്റെ പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ കാല ശേഷം കാസറ്റിലൂടെ പ്രസിദ്ധമായിരുന്നു. നർമ്മരസം തുളുമ്പുന്നതിനാൽ അതിൽ ചിലതൊക്കെ എനിക്കും ഇഷ്ടപ്പെട്ടിരുന്നു.അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന പാർട്ടിയോട് ചേർന്ന് നിന്നില്ലെങ്കിലും, മേൽ പറഞ്ഞതെല്ലാം എന്നെ ആ മഹാനിലേക്ക് അടുപ്പിച്ചിരുന്നു. തികച്ചും യാദൃശ്ചികമായാണ് കഴിഞ്ഞ വര്ഷം ഡിസമ്പറിൽ കോഴിക്കോട്ട് നടന്ന ഒരു പുസ്തകമേളയിൽ വച്ച് സി.എച്ച് എഴുതിയ ഒരു പുസ്തകം എൻ്റെ ശ്രദ്ധയിൽ പെട്ടത്.

            സി.എച്ച് എന്ന എഴുത്തുകാരനെ ഈ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.  യാത്രാ വിവരണങ്ങൾ ആയിരുന്നു പല പുസ്തകത്തിന്റെയും വിഷയം എന്നത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നാൽ എൻ്റെ കയ്യിൽ കിട്ടിയ പുസ്തകം ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. 

           അന്ത്യ പ്രവാചകൻ  മുഹമ്മദ് നബി (സ) യുടെയും സഹാബിമാരുടെയും (സന്തത സഹചാരികൾ) ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന "നബിയും സഹാബിമാരും" ഞാൻ വായിച്ചത് ഒറ്റക്കായിരുന്നില്ല, കുടുംബത്തെ മുഴുവൻ മുന്നിലിരുത്തി ഘട്ടം ഘട്ടമായുള്ള വായനയായിരുന്നു അത് .

          നബിയുടെയും നാല് ഖലീഫമാരുടെയും ചരിത്രങ്ങൾ മദ്രസയിലൂടെയും മറ്റും അറിഞ്ഞവയായതിനാൽ വായന ആദ്യം വിരസമായി തോന്നി. പക്ഷെ, ഇസ്‌ലാമിലെ ആദ്യകാല രക്തസാക്ഷികളുടെയും മാതൃകാ സഖാക്കളുടെയും മാതൃകാ വനിതകളുടെയും ചരിത്രം വായിച്ചപ്പോൾ ഇന്ന് ഞാൻ വിശ്വസിക്കുന്ന മതത്തിന്റെ പ്രയാണം എത്ര ദുഷ്കരമായിരുന്നു എന്ന് മനസ്സിലായി. ഈ അദ്ധ്യായങ്ങൾ കണ്ണിൽ നനവ് പടർത്തുകയും ചെയ്തു.

          തീവ്രവാദമല്ല , മറിച്ച് ദൈവികമായ വിശ്വാസവും സാഹോദര്യവും സഹവർത്തിത്വവുമാണ് മനുഷ്യനന്മയ്ക്ക് ആവശ്യമെന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.  


പുസ്തകം : നബിയും സഹാബിമാരും 

രചയിതാവ്: സി.എച്ച് മുഹമ്മദ് കോയ
പ്രസാധകർ: ഒലിവ് പബ്ലിക്കേഷൻസ്
പേജ്: 90
വില : 70 രൂപ

Friday, January 01, 2021

എസ് എം എസ് മാനിയ

               ക്ലാസ് ഓൺലൈനായതിൽ സന്തോഷം തോന്നിയിരുന്നെങ്കിലും, മാസാവസാനമാകുമ്പോൾ ആലസ്സൻ മാസ്റ്ററുടെ ഹൃദയത്തിന് മിടിപ്പ് ഒന്ന് കൂടുമായിരുന്നു. ശമ്പളം നേരത്തെ ഓൺലൈനാണെങ്കിലും, പുതിയ ഓൺലൈൻ  ക്ലാസ് അതിനെ പാളം തെറ്റിക്കുമോ എന്ന നേരിയ ഉൾഭയമായിരുന്നു ഈ മിടിപ്പ് കൂടുന്നതിന്റെ രഹസ്യം എന്നത് അധികമാർക്കും അറിയില്ല. രണ്ടാം  തീയ്യതി ഫോണിൽ സദാ സമയം ചുമ്മാ നോക്കിയിരിക്കുന്ന ഒരു തരം പ്രത്യേക അസുഖവും പിടിപെട്ടതായി മാഷുടെ ഭാര്യ പറഞ്ഞതോടെ ഈ രണ്ടാം തീയ്യതി ഞാൻ മാസ്റ്ററെ നേരിട്ട് സന്ദർശിച്ചു.  

            കയ്യിൽ മൊബൈൽ ഫോണും പിടിച്ച് നിൽക്കുന്ന ആലസ്സൻ മാസ്റ്റർ എന്നെ സ്വീകരിച്ചിരുത്തി.അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞതിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി.എങ്കിലും കണ്ടറിയാം എന്ന തീരുമാനത്തിൽ ഞാൻ സംഭാഷണം തുടങ്ങി.

"അല്ല മാഷേ , ഇങ്ങനെ പോയാൽ എല്ലാം പരിധി കടക്കും എന്നാണല്ലോ തോന്നുന്നത് ..."

"അല്ലെങ്കിലും ഇതിന്റെ ഉള്ളിൽ നിന്ന് ആ പെണ്ണ് എത്ര കാലമായി പറയാൻ തുടങ്ങീട്ട്.... നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ്...." മൊബൈൽ കാണിച്ച് മാസ്റ്റർ പറഞ്ഞു .

"അതല്ല മാഷേ , കൊറോണയുടെ കാര്യമാ പറഞ്ഞത് ...."

"ആ ... അത്യാവശ്യമായി ആരെയെങ്കിലും വിളിക്കുമ്പഴാ ആ പെരുമ്പാമ്പ് നീളത്തിലുള്ള   പരസ്യം .... "

അപ്പോഴേക്കും മാഷെ ഫോണിൽ ഒരു എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു . മാഷ് വേഗം മെസേജ് നോക്കി. ഞാൻ മാഷുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആകാംക്ഷ രസം ആശ്വാസ രസമായി മാറുന്നതിന്റെ ലക്ഷണം അവിടെ കണ്ടില്ല.

"എന്താ ...മാഷേ ?' ഞാൻ ചോദിച്ചു .

"അത് ... ഇൻഷൂറൻസ് കമ്പനിയിൽ നിന്നാ... ജീവൻ സുവിധാ പോളിസി വരുന്നു ന്ന് ..... ജീവിതം ഒരു സുഖവും ഇല്ലാതെ മുന്നോട്ട് പോകുമ്പളാ ജീവൻ സുവിധാ..."

"അവർക്കും വേണ്ടേ ബിസിനസ് മുന്നോട്ട് പോവാ... "

"ങാ ... ങും ... " ഇഷ്ടമില്ല എന്നർത്‌ഥത്തിൽ മാഷുടെ മറുപടി കേട്ടു .ഞങ്ങൾ വീണ്ടും നാട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.അതിനിടയിൽ വീണ്ടും എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു .മാഷ് വേഗം ഫോൺ അൺലോക്ക് ചെയ്ത് മെസേജ് നോക്കി. മുഖത്ത് വിരിയുന്നത് മ്ലാനമാണെന്ന് ഞാൻ കണ്ടു.

' കദീസുന്റെ ജന്മദിനം ഓൾക്ക് തന്നെ അറിയണ്ട, പിന്നെന്തിനാ എന്നെ അത് ഓർമ്മപ്പെടുത്തുന്നത് ?' മാഷ്‌ ആത്മഗതം ചെയ്തത് ഞാൻ കേട്ടു.

"മാഷേ .... നമ്മുടെ നാരായണന്റെ സ്ഥിതി എന്താ ?" ഞാൻ നാട്ടിലെ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"ഏത് നാരായണൻ ?" 

"മീത്തലെ... പെട്ടെന്ന് കുഴഞ്ഞു ന്ന് കേട്ടിരുന്നു ..."

"ആ.... ഓനിപ്പഴും അങ്ങനെത്തന്നാ..." ആലസ്സൻ മാസ്റ്റർ പറഞ്ഞ് കഴിഞ്ഞതും ഒരു എസ് എം എസ് വന്ന ശബ്ദം കേട്ടു .മാഷ് വീണ്ടും മെസേജ് നോക്കി. മുഖത്ത് വിരിയുന്ന രസം രൗദ്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

"എന്താ മാഷേ ?" ഒന്ന് തണുപ്പിക്കാനായി ഞാൻ ചോദിച്ചു.

"മോളെ സ്‌കൂളിലെ പി ടി എ മീറ്റിംഗ് ന്റെ മെസേജാ ..."

"അതിനെന്തിനാ നിങ്ങള് മുഖം കറുപ്പിക്കുന്നത്?"

"ഒന്നുംല്ല ... "  മാഷ് ഫോണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. ഫോൺ ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കിയ ശേഷം വീണ്ടും അൺലോക്ക് ചെയ്തു .

'ങേ !! ഒരു മെസേജ് മിണ്ടാതെ ഒളിച്ചിരിക്കാ ... ഇതെങ്കിലും അതാകണേ റബ്ബേ ... ' ആലസ്സൻ മാസ്റ്റർ ആത്മഗതം ചെയ്തു. ഞാൻ മാഷേ തന്നെ നോക്കി ഇരുന്നു.

"ഒലക്കേടെ മൂട് " മാഷ് പറഞ്ഞത് അല്പം ഉച്ചത്തിലായതിനാൽ ഞാൻ കേട്ടു.

"എന്താ ... അത് മാറ്റണം എന്ന് ഭാര്യ പറഞ്ഞിരുന്നോ ?" ഞാൻ ഇടപെട്ടു.

"ങാ... അത് മാത്രല്ല ... പലതും മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട്  ... "

ആലസ്സൻ മാസ്റ്റർ പിന്നെയും മൊബൈലിൽ എന്തോ ചികയുന്നത് കണ്ട് എൻ്റെ ക്ഷമയും നശിച്ചു. അവസാനം ഞാൻ ചോദിച്ചു  
" മാഷേ...ആക്ച്വലി എന്താ നിങ്ങളെ പ്രശ്‍നം ?"

"പ്രശ്‍നമോ ... എനിക്കോ ?"

" അതെ ... ഈ മൊബൈലിൽ ഇങ്ങനെ ഇടക്കിടക്ക് തെരയുന്നത് എന്താ ?"

"ഓ ...അത് .... അത് ... സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം എന്ന് പറയും .... "

"ങേ , സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം!!  അതെന്താ ?"

"അത് ... ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ എല്ലാ വാധ്യാന്മാർക്കും ഉണ്ടായ അസുഖമാ ... പ്രധാന ലക്ഷണം മൊബൈലിൽ ഇടക്കിടക്ക് തെരയും... നെടുവീർപ്പിടും ... പിന്നെയും തെരയും , നെടുവീർപ്പിടും ... "

"എന്തിന് ?"

"ശമ്പളം അക്കൗണ്ടിൽ കയറിയ മെസേജ് വന്നോന്ന് നോക്കുകയാ ... സത്യം പറഞ്ഞാ ആ മെസേജ് കാണാതെ അന്ന് ഉറക്കം വരില്ല...."

"ഓ ... അത് ശരി ... എങ്കിൽ ഇനി ഞാനിറങ്ങട്ടെ"  ആലസ്സൻ മാസ്റ്ററുടെ ഭാര്യ പറഞ്ഞ അസുഖത്തെപ്പറ്റി എനിക്ക് നേരിട്ട്  ബോധ്യം വന്നതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു.